S11A yt cover

ഇരുചക്ര വാഹനത്തില്‍ മൂന്നാമത്തെയാളായി കുട്ടികള്‍ക്കു പ്രത്യേക ഇളവ് അനുവദിക്കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എളമരം കരീം എംപിയുടെ കത്തിനു നല്‍കിയ മറുപടിയിലാണ് നിലപാട് അറിയിച്ചത്. നാളെ മുതല്‍ സംസ്ഥാനത്ത് എഐ ക്യാമറ വഴി പിഴ ഈടാക്കാന്‍ തീരുമാനിച്ചിരിക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

ശനിയാഴ്ച അധ്യയന ദിനമാക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ അവകാശ നിയമപ്രകാരമാണ് 220 അധ്യയന ദിനങ്ങളാക്കുന്നത്. ശനിയാഴ്ച അധ്യയന ദിനമാക്കുന്നതില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സന്തോഷമാണെന്നു മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ 25 പ്രതികളില്‍ നിന്ന് 125.84 കോടി രൂപ ഈടാക്കാന്‍ നടപടി തുടങ്ങി. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് നടപടി ആരംഭിച്ചത്. സിപിഎമ്മുകാരായ 20 മുന്‍ ഡയറക്ടര്‍മാരില്‍നിന്നും മുന്‍ സെക്രട്ടറി, മുന്‍ മാനേജര്‍, മുന്‍ അക്കൗണ്ടന്റ് എന്നിവര്‍ ഉള്‍പ്പടെ അഞ്ചു പേരില്‍നിന്നുമാണ് തുക ഈടാക്കുക.

കാലവര്‍ഷം എത്തുകയായി. കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം രണ്ടു ദിവസത്തിനകം കേരളത്തിലെത്തും. വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ഇനിയുള്ള ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകും. തെക്കന്‍ കേരളത്തിലാണ് തുടക്കത്തില്‍ മഴ ലഭിക്കുക. രണ്ടു ദിവസത്തിനുശേഷം മലബാറില്‍ മഴ ശക്തമാകും.

സംസ്ഥാനത്തെ മൂന്നു സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ വിലക്ക്. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനു തൃശൂര്‍ ജൂബിലി, തിരുവനന്തപുരം കാരക്കോണം സി.എസ്.ഐ, ശ്രീ ഗോകുലം എന്നീ മെഡിക്കല്‍ കോളേജുകള്‍ക്കാണ് എംബിബിഎസ് കോഴ്സിന് അനുമതി നിഷേധിച്ചത്. നിര്‍ദിഷ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുവരെയാണ് വിലക്ക്.

അമേരിക്കയിലെ ലോക കേരള സഭ സമ്മേളനത്തിന്റെ ധനസമാഹരണത്തിനു പുറത്തിറക്കിയ ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ വാങ്ങാന്‍ ആളില്ല. മുഖ്യമന്ത്രിക്കൊപ്പമിരുന്നു വിരുന്നു കഴിക്കാന്‍ ഗോള്‍ഡ് പാസ് ലക്ഷം രൂപയ്ക്കും സില്‍വര്‍ പാസ് അമ്പതിനായിരം രൂപയ്ക്കും വില്‍ക്കാനായിരുന്നു പരിപാടി. സംഭവം വിവാദമായതോടെ വാങ്ങാന്‍ ആരും മുന്നോട്ടു വരുന്നില്ല. എട്ടാം തീയതി മുതല്‍ 11 വരെയാണ് ലോക കേരള സഭ. ഇതിനകം 2.80 ലക്ഷം ഡോളര്‍ പിരിച്ചെടുത്തിട്ടുണ്ട്. .

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്‍കെജി, യുകെജി പ്രവേശനത്തിനും മറ്റുമായി പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ലെന്ന് കണ്ടെത്തല്‍. ഫോറന്‍സിക് പരിശോധന ഫലം കോടതിക്ക് കൈമാറി. രക്തം, മൂത്രം എന്നിവയില്‍ മദ്യത്തിന്റെയോ ലഹരി വസ്തുക്കളുടെയോ സാന്നിദ്ധ്യമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്‌നമില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി.

സംസ്ഥാനത്തെ ഒരു വിഭാഗം പെന്‍ഷന്‍കാര്‍ക്ക് ക്ഷേമപെന്‍ഷന്‍ തുക മുഴുവനും കിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതാണു കാരണം. കേന്ദ്ര വിഹിതം രണ്ടു വര്‍ഷത്തെ തുക കുടിശികയാണ്. 200 മുതല്‍ 500 വരെ രൂപയുടെ കുറവാണ് പെന്‍ഷന്‍ തുകയില്‍ ഉണ്ടാകുക. ജൂണ്‍ എട്ടിനു പെന്‍ഷന്‍ വിതരണം ആരംഭിക്കും.

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിന് വീണ്ടും ഇഡി നോട്ടീസ്. നാലാം തവണയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ നോട്ടീസ് നല്‍കുന്നത്. നാളെ രാവിലെ 11 ന് ഹാജരാകാനാണ് നിര്‍ദ്ദേശം.

കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടന ഏകപക്ഷീയമാക്കിയെന്ന് ആരോപിച്ച് ഡിസിസി യോഗങ്ങള്‍ അടക്കമുള്ളവ ബഹിഷ്‌കരിക്കുമെന്ന് എ ഗ്രൂപ്പ്. മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് കോഴിക്കോട്ടെ നേതാവായ എംകെ രാഘവന്‍ എംപി വിമര്‍ശിച്ചു.

സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാന്‍ യോഗ്യത നേടിയവരുടെ പട്ടികയില്‍ 23 പേര്‍. ഓരോരുത്തരുടേയും പ്രവര്‍ത്തനം വിലയിരുത്തി, അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയാണ് പട്ടിക തയ്യാറാക്കിയത്. പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നോമിനേഷന്‍ നല്‍കാം. രാഹുല്‍ മാങ്കൂട്ടത്തില്‍, ജെ എസ് അഖില്‍ തുടങ്ങിയവര്‍ പട്ടികയിലുണ്ട്.

ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാനുള്ള പോലീസിന്റെ കരാര്‍ ത്രിശങ്കുവില്‍. ചിപ്സണ്‍ ഏവിയേഷന് കരാര്‍ നല്‍കാന്‍ രണ്ടു മാസം മുമ്പ് മന്ത്രിസഭാ യോഗം തീരുമാനിച്ചെങ്കിലും കരാറില്‍ ഒപ്പുവച്ചില്ല. ടെണ്ടര്‍ കാലാവധി കഴിഞ്ഞതിനാല്‍ തീരുമാനം അസാധുവായി. ടെണ്ടറില്‍ പങ്കെടുത്ത കമ്പനികളുമായി ചര്‍ച്ച നടത്താന്‍ ഡിജിപിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

കൊച്ചിയിലെ മാലിന്യം ബ്രഹ്‌മപുരത്തേക്കു കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പി.രാജീവ്. ഇക്കാര്യം മേയറോട് വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച തദ്ദേശ മന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും.

കോഴിക്കോട് ബീച്ചിലെ ലയണ്‍സ് പാര്‍ക്കിനു സമീപം രണ്ടു കുട്ടികളെ കടലില്‍ കാണാതായി. ഫുട്ബോള്‍ കളിക്കുന്നതിനിടെ ബോളെടുക്കാന്‍ കടലില്‍ ഇറങ്ങിയതായിരുന്നു. ഒളവണ്ണ സ്വദേശികളായ ആദില്‍ ഹസന്‍, മുഹമ്മദ് ആദില്‍ എന്നിവരെയാണു കടലില്‍ കാണാതായത്.

ഉപയോഗിക്കാത്ത 11 കെ.വി ലൈന്‍ ചെമ്പുകമ്പികള്‍ മോഷണം പോയി. മാന്നാര്‍ വൈദ്യുതി സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന പാണ്ടനാട് ചിറക്കുഴി ട്രാന്‍സ്ഫോര്‍മറിനു സമീപത്തെ പാടത്തുള്ള വൈദ്യുതിത്തൂണുകളിലെ ചെമ്പ് ലൈനുകളാണു അപഹരിച്ചത്. ട്രാന്‍സ്ഫോര്‍മറിന്റെ ഇരുവശവുമുള്ള പാടത്തെ ലൈനുകളും നഷ്ടപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച ഈ ലൈനുകളില്‍ ഗേജ് കൂടിയ ശുദ്ധമായ ചെമ്പു കമ്പികളാണ് ഉപയോഗിച്ചിരുന്നത്. ഒന്നര കിലോമീറ്റര്‍ നീളത്തില്‍ മൂന്നുലൈനുകള്‍ കാണാതെ പോയിട്ടുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

ലൈസന്‍സ് ഇല്ലാതെ നാടന്‍ തോക്ക് കൈവശംവച്ച മധ്യവയസ്‌കന്‍ പിടിയില്‍. കാഞ്ഞിരവേലി ഇഞ്ചപ്പതാല്‍ പുതുക്കുന്നത് ബെന്നി വര്‍ക്കിയെ(56) ആണ് അറസ്റ്റു ചെയ്തത്.

പനി ബാധിച്ച മകളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാര്‍ പോസ്റ്റിലിയിച്ച് ഒന്നരവയസുകാരി മരിച്ചു. ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡില്‍ നെടുംമ്പ്രക്കാട് കിഴക്കെ നടുപ്പറമ്പില്‍ മുനീറിന്റെയും അസ്‌നയുടെയും മകള്‍ ഒന്നര വയസുള്ള ഹയ്‌സ ആണ് മരിച്ചത്.

വര്‍ക്കല വെട്ടൂരില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. വെട്ടൂര്‍ സ്വദേശിയായ 58 വയസുള്ള ഫൈസലുദ്ദീന്‍ ആണ് മരിച്ചത്. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന രണ്ടു പേരില്‍ ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

നിരവധി സിനിമകള്‍ ഷൂട്ട് ചെയ്ത തൃശൂരിലെ ചേലൂര്‍ മനയില്‍ മോഷണം. മമ്മൂട്ടി ചിത്രമായ വല്യേട്ടന്‍ അടക്കം നിരവധി സിനിമകള്‍ ഷൂട്ട് ചെയ്ത ചേലൂര്‍ മനയില്‍ മോഷണം നടത്തിയ കൊല്‍ക്കത്ത സ്വദേശിയെ പൊലീസ് പിടികൂടി.

പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് പ്രവര്‍ത്തന രഹതിനായപ്പോള്‍ വലിച്ചെറിഞ്ഞ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബാര്‍മറില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.

ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 275 പേരാണു മരിച്ചതെന്ന് ഒഡീഷ സര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി ദേശീയ ദുരന്ത നിവാരണ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരിക്കേറ്റ 56 പേരുടെ നില ഗുരുതരമായി തുടരുന്നു.

ഒഡീഷയിലെ ബാലസോറില്‍ രണ്ടു യാത്രാ ട്രെയിനുകളും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന്റെ കാരണം കണ്ടെത്തിയെന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇലക്ട്രോണിക് ഇന്റര്‍ലോക്കിങ്ങിലെ മാറ്റം മൂലമാണ് അപകടമുണ്ടായത്. ഉത്തരവാദികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിശദമായ അന്വേഷണം റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ നടത്തുന്നുണ്ട്. മന്ത്രി പറഞ്ഞു.

ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണമായത് പോയിന്റ് സംവിധാനത്തിലെ പിഴവ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടിട്ടുണ്ട്. മെയിന്‍ ലൈനില്‍ നിന്ന് ലൂപ്പ് ലൈനിലേക്ക് ട്രെയിന്‍ നീങ്ങിയത് തെറ്റായ പോയിന്റിംഗ് മൂലമാണ്. പോയിന്റ് സംവിധാനത്തില്‍ കഴിഞ്ഞ ദിവസം നടന്ന അറ്റകുറ്റപ്പണിയിലെ പിഴവാണോയെന്നു പരിശോധിക്കും. കോറമാണ്ഡല്‍ എക്‌സ്പ്രസിലെ ലോക്കോ പൈലറ്റിന്റെ മൊഴി രേഖപ്പെടുത്തും. ഇദ്ദേഹം പരിക്കേറ്റ് ചികിത്സയിലാണ്. ഒഡിഷ ട്രെയിന്‍ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റയില്‍വേ.

ഒഡിഷ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് 28 ട്രെയിനുകള്‍ കൂടി റദ്ദാക്കി. ഇതോടെ അപകട ശേഷം ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85 ആയി.

അമേരിക്കയില്‍ രാഹുല്‍ഗാന്ധി നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം പ്രതികരിക്കാമെന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ എത്തിയ വിദേശകാര്യമന്ത്രി ജയശങ്കര്‍. മോദി സര്‍ക്കാരിനെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ക്കു താന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയശേഷം മറുപടി നല്‍കുമെന്ന് ജയശങ്കര്‍ പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ജയശങ്കര്‍ കേപ്ടൗണില്‍ എത്തിയത്.

തെലുങ്കാനയില്‍ തെലുങ്കുദേശം പാര്‍ട്ടിയും ബിജെപിയും തമ്മില്‍ സഖ്യം വരുന്നു. ഈ വര്‍ഷം അവസാനം നടക്കുന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ചു നില്‍ക്കും. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

പീരിയോഡിക് ടേബിള്‍ സിലബസില്‍നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് എന്‍സിഇആര്‍ടി. പ്ലസ് വണ്‍ പാഠപുസ്തകത്തില്‍ ഇതിനെപ്പറ്റി വിശദമായി പഠിക്കാനുണ്ടെന്നും എന്‍സിഇആര്‍ടി വ്യക്തമാക്കി.

സഹപ്രവര്‍ത്തകയോട് ദുരുദ്ദേശ്യത്തോടെ സുന്ദരിയാണെന്ന് പറയുകയും ഡേറ്റിംഗിനു ക്ഷണിക്കുകയും ചെയ്യുന്നത് ലൈംഗിക പീഡന പരിധിയില്‍ ഉള്‍പ്പെടുമെന്ന് മുംബൈ കോടതി. റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ 42 കാരനായ അസിസ്റ്റന്റ് മാനേജരുടെയും സെയില്‍സ് മാനേജരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്‌തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ ഹിന്ദുവാണെന്ന വ്യാജേന പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ആബിദ് എന്ന യുവാവാണ് ഇരുപത്തിനാലുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

സൂപ്പര്‍താരം മെസ്സിയുടെ പിഎസ്ജിയിലെ അവസാന മത്സരം തോല്‍വിയോടെ. ഇന്നലെ നടന്ന ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ മത്സരത്തില്‍ പിഎസ്ജി രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റു. അവസാന മത്സരത്തില്‍ ഗോളൊന്നും നേടാന്‍ സാധിക്കാതിരുന്ന മെസിയെ പിഎസ്ജി ആരാധകര്‍ മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ കൂവി കളിയാക്കിയിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ തോല്‍പിച്ച് അര്‍ജന്റീന കിരീടം നേടിയതോടെ ഫ്രാന്‍സിലെ പ്രമുഖ ക്ലബായ പിഎസ്ജിയുടെ ആരാധകരില്‍ ഒരുവിഭാഗം മെസിക്കെതിരെ തിരിഞ്ഞതാണ് താരം ക്ലബ് വിടാനുള്ള ഒരു പ്രധാന കാരണം.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (എഫ്.ഐ.ഐ) നിക്ഷേപം വന്‍തോതില്‍ വര്‍ദ്ധിച്ചു. 2023 മേയില്‍ എഫ്.ഐ.ഐ ഒഴുക്കിയത് 27,856 കോടി രൂപയാണ്. കഴിഞ്ഞ 27 മാസത്തെ ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ എഫ്.ഐ.ഐകള്‍ ഓഹരി വിപണിയില്‍ വാങ്ങലുകാരായി തുടരുകയാണ്. അതിനു മുന്‍പുള്ള മാസങ്ങളില്‍ തുടര്‍ച്ചയായി വില്പനക്കാരായിരുന്നു. 2021 ഫെബ്രുവരിയില്‍ നടത്തിയ 42,044 കോടി രൂപയാണ് ഇതിനുമുന്‍പുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപം. കഴിഞ്ഞ മാസം ശരാശരി 1,266 കോടി രൂപയുടെ പ്രതിദിന നിക്ഷേപമാണ് എഫ്.ഐ.ഐകള്‍ നടത്തിയത്. മേയ് മാസത്തില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപവും ഒമ്പതു മാസത്തെ ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. 43,838 കോടി രൂപയാണ് മേയിലെ എഫ്.പി.ഐ നിക്ഷേപം. 2022 ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിക്ഷേപമാണിത്. എഫ്.ഐ.ഐകള്‍, ക്വാളിഫൈഡ് ഫോറിന്‍ ഇന്‍വെസ്റ്റേഴ്‌സ് മറ്റ് നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് എഫ്.പി.ഐ വിഭാഗം. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ പണമൊഴുക്ക് മേയില്‍ ഓഹരി സൂചികകളെയും തുണച്ചു. ബെഞ്ച് മാര്‍ക്ക് സൂചികകളെ ഈ വര്‍ഷത്തെ ആദ്യസമയങ്ങളിലെ ചാഞ്ചാട്ടത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. നിഫ്റ്റി 1.9 ശതമാനവും സെന്‍സെക്‌സ് 1.8 ശതമാനവും നേട്ടത്തോടെയാണ് മേയില്‍ ക്ലോസ് ചെയ്തത്. 2023 ല്‍ ഇതുവരെയുണ്ടാക്കിയ നഷ്ടം മാറ്റാനും കഴിഞ്ഞു. ഈ വര്‍ഷം ഇതുവരെ നിഫ്റ്റി 1.6 ശതമാനവും സെന്‍സെക്‌സ് 2.1 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തത്.

അമേരിക്കയില്‍ ഏറ്റവും വെറുക്കപ്പെടുന്ന ബ്രാന്‍ഡുകളില്‍ മുന്‍പന്തിയില്‍ മാര്‍ക് സക്കര്‍ബര്‍ഗിന്റെ ‘മെറ്റയും ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ട്വിറ്ററും. യുഎസില്‍ ഏറ്റവും കൂടുതല്‍ യൂസര്‍മാരുള്ള ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും മാതൃകമ്പനിയാണ് മെറ്റ. ട്വിറ്ററും ഒട്ടും പിന്നിലല്ല. എന്നിട്ടും രണ്ട് കമ്പനികളും വെറുക്കപ്പെട്ടവരുടെ ലിസ്റ്റിലെത്തി. യുഎസിലെ വെറുക്കപ്പെട്ട ബ്രാന്‍ഡുകളെ വെളിപ്പെടുത്തുന്ന സര്‍വേയെ കുറിച്ച് സിഎന്‍ബിസി-യാണ് റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 13 മുതല്‍ 28 വരെ 16,310 അമേരിക്കക്കാരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രാന്‍ഡുകളെ കണ്ടെത്തുന്നത്. ‘Axios Harris Poll 100’ എന്നാണ് സര്‍വേയുടെ പേര്. യു.എസിലെ ജനങ്ങള്‍ക്കിടയില്‍ വിവിധ ബ്രാന്‍ഡുകള്‍ക്കുള്ള മതിപ്പിന്റെ റാങ്കിങ്ങാണിത്. ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള ട്വിറ്റര്‍ യുഎസില്‍ ഏറ്റവും വെറുക്കപ്പെടുന്ന നാലാമത്തെ ബ്രാന്‍ഡാണെന്നാണ് സര്‍വേ പറയുന്നത്. സക്കര്‍ബര്‍ഗിന്റെ മെറ്റ അഞ്ചാം സ്ഥാനത്തുണ്ട്. ഹൃസ്വ വിഡിയോ ആപ്പായ ടിക് ടോക്ക് ഏറ്റവും വെറുക്കപ്പെട്ട ഏഴാമത്തെ ബ്രാന്‍ഡായി മാറി. ട്വിറ്ററിനും മെറ്റയ്ക്കും സംസ്‌കാരം, എതിക്സ് എന്നീ വിഭാഗങ്ങളില്‍ മോശം സ്‌കോര്‍ ലഭിച്ചതായി സര്‍വേ കണ്ടെത്തി. അതേസമയം, ടിക് ടോകിന് സ്വഭാവത്തിലും പൗരത്വത്തിലുമാണ് മോശം സ്‌കോര്‍ ലഭിച്ചത്. ഏറ്റവും വെറുക്കപ്പെട്ട ഏഴ് ബ്രാന്‍ഡുകള്‍: ദ ട്രംപ് ഓര്‍ഗനൈസേഷന്‍, എഫ്ടിഎക്സ്, ഫോക്സ് കോര്‍പ്പറേഷന്‍, ട്വിറ്റര്‍, മെറ്റാ, സ്പിരിറ്റ് എയര്‍ലൈന്‍സ്, ടിക് ടോക്ക് എന്നിവയാണ്.

തെന്നിന്ത്യയും ബോളിവുഡും കടന്ന് ഹോളിവുഡില്‍ തന്റെ സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് തെന്നിന്ത്യന്‍ താരം സാമന്ത. പ്രിയങ്കാ ചോപ്ര പ്രധാനവേഷത്തിലെത്തുന്ന സൂപ്പര്‍ ഹിറ്റ് സീരീസായ ‘സിറ്റാഡലി’ല്‍ സാമന്തയും ഭാഗമാകുന്നു. സിറ്റാഡലിന്റെ ഇന്ത്യന്‍ വേര്‍ഷനിലാണ് സാമന്തയെത്തുന്നത്. സാമന്തയ്ക്ക് ഒപ്പം വരുണ്‍ ധവാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സിറ്റാഡല്‍ ഇന്ത്യയില്‍ എന്താകും സാമന്തയുടെ വേഷമെന്ന ചര്‍ച്ചകള്‍ നേരത്തേ ഉണ്ടായിരുന്നു. എന്നാല്‍ പ്രിയങ്ക ചോപ്ര അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ വേഷമായിരിക്കും സാമന്തയുടേത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രിയങ്ക ചോപ്രയുടേതും സമാന്തയുടേതും കഥാപാത്രങ്ങള്‍ രണ്ട് കഥാപശ്ചാത്തലത്തിലും രണ്ട് കാലഘട്ടത്തിലുമുള്ളതാണ്. പ്രിയങ്കയുടെ സീരീസില്‍ സാമന്ത ഉണ്ടാകില്ല. ഈ സീരീസില്‍ പ്രിയങ്കയുടെ കുട്ടിക്കാലമായിരിക്കും കാണിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സിറ്റാഡല്‍ സാമന്ത അവതരിപ്പിക്കുന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും. സിറ്റാഡില്‍ പ്രിയങ്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛനായി പരാമര്‍ശിക്കുന്നത് രാഹി ഗാംഭീര്‍ എന്ന പേരാണ്. വരുണ്‍ ധവാനായിരിക്കും ഈ കഥാപാത്രത്തെ ഇന്ത്യന്‍ സിറ്റാഡലില്‍ അവതരിപ്പിക്കുക. സാമന്ത അഭിനയിച്ച ഫാമിലി മാന്‍ സീരീസിന്റെ സംവിധായകരായ രാജ്, ഡികെ എന്നിവരാണ് ഇന്ത്യന്‍ സിറ്റാഡല്‍ ഒരുക്കുന്നത്.

രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കല്‍ ചിത്രമായ ‘ആദിപുരുഷി’ന്റെ ബജറ്റ് 500 കോടിയാണെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അതിന്റെ 85 ശതമാനത്തോളം റിലീസിന് മുന്‍പ് തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് ഹംഗാമയുടെ കണക്ക് പ്രകാരം സാറ്റലൈറ്റ്, ഡിജിറ്റല്‍, മ്യൂസിക്, മറ്റ് റൈറ്റ്സുകളുടെ വില്‍പ്പന വഴി 247 കോടി രൂപയാണ് ചിത്രം സമാഹരിച്ചത്. തെന്നിന്ത്യയില്‍ നിന്ന് തിയറ്റര്‍ വിതരണാവകാശം വഴി 185 കോടി രൂപയും ചിത്രം നേടിയെന്നും ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. അങ്ങനെ ആകെ 432 കോടി! ജൂണ്‍ 16 നാണ് ചിത്രത്തിന്റെ റിലീസ്. മികച്ച ഓപണിംഗ് പ്രതീക്ഷിക്കപ്പെടുന്ന ചിത്രം പോസിറ്റീവ് അഭിപ്രായം നേടുന്നപക്ഷം ഹിന്ദി പതിപ്പില്‍ നിന്ന് മാത്രം ആദ്യ മൂന്ന് ദിവസങ്ങളില്‍ 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചിരിക്കുന്ന സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്തിട്ടുണ്ട്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മ്മാതാവായ ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ് എന്ന 3ഡി ചിത്രം.

തന്റെ ആദ്യ ലംബോര്‍ഗിനി സൂപ്പര്‍ എസ്യുവി ഉറുസ് സ്വന്തമാക്കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയില്‍ എത്തിയ ഏകദേശം 4.18 കോടി രൂപ എക്സ്ഷോറൂം വിലയുള്ള ഉറുസ് എസ്സാണ് സച്ചിന്റെ ഗാരിജിലെ ഏറ്റവും പുതിയ വാഹനം. രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് ഉറുസ് എസിനെ ലംബോര്‍ഗിനി അവതരിപ്പിച്ചത്. ബിഎംഡബ്ല്യു ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡറായ സച്ചിന്റെ ഗാരിജിലെ ആദ്യ ലംബോര്‍ഗിനിയാണ് നീല നിറത്തിലുള്ള ഉറുസ് എസ്. കഴിഞ്ഞ മാസം അവസാനമാണ് വാഹനം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാലു ലീറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് വാഹനത്തില്‍. 666 ബിഎച്ച്പി കരുത്തും 850 എന്‍എം ടോര്‍ക്കും നില്‍കും ഈ എന്‍ജിന്‍. വേഗം നൂറു കടക്കാന്‍ വെറും 3.5 സെക്കന്‍ഡ് മാത്രം മതി. പുതിയ ഉറുസ് കൂടാതെ പോര്‍ഷെ 911 ടര്‍ബോ എസ്, ബിഎംഡബ്ല്യു 7 സീരിസ് എല്‍ഐ, ബിഎംഡബ്ല്യു എക്സ് 5 എം, ബിഎംഡബ്ല്യു ഐ8 തുടങ്ങിയ നിരവധി വാഹനങ്ങള്‍ സച്ചിനുണ്ട്.

യുക്തിചിന്തയും വിശ്വാസവും തമ്മിലുള്ള നിരന്തരസംഘര്‍ഷങ്ങളുടെയും സമരങ്ങളുടെയും കഥ. വിശ്വാസനിരാസം ജീവിതവ്രതമാക്കിയ വ്യക്തിക്ക് ജീവിതത്തിന്റെ പ്രത്യേക സന്ധിയില്‍ ഒരു കോര്‍പ്പറേറ്റ് ദൈവത്തിന്റെ സഹായം സ്വീകരിക്കേണ്ടിവരുന്നു. സ്വയം അംഗീകരിക്കാനാകാത്ത ചുവടുമാറ്റവും തുടര്‍ന്നുണ്ടാകുന്ന അനുഭവങ്ങളും സൃഷ്ടിക്കുന്ന സംഘര്‍ഷവഴികളിലേക്ക് വായനക്കാരനെ നയിക്കുന്ന രചന. എബ്രഹാം മാത്യുവിന്റെ പുതിയ നോവല്‍. ‘ഏഴാമത്തെ ദൂതന്‍’. മാതൃഭൂമി. വില 204 രൂപ.

അവശ്യ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുട്ടികളുടെ വളര്‍ച്ചയേയും മാനസികവും ശാരീരികവുമായ വികാസത്തെയും സഹായിക്കുന്നു. അതിനാല്‍ ശരീരത്തിന് അവശ്യമായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കുട്ടികള്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. പ്രഭാത ഭക്ഷണം ഒഴിവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീന്‍ സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് ദിവസവും നല്‍കണം. പാല്‍, മുട്ട, ഇറച്ചി, നട്‌സ്, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രഭാത ഭക്ഷണത്തിന്റെ കുറവ് പഠനത്തില്‍ ശ്രദ്ധ കുറയ്ക്കും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ പഴങ്ങളും പച്ചക്കറികളും നല്‍കാം. വൈറ്റമിന്‍ എ, ബി 6, സി, ഡി, ഇ, സെലിനിയം എന്നിവ അടങ്ങിയ ഭക്ഷണമാണ് ഉള്‍പ്പെടുത്തേണ്ടത്. വൈറ്റമിന്‍ സി ധാരാളമടങ്ങിയ നാരങ്ങ വര്‍ഗത്തില്‍പ്പെട്ട പഴങ്ങള്‍, നെല്ലിക്ക, കാരറ്റ് എന്നിവ വളരെ നല്ലത്. വളരുന്ന കുട്ടികള്‍ക്ക് കാല്‍സ്യം അടങ്ങിയ ആഹാരം അത്യാവശ്യമാണ്. ദിവസവും ഒരു ഗ്ലാസ് പാല്‍ കൊടുക്കാം. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ഇലക്കറികള്‍ ഉള്‍പ്പെടുത്തണം. ഇടനേര ആഹാരമായി ഫ്രൂട്ട്, നട്‌സ് വിഭവങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍ എന്നിവ നല്‍കാം. ഉച്ചഭക്ഷണത്തില്‍ വൈവിധ്യത്തിനായി ചോറിനു പകരം തക്കാളി ചോറ്, തൈര് ചോറ്, മുട്ട ഫ്രൈഡ്‌റൈസ്, കാരറ്റ് ചോറ് എന്നിവ ഉള്‍പ്പെടുത്താം. നാലുമണി ആഹാരമായി ആവിയില്‍ വേവിച്ച ശര്‍ക്കര ചേര്‍ത്ത ഇലയട, ഏത്തപ്പഴം പുഴുങ്ങിയത്, അവല്‍, റാഗിയുടെ ആഹാരങ്ങള്‍ എന്നിവ വളരെ നല്ലത്. രാത്രിയിലെ ഭക്ഷണവും പ്രോട്ടീന്‍ സമൃദ്ധമാകണം. ചുവന്ന മാംസം നിയന്ത്രിച്ച് മാത്രം ഉപയോഗിക്കാം. സംസ്‌കരിച്ച മാംസങ്ങള്‍ ഒഴിവാക്കാം. പൂരിത കൊഴുപ്പ്, ട്രാന്‍സ്ഫാറ്റ്‌സ്, ഉപ്പ്, പഞ്ചസാര എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വറുത്തുപൊരിച്ച ആഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ എന്നിവ നിയന്ത്രിച്ച് ഉപയോഗിക്കാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *