yt cover 33

നിയമസഭയില്‍ സ്പീക്കര്‍ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫാക്കി. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ഒമ്പതു മിനിറ്റിനകം സഭ പിരിഞ്ഞു. സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിപക്ഷ അംഗങ്ങള്‍ക്കു മര്‍ദനമേറ്റ സംഭവത്തില്‍ വാദികളായ ഏഴ് എംഎല്‍എമാരെ പ്രതികളാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ജാമ്യമില്ലാ വകുപ്പനുസരിച്ചാണ് കേസെടുത്തത്. കെ.കെ രമയുടെ കൈയൊടിച്ചെന്ന പരാതിയില്‍ കേസെടുത്തില്ല. ചോദ്യോത്തര വേളക്കിടയിലും പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തില്‍ ഇറങ്ങി. ചോദ്യോത്തരവേള റദ്ദാക്കി. വൈകാതെ സഭ പിരിഞ്ഞു. സഭ തിങ്കളാഴ്ച വീണ്ടും ചേരും. (ജനാധിപത്യത്തിന്റെ വിഷപ്പുക…. https://youtu.be/ZdBGp3k-HxFY )

കോണ്‍ഗ്രസ് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. രാഹുല്‍ ഗാന്ധി രാജ്യവിരുദ്ധ ടൂള്‍ കിറ്റിന്റെ ഭാഗമെന്നും നദ്ദ പറഞ്ഞു. എന്നാല്‍ ബിജെപിയാണ് രാജ്യവിരുദ്ധരെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ തിരിച്ചടിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കുമില്ലാത്ത ഒറ്റുകാരുടെ പാര്‍ട്ടിയാണ് ബിജെപി. മറ്റു പാര്‍ട്ടികളെ രാജ്യവിരുദ്ധമായി ബിജെപി ചിത്രീകരിക്കുന്നത് രാജ്യത്തെ തൊഴിലില്ലായ്മയും വിലക്കയറ്റവും മറച്ചുവയ്ക്കാനാണ്. ജനാധിപത്യത്തെ തടയാന്‍ ശ്രമിക്കുന്ന ബിജെപിയുടെ നടപടികളെ തുറന്നുകാണിക്കുന്നതു രാജ്യവിരുദ്ധമല്ലെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ.

ഗാന്ധി കുടുംബത്തെക്കുറിച്ചു പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. നെഹ്റുവിന്റെ പിന്‍മുറക്കാര്‍ എന്തുകൊണ്ട് നെഹ്റുവിന്റെ പേര് ഒപ്പം ചേര്‍ക്കുന്നില്ലെന്ന മോദിയുടെ പരാമര്‍ശത്തിനെതിരേയാണ് കെസി വേണുഗോപാല്‍ എംപി അവകാശ ലംഘന നോട്ടീസ് നല്‍കിയത്. മോദിയുടെ പരാമര്‍ശം തെറ്റിദ്ധാരണാജനകവും എംപിമാരായ സോണിയ ഗാന്ധിയേയും രാഹുലിനെയും അപമാനിക്കുന്നതാണെന്നും നോട്ടീസില്‍ പറയുന്നു.

*വരുന്നൂ, തൃശ്ശൂരിന്റെ ഹൃദയത്തില്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ പുതിയ വലിയ ഷോറൂം*

പരിശുദ്ധ പട്ടിന്റെ കൈയ്യൊപ്പ് പോലെ 1924 മുതല്‍ കേരളത്തില്‍ സജീവമായ പുളിമൂട്ടില്‍ സില്‍ക്‌സിന് നീണ്ട 99 വര്‍ഷ കാലയളവില്‍ കേരളത്തിന്റെ ഫാഷന്‍ അഭിരുചികള്‍ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. പകിട്ടിന്റെയും പ്രൗഡിയുടെയും ഈ പാരമ്പര്യം, കഴിഞ്ഞ 16 വര്‍ഷങ്ങളായി തൃശ്ശൂരിലും നിറസാന്നിദ്ധ്യമാണ്. തൃശ്ശൂരിലെ പ്രിയപ്പെട്ട ജനങ്ങള്‍ക്ക് എന്നും വൈവിധ്യങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള പുളിമൂട്ടില്‍ സില്‍ക്‌സ്, പുതിയ വലിയ ഷോറൂമുമായി എത്തുകയാണ് പാലസ് റോഡില്‍. ഈ അവസരത്തില്‍, വര്‍ഷങ്ങളായി തൃശ്ശൂരിലെ നല്ലവരായ ജനങ്ങള്‍ നല്‍കി വരുന്ന സ്നേഹത്തിനും ആദരവിനും പുളിമൂട്ടില്‍ സില്‍ക്‌സ് മാനേജ്മെന്റിന്റെ നന്ദി.

