മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ എസ്‍പി എത്താൻ വൈകിയതില്‍ പ്രകോപിതനായി പിവി അന്‍വര്‍ എംഎല്‍എ. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍പി എസ് ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു. ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ വിമര്‍ശനം നടത്തിയത്. തുപ്പലിറക്കി ദാഹം തീർക്കുന്ന സർക്കാരല്ല ഇത്. പെറ്റിക്കേസിനായി പൊലീസിന് ക്വാട്ട നിശ്ചയിച്ചിരിക്കുകയാണെന്നും അന്‍വര്‍ എംഎല്‍എ ആരോപിച്ചു. തന്‍റെ പാർക്കിലെ രണ്ടായിരത്തിലധികം കിലോ ഭാരം വരുന്ന റോപ് മോഷണം പോയി. എട്ട് മാസം കഴിഞ്ഞിട്ടും ഇതുവരെ പ്രതികളെ പിടിച്ചിട്ടില്ല, മലപ്പുറം എസ്പി ഇവിടെ ഇരിക്കുന്നുണ്ടല്ലോ. പ്രതിയെ കണ്ടത്താനായില്ല. ഒരാളെ വിളിച്ചു വരുത്തി ചായകൊടുത്തു വിട്ടു. ഏത് പൊട്ടനും കണ്ടത്താവുന്നതല്ലേയുള്ളു. തെളിവ് സഹിതം നിയമസഭയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുമെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു.