സ്കൂൾ ബസുകളിൽ വിദ്യാർത്ഥികളുടെ യാത്ര സുരക്ഷിതമാക്കാൻ ജിപിഎസ് അധിഷ്ഠിത മൊബൈൽ ആപ്ലിക്കേഷൻ കൊണ്ടുവരുന്നതായി മന്ത്രി ആന്റണി രാജു. ‘വിദ്യാവാഹിനി’ എന്നാണ് ഈ ആപ്പിന് പേരു നൽകിയിരിക്കുന്നത്. ഇതിലൂടെ കുട്ടികളുടെ യാത്ര തത്സമയം നിരീക്ഷിക്കാനാകും, കൂടാതെ കുട്ടികളെ നേരിട്ട് ബന്ധപെടാനായി ടോൾ ഫ്രീ നമ്പറും ഏർപ്പെടുത്തും.
ആപ് നോക്കി സ്കൂൾ ബസ്സിന്റെ സമയം കൃത്യമായി മനസ്സിലാക്കി വിദ്യാർത്ഥികളെ രാവിലെ സ്കൂളിൽ അയക്കാനുള്ള തയ്യാറെടുപ്പുകൾ നടത്താം. സ്കൂൾ ബസ് എവിടെ എത്തിയെന്നും തങ്ങളുടെ സ്റ്റോപ്പിൽ എത്തിച്ചേരാൻ എത്ര സമയമെടുക്കുമെന്നും ഈ ആപ് വഴി മനസ്സിലാക്കാൻ സാധിക്കും. സ്കൂൾ ബസുകളെ ജിപിഎസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിക്കും. 20,000 സ്കൂൾ ബസുകളാണ് കേരളത്തിൽ ഇപ്പോഴുള്ളത്. ഇതിൽ ഫിറ്റ്നസ് പരിശോധന കഴിഞ്ഞ് ജിപിഎസ് ഘടിപ്പിച്ച് പുറത്തിറങ്ങിയത് 14,000 എണ്ണം.
ഇനി വിദ്യാർത്ഥികൾ സ്കൂൾ ബസ്സിൽ പോകുന്നതും വരുന്നതും കൃത്യമായി വിദ്യാവാഹിനി ആപ്പ് വഴി രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കും. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്ക് ഏറ്റവും മികച്ച ഒരു സംവിധാനം ആയിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു.