cover 2

അടുത്ത വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമി ഫൈനല്‍ മല്‍സരങ്ങളിലെല്ലാം ബിജെപിയുടെ മുന്നേറ്റം. പ്രതിപക്ഷ കക്ഷികളെല്ലാം വിഘടിച്ചു നില്‍ക്കുന്നതാണു ബിജെപിയുടെ വിജയരഹസ്യമെന്ന് എല്ലാവര്‍ക്കും അറിയാം. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പു ഫലങ്ങളില്‍ മേഘാലയയില്‍ മാത്രമാണ് ബിജെപിക്കു മുന്നേറ്റമുണ്ടാക്കാന്‍ കഴിയാതിരുന്നത്. മുഖ്യമന്ത്രി കോണ്‍റാഡ് സാംഗമയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ഇല്ല. ഇവിടെ ബിജെപിക്കു മൂന്നു സീറ്റേയുള്ളൂവെങ്കിലും മറ്റുള്ളവരെകൂടി വശത്താക്കി ബിജെപിക്കു പങ്കാളത്തമുള്ള സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപിക്കു ഭരണത്തുടര്‍ച്ച. നാഗാലാന്‍ഡ് ബിജെപി മുന്നണി തൂത്തുവാരി. ത്രിപുര വീണ്ടെടുക്കാന്‍ സിപിഎം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി പൊരുതിയെങ്കിലും ബിജെപിതന്നെ കേവല ഭൂരിപക്ഷം നേടി. തിപ്രമോത്ത പാര്‍ട്ടി ത്രികോണ മല്‍സരം ഒരുക്കിയതാണു ബിജെപിക്കു ഗുണമായത്. ത്രിപുരയിലെ തെരഞ്ഞെടുപ്പു ഫലം രാജ്യമൊന്നാകെ ശ്രദ്ധിക്കുകയായിരുന്നു. അധികാരത്തിലേക്കു തിരിച്ചുവരാനുള്ള പതിനെട്ടടവും സിപിഎം പയറ്റി നോക്കി.

60 മണ്ഡലങ്ങളുള്ള ത്രിപുരയില്‍ 42 മണ്ഡലങ്ങളില്‍ മാത്രമാണ് തിപ്രമോത്ത മല്‍സരിച്ചത്. തിപ്രമോദയ്ക്കു സ്വാധീനം കൂടുതലുള്ള ഗോത്ര വര്‍ഗ മണ്ഡലങ്ങളില്‍ ത്രികോണ മല്‍സരം ഒരുക്കിയതോടെ വോട്ടുകള്‍ ചിതറിപ്പോയി. 2021 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ തിപ്രമോദ പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തിയിരുന്നു. ആ ആത്മവിശ്വാസത്തോടെയാണ് തിപ്രമോദ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനു തയാറാകാതെ മല്‍സരിച്ചത്. ത്രിപുര രാജകുടുംബത്തിന്റെ തലവനും കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രദ്യോത് മാണിക്യമാണ് നാലു വര്‍ഷം മുമ്പ് തിപ്രമോദ പാര്‍ട്ടി രൂപീകരിച്ചത്. ഗോത്ര വിഭാഗങ്ങള്‍ക്കായി ഗ്രേറ്റര്‍ തിപ്രലാന്‍ഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപിക്കും സിപിഎം മുന്നണിക്കും ഭൂരിപക്ഷം കിട്ടില്ലെന്നും തങ്ങളുടെ പിന്തുണയോടെ മാത്രമേ ആര്‍ക്കായാലും ഭരിക്കാനാകൂവെന്നുമാണ് പ്രദ്യോത് മാണിക്യം വീമ്പിളക്കിയിരുന്നത്. മുഖ്യമന്ത്രിക്കസേര ഉറപ്പിച്ചിരുന്ന തിപ്രമോതയ്ക്ക് ഒരു ഡസന്‍ സീറ്റാണു കിട്ടിയത്. ത്രിപുരയില്‍ ബിജെപി മുന്നേറ്റത്തിനിടെ സിപിഎമ്മും കോണ്‍ഗ്രസുമെല്ലാം തളര്‍ന്നുപോയപ്പോള്‍ പുത്തന്‍ പ്രസ്ഥാനം ഉദയംകൊള്ളുകയാണ്.

രാജ്യത്തെ എല്ലാ ഈര്‍ക്കിലി പാര്‍ട്ടികളുടെ ഉടമകള്‍ക്കും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമാകണം. കോണ്‍ഗ്രസ് അടക്കം ഏതെങ്കിലും പാര്‍ട്ടിയില്‍ കുറേക്കാലം പ്രവര്‍ത്തിച്ചു മികവു പ്രകടമാക്കിയവരെല്ലാം സ്വന്തം വ്യവസായം സ്ഥാപിക്കുന്നതുപോലെ പാര്‍ട്ടിയുണ്ടാക്കി മുഖ്യമന്ത്രിക്കസേരയ്ക്കും പ്രധാനമന്ത്രിക്കസേരയ്ക്കുമായി അങ്കംവെട്ടുകയാണ്. പ്രതിപക്ഷ ഐക്യത്തിലൂടെ അടത്തു വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ കെട്ടുകെട്ടിക്കാമെന്നാണു ബിജെപി വിരുദ്ധ പാര്‍ട്ടികളുടെ സ്വപ്‌നം. പക്ഷേ ആ സ്വപ്നത്തില്‍ മഞ്ഞുവീഴ്ചയുണ്ടാകുന്നതുപോലെയാണ് എല്ലാ പാര്‍ട്ടികളിലേയും അധികാരക്കൊതിയന്മാരുടെ കടിപിടി. ഭാരത് ജോഡോ യാത്രയുടെ ആവേശവുമായി കോണ്‍ഗ്രസ് പ്രതിപക്ഷ ഐക്യത്തിന്റെ നേതൃസ്ഥാനത്തു നില്‍ക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിനോട് അകലം പാലിച്ച് മൂന്നാം മുന്നണിക്കു ശ്രമിക്കുന്ന പാര്‍ട്ടികളും ധാരാളം. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, ഡല്‍ഹിക്കു പുറമേ പഞ്ചാബിലും ഭരണം പിടിച്ച അരവിന്ദ് കേജരിവാളിന്റെ ആം ആദമി പാര്‍ട്ടി, യുപിയിലും ബിഹാറിലും സ്വാധീനമുള്ള മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിങ്ങനെ ശക്തരായ പാര്‍ട്ടികള്‍ മൂന്നാം മുന്നണിയെക്കുറിച്ചു ചിന്തിക്കുന്നവരാണ്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയാല്‍ നഷ്ടമുണ്ടാകുമെന്ന ശങ്കയാണു കാരണം. മല്‍സരിക്കാന്‍ ലഭിക്കുന്ന സീറ്റുകള്‍ വളരെ കുറവായിരിക്കുമെന്നു മാത്രമല്ല, ഭരണം കിട്ടിയാല്‍ പ്രധാന പദവികള്‍ ലഭിക്കുകയുമില്ലെന്ന ആശങ്കയുമുണ്ട്.

ഈ കക്ഷികളെല്ലാം ബിജെപിയില്‍നിന്നു വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പക്ഷേ, ആ വെല്ലുവിളികളെ ഭരിക്കുന്നത്രയും അതിശക്തമായി അധികാര ഭ്രമം തുടരുകയാണ്. അതിനാലാണ് ഐക്യം അനിവാര്യമെന്ന സമവാക്യത്തിലേക്ക് അവര്‍ക്ക് എത്താനാകാത്തത്. അധികാരക്കൊതിയാണ് പ്രതിപക്ഷത്തെ ചിതറിച്ചുകളയുന്നത്. കര്‍ണാടകത്തില്‍ മേയ് മാസത്തിലും മിസോറാമില്‍ ഡിസംബറിലും നിയമസഭാ തെരഞ്ഞെടുപ്പു നടക്കും.  ജനുവരിയില്‍ ചത്തീസ്ഗഡ്, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടക്കും. ഈ തെരഞ്ഞെടുപ്പുകളിലെ ജനവിധിയും സുപ്രധാനമാണ്. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ്. ഇനിയുമുണ്ട് ഒരു വര്‍ഷം. പക്ഷേ, അധികാര ഭ്രാന്ത് പ്രതിപക്ഷത്തെ ഐക്യപ്പെടുത്തില്ലെന്ന് ബിജെപിക്കും നമുക്കെല്ലാവര്‍ക്കും അറിയാം. കളമറിഞ്ഞു കളിക്കുന്ന ബിജെപിയുടെ വിജയരഹസ്യവും അതാണ്. ജനാധിപത്യം ദുര്‍ബലമാകാതിരിക്കാന്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമാണെന്നു മാത്രം ഓര്‍മിപ്പിച്ചുകൊണ്ട് ഈ വാരത്തിലെ ഫ്രാങ്ക്‌ലി സ്പീക്കിംഗ് അവസാനിപ്പിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *