web cover 67

വിഴിഞ്ഞത്തു തെരുവുയുദ്ധം. സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. എസ്ഐ അടക്കം 36 പോലീസുകാര്‍ക്കു പരിക്ക്. പോലീസ് പലതവണ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സ്റ്റേഷന്‍ പരിസരത്തെ നിരവധി വാഹനങ്ങള്‍ തകര്‍ത്തു. സര്‍ക്കാര്‍ വിഴിഞ്ഞം പോലീസിനെക്കൊണ്ടു കള്ളക്കേസുകളെടുപ്പിച്ചെന്ന് ആരോപിച്ചും അറസ്റ്റു ചെയ്ത അഞ്ചു പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുമാണ് തീരവാസികള്‍ സ്റ്റേഷന്‍ വളഞ്ഞത്. അടിച്ചു കാലൊടിച്ച എസ്ഐ ലിജോ പി മണിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. കസ്റ്റഡിയിലെടുത്ത അഞ്ചു പേരുടെ അറസ്റ്റു രേഖപ്പെടുത്തിയെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍ അറിയിച്ചു.

വിഴിഞ്ഞത്തു കനത്ത പൊലീസ് സന്നാഹം. സമീപ ജില്ലകളില്‍നിന്നും പൊലീസിനെ എത്തിച്ചിട്ടുണ്ട്. എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കുമാണു ക്രമസമാധാന ചുമതല. സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ സമരസമിതി നേതാക്കളുമായി അനുരഞ്ജന ചര്‍ച്ച നടത്തി. സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞു. സമരക്കാരുമായി കൂടിയാലോചന നടത്തിയശേഷം ഇന്നു രാവിലെ വീണ്ടും കളക്ടറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. ഗൂഢാലോചന അടക്കമുള്ള കേസുകള്‍ ചുമത്തി. സമരക്കാരേയും നേതൃത്വം നല്‍കുന്ന അതിരൂപതയേയും കേസുകളില്‍ കുടുക്കി സമ്മര്‍ദത്തിലാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സമരത്തിലൂടെ തുറമുഖപദ്ധതിക്കുണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍നിന്ന് ഈടാക്കാനും നീക്കമുണ്ട്. സമരക്കാരെ നേരിടാന്‍ കേന്ദ്രസേനയെ തരാമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

സമരം തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ ഗൂഡാലോചനയാണു വിഴിഞ്ഞത്തെ സംഘര്‍ഷവും പോലീസ് നടപടികളുമെന്ന് വികാരി ജനറല്‍ മോണ്‍ യൂജിന്‍ പെരേര. സര്‍ക്കാര്‍ മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നത്. ഇക്കാര്യത്തില്‍ സിപിഎമ്മും ബിജെപിയും ഒറ്റക്കെട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

വിഴിഞ്ഞം സമരം പൊളിക്കാന്‍ സര്‍ക്കാര്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണം ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി പൊലീസ് കേസെടുത്തത് അംഗീകരിക്കാനാകില്ല. വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം അന്വേഷിക്കണം. അദാനിക്കുവേണ്ടി എല്‍ഡിഎഫ് സര്‍ക്കാര്‍ എന്തും ചെയ്യുമെന്ന നിലയിലേക്ക് അധ:പതിച്ചെന്ന് സതീശന്‍ പറഞ്ഞു.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളി സമരത്തില്‍ സര്‍ക്കാരിനും പൊലീസിനും എതിരെ കെസിബിസി. കേസുകള്‍ പിന്‍വലിക്കണമെന്ന് കെസിബിസി പ്രസിഡന്റ് മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു. ചര്‍ച്ചയിലൂടെ പ്രശ്ന പരിഹാരമുണ്ടാക്കണമെന്ന് കേരള കാത്തലിക്‌സ് ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം സമരത്തെ പ്രതികാര നടപടികളിലൂടെ ഇല്ലാതാക്കാമെന്നു സര്‍ക്കാര്‍ കരുതരുതെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. സര്‍ക്കാര്‍ ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

