കൊല്ലം നിലമേലിലെ സൂപ്പർമാർക്കറ്റിലേക്ക് ഇരച്ചെത്തിയ സിഐടിയു പ്രവർത്തകർ സൂപ്പർമാർക്കറ്റിൻ്റെ ഉടമ ഷാനിനെ മർദ്ദിച്ച കേസിൽ 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചു സ്ഥാപനത്തിൽ എത്തിയത് ചോദ്യം ചെയ്തതിനാണ് മർദനമെന്ന് പരിക്കേറ്റ സൂപ്പർമാർക്കറ്റ് ഉടമ ഷാൻ പറഞ്ഞു. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇവരിൽ അഞ്ച് പേരെ പൊലീസ് വൈകിട്ടോടെ അറസ്റ്റ് ചെയ്തു. പ്രവർത്തകർ തെറ്റ് ചെയ്തെങ്കിൽ നടപടിയെടുക്കുമെന്ന് സിഐടിയു നേതൃത്വം വ്യക്തമാക്കി.
നിലമേലിലെ യൂണിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് സിഐടിയു തൊഴിലാളികളുടെ അതിക്രൂര മർദനമേറ്റത്. ഒരു തൊഴിലാളി മദ്യപിച്ചു സ്ഥാപനത്തിൽ വന്നത് ചോദ്യം ചെയ്തതാണ് തർക്കത്തിന്റെ തുടക്കമെന്ന് ഷാൻ പറയുന്നു. ഇയാൾ പോയി മറ്റുള്ളവരെ കൂട്ടിയെത്തി തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് ഷാൻ പറയുന്നു. പ്രദേശത്ത് ചുമട്ടുതൊഴിലാളികളുടെ ഗുണ്ടായിസം പതിവാണെന്ന് ആരോപണമുണ്ട്.