*ഇനി ആഘോഷങ്ങള്‍ പാലസ് റോഡില്‍ തന്നെ*

ഇന്ത്യയില്‍ ജനാധിപത്യമുണ്ടെങ്കില്‍ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. രാഹുല്‍ മാപ്പു പറയാതെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി സ്പീക്കര്‍ക്ക് രേഖാമൂലം എഴുതി നല്‍കി. അദാനി വിഷയത്തില്‍ പ്രതിപക്ഷവും പ്രതിഷേധിച്ചതോടെ ഇരുസഭകളും തിങ്കളാഴ്ചവരേക്കു പിരിഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹി പൊലീസ് നല്‍കിയ നോട്ടീസ് ജനാധിപത്യവിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കി. രോഗികള്‍ ചികില്‍സ കിട്ടാതെ വലഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്തതനുസരിച്ചാണ് ഡോക്ടര്‍മാര്‍ സംസ്ഥാനവ്യാപകമായി പണിമുടക്കിയത്. കെജിഎംഒഎ ഉള്‍പ്പടെ 30 ഡോക്ടര്‍മാരുടെ സംഘടനകളും പണിമുടക്കി. വൈകുന്നേരം ആറു വരെയാണ് സമരം.

വൈസ് ചാന്‍സലറുടെ നടപടികള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കറ്റിന്റെ തീരുമാനം സസ്പെന്റ് ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദാക്കി. വൈസ് ചാന്‍സലര്‍ സിസ തോമസിനെ നിയന്ത്രിക്കാന്‍ പ്രത്യേക സമിതി, ജീവനക്കാരെ മാറ്റിയ നടപടി പരിശോധിക്കാന്‍ മറ്റൊരു സമിതി, ഗവര്‍ണര്‍ക്ക് വിസി അയക്കുന്ന കത്തുകള്‍ സിണ്ടിക്കേറ്റിന് റിപ്പോര്‍ട്ടു ചെയ്യണം എന്നീ തീരുമാനങ്ങളാണു ഗവര്‍ണര്‍ തടഞ്ഞത്. ജസ്റ്റീസ് സതീഷ് നൈനാനാണ് ഗവര്‍ണറുടെ ഉത്തരവു സ്റ്റേ ചെയ്തത്.

നിയമസഭ തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സമവായത്തിന് സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മില്‍ ചര്‍ച്ച നടത്താന്‍ പാര്‍ലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെടുന്നുണ്ട്. എന്നാല്‍ അടിയന്തരപ്രമേയത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഇരുപക്ഷവും.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

പ്രതിപക്ഷ എം.എല്‍.എമാര്‍ക്കെതിരെ കള്ളക്കേസുകളെടുത്തശേഷം സര്‍വകക്ഷി യോഗത്തിനും അനുരഞ്ജന ചര്‍ച്ചയ്ക്കും വിളിക്കുന്നതിനു പിന്നിലെ കാപട്യം എല്ലാവര്‍ക്കും ബോധ്യമായെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രശ്‌നങ്ങള്‍ തീര്‍ക്കാനല്ല സര്‍വകക്ഷി യോഗം വിളിച്ചത്. അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കുന്ന റൂള്‍ 50 ല്‍ ഒരു ഒത്തുതീര്‍പ്പിനുമില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. സതീശന്‍ പറഞ്ഞു.

നിയമസഭ സംഘര്‍ഷ കേസ് പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. കൈയാങ്കളിയില്‍ പരിക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തും. നിയമസഭക്കുള്ളില്‍ തെളിവെടുക്കാന്‍ നിയമസഭ സെക്രട്ടറിയേറ്റ് അനുമതി നല്‍കും. ജനപ്രതിനിധികളും പൊലിസുകാരും ഉള്‍പ്പെടുന്ന കേസായിതിനാലാണ് പ്രത്യേക സംഘത്തിനു കൈമാറുന്നത്.

പാര്‍ലമെന്റിലെ നരേന്ദ്രമോദി മോഡല്‍ നിയമസഭയില്‍ നടപ്പാക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് ഷാഫി പറമ്പില്‍. മുഖ്യമന്ത്രി തള്ളുന്നത് മുഴുവന്‍ കേട്ട് ‘ഓ മഹാന്‍’ എന്നു പറയാനൊന്നും പ്രതിപക്ഷത്തെ കിട്ടില്ല. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷത്തോടുള്ള അസ്വസ്ഥതയെന്നും ഷാഫി.

സഭാ ടിവിക്ക് ഒമ്പതംഗ എഡിറ്റോറിയല്‍ ബോര്‍ഡ്. നിയമസഭാ സെക്രട്ടറിയാണ് ചീഫ് എഡിറ്റര്‍. കെ കുഞ്ഞുകൃഷ്ണന്‍, ടി ടി പ്രഭാകരന്‍, തനൂജ ഭട്ടതിരിപ്പാട്, ബിന്ദു ഗണേശ് കുമാര്‍, കെ മോഹന്‍ കുമാര്‍, ഇ സനീഷ്, ഇ.കെ മുഷ്താഖ്, ബി എസ് സുരേഷ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളാണ്.

സ്വപ്ന സുരേഷ് ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് ആരോപിച്ചുള്ള പരാതിയില്‍ ക്രൈം ബ്രാഞ്ച് വിജേഷ് പിള്ളയുടെ മൊഴി എടുത്തു. കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.

സ്വപ്ന സുരേഷും വിജേഷ് പിള്ളയും ഗൂഡാലോചന നടത്തി മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരേ അപവാദ പ്രചാരണം നടത്തിയെന്ന് സിപിഎമ്മിന്റെ പരാതി. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയത്.

ബ്രഹ്‌മപുരം വിഷയത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ‘പ്രാണവായു നമ്മുടെ ജന്മാവകാശം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി ബ്രഹ്‌മപുരം മുതല്‍ കോര്‍പ്പറേഷന്‍ ഓഫീസ് വരെ സംഘടിപ്പിച്ച ബഹുജന മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലപ്പുറം വട്ടപ്പാറയില്‍ സവാള ലോറി മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. നിയന്ത്രണം വിട്ട ലോറി വട്ടപ്പാറ വളവിലെ ഗര്‍ത്തത്തിലേക്കു മറിയുകയായിരുന്നു.

മുല്ലപ്പെരിയാര്‍ ഡാമില്‍ സ്വതന്ത്ര സമിതി അടിയന്തര സുരക്ഷാ പരിശോധന വേണമെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. പരിശോധനയ്ക്കു സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കോതമംഗലം സ്വദേശി ജോ ജോസഫ് സുപ്രീം കോടതിയെ സമീപിച്ചത്.

സ്വകാര്യ പ്രാക്ടീസ് നടത്തിയതിനു മഞ്ചേരി മെഡിക്കല്‍ കോളേജ് ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഓര്‍ത്തോപീഡിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ എ.അബ്ദുല്‍ ഗഫൂറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബോധം കെട്ടു. വന്‍ ദുരന്തമൊഴിവാക്കി രക്ഷകനായി ബസിലെ കണ്ടക്ടര്‍. നെയ്യാറ്റിന്‍കര-അമ്പൂരി-മായം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെള്ളറട കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ രാജേഷിന് ബോധക്ഷയം ഉണ്ടായതോടെ ബസ് അപകടത്തില്‍ പെട്ടെങ്കിലും കണ്ടക്ടര്‍ വെള്ളറട സ്വദേശി വി.ജി.വിഷ്ണു ഓടിയെത്തി ബ്രേക്കില്‍ ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.

തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ 21 അധ്യാപകരെ പത്തു മണിക്കൂര്‍ പൂട്ടിയിട്ടെന്നും മര്‍ദിച്ചെന്നും ലോ കോളേജ് അധ്യാപിക. കൈ പിടിച്ച് വലിച്ചെന്നും കഴുത്തിന് പരിക്കേറ്റെന്നും കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. വി കെ സഞ്ജു പറഞ്ഞു.

മാഹിയില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് അനധികൃതമായി കടത്തിയ 1200 ലിറ്റര്‍ ഡീസല്‍ പിടികൂടി. കണ്ണൂര്‍ ധര്‍മ്മടത്ത് പെരളശ്ശേരി സ്വദേശി ടി സന്തോഷ്, ചാല സ്വദേശി ഷംസുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

റവന്യുവകുപ്പിന്റെ സ്റ്റോപ് മെമ്മോ അവഗണിച്ച് മൂന്നാര്‍ മുതിരപുഴയുടെ തീരത്ത് അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മിക്കുന്ന മൂന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിനെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് കേസെടുത്തത്. വില്ലേജോഫീസര്‍ നല്‍കിയ പരാതിയില്‍ സിപിഎം നേതാക്കളുടെ നിയന്ത്രണത്തിലുള്ള ബാങ്കിന്റെ പ്രസിഡന്റും സെക്രട്ടറിയുമാണു പ്രതികള്‍.

കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട്ട് ഫ്ളക്സ് ബോര്‍ഡുകള്‍. ‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങള്‍ക്ക് വേണം ഈ നേതാവിനെ’ എന്നെഴുതിയ ബോര്‍ഡുകളാണ് പ്രത്യക്ഷപ്പെട്ടത്.

സിറോ മലബാര്‍ സഭ അങ്കമാലി അതിരൂപതാ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. ഹൈക്കോടതി സ്വീകരിച്ച ചില നടപടികളില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു.

ഇടുക്കിയില്‍ കാറുകളെ തടഞ്ഞ് പടയപ്പ എന്ന കാട്ടാന. കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇന്നലെ കാറുകളെ തടഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഭക്ഷണം തേടിയാണ് ആന വാഹനങ്ങള്‍ തടയുന്നത്.

വെഞ്ഞാറമൂട് പ്രവാസിയുടെ വീട്ടുമുറ്റത്തെ വാഹനങ്ങള്‍ കത്തിച്ച പ്രതികള്‍ അറസ്റ്റില്‍. പ്രവാസിയായ മുരുകന്റെ കാറുകള്‍ കത്തിച്ചതിന് അനില്‍ കുമാര്‍, രാജ് കുമാര്‍ എന്നിവരെയാണു പിടികൂടിയത്. അനിലും മുരുകനുമായി വിദേശത്തുണ്ടായ തര്‍ക്കമാണ് പ്രകോപനമെന്ന് പൊലീസ്.

കടുത്ത ചൂടിനിടയിലും വട്ടവടയില്‍ ആലിപ്പഴം പെയ്ത് വേനല്‍മഴ. ആലിപ്പഴ വീഴചയില്‍ ചില പ്രദേശങ്ങളില്‍ കൃഷി നശിക്കുകയും ചെയ്തു.

ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ പുതിയ കേസുമായി സിബിഐ. വിവരങ്ങള്‍ ചോര്‍ത്താന്‍ സമാന്തര രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചതുമൂലം സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് ആരോപിച്ചാണു സിബിഐ പുതിയ കേസെടുത്തത്.

മുംബൈയില്‍ മകള്‍ അമ്മയെ വെട്ടിക്കൊന്ന് അലമാരയില്‍ സൂക്ഷിച്ച സംഭവത്തില്‍ കാമുകനെതേടി പോലീസ്. ദാദറിനടുത്ത് ലാല്‍ ബാഗിലാണ് ഒറ്റ മുറി ഫ്ളാറ്റില്‍ അമ്മ വീണ കൊല്ലപ്പെട്ടത്. ദുര്‍ഗന്ധം മറയ്ക്കാനായി 200 ബോട്ടില്‍ പെര്‍ഫ്യൂം വാങ്ങി ഒഴിച്ചെന്നു 24 കാരിയായ മകള്‍ റിംപിള്‍ ജെയിന്‍ പറഞ്ഞെന്നു പോലീസ്. വരുമാനമില്ലാത്തതാല്‍ അമ്മ വീണയുടെ സഹോദരന്‍ നല്‍കിയിരുന്ന പണമുപയോഗിച്ചാണ് കഴിഞ്ഞിരുന്നത്. പണം നല്‍കാന്‍ എത്തിയ അമ്മാവന്റെ മകനാണ് ദുരൂഹതതോന്നി ബന്ധുക്കളെ വിളിച്ചു വരുത്തി പോലീസില്‍ വിവരം അറിയിച്ചത്.

മദ്രസകള്‍ ആവശ്യമില്ലെന്നും 600 മദ്രസകള്‍ താന്‍ പൂട്ടിച്ചെന്നും വിദ്വേഷ പ്രസംഗവുമായി ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടകത്തിലെ ബെല്‍ഗാവിയിലെ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ഹിമന്ദ. ബംഗ്ലാദേശില്‍നിന്ന് ആളുകള്‍ ആസാമിലേക്കു വന്ന് മദ്രസകള്‍ നിര്‍മ്മിക്കുകയാണെന്നാണ് ഹിമന്ദയുടെ ആരോപണം.

പാല്‍ വാങ്ങിയതിന്റ മൂന്‍മാസത്തെ തുക ആവശ്യപ്പെട്ടതിന് റയില്‍വേ പോര്‍ട്ടറുടെ കുടുംബത്തിലെ ഗര്‍ഭിണിയടക്കം മൂന്ന് പേരെ വെടിവെച്ച് കൊന്ന റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥന് വധശിക്ഷ. 2018 ല്‍ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലാണ് കൊലപാതകം നടന്നത്. റെയില്‍വേ കോണ്‍സ്റ്റബിളായ പവന്‍ കുമാര്‍ സിംഗിനെയാണ് കോടതി വധശിക്ഷ വിധിച്ചത്.

സെക്കന്താരാബാദിലെ സ്വപ്ന ലോക് എന്ന വാണിജ്യ സമുച്ചയത്തിലുണ്ടായ തീപിടുത്തത്തില്‍ നാലു സ്ത്രീകള്‍ ഉള്‍പെടെ ആറു പേര്‍ മരിച്ചു. 18 പേരെ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി.

എസിസി സിമന്റ്സിന്റെയും അംബുജ സിമന്റ്സിന്റെയും പ്രമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമായി വിനോദ് അദാനി തുടരുമെന്ന് അദാനി ഗ്രൂപ്പ്. ഗൗതം അദാനിയുടെ മൂത്ത സഹോദരനാണ് വിനോദ് അദാനി. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ അദാനി ഗ്രൂപ്പിനോട് പ്രതികരണം തേടിയിരുന്നു.

ഇന്ത്യാ- ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ തുടക്കമായി. ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിനയച്ചു.

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. ആദ്യമായി 43,000 കടന്നു. ഇന്ന് പവന് 200 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 43,000 കടന്നത്. 43,040 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപ കൂടി 5380 രൂപയായി. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഈ വിലയ്ക്ക് പുറമേ മൂന്ന് ശതമാനം ജി.എസ്.ടി., കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവയും നല്‍കണം. അതായത് 46,500 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം ലഭിക്കൂ. ഈ മാസത്തിന്റെ തുടക്കത്തില്‍ 41,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തുടര്‍ച്ചയായ ദിവസങ്ങളില്‍ വില താഴ്ന്ന് 9ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. 40,720 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് ദൃശ്യമായത്. എട്ടുദിവസത്തിനിടെ 2320 രൂപയാണ് വര്‍ധിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തിയതാണ് വില ഉയരാന്‍ കാരണം. ഇതുമൂലം സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏറുകയും വില കുതിക്കുകയും ചെയ്യുന്നു. ഡോളറിനെതിരെ ഇന്ത്യന്‍ രൂപ നേരിടുന്ന മൂല്യത്തകര്‍ച്ചയും രാജ്യത്ത് സ്വര്‍ണവില കുതിക്കാന്‍ വഴിയൊരുക്കുകയാണ്.

