കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. സ്ഥലത്ത് പൊലീസും നഗരസഭാ വിഭാഗവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിച്ചെടുത്ത ബില്ലുകളിൽ നിന്നും നാൽപ്പതിലേറെ കടകളിലേക്ക് അഴുകിയ ഇറച്ചി വിൽപ്പന നടത്തിയെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഈ ബില്ലുകളിലെ ഹോട്ടലുകളുടെ പേര് വിവരങ്ങൾ നഗരസഭ പുറത്ത് വിട്ടു. കൊച്ചിയിലെ പ്രമുഖ ഹോട്ടലുകളും മാളുകളും പട്ടികയിലുണ്ട്.
എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകൾക്ക് ഇറച്ചി നൽകിയ രസീതുകളാണ് പിടിച്ചെടുത്തത്. ഇതോടെ ഔദ്യോഗികമായി സുനാമി ഇറച്ചി വാങ്ങിയെന്ന് സംശയിക്കുന്ന ഹോട്ടലുകളുടെ പേര് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാറും, ഡിവൈഎഫ്ഐയും വലിയ പ്രതിഷേധം ആരംഭിച്ചു.എന്നാൽ അപ്പോഴും പേരുകൾ പുറത്തുവിടാൻ ഇപ്പോൾ സാധിക്കില്ലെന്ന നിലപാടിലായിരുന്നു നഗരസഭ. ഈ കടകളിലേക്ക് പഴകിയ ഇറച്ചി നൽകിയോ എന്ന സ്ഥിരീകരിക്കാൻ ആയിട്ടില്ലെന്നും നിലവിൽ ബില്ലുകൾ മാത്രമാണ് കണ്ടെത്തിയതെന്നുമായിരുന്നു നഗരസഭാ നിലപാട്.