ഓപറേഷൻ സിന്ദൂർ പഹൽഗാം ആക്രമണത്തിനുള്ള മറുപടിയെന്ന് കേന്ദ്ര സർക്കാർ. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പഹൽഗാമിലെ ബൈസരൻ വാലിയിൽ നടന്ന ആക്രമണത്തെ കുറിച്ച് വിശദീകരിച്ചുകൊണ്ടാണ് വിദേശകാര്യ സെക്രട്ടറി സംസാരിച്ച് തുടങ്ങിയത്. പഹൽഗാമിൽ പാകിസ്ഥാനിൽ നിന്നും ലഷ്‌കർ-ഇ-തൊയ്ബയാണ് ആക്രമണം നടത്തിയതെന്നും കശ്മീരിലെ സമാധാനവും ടൂറിസവും സാമ്പത്തിക വളർച്ചയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന് തിരിച്ചടി നൽകിയത് കൃത്യമായ വിവരശേഖരണത്തിനു ശേഷമാണെന്ന് വാർത്താ സമ്മേളനത്തിൽ കേണൽ സോഫിയ ഖുറേഷി വിശദീകരിച്ചു. പാകിസ്ഥാനിലെ 9 ഭീകര ക്യാമ്പുകൾ ആണ് തകർത്തതെന്നും സാധാരണക്കാർ ആക്രമണത്തിന് ഇരയായിട്ടില്ലെന്നും അവർ പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കിയെന്ന് വ്യോമസേന വിങ് കമാൻഡർ വ്യോമിക സിംഗ് പ്രതികരിച്ചു.തുടക്കത്തിലേ തന്നെ ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകർക്ക് ചോദ്യം ചോദിക്കാൻ അനുവാദമില്ലെന്ന് പറഞ്ഞിരുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan