7 29

കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ ഒന്‍പത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വവ്വാലുകള്‍ക്കിടയില്‍ നിപ വൈറസ് പരന്നിട്ടുള്ളതായി പഠനത്തില്‍ കണ്ടെത്തി. കേരളത്തിന് പുറമേ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളിലാണ് നിപ വൈറസ് ആന്റിബോഡികളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വൈറസ് ഈ പ്രദേശങ്ങളിലെ വവ്വാലുകള്‍ക്കിടയില്‍ പരന്നിരുന്നതിന്റെ തെളിവാണ് ഇത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ പൂണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് സര്‍വേ നടത്തുന്നത്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിപ വൈറല്‍ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്താനായില്ല. മുന്‍പ് കേരളത്തിലെ കോഴിക്കോട് ജില്ലയിലും അസമിലെ ധുബ്രി ജില്ലയിലും പശ്ചിമബംഗാളിലെ മ്യാനഗുരി, കൂച്ച് ബെഹര്‍ എന്നിവിടങ്ങളിലുമായിരുന്നു രാജ്യത്ത് നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നത്. മനുഷ്യരിലേക്ക് വൈറസ് പകരാന്‍ ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഈ സ്ഥലങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ സര്‍വേയിലൂടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് സാധിക്കും. ഇന്ത്യയിലെ ആദ്യ നിപ വൈറസ് പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത് 2001 ജനുവരി-ഫെബ്രുവരിയില്‍ പശ്ചിമബംഗാളിലെ സിലിഗുരിയിലായിരുന്നു. അന്ന് വൈറസ് ബാധിക്കപ്പെട്ട 66 പേരില്‍ 45 പേര്‍ മരണപ്പെട്ടു. അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ സഹായത്തോടെ 2006ലാണ് ഈ രോഗവ്യാപനം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. 2007 ഏപ്രിലില്‍ പശ്ചിമബംഗാളിലെ നാദിയ ജില്ലയിലായിരുന്നു നിപയുടെ രണ്ടാം പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലെ കോഴിക്കോട് 2018 മെയ് മാസമായിരുന്നു നിപയുടെ അടുത്ത ആക്രമണം. വൈറസ് ബാധിച്ച 18 പേരില്‍ 16 പേരും മരണപ്പെട്ടു. ദക്ഷിണേന്ത്യയിലെ ആദ്യ നിപ വൈറസ് വ്യാപനവും ഇതായിരുന്നു. ഏറ്റവും അവസാനം ഇന്ത്യയില്‍ നിപ റിപ്പോര്‍ട്ട് ചെയ്തത് 2021 ഓഗസ്റ്റ്-സെപ്റ്റംബറില്‍ കോഴിക്കാടാണ്. ഒരാള്‍ ഇത് മൂലം മരണപ്പെട്ടു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *