ഇന്ന് മകരവിളക്ക്. ദർശനത്തിനായി സന്നിധാനവും പരിസരവും അയ്യപ്പഭക്തരെ കൊണ്ട് നിറഞ്ഞു കവിഞ്ഞു. വൈകിട്ട് ആറരക്ക് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനക്ക് ശേഷമാണ് പൊന്നമ്പല മേട്ടിലെ മകരജ്യോതി ദർശനം. പത്തിലധികം കേന്ദ്രങ്ങളിൽ നിന്ന് മകരവിളക്ക് കാണാം.
സുരക്ഷക്കും ഗതാഗത നിയന്ത്രണത്തിനുമായി 1400 പേരുൾപ്പെടെ 2000 പൊലീസുകാരെയാണ് പമ്പ മുതൽ സന്നിധാനം വരെ വിന്യസിച്ചിരിക്കുന്നത്. തിരുവഭരണ ഘോഷയാത്ര വരുന്നതിനാൽ ഉച്ചക്ക് 12 മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കടത്തിവിടില്ല.
ഇടുക്കിയിൽ പുല്ലുമേട്, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിൽ മകരജ്യോതി ദശനത്തിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. മൂന്നിടത്തും ജില്ലാകളക്ടർ ഷീബ ജോർജ്ജെത്തി ഒരുക്കങ്ങൾ വിലയിരുത്തി. മെഡിക്കൽ സംവിധാനങ്ങൾ, ഫയർഫോഴ്‌സിന്റെ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനങ്ങൾ, റിക്കവറി വാൻ എന്നിവയെല്ലാം സജ്ജമാണെന്ന് കളക്ടർ അറിയിച്ചു. മോട്ടോ വാഹന വകുപ്പ്, പൊലീസ്, ഫയർ ഫോഴ്സ് എന്നിവരുടെ യോഗം കുട്ടിക്കാനത്ത് നടന്നു. ദേശീയപാതയിൽ പാർക്കിങ് പൂർണമായും ഒഴിവാക്കും. മുണ്ടക്കയത്തുനിന്ന് കുമളിയിൽ നിന്നുമുള്ള ചരക്ക് വാഹനങ്ങൾക്ക് വൈകിട്ട് 5 മണി മുതൽ നിയന്ത്രണം ഏർപ്പെടുത്തും. പോലീസിന്റെ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ട് തീർത്ഥാടകർ ദർശനം നടത്തണമെന്ന് അധികൃതർ അറിയിച്ചു.