സംസ്ഥാനത്ത് 4 മാസത്തേക്ക് വൈദ്യുതി നിരക്ക് കൂടി. ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് യൂണിറ്റിന് 9 പൈസയാണ് കൂടിയത്. മാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന ഗാർഹിക ഉപയോക്താക്കൾക്ക് വർധന ബാധകമല്ല. നാലു മാസത്തേക്ക് ഇന്ധന സർചാർജ് പിരിച്ചെടുക്കാൻ വൈദ്യുതി റഗുലേറ്ററി കമ്മീഷനാണ് ഉത്തരവിട്ടത്.
കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതൽ ജൂണ് 30 വരെ പുറത്തുനിന്ന് വാങ്ങിയതിന് വൈദ്യുതി ബോർഡിന് അധിക ചിലവായി വന്ന 87.07 കോടി രൂപയാണ് ഇത്തരത്തിൽ പിരിച്ചെടുക്കുന്നത്. കറന്‍റ് ബില്ലിൽ പ്രത്യകം സർചാർജ് തുക രേഖപ്പെടുത്തും.
ഇതിനു മുമ്പുള്ള കാലങ്ങളിലെ അതായത് 2021 ഒക്‌ടോബർ 1 മുതൽ ഡിസെബർ 31 വരെയും, 2022 ജനുവരി1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവുകളിലേക്ക് യൂണിറ്റിനു 3 പൈസ വീതം സർചാർജ് ചുമത്തണമെന്ന ബോർഡിന്‍റെ ആവശ്യം തൽക്കാലം പരിഗണിക്കേണ്ടെന്ന് തീരുമാനമായി. ഇത് ബോർഡിന്‍റെ കണക്കുകൾ ശരിപ്പെടുത്തുന്ന സമയത്തു പരിഗണിച്ചാൽ മതിയെന്നും റഗുലേറ്ററി കമ്മീഷൻ തീരുമാനിച്ചു.
യൂണിറ്റിന് 14 പൈസ സർചാർജ് ചുമത്തണമെന്നായിരുന്നു ബോർഡിന്‍റെ ആവശ്യം. കഴിഞ്ഞ 2 വർഷവും സർചാർജ് അപേക്ഷകളിൽ ബോർഡ് തീരുമാനമെടുത്തിരുന്നില്ല.