ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മു കശ്മീരിലെ അഖ്‌നൂറില്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ത്ത മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്ത് നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാസേന പിടിച്ചെടുത്തു. കൂടുതൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. രാവിലെ ഏഴരയോടെയാണ് ആംബുലൻസ് അടങ്ങുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ വെടിവെച്ചത്. ആക്രമണം നടത്താൻ എത്തിയ ഭീകരരെ ഇതുവഴി വന്ന വിദ്യാർത്ഥികൾ കണ്ടതിനെ തുടർന്ന് സൈനിക ക്യാമ്പിലേക്ക് വിദ്യാർത്ഥികൾ വിവരം കൈമാറുകയായിരുന്നു അതിനാൽ വലിയ ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകരുകയായിരുന്നു. ഒളിച്ചിരുന്ന ഭീകരർ വാഹനത്തിനുനേരെ വിവിധ ദിശകളിൽ നിന്ന് വെടിയുതിർത്തു. എന്നാൽ സൈന്യം ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ വനമേഖലയിലേക്ക് കടന്നു. വനമേഖലയിലേക്ക് ഒളിക്കാൻ ശ്രമിച്ച ഭീകരരെ സൈന്യം പിൻതുടർന്നതോടെ ഏറ്റുമുട്ടൽ തുടങ്ങൂകയായിരുന്നു.