വിഴിഞ്ഞം പ്രദേശത്തു മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ഏഴു ദിവസത്തേക്കു നിരോധിച്ചു. ഡിസംബര്‍ നാലു വരെ മദ്യം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

വിഴിഞ്ഞത്തെ കലാപത്തിനു കാരണം സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. വേണ്ടത്ര പോലീസിനെ നിയോഗിച്ച് സമരക്കാരെ നേരിടാതെ സര്‍ക്കാര്‍ ഒത്താശ ചെയ്തെന്നാണു സുരേന്ദ്രന്റെ ആരോപണം.

സോളാര്‍ തട്ടിപ്പുകേസിലെ പ്രതിയെ പീഡിപ്പിച്ചെന്ന കേസില്‍ അടൂര്‍ പ്രകാശ് എംപിക്കെതിരേ തെളിവില്ലെന്നു സിബിഐ. പരാതിക്ക് അടിസ്ഥാനമില്ലെന്ന് സിബിഐ തിരുവനന്തപുരം കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കി. പരാതിക്കാരിക്കെതിരെ വിമര്‍ശനങ്ങളോടെയാണു റിപ്പോര്‍ട്ട്. നേരത്തെ ഹൈബി ഈഡന്‍ എംപിക്കെതിരേയും തെളിവില്ലെന്നു സിബിഐ കോടതിയെ ബോധിപ്പിച്ചിരുന്നു.

സംസ്ഥാനത്തു കൊല്ലം ജില്ലയിലെ കൊട്ടിയത്ത് തടങ്കല്‍ പാളയം ആരംഭിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഈ മാസം 21 നാണ് ആരംഭിച്ചത്. 20 പേരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ പാളയമാണിത്. വിസ, പാസ്പോര്‍ട്ട്, പൗരത്വ നിയമലംഘനം നടത്തുന്ന വിദേശികള്‍ക്കായാണ് ഈ തടങ്കല്‍ പാളയം. സാമൂഹ്യനീതി വകുപ്പാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ശശി തരൂരിനെ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ അറിവിനോട് തനിക്ക് അസൂയയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശശി തരൂരിനോട് തനിക്ക് ഇഷ്ടവും ബഹുമാനവുമാണ്. അദ്ദേഹവുമായി ഒരു പ്രശ്നവുമില്ല. വിവാദങ്ങളില്‍ തന്നെ വില്ലനാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചെന്നും സതീശന്‍ കുറ്റപ്പെടുത്തി. പ്രഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

ശശി തരൂരിന്റെ കഴിവുകള്‍ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തണമെന്ന് ഹൈബി ഈഡന്‍ എംപി. തരൂരിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. ഗ്ലോബല്‍ കമ്യൂണിറ്റി കാതോര്‍ക്കുന്ന വ്യക്തിത്വമാണ് ശശി തരൂര്‍. ശശി തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രൊഫഷണല്‍ കോണ്‍ഗ്രസ് വേദിയില്‍ ഹൈബി ഈഡന്‍ പറഞ്ഞു.

പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ശംഖുവാരത്തോട് സ്വദേശി കാജാ ഹുസൈന്‍ എന്ന റോബര്‍ട്ട് കാജയെ അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഏരിയാ റിപ്പോര്‍ട്ടറാണ് ഇയാള്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 40 ആയി.

ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയില്‍ ഇന്നു യുഡിഎഫ് ഹര്‍ത്താല്‍. കെട്ടിട നിര്‍മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കണമെന്നാണ് പ്രധാന ആവശ്യം.

കേരളത്തില്‍ ഇന്നു മഴയ്ക്കു സാധ്യത. 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണു മഴ മുന്നറിയിപ്പ്.

ലഹരിക്കേസുകളിലെ സ്ഥിരം കുറ്റിവാളികളായ 161 പേരെ ഒരു വര്‍ഷത്തേക്കു കരുതല്‍ തടങ്കലില്‍ വയ്ക്കും. 115 പേരുടെ സ്വത്തു കണ്ടുകെട്ടാനും സംസ്ഥാന ആഭ്യന്തര വകുപ്പു നിര്‍ദേശം നല്‍കി.

കിളിക്കൊല്ലൂരില്‍ സൈനികനായ വിഷ്ണുവിനെയും സഹോദരന്‍ വിഘ്നേഷിനെയും പോലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് വിചിത്രമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പൊലീസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ചത് ആരെന്ന് അറിയില്ലെന്നു പൊലീസ് കമ്മീഷണര്‍ പറഞ്ഞത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സുരേന്ദ്രന്‍ പറഞ്ഞു.

ശശി തരൂരിനെതിരെയുളള നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം. കോഴിക്കോട്ടെ ചിന്തന്‍ ശിവിറില്‍ ശശി തരൂരിനെ വിലക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

കല്യാണം ക്ഷണിക്കാത്തതിന്റെ പേരില്‍ തിരുവനന്തപുരം ബാലരാമപുരത്ത് കല്യാണമണ്ഡപത്തില്‍ ആക്രമണം നടത്തി ഒളിവിലായിരുന്ന രണ്ടു പേര്‍ പിടിയില്‍. തോട്ടത്തുവിളാകം ബാബാജി (24), തോട്ടത്തുവിളാകം വീട്ടില്‍ ഷൈന്‍ലിദാസ് (18) എന്നിവരാണ് അറസ്റ്റിലായത്.

പാലക്കാട് കൊല്ലങ്കോട് ഗൃഹനാഥനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മധുര സ്വദേശികളായ മൂന്നംഗ സംഘത്തെ അറസ്റ്റു ചെയ്തു. കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനായ മുതലമട സ്വദേശി കബീറിനെ ഇടിച്ചിട്ടശേഷം തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയായിരുന്നു. കബീറിനെ പരിക്കുകളോടെ തൃശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മധുര സ്വദേശികളായ വിജയ്, ഗൗതം, ശിവ എന്നിവരാണ് അറസ്റ്റിലായത്.

ഭരണങ്ങാനം ചിറ്റാനപ്പാറയില്‍ ഇടിമിന്നലേറ്റ് ഇരുനില വീട് തകര്‍ന്നു. ജോസഫ് കുരുവിളയുടെ വീടാണു തകര്‍ന്നത്. മുറ്റത്തെ ഇന്റര്‍ലോക്ക് കട്ടകള്‍ പൊട്ടിത്തെറിച്ചു ഉയര്‍ന്നു പൊങ്ങി താഴെ പതിച്ചു.

മലമ്പുഴ പന്നിമടയിലെ വനത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം. നാലു ദിവസത്തിലേറെ പഴക്കമുണ്ടെന്നു പോലീസ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

കോഴിക്കോട് മാവൂരിനു സമീപം കാട്ടുതേനീച്ചയുടെ ആക്രമണത്തില്‍ ഒന്‍പത് പേര്‍ക്കു പരിക്കേറ്റു. ചെറൂപ്പ അയ്യപ്പന്‍ കാവിനു സമീപം പറമ്പില്‍ പണിയെടുത്തിരുന്ന തൊഴിലാളികള്‍ക്കാണു കുത്തേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

ബൈക്ക് മോഷ്ടിച്ച് കൈയോടെ പൊളിച്ചുവില്‍ക്കുന്ന മോഷ്ടാവ് പിടിയിലായി. പനമരം, ബത്തേരി സ്റ്റേഷന് കീഴിലായി നിരവധി ബൈക്കുകള്‍ മോഷ്ടിച്ച് ആക്രിയാക്കി വിറ്റ ബത്തേരി കട്ടയാട് റൊട്ടിക്കടയില്‍ എം .ഷഫീഖ് (27) ആണ് പിടിയിലായത്.

ഭാരത് ജോഡോ യാത്ര രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ആരു പ്രധാനമന്ത്രിയാകണമെന്ന് ജനം തീരുമാനിക്കും. രാജസ്ഥാനിലെ തര്‍ക്കം രമ്യമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ നിരോധിത ഇസ്ലാമിസ്റ്റ് സംഘടനയായ ജമ്മുകാഷ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 90 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. ഇരുന്നൂറോളം സ്വത്തുക്കളാണു കണ്ടെത്തിയത്.

സംരംഭകനായ ഇരുപത്തൊന്നുകാരനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത ഡല്‍ഹിയിലെ യൂട്യൂബര്‍മാരായ ദമ്പതികളെ പോലീസ് തെരയുന്നു. പരസ്യ ഏജന്‍സി നടത്തുന്ന യുവാവാണ് തട്ടിപ്പിനിരയായത്. ഷാലിമാര്‍ബാഗ് നിവാസിയായ നാംറ ഖാദിര്‍ എന്ന സ്ത്രീ അടക്കമുള്ള പ്രതികള്‍ ഒളിവിലാണ്.

ആസാം – മേഘാലയ അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിച്ചതോടെ മേഖലയിലെ ഗതാഗത നിയന്ത്രണം പിന്‍വലിച്ചു. കഴിഞ്ഞ ആഴ്ച അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയായി പി.ടി ഉഷ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു. ഔദ്യോഗിക പ്രഖ്യാപനം തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ പത്തിനേ ഉണ്ടാകൂ.

ആരാധകലക്ഷങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്ന ജര്‍മനി സ്പെയിന്‍ പോരാട്ടം ആവേശകരമായ സമനിലയില്‍ പിരിഞ്ഞു. അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ ഇന്ന് വെളുപ്പിന് നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. ആക്രമണവും പ്രത്യാക്രമണവും പരസ്പരം പോരാടിയ മത്സരത്തില്‍ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം ആദ്യ ഗോള്‍ നേടിയത് സ്പെയിനായിരുന്നു. ഒരു ഘട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്ന ജര്‍മനി അവസാന മിനിറ്റുകളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് സമനില പിടിച്ചെടുക്കുകയായിരുന്നു.

തകര്‍പ്പന്‍ ജയവുമായി ക്രൊയേഷ്യ. ലോകകപ്പിലെ ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ കാനഡയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്തി ക്രൊയേഷ്യ. ക്രൊയേഷ്യയെ വിറപ്പിച്ച് കളിയുടെ തുടക്കത്തില്‍ തന്നെ ആദ്യ ഗോള്‍ നേടിയത് കാനഡയായിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിനു മുന്നേ തന്നേ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് ക്രൊയേഷ്യ ഉയിര്‍ത്തെഴുന്നേറ്റു. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി അടിച്ച് കാനഡയെ നിലംപരിശാക്കി. ഇരട്ട ഗോളുകള്‍ നേടി കളിയിലെ താരമായ ആന്ദ്രെ ക്രാമറിച്ചാണ് ക്രൊയേഷ്യയുടെ വിജയം ഗംഭീരമാക്കിയത്.

ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോക്ക് അട്ടിമറി വിജയം. ലോക രണ്ടാം നമ്പറുകാരായ ബെല്‍ജിയത്തെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് മൊറോക്കോ അട്ടിമറി വിജയം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെ സമനിലയില്‍ തളച്ച മൊറോക്കോ ഇതോടെ രണ്ട് കളികളില്‍ നിന്ന് നാലു പോയിന്റോടെ ഗ്രൂപ്പില്‍ ഒന്നാമതായി.

ജര്‍മനിയെ അട്ടിമറിച്ച ജപ്പാന് പക്ഷെ കോസ്റ്റാറിക്കക്കെതിരെ ജയിക്കാനായില്ല. ഖത്തര്‍ ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കോസ്റ്റാറിക്കക്ക് ജപ്പാനെതിരെ ഒരു ഗോളിന്റെ വിജയം. കളിയുടെ ഒഴുക്കിനെ തകിടം മറിച്ച് 81-ാം മിനിറ്റില്‍ കെയ്ഷര്‍ ഫാളര്‍ നേടിയ ഒറ്റ ഗോളിന്റെ പിന്‍ബലത്തിലാണ് കോസ്റ്ററിക്ക ജയിച്ചു കയറിയത്.

ബ്രസീലിനും പോര്‍ച്ചുഗലിനും ഇന്ന് രണ്ടാം ഘട്ട മത്സരം. രാത്രി 9.30 ന് നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലണ്ടാണ് ബ്രസീലിന്റെ എതിരാളി. ഇന്ത്യന്‍ സമയം നാളെ വെളുപ്പിന് 12.30 ന് നടക്കുന്ന മത്സരത്തില്‍ യുറുഗ്വായാണ് പോര്‍ച്ചുഗലിന്റെ എതിരാളി. ഉച്ചകഴിഞ്ഞ് 3.30 ന് നടക്കുന്ന മത്സരത്തില്‍ കാമറൂണ്‍ സെര്‍ബിയയേയും വൈകുന്നേരം 6.30 ന് നടക്കുന്ന മത്സരത്തില്‍ സൗത്ത് കൊറിയ ഘാനയുമായും ഏറ്റുമുട്ടും.

ലോകകപ്പ് ആരംഭിച്ചതോടെ ഖത്തറിലേക്കു യാത്ര ചെയ്യുന്ന ഫുട്ബോള്‍ ആരാധകര്‍ക്കായി വോഡഫോണ്‍ ഐഡിയ ( വി )ഏറ്റവും മികച്ച രാജ്യാന്തര റോമിങ് പാക്കുകള്‍ അവതരിപ്പിച്ചു. 7 മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള രാജ്യാന്തര റോമിങ് പായ്ക്കുകളാണ് അവതരിപ്പിച്ചത്. 2999 രൂപയ്ക്ക് ഇന്ത്യയിലേക്കും ലോക്കലുമായി 200 മിനിറ്റ് ഔട്ട്ഗോയിങും 2ജിബി ഡേറ്റയും സൗജന്യ ഇന്‍കമിങും 25 എസ്എംഎസും നല്‍കുന്ന 7 ദിവസത്തെ പായ്ക്ക് മുതല്‍ 5,999 രൂപയ്ക്ക് 5 ജിബി ഡേറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കലും ആയുള്ള ഔട്ട്ഗോയിങും 100 എസ്എംഎസും സൗജന്യ ഇന്‍കമിങ്ങുമായി 28 ദിവസത്തെ പായ്ക്കുവരെയാണ് അവതരിപ്പിക്കുന്നത്. 3,999 രൂപയ്ക്ക് 3 ജിബി ഡേറ്റയും 300 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കല്‍ ഔട്ട്ഗോയിങും 50 എസ്എംഎസും 10 ദിവസത്തെ കാലാവധിയും 4,499 രൂപയ്ക്ക് 5 ജിബി ഡേറ്റയും 500 മിനിറ്റ് ഇന്ത്യയിലേക്കും ലോക്കല്‍ ഔട്ട്ഗോയിങും 100 എസ്എംഎസും 14 ദിവസത്തെ കാലാവധിയും ലഭിക്കും. ഈ പായ്ക്കുകളിലെല്ലാം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് മിനിറ്റിന് 35 രൂപ നിരക്കില്‍ വിളിക്കാം.

ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ആയിരുന്ന ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അറ്റി’ലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിന് അത്ര പരിചിതമല്ലാത്ത ടെക്‌നോ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ഷാജു ശ്രീധറിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്. ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ടീസറാണ് അറ്റിന്റേത്. ഇന്ത്യയില്‍ ആദ്യമായി റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. ആകാശ് സെന്‍ നായകനാവുന്ന ചിത്രത്തില്‍ ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്,നയന എല്‍സ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

”ഇത് കേരളമാ… ഇവിടെ ഭരിക്കുന്നത് പൊലീസല്ല പിണറായി വിജയനാ… പണിയും പോകും അഴിയും എണ്ണേണ്ടിവരും.” ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്ന സിനിമയിലെ ഡയലോഗ് ആണിത്. സമകാലിക പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു പൊലീസ് കഥയുമായെത്തുകയാണ് സംവിധായകന്‍. ഇഎംഎസിന്റെ കൊച്ചു മകന്‍ സുജിത്ത് ശങ്കര്‍ അവതരിപ്പിക്കുന്ന സീനിയര്‍ പൊലീസ് ഓഫിസര്‍ തന്റെ കീഴ് ഉദ്യോഗസ്ഥരോട് സംസാരിക്കുന്ന രംഗമാണ് ആദ്യ ടീസറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസായി എത്തുന്ന കാക്കിപ്പടയില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആന്‍, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക്, സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ദീപു കരുണാകരന്‍, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

ചെറു എസ്യുവി സി3യുടെ ഇലക്ട്രിക് പതിപ്പുമായി സിട്രോണ്‍ എത്തുന്നു. അടുത്ത വര്‍ഷം ആദ്യം പുതിയ വാഹനം വിപണിയിലെത്തുമെന്നാണ് സിട്രോണ്‍ അറിയിക്കുന്നത്. കുറഞ്ഞ വിലയും മികച്ച റേഞ്ചുമായിരിക്കും വാഹനത്തിന്. 30.2 കിലോവാട്ട് അവര്‍ കപ്പാസിറ്റിയുള്ള ബാറ്ററിയും 3.3 വിലോവാട്ട് ചാര്‍ജറും സി3 ഇലക്ട്രിക്കിന് ലഭിക്കും. ഇന്ത്യയില്‍ നിര്‍മിച്ച് മറ്റു രാജ്യങ്ങളിലേക്കും സി 3 ഇലക്ട്രിക് കയറ്റുമതി ചെയ്യാനാണ് കമ്പനി പദ്ധതി. ഇതിനായി വര്‍ഷം 25000 യൂണിറ്റുകള്‍ നിര്‍മിക്കും. ഈ വര്‍ഷം പകുതിയിലാണ് സിട്രോണ്‍ ചെറു എസ്യുവിയായ സി3 വിപണിയിലെത്തിച്ചത്. 1.2 ലിറ്റര്‍ പ്യുര്‍ടെക്110, 1.2 ലിറ്റര്‍ പ്യുര്‍ടെക്82 എന്നീ എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനത്തിലുള്ളത്. 5.88 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്.

ബേക്കല്‍ എന്ന കാസര്‍ക്കോടന്‍ ഗ്രാമത്തില്‍നിന്നു തുടങ്ങി യൂറോപ്പിലും അറേബ്യയിലും എത്തുന്ന അസാധാരണമായ യാത്രകള്‍… മരുഭൂമിയിലെ വെയിലും റുമാനിയന്‍ ജിപ്‌സി സുന്ദരികളും പാരീസ് നഗരരാത്രികളും കൂടിക്കലരുന്ന തീക്ഷ്ണമായ ഓര്‍മ്മകള്‍…. മാതാപിതാക്കളും കൂട്ടുകാരും നടന്‍ പ്രേംജിയും ഐ.വി. ശശിയും പുനത്തില്‍ കുഞ്ഞബ്ദുള്ളയും പലസ്തീന്‍ പെണ്‍കുട്ടി വലാ മര്‍വയും കടന്നുവരുന്ന ആഞ്ഞുകൊത്തുന്ന അനുഭവങ്ങള്‍… ഗൃഹാതുരമായ ഒരു കാലത്തിന്റെ നിഴലുകളുടെ അടയാളമുള്ള കുറിപ്പുകളുടെ പുസ്തകം. ‘ഒരു ചെറിയ മരത്തിന്റെ നിഴല്‍’. ഡോ. റഹിം കടവത്ത്. മാതൃഭൂമി ബുക്സ്. വില 285 രൂപ.

മിതമായ തോതിലോ കുറഞ്ഞ തോതിലോ ഒക്കെയുള്ള സമ്മര്‍ദം തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് ഗുണം ചെയ്യുമെന്ന് പുതിയ പഠനം. ജോര്‍ജിയയിലെ കോളേജ് ഓഫ് ഫാമിലി ആന്‍ഡ് കണ്‍സ്യൂമര്‍ സയന്‍സസിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ന്യൂറോസൈക്കളോജിയ എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തു വന്നിരിക്കുന്നത്. ആയിരത്തോളം പേരുടെ എംആര്‍ഐ സ്‌കാന്‍ പരിശോധിച്ച ഗവേഷകര്‍ക്ക്, മിതമായ തോതില്‍ സമ്മര്‍ദം നേരിട്ടവരുടെ തലച്ചോറിന്റെ വര്‍ക്കിങ് മെമ്മറി ഉള്‍പ്പെടുന്ന ഭാഗം സജീവമായി പ്രവര്‍ത്തിച്ചതായി കണ്ടെത്തി. എന്നാല്‍ അമിത സമ്മര്‍ദം നേരിട്ട വിഭാഗത്തിന്റെ ഈ ഭാഗത്തെ പ്രവര്‍ത്തനം കുറവായിരുന്നെന്നും കണ്ടെത്തി. സമ്മര്‍ദങ്ങള്‍ നിറഞ്ഞ സന്ദര്‍ഭങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും വര്‍ക്കിങ് മെമ്മറി പരിശോധിക്കും വിധത്തിലുള്ള ചോദ്യങ്ങള്‍ക്കും ശേഷമാണ് പഠനത്തില്‍ പങ്കെടുത്തവരുടെ എംആര്‍ഐ പരിശോധിച്ചത്. ദൈംദിന ജോലികള്‍ക്കിടയില്‍ ഫോണ്‍ നമ്പര്‍ ഓര്‍ത്തുവെക്കുക, അതല്ലെങ്കില്‍ പ്രത്യേകം സ്ഥലങ്ങള്‍ ഓര്‍ത്തെടുക്കുക തുടങ്ങിയ വര്‍ക്കിങ് മെമ്മറി വിഭാഗത്തിലുള്ള പ്രവര്‍ത്തനങ്ങളെ എളുപ്പമാക്കുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍ ഒരു മുന്‍കരുതലും ഗവേഷകര്‍ നല്‍കുന്നുണ്ട്. മിതമായ തോതിലുള്ള സമ്മര്‍ദം മാത്രമാണ് തലച്ചോറിന് ഗുണം ചെയ്യുന്നത്. സമ്മര്‍ദം അമിതമാവുകയോ അത് സ്ഥിരമാവുകയോ ചെയ്താല്‍ ദോഷം ചെയ്യുമെന്നതില്‍ സംശയമില്ല എന്നും അവര്‍ വാദിക്കുന്നു. തീരുമാനങ്ങള്‍ സ്വയം നടപ്പിലാക്കുന്നതില്‍ ആശയക്കുഴപ്പം, വൈകാരിക നിയന്ത്രണം ഇല്ലായ്മ, മൈഗ്രേന്‍, തലവേദന, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങിയവയൊക്കെ സമ്മര്‍ദം അധികമാവുന്നതിന്റെ ഫലമായി വരാം. കുറഞ്ഞ തോതില്‍ സമ്മര്‍ദം കൈകാര്യം ചെയ്യുന്നവര്‍ ഭാവിയില്‍ കടുത്ത സമ്മര്‍ദം വന്നാലും നേരിടാന്‍ പ്രാപ്തരായിരിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *