തൃശ്ശൂർ പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വന്നാൽ ഒന്നാം പ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാര്യം ചോദിക്കുമ്പോ തലശേരി കലാപത്തിന്റെ കഥ പറഞ്ഞിട്ട് കാര്യമില്ല ഉത്തരമാണ് വേണ്ടതെന്ന് വിഡി സതീശൻ അടിയന്തിര പ്രമേയ ചർച്ചയിൽ പറഞ്ഞു. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പേരിനെങ്കിലും ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തോയെന്ന് ചോദിച്ച അദ്ദേഹം പൂരം കലക്കാൻ സംസ്ഥാന സർക്കാർ ബിജെപിക്ക് കൂട്ട് നിന്നുവെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ വിഎൻ വാസവൻ ആരാണ് പൂരം കലക്കിയതെന്ന് വിശദമായ അന്വേഷണ റിപ്പോർട്ട് വരുമ്പോൾ മനസിലാകുമെന്ന് പറഞ്ഞു. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിയുമായി കെപിസിസി പ്രസിഡൻ്റിനാണ് ബന്ധമെന്നും അദ്ദേഹം ആരോപിച്ചു. പൂരം കലക്കിയത് തന്നെയാണെന്ന് പറഞ്ഞ മന്ത്രി കെ രാജൻ നടുവിലാൽ ഭാഗത്ത് നിന്ന് പ്രകടനം പോലെ ആളെത്തിയതിന്റെ പിന്നിലാണ് ഗൂഢാലോചന നടന്നതെന്ന് ആരോപിച്ചു. പ്രതിപക്ഷം വളഞ്ഞും തിരിഞ്ഞും മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുകയാണെന്നും മന്ത്രി രാജൻ വിമർശിച്ചു. ആർഎസ്എസ് ബന്ധം കോൺഗ്രസിനാണെന്നും ആർഎസ്എസ് എന്ന് പറയാൻ പ്രതിപക്ഷത്തിന് മടിയാണെന്നും മന്ത്രിമാർ മറുപടിയിൽ വിമർശിച്ചു. അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.