6 29

ഫെഡറല്‍ ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തെ (2023-24) രണ്ടാംപാദമായ ജൂലൈ-സെപ്റ്റംബറില്‍ 35.54 ശതമാനം വളര്‍ച്ചയോടെ 953.82 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ ലാഭമാണിത്. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 703.71 കോടി രൂപയായിരുന്നു. 854 കോടി രൂപയായിരുന്നു നടപ്പുവര്‍ഷം ഏപ്രില്‍-ജൂണ്‍പാദ ലാഭം. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 1,212.24 കോടി രൂപയില്‍ നിന്ന് 1,324.45 കോടി രൂപയായാണ് ഇക്കുറി സെപ്തംബര്‍ പാദത്തില്‍ പ്രവര്‍ത്തനലാഭം ഉയര്‍ന്നത്. വാര്‍ഷികാടിസ്ഥാനത്തില്‍ 1,761.83 കോടി രൂപയില്‍ നിന്ന് 2,056.42 കോടി രൂപയിലേക്കാണ് അറ്റ പലിശ വരുമാനം ഉയര്‍ന്നത്: 16.72 ശതമാനമാണ് വളര്‍ച്ച. അറ്റ പലിശ മാര്‍ജിന്‍ പാദാടിസ്ഥാനത്തില്‍ 3.15 ശതമാനത്തില്‍ നിന്ന് 3.16 ശതമാനമായി ഉയര്‍ന്നെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 3.30 ശതമാനത്തില്‍ നിന്ന് കുറഞ്ഞു. ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 2.46 ശതമാനത്തില്‍ നിന്ന് 2.26 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്തി 0.78 ശതമാനത്തില്‍ നിന്ന് 0.64 ശതമാനത്തിലേക്കും വാര്‍ഷികാടിസ്ഥാനത്തില്‍ കുറഞ്ഞു. ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞപാദത്തില്‍ 21.49 ശതമാനം വാര്‍ഷിക വളര്‍ച്ചയുമായി 4.25 ലക്ഷം കോടി രൂപയിലെത്തി. മൊത്തം ബിസിനസ് 4 ലക്ഷം കോടി രൂപ കവിയുന്ന കേരളം ആസ്ഥാനമായ ആദ്യ ബാങ്കെന്ന നേട്ടം ജൂണ്‍പാദത്തില്‍ ബാങ്ക് സ്വന്തമാക്കിയിരുന്നു. 2022-23 സെപ്റ്റംബര്‍പാദത്തില്‍ മൊത്തം ബിസിനസ് 3.50 ലക്ഷം കോടി രൂപയായിരുന്നു. മൊത്തം നിക്ഷേപം 1.89 ലക്ഷം കോടി രൂപയില്‍ നിന്ന് 2.32 ലക്ഷം കോടി രൂപയിലേക്കും വായ്പകള്‍ 1.61 ലക്ഷം കോടി രൂപയില്‍ നിന്ന് 1.92 ലക്ഷം കോടി രൂപയിലേക്കുമാണ് വര്‍ധിച്ചത്. റീട്ടെയില്‍ വായ്പ 18 ശതമാനം, കാര്‍ഷിക വായ്പ 24 ശതമാനം എന്നിങ്ങനെ വളര്‍ന്നു. സ്വര്‍ണപ്പണയ വായ്പകളില്‍ 17 ശതമാനവും പേഴ്സണല്‍ വായ്പകളില്‍ 76 ശതമാനവും വളര്‍ച്ചയുണ്ട്. ക്രെഡിറ്റ് കാര്‍ഡ് വിഭാഗം രേഖപ്പെടുത്തിയ വളര്‍ച്ച 182 ശതമാനമാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *