വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന കഥയെ അടിസ്ഥാനമാക്കി ബഷീർ തന്നെ തിരക്കഥ എഴുതിയ മലയാളത്തിലെ ആദ്യത്തെ ഹൊറർ ചിത്രമാണ് ഭാർഗവീനിലയം.1964-ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകൻ ഏ വിൻസെന്റ് ആയിരുന്നു . ഭാർഗവീനിലയം റിലീസ് ചെയ്ത് 59 വര്‍ഷങ്ങള്‍ക്ക് ശേഷം നീലവെളിച്ചം വീണ്ടും പുനരാവിഷ്കരിച്ച് വെള്ളിത്തിരയിലെത്തുകയാണ്. റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, റോഷന്‍ മാത്യു , ഷൈന്‍ ടോം ചാക്കോ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ആഷിഖ് അബു ആണ് സംവിധാനം ചെയ്യുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധിക തിരക്കഥ എഴുതിയിരിക്കുന്നത്.
സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഇതുവരെ പുറത്തിറക്കിയ ഗാനങ്ങളാണ്. ഭാർഗവീനിലയത്തിന് വേണ്ടി പി ഭാസ്കരൻ എഴുതിയ വരികൾക്ക് എം.എസ് ബാബുരാജ് സംഗീതം പകർന്ന മലയാളികൾ ഇപ്പോഴും മൂളി നടക്കുന്ന താമസമെന്തേ വരുവാന്‍, അനുരാഗമധുചഷകം, ഏകാന്തതയുടെ അപാരതീരം എന്നീ ഗാനങ്ങളുടെ പുനരാവിഷ്കാരം പുറത്തിറങ്ങിയിരുന്നു.
ബിജിബാലും റെക്‌സ് വിജയനും ചേര്‍ന്നാണ് നീലവെളിച്ചത്തിലെ ഗാനങ്ങള്‍ പുനരാവിഷ്‌കരിച്ചിരിക്കുന്നത്. യേശുദാസ് ആലപിച്ച താമസമെന്തേ വരുവാൻ എന്ന ഗാനത്തിന്റെ പുതിയ പതിപ്പ് ഷഹബാസ് അമനാണ് പാടിയിരിക്കുന്നത്. ചിത്രത്തിൽ ടൊവിനോ ആണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്. എസ്. ജാനകി ആലപിച്ച അനുരാഗമധുചഷകം എന്ന ഗാനത്തിന്റെ പുതിയ രൂപം കെ.എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. റിമ കല്ലിങ്കൽ , റോഷൻ, ഷൈൻ ടോം ചാക്കോ എന്നിവർ ഗാനരംഗത്തിലെത്തുന്നുണ്ട്. മലയാളത്തിലെ നടിമാരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഈ ഗാനം പുറത്തിറക്കിയത്.ഏകാന്തതയുടെ അപാരതീരം കമുകറ പുരുഷോത്തമന്‍ ആണ് ആലപിച്ചിരുന്നത്. ഗാനത്തിന്റെ പുതിയ പതിപ്പ് ഷഹബാസ് അമൻ തന്നെയാണ് ആലപിച്ചിരിക്കുന്നത്.
മലയാളത്തിന്റെ പ്രിയതാരം കുതിരവട്ടം പപ്പുവിന് വഴിത്തിരിവായ ചിത്രം കൂടിയാണ് ഭാര്‍ഗവിനിലയം. ഭാര്‍ഗവീനിലയത്തിൽ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രത്തെ നീലവെളിച്ചത്തില്‍ രാജേഷ് മാധവനാണ് അവതരിപ്പിക്കുന്നത്.ഒരേ കഥ തന്നെ പലരും സിനിമയാക്കിയ ചരിത്രം ഒരുപാടുണ്ട്. എന്നാൽ ഒരു തിരക്കഥയിൽ നിന്നുതന്നെ രണ്ട് സിനിമകൾ ഒരുക്കുന്നത് ചരിത്രത്തിൽ തന്നെ അപൂർവ്വമായിരിക്കും.