S11A yt cover 1

https://dailynewslive.in/ പാരിസ് ഒളിംപിക്സിലെ ഷൂട്ടിങ്ങില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് വിഭാഗത്തില്‍ മനു ഭാകര്‍ – സരബ്‌ജോത് സിങ് സഖ്യം വെങ്കല മെഡല്‍ പോരാട്ടത്തിന് യോഗ്യത നേടി. യോഗ്യതാ റൗണ്ടില്‍ 580 പോയന്റോടെ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം ഫിനിഷ് ചെയ്തത്. നാളെ നടക്കുന്ന വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ദക്ഷിണകൊറിയയാണ് ഇന്ത്യന്‍ താരങ്ങളുടെ എതിരാളികള്‍. അതേസമയം വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഫൈനലില്‍ ഇന്ത്യയുടെ രമിത ജിന്‍ഡാളിന് ഏഴാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് വിഭാഗത്തില്‍ ഇന്ത്യയുടെ റിഥം സാങ്വാന്‍ – അര്‍ജുന്‍ സിങ് സഖ്യവും പുറത്തായി.

https://dailynewslive.in/ കുരുക്ഷേത്രയുദ്ധത്തില്‍ ആറുപേര്‍ അഭിമന്യുവിനെ ‘ചക്രവ്യൂഹ’ത്തില്‍ കുടുക്കി കൊലപ്പെടുത്തിയത് പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിന്റെ കുരുക്കിലാണെന്ന് ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, വ്യവസായികളായ അംബാനി, അദാനി എന്നിവരാണ് ചക്രവ്യൂഹത്തിലെ കേന്ദ്ര ബിന്ദുക്കളെന്നും രാഹുല്‍ പേരെടുത്ത് പറഞ്ഞു. ധനമന്ത്രിയുടെ ബജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കാനാണെന്നും രാഹുല്‍ പറഞ്ഞു. 21ാം നൂറ്റാണ്ടില്‍ രൂപീകൃതമായ ഈ ചക്രവ്യൂഹത്തില്‍ രാജ്യത്തെ യുവാക്കള്‍, കര്‍ഷകര്‍, സ്ത്രീകള്‍, ചെറുകിട, ഇടത്തരം വ്യവസായങ്ങളെല്ലാം ഈ ചക്രവ്യൂഹത്തില്‍ തളര്‍ന്നിരിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഡല്‍ഹിയിലെ റൗസ് അവന്യുവിലെ പ്രത്യേക സിബിഐ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ കേജ്രിവാള്‍ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐയുടെ ആരോപണം. അഴിമതിയിലൂടെ 100 കോടി രൂപയുടെ കോഴപ്പണം ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നും സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*

മലയാളികളുടെ വിവാഹ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ ഷിരൂരില്‍ അര്‍ജുനുവേണ്ടി തിരച്ചില്‍ നടത്താന്‍ തൃശ്ശൂരില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കുന്നതിന് സാങ്കേതിക പരിശോധനയ്ക്കായി തൃശ്ശൂരില്‍നിന്നുള്ള സംഘം അങ്കോലയിലേക്ക് തിരിച്ചു. യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനുമാണ് കര്‍ണാടകയിലേക്ക് പോയത്. അവിടെയെത്തി പരിശോധിച്ചശേഷം ഡ്രഡ്ജര്‍ കൊണ്ടുപോകുന്നതില്‍ അന്തിമതീരുമാനം എടുക്കും. രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേന ഷിരൂരില്‍ തുടരുമെന്നാണ് ഔദ്യോഗികമായി അറിയിച്ചത്. ഡൈവ് ചെയ്യാന്‍ കഴിയുന്ന സാഹചര്യം വരുന്നതുവരെ തുടരാനാണ് നിര്‍ദേശം. അതേസമയം ഡ്രഡ്ജര്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ ഉപയോഗിക്കാന്‍ വെല്ലുവിളികളേറെയെന്ന് ഡ്രഡ്ജര്‍ നിര്‍മ്മാണ കമ്പനിയുടെ ഉദ്യോഗസ്ഥന്‍ എന്‍ നിഖില്‍ പറഞ്ഞു. പൊങ്ങിക്കിടന്ന് വെള്ളത്തിനടിയിലെ ചെളി നീക്കാന്‍ കെല്‍പ്പുള്ളതാണ് ഡ്രഡ്ജര്‍. എന്നാല്‍ ഒഴുക്ക് നാലു നോട്ട്സില്‍ കൂടിയാല്‍ ഡ്രഡ്ജര്‍ ഉപയോഗിക്കാന്‍ പ്രയാസമാകുമെന്നും നിഖില്‍ പറഞ്ഞു.

