എൻഡിഎ ഘടകകക്ഷിയായ വിഎസ്‌ഡിപിയെ ഇനി യുഡിഎഫിൻ്റെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്. യുഡിഎഫ് പ്രവേശനത്തിനായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചർച്ച നടത്തി വഞ്ചിച്ചെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. എൻഡിഎയിൽ കൂടുതൽ പരിഗണന കിട്ടാനായി വിലപേശൽ നാടകം നടത്തുകയായിരുന്നു ചന്ദ്രശേഖരനെന്നാണ് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്. അതേസമയം യുഡിഎഫിന് അയിത്തം ഒന്നും കല്പിച്ചിട്ടില്ലെന്നും പക്ഷേ അറിയാത്തത് പറഞ്ഞാൽ തിരുത്തുമെന്നും കേരള കാമരാജ് കോൺഗ്രസ് അധ്യക്ഷൻ വിഷ്ണുപുരം ചന്ദ്രശേഖർ വ്യക്തമാക്കി. ഇന്നത്തെ യോഗത്തിലെ പ്രധാനപ്പെട്ട തീരുമാനം എൻഡിഎ മുന്നണിയിലുള്ള അതൃപ്തി ദേശീയ നേതൃത്വത്തെ അറിയിക്കുക എന്നതും യുഡിഎഫിന് വന്നിട്ടുള്ള തെറ്റിദ്ധാരണ നീക്കുകയെന്നുമാണ്. എൻഡിഎയിലുള്ള അതൃപ്തി പരിഹരിക്കാൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞാൽ തുടരും. പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ സ്വതന്ത്രരായി തുടരുമെന്നും വിഷ്ണുപുരം ചന്ദ്രശേഖർ പറഞ്ഞു. യുഡിഎഫ് പ്രവേശനം വിവാദമായ സാഹചര്യത്തിൽ വാർത്താസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കുകയായിരുന്നു വിഷ്ണുപുരം ചന്ദ്രശേഖർ.
വിഎസ്‌ഡിപിയെ ഇനി മുന്നണിയുടെ ഭാഗമാക്കില്ലെന്ന് കോൺഗ്രസ്