ജനപ്രിയ വാച്ച് ബ്രാന്‍ഡായ ഫാസ്ട്രാക്ക് അവരുടെ പുതിയ ‘റിവോള്‍ട്ട്’ സ്മാര്‍ട്ട് വാച്ച് സീരീസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റിവോള്‍ട്ട് എഫ്എസ് 1 എന്ന ബജറ്റ് മോഡലാണ് താങ്ങാനാവുന്ന വിലയില്‍ ബ്ലൂടൂത്ത് കോളിങ് സംവിധാനമടക്കം ഉള്‍കൊള്ളിച്ച് റിലീസ് ചെയ്തിരിക്കുന്നത്. നൂതനമായ ചിപ്‌സെറ്റിന്റെ പിന്തുണയുള്ള സിംഗിള്‍സിങ്ക് ബ്ലൂടൂത്ത് കോളിങ്ങുമായാണ് റിവോള്‍ട്ട് എഫ്.എസ്1 വരുന്നത്. ഇത് സ്ഥിരവും വ്യക്തവുമായ കോളുകള്‍ ഉറപ്പാക്കുന്നു. 1.83 ഇഞ്ച് അള്‍ട്രാവിയു ഡിസ്‌പ്ലേയും 200-ലധികം വാച്ച് ഫെയ്‌സ് ഓപ്ഷനുകളും സ്മാര്‍ട്ട് വാച്ചിലുണ്ട്. 24ഃ7 ഹൃദയമിടിപ്പ് നിരീക്ഷണം, എസ്പിഒ2 മോണിറ്റര്‍, സ്ലീപ്പ് ട്രാക്കര്‍, സ്ട്രെസ് മോണിറ്ററിങ് എന്നിങ്ങനെയുള്ള ഹെല്‍ത്ത് ഫീച്ചറുകളും, ഒപ്പം നടത്തവും നീന്തലും അടക്കം വിവിധ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ സ്മാര്‍ട്ട് വാച്ചിന് 100-ലധികം സ്പോര്‍ട്സ് മോഡുകള്‍ക്കുള്ള പിന്തുണയുണ്ട്. വാച്ചിന് 2.5എക്സ് നൈട്രോഫാസ്റ്റ് ചാര്‍ജിങ് ഓപ്ഷനുമുണ്ട്. കൂടാതെ, വാച്ചില്‍ എ.ഐ വോയ്‌സ് അസിസ്റ്റന്റും സ്മാര്‍ട്ട് അറിയിപ്പുകളും കാലാവസ്ഥാ അപ്‌ഡേറ്റുകള്‍, അലാറം ക്ലോക്ക് എന്നിവ പോലുള്ള ചില അടിസ്ഥാന സ്മാര്‍ട്ട് വാച്ച് സവിശേഷതകളും ഉണ്ട്. റിവോള്‍ട്ട് എഫ്എസ് 1 ന് 1,695 രൂപ മാത്രമാണ് വിലയിട്ടിരിക്കുന്നത്. മാര്‍ച്ച് 22 മുതല്‍ ഫ്ലിപ്കാര്‍ട്ട് വഴി ലഭ്യമാകും.

നാഗ ചൈതന്യ നായകനാകുന്ന പുതിയ ചിത്രമാണ് ‘കസ്റ്റഡി’. വെങ്കട് പ്രഭു ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വെങ്കട് പ്രഭുവിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. അരവിന്ദ് സ്വാമി വില്ലനാകുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ഇളയരാജയും മകന്‍ യുവനും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അബ്ബുരി രവിയാണ് സംഭാഷണം എഴുതുന്നത്. എസ് ആര്‍ കതിറാണ് ഛായാഗ്രാഹണം. ക്രിതി ഷെട്ടി നായികയായി അഭിനയിക്കുന്ന ചിത്രത്തില്‍ പ്രിയാമണി, ശരത് കുമാര്‍, സമ്പത്ത് രാജ്, പ്രേംജി അമരേന്‍, വെന്നെല കിഷോര്‍, പ്രേമി വിശ്വാനാഥ് തുടങ്ങിയവരും വേഷമിടുന്നു. ‘കസ്റ്റഡി’യുടെ നിര്‍മാണം ശ്രീനിവാസ സില്‍വര്‍ സ്‌ക്രീനിന്റെ ബാനറില്‍ ശ്രീനിവാസ ചിറ്റൂരി ആണ്. ഡിവൈ സത്യനാരായണയാണ് ചിത്രത്തിന്റെ കലാസംവിധാനം. മെയ് 12നാണ് ചിത്രത്തിന്റെ റിലീസ്.

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും സിനിമയാകുന്നു. കലാഭവന്‍ ഷാജോണ്‍ നായകനാകുന്ന ചിത്രത്തിന് മറയൂരില്‍ തുടക്കമായി. ‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് അനില്‍ തോമസാണ്. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തത്തെതുടര്‍ന്ന് പ്ലാന്റിനെ ചുറ്റിപറ്റി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കുണ്ടാകുന്ന രൂക്ഷമായ ആരോഗ്യ പ്രശ്നങ്ങളുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റില്‍ തുടക്കം മുതല്‍ ഇതുവരെ നടന്ന സംഭവ വികാസങ്ങളെക്കുറിച്ചും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. ബ്രഹ്‌മപുരത്തെ പുകയടങ്ങുന്നതിനു മുന്‍പ് ഈ സംഭവത്തെക്കുറിച്ചൊരു സിനിമ വരുന്നത് ചര്‍ച്ചയാവുകയാണ്. ടൈറ്റസ് പീറ്റര്‍ ആണ് നിര്‍മാണം.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ രാജ്യത്ത് പുതുക്കിയ ഇന്നോവ ക്രിസ്റ്റ ഡീസല്‍ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു. നിലവില്‍, എംപിവി മോഡല്‍ ലൈനപ്പ് നാല് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. ജി, ജിഎക്സ് എന്നിങ്ങനെ രണ്ട് ട്രിമ്മുകളില്‍ ലഭ്യമാക്കുന്നു. പുതിയ 2023 ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഡീസല്‍ ജി 7, 8 സീറ്ററുകള്‍ എന്നിവയ്ക്ക് യഥാക്രമം 19.13 ലക്ഷം രൂപയും 19.18 ലക്ഷം രൂപയുമാണ് വില. ജിഎക്സ് 7 സീറ്റര്‍ പതിപ്പിന് 19.99 ലക്ഷം രൂപയും 8 സീറ്റര്‍ മോഡലിന് 20.04 ലക്ഷം രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. പുതിയ ഇന്നോവ ക്രിസ്റ്റ ഡീസല്‍ സില്‍വര്‍, സൂപ്പര്‍വൈറ്റ്, ആറ്റിറ്റിയൂഡ് ബ്ലാക്ക്, വൈറ്റ് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, അവന്റ്-ഗാര്‍ഡ് ബ്രോണ്‍സ് എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ ലഭിക്കും.

കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ ജനിച്ച്, കേരളത്തിലെ ഗവണ്‍മെന്റ് കോളേജുകളില്‍ അദ്ധ്യാപികയായി സേവനമനുഷ്ഠിച്ച പാര്‍വതി തമിഴ്നാട്ടിലും കേരളത്തിലുമായി താന്‍ ജീവിച്ച 15 നാടുകളിലെ നാട്ടനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. ഒരുകാലത്ത് കേരളത്തിലെ ഗവണ്‍മെന്റ് കോളേജുകളിലെ അക്കാദമികവും സാംസ്‌കാരികവുമായ അന്തരീക്ഷം എന്തായിരുന്നു എന്നതിന്റെ ഒരു ചരിത്രരേഖ കൂടിയാണ് ‘എന്റെ നാട്’ എന്ന ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ ഈ ഓര്‍മ്മകള്‍. മനുഷ്യബന്ധങ്ങള്‍ കാണെക്കാണെ തകര്‍ന്നുകൊണ്ടിരിക്കുന്ന സമകാലികജീവിതത്തില്‍ സ്നേഹിച്ചുതീരാത്തവരുടെ കൈപ്പുസ്തകമായിട്ടാണ് ഈ ഓര്‍മ്മക്കുറിപ്പുകള്‍. ‘കന്യാകുമാരി മുതല്‍ കണ്ണൂര്‍ വരെ’. ഡോ. ബി പാര്‍വതി. ഗ്രീന്‍ ബുക്സ്. വില 304 രൂപ.

ഉറക്കക്കുറവ് കാലിലെ ധമനികളുടെ തടസ്സത്തിന്റെ സാധ്യത ഇരട്ടിയാക്കുന്നതായി പഠനം. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നതിനെ അപേക്ഷിച്ച് അഞ്ച് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവരില്‍ പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് വരാനുള്ള സാധ്യത 74 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി പഠനത്തില്‍ പറയുന്നു. യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ഈ പഠനം സൂചിപ്പിക്കുന്നത് രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നത് പെരിഫറല്‍ ആര്‍ട്ടീരിയല്‍ ഡിസീസ് സാധ്യത കുറയ്ക്കുന്നതിന് സഹായകമാണെന്നാണ്. കൈകളിലേക്കോ കാലുകളിലേക്കോ ഉള്ള രക്തയോട്ടം കുറയ്ക്കുന്ന ഒരു സാധാരണ അവസ്ഥയാണ് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്. ധമനികളില്‍ ഫാറ്റി പ്ലാക്ക് അടിഞ്ഞുകൂടുന്നതാണ് ഇത് പ്രാഥമികമായി സംഭവിക്കുന്നത്. പിഎഡി ഏത് രക്തക്കുഴലിലും സംഭവിക്കാം. പക്ഷേ ഇത് കൈകളേക്കാള്‍ കാലുകളിലാണ് കൂടുതലായി കാണപ്പെടുന്നത്. ആഗോളതലത്തില്‍ 200 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (പിഎഡി) ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കാലുകളിലെ ധമനികളിലെ രക്തയോട്ടം നിയന്ത്രിക്കുകയും സ്ട്രോക്ക്, ഹൃദയാഘാതം എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് കൊറോണറി ആര്‍ട്ടറി രോഗത്തിന്റെ ഉയര്‍ന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരുന്നു. ഇത് പിഎഡി പോലെ അടഞ്ഞ ധമനികള്‍ മൂലമാണ് ഉണ്ടാകുന്നത്. 650,000-ത്തിലധികം പേരിലാണ് പഠനം നടത്തിയത്. ഉറക്കത്തിന്റെ ദൈര്‍ഘ്യവും പകല്‍ ഉറക്കവും പിഎഡിയുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. രണ്ടാമത്തെ ഭാഗത്ത്, അന്വേഷകര്‍ സ്വാഭാവികമായി ക്രമരഹിതമായ നിയന്ത്രിത പരീക്ഷണങ്ങള്‍ നടത്താന്‍ ജനിതക ഡാറ്റ ഉപയോഗിച്ചു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.47, പൗണ്ട് – 100.31, യൂറോ – 87.94, സ്വിസ് ഫ്രാങ്ക് – 89.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.34, ബഹറിന്‍ ദിനാര്‍ – 218.66, കുവൈത്ത് ദിനാര്‍ -268.70, ഒമാനി റിയാല്‍ – 214.18, സൗദി റിയാല്‍ – 21.95, യു.എ.ഇ ദിര്‍ഹം – 22.45, ഖത്തര്‍ റിയാല്‍ – 22.64, കനേഡിയന്‍ ഡോളര്‍ – 60.22.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *