പാറശ്ശാല ഷാരോണ്‍ വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
ഒന്നാം പ്രതി ഗ്രീഷ്മ കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ
കഷായത്തിൽ വിഷം കലർത്തി കൊന്നതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85 മത്തെ ദിവസമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.
ഗ്രീഷ്മക്കെതിരെ 364മത് വകുപ്പും തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാരൻ നായർ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയുമാണ് കുറ്റപത്രം സമർപ്പിച്ചത്.
കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് പുറമേ വിഷം നൽകാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതിനുമാണ് ഗ്രീഷ്മയ്ക്കെതിരേ വകുപ്പ് 346 ചുമത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബർ 14നാണ് തമിഴ്നാട് പളുകലിലുള്ള വീട്ടിൽ വച്ച് ഗ്രീഷ്മ, ഷാരോണിന് കഷായത്തിൽ വിഷം കലക്കി നൽകുന്നത്. ശാരീരിക അസ്വാസ്ഥ്യതയുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയും ചെയ്തു. ഷാരോൺ ഗ്രീഷ്മയ്ക്കെതിരേ മൊഴി നൽകിയിരുന്നില്ല. എന്നാൽ ഷാരോണിന്റെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മ പിടിക്കപ്പെടുന്നത്.
അല്ലെങ്കിൽ ഇതൊരു
സാധാരണമരണമെന്ന നിഗമനത്തിലായിപ്പോയേനേ.
വേറൊരു വിവാഹം നിശ്ചയിച്ചതിനാൽ ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചു. ഷാരോണിനെ വിളിച്ചു വരുത്തി കഷായത്തിൽ
വിഷം കലർത്തി നൽകി. ഇതിന് മുമ്പും പാരസറ്റമോള്‍ കലർത്തിയ ജൂസ് ഗ്രീഷ്മ ജൂസ് ചലഞ്ചിലൂടെ നൽകിയിരുന്നു. അന്നും അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലായ ഷാരോണ്‍ രക്ഷപ്പെട്ടു. ഇതിന് ശേഷമാണ് വിഷം നൽകാൻ തീരുമാനിച്ചത്.
മകള്‍ കൊലപാതികയാണെന്ന് മനസിലാക്കിയ അമ്മ സിന്ധുവും അമ്മാവൻ നിർമ്മൽ കുമാരൻ നായരും ചേർന്ന് തെളിവുകള്‍ നശിപ്പിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
കാർപ്പിക് എന്ന കളനാശിനിയാണ് ഷാരോണിന്‍റെ ഉള്ളിൽ ചെന്നതെന്ന് ഫൊറൻസിക് ഡോക്ടറുടെ മൊഴി നിർണായകമായി. വിഷം നൽകിയ കുപ്പി പ്രതികള്‍ വീടിന് ദൂരയുള്ള സ്ഥലത്ത് ഉപേക്ഷിച്ചതായി രണ്ടും മൂന്നും പ്രതികള്‍ സമ്മതിക്കുകയും ഇത് തെളിവെടുപ്പിൽ കണ്ടെടുക്കുകയും ചെയ്തു. രണ്ടാം പ്രതി സിന്ധുവിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ചിന്‍റെ ചുമതലയുള്ള ഡിവൈഎസ്പി റാസിത്താണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.