അധ്യാപകരുടെ തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2022-23 അധ്യയന വർഷത്തെ അധിക തസ്തിക ഒഴികെയുള്ള തസ്തികകളുടെ_ തസ്തിക നിർണയ നടപടികൾ പൂർത്തിയായിട്ടുണ്ട്. അധ്യയന വർഷത്തെ ആറാം പ്രവർത്തി ദിന കണക്കുകൾ പ്രകാരം സർക്കാർ, സർക്കാർ എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് ഉൾപ്പെടെയുള്ള വിദ്യാലയങ്ങളിലെ 1 മുതൽ 10 വരെ ക്ലാസുകളിലായി ആകെ 38,32,395 കുട്ടികളാണ് ഉള്ളത്. ഇവരിൽ ഈ അധ്യയന വർഷം ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 3,03,168 കുട്ടികളാണ്. കൂടാതെ കഴിഞ്ഞ അധ്യയന വർഷം ഉണ്ടായിരുന്ന കുട്ടികൾക്ക് പുറമേ പൊതുവിദ്യാലയങ്ങളിൽ 2 മുതൽ 10 വരെ ക്ലാസുകളിലായി 1,19,970 കുട്ടികൾ പുതുതായി വന്നുചേർന്നു. ഇവരിൽ 44,915 പേർ സർക്കാർ വിദ്യാലയങ്ങളിലും 75,055 പേർ സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലുമാണ് പ്രവേശനം നേടിയത്.
ഇത്തരത്തിൽ പുതുതായി പ്രവേശനം നേടിയവരിൽ ഏകദേശം 24% കുട്ടികൾ അംഗീകൃത അൺ എയിഡഡ് വിദ്യാലയങ്ങളിൽ നിന്ന് വന്നവരും ശേഷിക്കുന്ന 76% കുട്ടികൾ മറ്റിതര സിലബസുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളിൽ നിന്നും വന്നവരാണ്. സംസ്ഥാനതലത്തിൽ പൊതുവിദ്യാലയങ്ങളിൽ ഏറ്റവുമധികം കുട്ടികൾ പുതുതായി പ്രവേശനം നേടിയത് അഞ്ചാം ക്ലാസിലും(32,545) തുടർന്ന് എട്ടാം ക്ലാസിലും (28,791)ആണ്. അംഗീകൃത അൺ എയിഡഡ് വിദ്യാലയങ്ങളിലെ ഈ അധ്യയന വർഷത്തെ കുട്ടികളുടെ എണ്ണം കഴിഞ്ഞവർഷത്തേതുമായി താരതമ്യപ്പെടുത്തുമ്പോൾ എല്ലാ ക്ലാസുകളിലും കുട്ടികളുടെ എണ്ണം കുറവ് രേഖപ്പെടുത്തുന്നു.കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തിൽ പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികൾ ഉള്ളത് മലപ്പുറം ജില്ലയിലും (20.35%) ഏറ്റവും കുറവ് കുട്ടികളുള്ളത് പത്തനംതിട്ട ജില്ലയിലും ആണ് (2.25%). എന്നാൽ സർക്കാർ എയ്ഡഡ് മേഖലയിൽ മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. ഒന്നാം ഹയർസെക്കണ്ടറിയിൽ ആകെ 3,84,625 വിദ്യാർത്ഥികളും രണ്ടാം വർഷത്തിൽ 3,85,088 വിദ്യാർത്ഥികളും ആണ് പഠിക്കുന്നത്. ഹയർസെക്കൻഡറിയിൽ ആകെ 7,69,713 വിദ്യാർഥികൾ പഠിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 59,030 വിദ്യാർത്ഥികളാണ് പഠിക്കുന്നത്.