മൂന്നാം ദിവസവും പ്ലാസ്റ്റിക്ക് വിഷപ്പുക നിറഞ്ഞു നിൽക്കുന്ന കൊച്ചി നഗരത്തിനു സർക്കാരിന്റെ ജാഗ്രതാ നിർദേശം. പുക പടരാനുള്ള സാധ്യതാ കണക്കിലെടുത്ത് ബ്രഹ്മപുരത്തും സമീപപ്രദേശങ്ങളിലും ആളുകൾ ഇന്നു വീട്ടിൽ തന്നെ കഴിയണമെന്ന് കലക്ടർ നിർദേശിച്ചു.
തീപിടുത്തതിൻ്റെ പശ്ചാത്തലത്തിൽ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. എറണാകുളം കലക്ട്രേറ്റിൽ എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവും ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തു. മൂന്ന് ദിവസമായി കൊച്ചിയെ മൂടി നിൽക്കുന്ന പുക കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് അടിയന്തരയോഗം ചേർന്നത്. ഇന്നലെ രാത്രി കാറ്റിൻ്റെ ദിശ മാറിയതോടെ കൊച്ചി നഗരത്തിൻ്റെ എല്ലാ ഭാഗത്തേക്കും പുകയെത്തിയിരുന്നു. ഇന്ന് രാവിലെയോടെ സ്ഥിതിയിൽ അൽപം മാറ്റമുണ്ട്. ബ്രഹ്മപുരത്തെ തീപിടുത്തത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ കെ.സേതുരാമൻ അറിയിച്ചു. അതേസമയം ബ്രഹ്മപുരത്ത് തീയണയ്ക്കാനുള്ള ശ്രമം അന്തിമഘട്ടത്തിലാണെന്ന് അഗ്നിക്ഷാസേന അറിയിച്ചു. ഇന്ന് തന്നെ തീ പൂർണമായി അടയ്ക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫയർഫോഴ്സിൻ്റെ 25 യൂണിറ്റും നാവിക സേനയുടെ 2 യൂണിറ്റും രംഗത്തുണ്ട്. മിനിറ്റിൽ 5000 ലിറ്റർ വെള്ളം വലിച്ചെടുക്കാൻ സാധിക്കുന്ന ഹൈ പ്രഷർ പമ്പ് വഴി പുഴയിൽ നിന്നും വെള്ളം എടുത്ത് തീയിൽ ഒഴിച്ചു കൊണ്ടിരിക്കുകയാണ്.