സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ചെയർ പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ്. 2017-2024 കാലത്ത് ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് ശമ്പളമായി 12 കോടിയിലധികം രൂപ മാധബി കൈപ്പറ്റിയിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് പവന് ഖേര ആരോപിച്ചു. ഇതേ കാലയളവില്‍ തന്നെ ഐ.സി.ഐ.സി.ഐ. പ്രുഡന്ഷ്യലില്നിന്ന് മാധബി 22.41 കോടി രൂപയും ഐ.സി.ഐ.സി.ഐ. ബാങ്കില്‍നിന്ന് രണ്ട് കോടിയിലധികം രൂപ ഇ.എസ്.ഒ.പിയായും സ്വീകരിച്ചെന്നും ഖേര ആരോപിച്ചു.2017 ഏപ്രില്‍ അഞ്ച് മുതല്‍ 2021 ഒക്ടോബര്‍ നാലുവരെ സെബിയുടെ മുഴുവന്‍ സമയ അംഗമായിരുന്നു മാധബി. സെബിയുടെ മുഴുവന്‍ സമയ അംഗമായിരിക്കേ എന്തിനാണ് ഐ.സി.ഐ.സി.ഐയില്‍നിന്ന് ശമ്പളം സ്വീകരിച്ചത് എന്ന് അറിയാന്‍ താല്പര്യമുണ്ടെന്ന് ഖേര പറഞ്ഞു.