https://dailynewslive.in/ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള ഭിന്നിപ്പില്‍ അച്ചടക്ക നടപടികളിലേക്ക് കേന്ദ്ര നേതൃത്വം നീങ്ങുന്നത് വിഡി സതീശന്റെ കടുത്ത നിലപാടിനം തുടര്‍ന്നെന്ന് സൂചന. അപമാനിതനായി മുന്നോട്ടുപോകാനാകില്ലെന്ന നിലപാട് കേന്ദ്ര നേതാക്കളെ അറിയിച്ചതോടെയാണ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എഐസിസി ആവശ്യപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായ അച്ചടക്ക സമിതിയാണ് വാര്‍ത്ത ചോര്‍ത്തല്‍ അന്വേഷിക്കുന്നത്.

https://dailynewslive.in/ സിപിഎം മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സികെപി പത്മനാഭന്റെ വിമര്‍ശനത്തില്‍ ജില്ലയിലെ നേതാക്കള്‍ പ്രതികരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വിഷയത്തില്‍ തുടര്‍ ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ചര്‍ച്ചകള്‍ തുടര്‍ന്നാല്‍ പാര്‍ട്ടി അണികളുടെ വികാരം എതിരാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

https://dailynewslive.in/ മാസപ്പടിക്കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. രാഷ്ടീയ പ്രേരിതമായ ആരോപണമാണെന്നും വിജിലന്‍സ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നു. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതിയും ഇന്ന് വീണ്ടും പരിഗണിക്കും.

https://dailynewslive.in/ തിരുവനന്തപുരം വഞ്ചൂരിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തിന് കാരണം, ഷിനിയോടോ കുടുംബത്തോടോ ഉള്ള വ്യക്തി വൈരാഗ്യം തന്നെയെന്ന നിഗമനവുമായി പൊലീസ്. ഞായറാഴ്ച രാവിലെ ആക്രമണത്തിനായി തെരെഞ്ഞെടുത്തതും ആര്‍ക്കോ വ്യക്തമായ സൂചന നല്‍കാന്‍ വേണ്ടിയാകുമെന്നാണ് നിഗമനം. പ്രതിയെ പിടികൂടാന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് നടക്കുന്നത്.

https://dailynewslive.in/ മാന്നാര്‍ കല കൊലപാതകക്കേസിലെ പ്രതി അനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ അന്വേഷണ സംഘം പുതിയ അപേക്ഷ സമര്‍പ്പിച്ചു. റെഡ്കോര്‍ണര്‍ നോട്ടീസ് ഇറക്കാനുള്ള അപേക്ഷ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം തിരിച്ചയച്ചിരുന്നു. സെപ്റ്റിക് ടാങ്കില്‍ നിന്ന് ശേഖരിച്ച അവശിഷ്ടങ്ങളുടെ രാസ പരിശോധന ഫലം ലഭിക്കാന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരും. അനില്‍ വിദേശത്തു നിന്ന് ബന്ധുക്കളെ നിരന്തരം ബന്ധപ്പെടുന്നത് പൊലീസ് നിരീക്ഷിക്കുന്നുണ്ട്.

https://dailynewslive.in/ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, കോഴിക്കോട് മലയോര മേഖലയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ കനത്തമഴയിലും ചുഴലിക്കാറ്റിലും വ്യാപകനാശനഷ്ടമുണ്ടായി. താമരശ്ശേരി അമ്പായത്തോട് മേഖലയില്‍ ഏഴ് വീടുകള്‍ തകര്‍ന്നു. കൃഷിഭൂമിയിലും വ്യാപകനാശ നഷ്ടങ്ങളാണുണ്ടായത്.

https://dailynewslive.in/ പത്തനംതിട്ട ജനറല്‍ ആശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ചോര്‍ച്ച. കെട്ടിടത്തില്‍ നിന്ന് മഴവെള്ളം മുറിയിലേക്ക് ശക്തമായി ഒഴുകിയതോടെ രോഗികളും ഡോക്ടര്‍മാരും മറ്റു ജീവനക്കാരും വലഞ്ഞു. ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അതേസമയം, ചോര്‍ച്ച ഉടന്‍ പരിഹരിക്കുമെന്ന് ആര്‍എംഒ അറിയിച്ചു.

