സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് ആണ് വിജിലൻസ് പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച് തങ്ങൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷൻ വിസ്ഫോടൻ’ എന്ന് പേരിട്ട പരിശോധന സംഘടിപ്പിച്ചതെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുകയും പുതുക്കുകയും ചെയ്യുന്ന ജില്ലാ കളക്ടറേറ്റുകളിലെ ബന്ധപ്പെട്ട സെക്ഷനുകളിലും നിലവിൽ ലൈസൻസ് നേടിയ ചില സ്ഥാപങ്ങളിലുമായിരുന്നു പരിശോധന.സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും ഇന്നത്തെ ഓപ്പറേഷൻ വിസ്ഫോടനിൽ പങ്കെടുക്കുന്നുണ്ടെന്ന് വിജിലൻസ് ആസ്ഥാനത്ത് നിന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.