വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി.വി ആനന്ദബോസിനെ പശ്ചിമ ബംഗാള്‍ ഗവര്‍ണറായി രാഷ്ട്രപതി നിയമിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് നിയമനം. മണിപ്പൂര്‍ ഗവര്‍ണര്‍ എല്‍ ഗണേശനാണ് ഇപ്പോള്‍ ബംഗാള്‍ ഗവര്‍ണറുടെ അധിക ചുമതല.ആനന്ദബോസിനെ മുഴുവൻസമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതിഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. 2019 ൽ അന്നത്തെ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായില്‍ നിന്ന് ആനന്ദബോസ് ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു.
കാബിനറ്റ് റാങ്കോടെ മേഘാലയ സർക്കാരിന്റെ ഉപദേഷ്ടാവായിരുന്നു. മസൂറിയിലെ ഐഎഎസ് അക്കാദമിയിൽ ഫെലോ, കോർപറേറ്റ് ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിച്ചു. മുഖ്യമന്ത്രിയുടെ സെക്രട്ടറി, അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ പദവികൾ വഹിച്ചിട്ടുണ്ട്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ധസമിതിയുടെ ചെയര്‍മാനുമായിരുന്നു. കോട്ടയം മാന്നാനം സ്വദേശിയായ ആനന്ദബോസ് യുഎൻ പാർപ്പിട വിദഗ്ധൻ കൂടിയാണ്. ചീഫ് സെക്രട്ടറി റാങ്കിലാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.