ലെബനനിൽ നടത്തിയ കരയുദ്ധത്തില്‍ തങ്ങളുടെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേല്‍. ബയ്‌റുത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. മധ്യ ബയ്‌റുത്തിലെ ഹിസ്ബുള്ളയുടെ കെട്ടിടം ലക്ഷ്യമാക്കിയാണ് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുള്ളയ്‌ക്കെതിരെ ലെബനനില്‍ നടത്തുന്ന നീക്കത്തിനിടെ എട്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ഇസ്രയേല്‍ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രയേലിനെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ദുഷ്ടശക്തികളുടെ കേന്ദ്രബിന്ദുവായ ഇറാനെതിരെ ദുഷ്‌കരമായ യുദ്ധമാണ് തങ്ങള്‍ നടത്തുന്നതെന്ന് സൈനികരുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് പുറത്തിറക്കിയ സന്ദേശത്തില്‍ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കി.