ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാണിപ് ഹൈസ്‌കൂളിലുള്ള പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ടു ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാരന്‍പുര മുനിസിപ്പല്‍ സബ് സോണല്‍ ഓഫീസിലാണു വോട്ടു ചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദില്‍ വോട്ട് ചെയ്തു. 93 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.’ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ ജനാധിപത്യത്തിന്റെ ഉത്സവം ജനങ്ങൾ അതിഗംഭീരമായി ആഘോഷിച്ചു. രാജ്യത്തെ ജനങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തിയതിന് തെരഞ്ഞെടുപ്പ് കമ്മീഷനേയും ഞാൻ അഭിനന്ദിക്കുന്നു’ എന്ന് പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിലെ നാരൻപുര പോളിംഗ് ബൂത്തിലെത്തി അമിത് ഷാ വോട്ട് രേഖപ്പെടുത്തി. ഉത്തർപ്രദേശ് ഗവർണർ ആനന്ദി ബെൻ പട്ടേൽ, ഡൽഹി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേന, ഹാർദിക് പട്ടേൽ എന്നിവരും വോട്ട് രേഖപ്പെടുത്തി.