https://dailynewslive.in/ രാസമാലിന്യമാണ് പെരിയാറിലെ മത്സ്യക്കുരുതിക്ക് കാരണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്. മത്സ്യ മേഖലയ്ക്കാകെ 41 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പെരിയാര്‍ മലിനീകരണ വിരുദ്ധ സംയുക്ത സമിതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍ . പെരിയാറില്‍ മത്സ്യക്കുരുതി ഉണ്ടായി രണ്ടു മാസം കഴിഞ്ഞിട്ടും കാരണക്കാരായവര്‍ക്കെതിരായ നടപടിയും കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരവും ഒന്നുമായില്ല.

https://dailynewslive.in/ ജനകീയ മുഖം വീണ്ടെടുക്കാന്‍, മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഗ്ഗ ബഹുജന സംഘടനകളെ അണിനിരത്താന്‍ സിപിഎം. ക്ഷേമപ്രവര്‍ത്തനങ്ങളിലെ മുന്‍ഗണന പുതുക്കിയതിന് പിന്നാലെയാണ് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളേയും ഒരു പോലെ ബാധിക്കുന്ന പ്രശ്നത്തില്‍ ജനകീയ ഇടപെടലിന് കളമൊരുങ്ങുന്നത്. രാഷ്ട്രീയ മത്സരത്തിനിടം നല്‍കാത്ത വിധം പ്രവര്‍ത്തിക്കണമെന്നാണ് സര്‍വ്വകക്ഷി യോഗത്തിലും മുഖ്യമന്ത്രിയുടെ ആഹ്വാനം .

https://dailynewslive.in/ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പകല്‍ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും, രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഭൂരിഭാഗം വീടുകളിലും സ്മാര്‍ട്ട് മീറ്ററുകളായി. ഇതിനാല്‍ തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു .

https://dailynewslive.in/ കേരളത്തില്‍ ആണവനിലയം സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍പോലും നടന്നിട്ടില്ലെന്ന് വൈദ്യുത മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. കല്‍പ്പാക്കത്ത് തോറിയം ഉപയോഗിച്ചുള്ള ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നത് പഠിക്കാനായി കെഎസ്ഇബി സംഘം പോയിരുന്നു. ആണവ നിലയത്തില്‍നിന്നുള്ള വൈദ്യുതി വാങ്ങലും ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം വൈദ്യുതിമന്ത്രിയുടെ വിശദീകരണം ശരിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ തുടങ്ങിയ ചര്‍ച്ചകളുടെ തുടര്‍ച്ചയായി നിലയം സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തണമെന്നാവശ്യപ്പെട്ട് കല്‍പ്പാക്കം ആണവ നിലയം ചെയര്‍മാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് ചില മാധ്യമങ്ങള്‍ പുറത്തുവിട്ടു.

https://dailynewslive.in/ അമീബിക് മസ്തിഷ്‌കജ്വരത്തിനുള്ള മരുന്ന് ഇന്നെത്തും. ജര്‍മ്മനിയില്‍ നിന്നാണ് ജീവന്‍ രക്ഷാ മരുന്നായ മില്‍റ്റിഫോസിന്‍ എത്തിക്കുന്നത്. കൂടുതല്‍ ബാച്ച് മരുന്നുകള്‍ വരും ദിവസങ്ങളില്‍ എത്തിക്കാനും നടപടികളായിട്ടുണ്ട്.

https://dailynewslive.in/ നിര്‍മല കോളേജില്‍ നിസ്‌കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാല്‍ ഫാദര്‍ ജസ്റ്റിന്‍ കെ. കുര്യാക്കോസ് . തെറ്റായ പ്രചരണങ്ങളിലൂടെ മത സ്പര്‍ധ ഉണ്ടാക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും ഫാദര്‍ പറഞ്ഞു. പ്രാര്‍ഥനാ മുറി അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന് കത്ത് നല്‍കിയിരുന്നു.

https://dailynewslive.in/ നിര്‍മല കോളേജിലെ നിസ്‌കാര മുറി വിവാദത്തില്‍ ഖേദപ്രകടനവുമായി മൂവാറ്റുപുഴ മഹല്ല് കമ്മിറ്റികള്‍. നഗരത്തിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളജ് മാനേജ്മെന്റ്മായി ചര്‍ച്ച നടത്തിയാണ് ഖേദപ്രകടനം നടത്തിയതും തങ്ങളുടെ കുട്ടികള്‍ക്ക് തെറ്റ് പറ്റിയെന്ന് വ്യക്തമാക്കിയതും. പ്രാര്‍ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്ളാം നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ഛനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്നും മഹല്ല് കമ്മിറ്റി പ്രതിനിധി പി.എസ്.എ. ലത്തീഫ് പറഞ്ഞു.

https://dailynewslive.in/ ഈ മാസം 31ന് സര്‍വീസ് തുടങ്ങുന്ന ബെംഗളൂരു കന്റോണ്‍മെന്റ്-എറണാകുളം ജങ്ഷന്‍ സ്പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല. വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍ പുലര്‍ച്ചെ 5.30ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20ന് എറണാകുളത്തെത്തും.

https://dailynewslive.in/ കേരളത്തിലെ ദേശീയപാത നിര്‍മാണത്തിലെ സുരക്ഷ ഉറപ്പാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിര്‍ദ്ദേശപ്രകാരം വകുപ്പു സെക്രട്ടറിയാണ് ദേശീയപാത അതോറിറ്റി അധികൃതര്‍ക്ക് കത്തയച്ചത്.

https://dailynewslive.in/ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പിനിടെ തര്‍ക്കം. കോടതിയിലുള്ള കേസുകളിലെ വിധി വന്ന ശേഷമേ വോട്ട് എണ്ണാന്‍ കഴിയൂ എന്ന വൈസ് ചാന്‍സലറുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഇടത് സംഘടനകളുടെ തര്‍ക്കം. എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളും വാക്കേറ്റവുമുണ്ടായി.

https://dailynewslive.in/ ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ യുവാവിനെ തെരുവുനായ ആക്രമിച്ചു. തെരുവുനായയുടെ കടിയേറ്റ യുവാവിനെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ കാലിനാണ് കടിയേറ്റത്. ഇന്ന് രാവിലെ റെയില്‍വെ പ്ലാറ്റ്ഫോമിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ നായ് ആക്രമിക്കുകയായിരുന്നു.

https://dailynewslive.in/ എടവണ്ണയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഥാര്‍ ഉള്‍പ്പെടെയുള്ള മൂന്ന് വാഹനങ്ങള്‍ കത്തി നശിച്ചു. ആരംതൊടിയില്‍ സ്വദേശി അഷ്റഫിന്റെ വീട്ടുമുറ്റത്തെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തിനുള്ള കാരണം വ്യക്തമല്ല.

https://dailynewslive.in/ ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് നിര്‍ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ബേസ്‌മെന്റിന് ഫയര്‍ഫോഴ്സ് എന്‍ഒസി നല്‍കിയത് സ്റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രമാണ് . ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചത് നിയമ വിരുദ്ധമായാണെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ദില്ലി ഫയര്‍ഫോഴ്സ് പരിശോധന റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. ഇന്നും വിവിധ കോച്ചിംഗ് സെന്ററുകളില്‍ പരിശോധന തുടരുമെന്ന് എംസിഡി അറിയിച്ചു.

https://dailynewslive.in/ ഡല്‍ഹിയിലെ റാവൂസ് കോച്ചിംഗ് സെന്ററിന് മുന്നില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം . അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ പേര് വിവരങ്ങള്‍ പുറത്തു വിടുക, എഫ്ഐആര്‍ കോപ്പി ലഭ്യമാക്കുക, സംഭവത്തില്‍ സ്വതന്ത്ര ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക, പ്രദേശത്തെ ഓടകള്‍ കാര്യക്ഷമമാക്കുക, മരിച്ചവര്‍ക്ക് 1 കോടി രൂപ സഹായധനം നല്‍കുക, മേഖലയിലെ വാടക നിരക്കുകള്‍ നിയമ വിധേയമാക്കുക, കോച്ചിംഗ് സെന്ററുകള്‍ക്ക് മുന്നില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പ്രദര്‍ശിപ്പിക്കുക തുടങ്ങിയവയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

https://dailynewslive.in/ ഡല്‍ഹിയിലെ കോച്ചിംഗ് സെന്ററിലെ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ കൂടെ അറസ്റ്റില്‍ . ഇതോടെ സംഭവത്തില്‍ അറസ്റ്റില്‍ ആകുന്നവരുടെ എണ്ണം ഏഴായി. കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ, വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ വേഗത്തില്‍ വണ്ടി ഓടിച്ച് കെട്ടിടത്തിന്റെ ഗേറ്റ് തകര്‍ത്ത ഡ്രൈവര്‍ എന്നിവരടക്കം ആണ് അറസ്റ്റിലായത്.

https://dailynewslive.in/ മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി . അമിത് ഷായും രാജ്നാഥ് സിംഗും ചര്‍ച്ചയില്‍ പങ്കെടുത്തു. ഉദ്യോഗസ്ഥരെ ഒഴിവാക്കിയായിരുന്നു കൂടിക്കാഴ്ച. മണിപ്പൂര്‍ വിഷയത്തിന് പരാമവധി വേഗം പരിഹാരം കാണണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയതെന്നും റിപ്പോര്‍ട്ടുകള്‍. ഇരു വിഭാഗങ്ങളോട് തുടര്‍ന്നും സംസാരിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ വിന്യാസത്തിലടക്കം കൂടുതല്‍ കേന്ദ്ര സഹായവും നേതാക്കള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

https://dailynewslive.in/ ബെംഗളൂരുവിലെ ഹോട്ടലുകളിലേക്ക് പട്ടിയിറച്ചി വിതരണം ചെയ്തെന്ന ആരോപണം തെറ്റെന്ന് മന്ത്രി ജി പരമേശ്വര. ആട്ടിറച്ചിയാണെന്ന് പരിശോധനയില്‍ സ്ഥിരീകരിച്ചതായി അദ്ദേഹം പറഞ്ഞു. ദുരുദ്ദേശ്യത്തോടെ ഉന്നയിക്കപ്പെട്ട ആരോപണമാണെന്ന് മന്ത്രി വ്യക്തമാക്കിയതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി. അറസ്റ്റുചെയ്ത് ജയിലിലടച്ച ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. സോറന് ജാമ്യം അനുവദിച്ചത് ചോദ്യംചെയ്ത് ഇ.ഡി.സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി വിധി യുക്തിസഹമാണെന്ന് വിലയിരുത്തികൊണ്ടാണ് സുപ്രീംകോടതി ഇ.ഡിയുടെ ആവശ്യം തള്ളിയത്.

https://dailynewslive.in/ മാലദ്വീപിന്റെ കടം തിരിച്ചടവ് ലഘൂകരിച്ചതിനും സാമ്പത്തിക പിന്തുണയ്ക്കും ഇന്ത്യയ്ക്കും ചൈനയ്ക്കും നന്ദി അറിയിച്ച് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ സ്വാതന്ത്ര്യദിന ചടങ്ങിലാണ് മുയിസുവിന്റെ പ്രഖ്യാപനം. ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മില്‍ സ്വതന്ത്രവ്യാപാര കരാറില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

https://dailynewslive.in/ ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ ആറ് ശതമാനമായി കുറച്ചതു വഴി വിപണിക്കുണ്ടായത് വന്‍ നഷ്ടം. ധനമന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം എം.സി.എക്‌സില്‍ സ്വര്‍ണ വില 5 ശതമാനം കുറഞ്ഞു. പത്ത് ഗ്രാമിന് 72,875 രൂപയുണ്ടായിരുന്നത് 69,296 രൂപയിലെത്തി. ഇതോടെ ഇന്ത്യയിലെ സ്വര്‍ണ ശേഖരത്തിന്റെ മൂല്യത്തില്‍ ഒറ്റ ദിവസം കൊണ്ട് 10.7 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്. ഓഹരി വിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതു വരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ ആറാമത്തെ വലിയ തകര്‍ച്ചയാണിത്. ഓഹരി വിപണിയില്‍ നിന്ന് വ്യത്യസ്തമായി സ്വര്‍ണത്തിന്റെ മൂല്യത്തിലുണ്ടായ കുറവ് കുടുംബങ്ങളെയാണ് കൂടുതല്‍ ബാധിച്ചത്. ലോകത്തിലെ മൊത്തം സ്വര്‍ണത്തിന്റെ 11 ശതമാനവും ഒളിച്ചിരിക്കുന്നത് ഇന്ത്യന്‍ കുടുംബങ്ങളിലാണ്. ഇന്ത്യയിലെ ക്ഷേത്രങ്ങളും വീടുകളും ചേര്‍ന്ന് 30,000 ടണ്ണോളം സ്വര്‍ണമാണ് സൂക്ഷിക്കുന്നത്. വികസിത രാജ്യങ്ങളായ യു.എസ്.എ, ജര്‍മനി, സ്വിറ്റസര്‍ലന്‍ഡ് എന്നിവയുടെയും ഐ.എം.എഫിന്റെയും സ്വര്‍ണ ശേഖരത്തേക്കാള്‍ കൂടുതലാണിത്. ഈ വര്‍ഷം തുടങ്ങിയതു മുതല്‍ വലിയ മുന്നേറ്റമാണ് സ്വര്‍ണ വിലയിലുണ്ടായത്. സെന്‍സെക്‌സ് 12.5 ശതമാനം വളര്‍ന്നപ്പോള്‍ സ്വര്‍ണത്തിന്റെ വളര്‍ച്ച 14.7 ശതമാനമാണ്. ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിന്റെ ജി.എസ്.ടി അടക്കമുള്ള നികുതി 18.5 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറഞ്ഞു. ഇതാണ് രാജ്യത്തെ സ്വര്‍വിലയിലും കുറവുണ്ടാക്കിയത്. കസ്റ്റംസ് തീരുവയ്ക്ക് ആനുപാതികമായ വിലക്കുറവ് വരുത്തിയപ്പോള്‍ കേരളത്തില്‍ ഒരു പവന് 3,560 രൂപയും ഗ്രാമിന് 445 രൂപയുമാണ് വ്യത്യാസം വന്നത്. സ്വര്‍ണ വായ്പയെടുക്കുന്നവര്‍ക്കും വിലക്കുറവ് തിരിച്ചടിയാണ്. കയ്യിലുള്ള ഒരു പവന്‍ സ്വര്‍ണത്തിന് ലഭിക്കുന്ന വായ്പാ തുക കുറയും.

https://dailynewslive.in/ മെറ്റ എഐയില്‍ ഇനി ഹിന്ദിയും. കൂടാതെ ഏഴ് രാജ്യങ്ങളിലേക്ക് കൂടി മെറ്റ എഐ സേവനം വ്യാപിപ്പിച്ചു. അര്‍ജന്റിന്, ചിലി, കൊളംബിയ, ഇക്വഡോര്‍, മെക്സിക്കോ, പെറു, കാമറൂണ്‍ എന്നിവിടങ്ങളിലേക്കാണ് മെറ്റ എഐ എത്തിയത്. ഇതോടെ 22 രാജ്യങ്ങളില്‍ മെറ്റ എഐയുടെ സേവനം ലഭിക്കും. വാട്ട്സാപ്പ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍, ഫേസ്ബുക്ക് ഉള്‍പ്പെടെ വിവിധ പ്ലാറ്റ്ഫോമുകളിലെ മെറ്റ എഐയില്‍ ഇനി മുതല്‍ ഹിന്ദിയില്‍ ചാറ്റ് ചെയ്യാം. എക്സ്പീരിയന്‍സ് മെച്ചപ്പെടുത്തുന്നതിനും പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തുന്നതിനുമായി രണ്ടാഴ്ചകൂടുമ്പോള്‍ മെറ്റ എഐ അപ്‌ഡേറ്റ് ചെയ്യാറുണ്ടെന്നാണ് മെറ്റ പറയുന്നത്. യുഎസില്‍ എഐ ഉപയോഗിച്ച് സ്വന്തം മുഖസാദൃശ്യമുള്ള എഐ അവതാറുകള്‍ നിര്‍മ്മിക്കാനാകുന്ന ‘ഇമാജിന്‍ മി’ എന്ന സേവനവും മെറ്റ അവതരിപ്പിച്ചു. ഈ ഫീച്ചര്‍ പരിചയപ്പെടുത്തുന്ന ഒരു വീഡിയോ കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനുള്ള ‘എഡിറ്റ് വിത്ത് എഐ’ എന്ന ഫീച്ചറും അടുത്തമാസം അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മെറ്റയുടെ തന്നെ ലാമ എഐ അടിസ്ഥാനമാക്കിയാണ് മെറ്റ എഐ ചാറ്റ്‌ബോട്ട് പ്രവര്‍ത്തിക്കുന്നത്. പുതിയ മെറ്റ 405ബി വേര്‍ഷന് സങ്കീര്‍ണമായ ഗണിത പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്നാണ് മെറ്റ പറയുന്നത്. മെറ്റയുടെ വിആര്‍ ഹെഡ്‌സെറ്റായ ക്വസ്റ്റിലെ വോയ്‌സ് കമാന്റില്‍ മെറ്റ എഐ ഉള്‍പ്പെടുത്തുമെന്നും കമ്പനി പറയുന്നുണ്ട്.

https://dailynewslive.in/ സുരേഷ് ഗോപിയുടെ മകന്‍ മാധവ് സുരേഷിനെ നായകനാക്കി ആര്‍ കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്തെത്തി. സന്തോഷ് വര്‍മ്മ എഴുതിയ വരികള്‍ക്ക് സുമേഷ് പരമേശ്വരന്‍ സംഗീതം പകര്‍ന്ന് യുവന്‍ ശങ്കര്‍ രാജ ആലപിച്ച ‘കടല്‍ പോലെ’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരി നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ദേവിക സതീഷ്, യാമി എന്നിവര്‍ നായികമാരാവുന്നു. മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹന്‍ലാല്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുന്‍ പ്രകാശ്, ആല്‍വിന്‍ ആന്റണി ജൂനിയര്‍, അനീഷ് ഗോപാല്‍, റാഷിക് അജ്മല്‍, ലെന, അനുപ്രഭ, അര്‍ച്ചിത അനീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ചിമ്പു, വിജയ് തുടങ്ങിയ പ്രശസ്ത താരങ്ങളെ വച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയ ആര്‍ കെ വിന്‍സെന്റ് സെല്‍വ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള ചിത്രമാണ് കുമ്മാട്ടിക്കളി. ഭരതന്റെ അമരം എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുമ്മാട്ടിക്കളി ഒരുക്കുന്നതെന്ന് സംവിധായകന്‍ വിന്‍സെന്റ് സെല്‍വ പറയുന്നു. അമരം ചിത്രീകരിച്ച അതേ ലൊക്കേഷനുകളില്‍ തന്നെയാണ് കുമ്മാട്ടിക്കളിയും ചിത്രീകരിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 98-ാമത്തെ ചിത്രമാണ് കുമ്മാട്ടിക്കളി.

https://dailynewslive.in/ രവി തേജയെ നായകനാക്കി ഹരീഷ് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘മിസ്റ്റര്‍ ബച്ചന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. 1.38 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ചിത്രം എത്തരത്തിലുള്ളതായിരിക്കുമെന്നത് കൃത്യമായി വിനിമയം ചെയ്യുന്നുണ്ട്. രവി തേജയെ നായകനാക്കി സംവിധാന അരങ്ങേറ്റം കുറിച്ച ആളാണ് (ഷോക്ക്- 2006) ഹരീഷ് ശങ്കര്‍. രവി തേജയ്ക്കൊപ്പം അദ്ദേഹത്തിന്റെ മൂന്നാം ചിത്രമാണ് മിസ്റ്റര്‍ ബച്ചന്‍. ഭാഗ്യശ്രീ ബോര്‍സെയും ജഗപതി ബാബുവുമാണ് ചിത്രത്തിലെ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അയനങ്ക ബോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മിക്കി ജെ മേയര്‍ സംഗീതം, നിര്‍മ്മാണം ടി ജി വിശ്വ പ്രസാദ്, സഹനിര്‍മ്മാണം വിവേക് കുച്ചിബോട്ല, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കൃതി പ്രസാദ്, എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, പ്രൊഡക്ഷന്‍ ഡസൈനര്‍ ബ്രഹ്‌മ കഡാലി, സംഘട്ടനം റാം ലക്ഷ്മണ്‍, പൃഥ്വി, തിരക്കഥ – രമേശ് റെഡ്ഡി, സതീഷ് വെഗെസ്ന, പ്രവീണ്‍ വര്‍മ്മ, ദത്താത്രേയ, തന്‍വി കേസരി. രവി തേജയുടേതായി ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന രണ്ടാമത്തെ ചിത്രമാണ് മിസ്റ്റര്‍ ബച്ചന്‍. ഈഗിള്‍ ആയിരുന്നു ആദ്യ ചിത്രം. ഓഗസ്റ്റ് 15 ന് ചിത്രം തിയറ്ററുകളിലെത്തും.

https://dailynewslive.in/ ഫോര്‍ച്യൂണറിനെക്കാള്‍ വലുപ്പം കുറഞ്ഞ എസ്യുവിയുമായി ടൊയോട്ട. നവംബറില്‍ നിര്‍മാണം ആരംഭിക്കുന്ന എസ്യുവി തുടക്കത്തില്‍ തായ്‌ലന്‍ഡിലായിരിക്കും വില്‍പനയ്ക്ക് എത്തുക. ടൊയോട്ടയുടെ മുന്‍കാല മോഡല്‍ എഫ്ജെ ക്രൂസറിന്റെ പേര് ഉപയോഗിച്ചായിരിക്കും പുതിയ വാഹനം എത്തുക. ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിക്കുന്ന വാഹനം ഫോര്‍ച്യൂണറിന്റെ ചെറു രൂപമായിരിക്കും എന്നാണ് കരുതുന്നത്. ഐഎംവി 0 എന്ന പ്ലാറ്റ്ഫോമിലായിരിക്കും പുതിയ വാഹനം എത്തുക. ഹൈലെക്സ്, ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ, ഹൈലക്സ് ചാമ്പ് തുടങ്ങിയ വാഹനങ്ങളും ഇതേ പ്ലാറ്റ്ഫോമില്‍ തന്നെയാണ് നിര്‍മിക്കുന്നത്. ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും സമാനമായ 2750 എംഎം വീല്‍ബെയ്സ് പുതിയ എസ്യുവിക്കുണ്ടാകും. 4.5 മീറ്ററില്‍ താഴെയായിരിക്കും വാഹനത്തിന്റെ നീളം. 2.4 ലീറ്റര്‍, 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളും 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും വാഹനത്തിനുണ്ടാകും. ഇന്ത്യന്‍ വിപണിയ്ക്കായി പരിഗണിച്ചിരുന്ന സി എസ്യുവിയുടെ പദ്ധതി ടൊയോട്ട ഉപേക്ഷിച്ചതിനാല്‍ മിനി ഫോര്‍ച്യൂണര്‍ ഇന്ത്യയിലെത്തുമെന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

https://dailynewslive.in/ തന്റെ മഹത്തായ നോവലുകളെക്കാള്‍ മഹത്തായതെന്ന് തോമസ് മന്‍ സ്വയം വിലയിരുത്തിയ കൃതി. ഒരു എഴുത്തുകാരന്റെ വെനീസ് യാത്രയേയും ആ യാത്രയില്‍ അദ്ദേഹത്തിന് ഒരു പതിനാലുവയസ്സുകാരനോട് തോന്നുന്ന പ്രണയത്തേയും കേന്ദ്രീകരിച്ചു മുന്നേറുന്ന ആത്മകഥാംശമുള്ള നോവെല്ല. ഉപബോധമനസ്സിന്റെ ആഴങ്ങളിലൂടെ, മാനുഷികാഗ്രഹങ്ങളും കലാസൗന്ദര്യബോധവും തമ്മിലുള്ള ഉലയ്ക്കുന്ന ബന്ധങ്ങളിലൂടെയുള്ള ഒരു യാത്ര. ജര്‍മനില്‍നിന്നും നേരിട്ടുള്ള ആദ്യ പരിഭാഷ. ‘വെനീസിലെ മരണം’. പരിഭാഷ – സെലിന്‍ മാത്യൂ. മാതൃഭൂമി. വില 136 രൂപ.

https://dailynewslive.in/ ആരോഗ്യത്തിന് പ്രധാനമായും കരളിന്റെ ശരിയായ പ്രവര്‍ത്തനം ആവശ്യമാണ്. ശരീരത്തിലെ പ്രധാനപ്പെട്ട അവയവമായ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് ചെയ്യേണ്ട അഞ്ച് കാര്യങ്ങള്‍ എന്തൊക്കെയെന്നറിയാം. സമീകൃത ആഹാരം ശീലമാക്കുക. പഴങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുക. ഉയര്‍ന്ന കലോറിയുള്ള ഭക്ഷണങ്ങള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റ്‌സ്, പഞ്ചസാര എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. സ്ഥിരമായി വ്യായാമം ചെയ്യുക. 30 മിനിറ്റെങ്കിലും മിതമായ രീതിയില്‍ വ്യായാമം ചെയ്യുക. ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് സ്ഥിരമായ വ്യായാമം ആവശ്യമാണ്, കരളിന്റെ ആരോഗ്യത്തിനും ഇത് പ്രധാനമാണ്. മദ്യപാനം നിയന്ത്രിക്കുക. അമിത മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ഹാനീകരമാണ്. മദ്യപാനം നിര്‍ദേശിത അളവില്‍ ക്രമീകരിക്കുക. ധാരാളം വെള്ളം കുടിക്കുക. ദിവസത്തില്‍ ധാരാളം വെള്ളം കുടിക്കുക. ശരിയായ ഹൈഡ്രേഷന്‍ കരളിനെ മറ്റ് വിഷവസ്തുക്കളില്‍ നിന്ന് രക്ഷിക്കും. ശരിയായ രീതിയില്‍ ഹൈഡ്രേഷന്‍ നടക്കുമ്പോള്‍ ശരീരത്തില്‍ പ്രവേശിക്കുന്ന വിഷവസ്തുക്കളെ പുറന്തള്ളും. വിഷാംശമുള്ള വസ്തുക്കളെ ഒഴിവാക്കുക. ശുചീകരണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. വിഷാംശമുള്ളവ കൈകാര്യം ചെയ്യുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.73, പൗണ്ട് – 107.77, യൂറോ – 90.92, സ്വിസ് ഫ്രാങ്ക് – 94.81, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.90, ബഹറിന്‍ ദിനാര്‍ – 222.15, കുവൈത്ത് ദിനാര്‍ -273.86, ഒമാനി റിയാല്‍ – 217.51, സൗദി റിയാല്‍ – 22.32, യു.എ.ഇ ദിര്‍ഹം – 22.80, ഖത്തര്‍ റിയാല്‍ – 22.97, കനേഡിയന്‍ ഡോളര്‍ – 60.59.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *