സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തി എൻ.ഐ.എ. പുലർച്ചേ രണ്ട് മണിയോടെ 56 സ്ഥലങ്ങളിലായി നടന്ന റെയ്ഡ് ഇതിനോടകം പലയിടത്തും പൂർത്തിയായി. നിരവധി രേഖകളും മൊബൈൽ ഫോണുകൾ അടക്കമുള്ള ഇലക്ട്രോണിക് ഡിവൈസുകളും പിടിച്ചെടുത്തു എന്നാണ് വിവരം.
പോപ്പുലർ ഫ്രണ്ടിൻ്റെ രണ്ടാം നിര നേതാക്കൾ, പ്രവർത്തകർക്ക് പരിശീലനം നൽകിയവർ എന്നിവരുടെയെല്ലാം വീടുകളിലാണ് പരിശോധന. ഇവരെല്ലാം എൻഐഎ നിരീക്ഷണത്തിലായിരുന്നു.
ഡൽഹിയിലെ എൻഐഎ ഉദ്യോഗസ്ഥരും റെയ്ഡിനെത്തിയിട്ടുണ്ട്. ഒപ്പം കേരള പൊലീസും പങ്കെടുക്കുന്നു. റെയ്ഡിൽ എല്ലാവരും സഹകരിക്കുന്നുണ്ട്. . എറണാകുളം റൂറലിൽ 12 ഇടത്താണ് റെയ്ഡ് നടന്നത്. മൂവാറ്റുപുഴയിൽ പി.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി എം.കെ അഷ്റഫിന്റെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. പുലർച്ചെ രണ്ടു മണിയോടെയാണ് ഇവിടെ പരിശോധന തുടങ്ങിയത്. ആലുവയിൽ അടച്ചു പൂട്ടിയ പോപ്പുലർ ഫ്രണ്ടിൻ്റെ ചില ഓഫീസുകളും എൻഐഎ സംഘം തുറന്നുപരിശോധിച്ചു
തിരുവനന്തപുരത്ത് . തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ. എന്നിവിടങ്ങളിലാണ് റെയ്ഡ്. പി.എഫ്.ഐ മുൻ തിരുവനന്തപുരം സോണൽ പ്രസിഡൻ്റ് നവാസ് തോന്നയ്ക്കൽ, മുൻ സംസ്ഥാന കമ്മിറ്റി അംഗം സുൽഫി വിതുര, പിഎഫ്ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്.
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി, ചക്കുവള്ളി എന്നിവിടങ്ങളിലാണ് എൻ.ഐ.എ സംഘം പരിശോധന നടത്തുന്നത്. ചക്കുവള്ളിയിൽ സിദ്ദീഖ് റാവുത്തർ എന്നയാളുടെ വീട്ടിലാണ് പരിശോധന. മൂന്ന് മൊബൈൽ ഫോണുകളും രണ്ടു ബുക്ക് ലെറ്റുകളും എൻ.ഐ.എ സംഘം സിദ്ദിഖിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. പുലർച്ചെ മൂന്ന് മണിക്ക് തുടങ്ങിയ റെയ്ഡ് ഏഴ് മണിയോടെ അവസാനിച്ചു.
പത്തനംതിട്ടയിൽ പി.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടലും സംസ്ഥാന കമ്മിറ്റി അംഗം ആയിരുന്ന നിസാറിന്റെ വീട്ടിലും ഉദ്യോഗസ്ഥർ എത്തി. പത്തനംതിട്ടയിൽ റെയ്ഡ് നടക്കുന്ന വീടുകളിൽ നേതാക്കളില്ലെന്നാണ് വിവരം. പത്തനംതിട്ട അടൂർ പഴകുളത്തും എൻഐഎ പരിശോധന നടക്കുകയാണ്. പി.എഫ്.ഐ നേതാവ് സജീവിൻ്റെ വീട്ടിലാണ് പരിശോധന.
ആലപ്പുഴയിൽ അരൂർ, എടത്വ, പുന്നപ്ര ,വീയപുരം, കായംകുളം എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ജില്ലാ പ്രസിഡൻറ് നവാസ് വണ്ടാനം, സംസ്ഥാന സമിതി അംഗം കളരിക്കൽ സിറാജ്, സംസ്ഥാന കമ്മിറ്റി അംഗം മങ്കോട്ടച്ചിറ മുജീബ്, മുൻ ജനറൽ സെക്രട്ടറി യാക്കൂബ് നജീബ് എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്.
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഈരാറ്റുപേട്ടയിലും പരിശോധന നടക്കുകയാണ്.
.
തൃശ്ശൂരിൽ കുന്നംകുളം കേച്ചേരിയിൽ തൂവാനൂരിലെ പിഎഫ്‌ഐ നേതാവ് ഹുസയറിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിക്ക് ആണ് എൻഐഎ റെയ്ഡ് നടത്തിയത്. കാലത്ത് ഏഴ് മണിക്ക് തൂവാനൂർ കറുപ്പംവീട്ടിൽ കുഞ്ഞുമരക്കാറുടെ മകൻ 48 വയസ്സുള്ള ഉസൈർ നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ സോണൽ പ്രസിഡന്റായിരുന്നു. എൻ ഐ യുടെ അഞ്ചംഗ സംഘമാണ് ഇവിടെ റെയ്ഡ് നടത്തിയത്.
റെയ്ഡിനെ തുടർന്ന് ബാങ്ക് പാസ്സ് ബുക്കുകൾ അടക്കമുള്ള ചില രേഖകൾ എൻഐഎ പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് സൂചന. ഇന്നത്തെ റെയ്ഡിൽ അറസ്റ്റ് നടന്നിട്ടില്ല എന്നാണ് പ്രാഥമിക വിവരം. ചാവക്കാട്ടെ അബ്ദുൾ ലത്തീഫിൻ്റെ വീട്ടിലും
മലപ്പുറത്ത് പി.എഫ്.ഐ ദേശീയ ചെയർമാനായിരുന്ന ഒ.എം.എ സലാമിന്റെ സഹോദരൻ ഒ.എം.എ ജബ്ബാറിന്റെ മഞ്ചേരി പട്ടർകുളത്തെ വീട്ടിലും ഇബ്രാഹിമിന്റെ പുത്തനത്താണിയിലെ വീട്ടിലും, മുൻ സംസ്ഥാന ചെയർമാനായിരുന്ന പി അബ്ദുൽ ഹമീദിന്റെ കോട്ടക്കൽ ഇന്ത്യനൂരിലെ വസതിയിലും കോട്ടക്കൽ ചെറുകാവ് സ്വദേശി റഫീഖിന്റെ വീട്ടിലും എൻഐഎ സംഘം റെയ്ഡ് നടത്തി. കൊണ്ടോട്ടിയിലെ മുജീബ് റഹ്‌മാന്റെ വീട്ടിലും എൻഐഎ പരിശോധന നടത്തി. ഇയാൾ നേരത്തെ പൈപ്പ് ബോംബ് കണ്ടെത്തിയ കേസിൽ പ്രതിയാണ്. വളാഞ്ചേരി സ്വദേശി അഹമദിന്റെ വീട്ടിലും, കാട്ടിപ്പരുത്തിയിലെ മൊയ്‌ദീൻ കുട്ടിയുടെ വീട്ടിലും പരിശോധന നടന്നു. മണ്ണാർക്കാട് കോട്ടോപ്പാടത്ത് നാസർ മൗലവിയുടെ വീട്ടിലും റെയ്ഡ് നടന്നു.
കോഴിക്കോട് മാവൂരിലും നാദാപുരത്തുമാണ് റെയ്ഡ് നടന്നത്. നാദാപുരത്തെ പി.എഫ്.ഐ പ്രവർത്തകൻ നൗഷാദിന്റെ വീട്ടിലും കോഴിക്കോട് പാലേരിയിൽ കെ.സാദത്ത് മാസ്റ്ററുടെ വീട്ടിലാണ് പരിശോധന നടക്കുന്നത്. മേപ്പയൂരിലെ അബ്ദുൾ റഷീദ് എന്നയാളുടെ വീട്ടിലും റെയ്ഡ് നടന്നു.
വയനാട്ടിലും മാനന്തവാടി താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട്, തുടങ്ങിയ പ്രദേശങ്ങളിലാണ് റെയ്ഡ് നടത്തുന്നത്.
കണ്ണൂർ മട്ടന്നൂർ, വളപട്ടണം, കിഴുത്തള്ളി , കക്കാട്, ന്യൂ മാഹി, കണ്ണൂർ സിറ്റി, അടക്കം ജില്ലയിലെ 9 ഇടങ്ങളിൽ പരിശോധന നടന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് തുടർച്ചയായാണ് ഈ റെയ്ഡ് എന്നാണ് എൻഐഎ വൃത്തങ്ങൾ നൽകുന്ന സൂചന. ഈ വർഷം സെപ്തംബറിൽ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയേയും അനുബന്ധ സംഘടനകളെയേയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്. റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ, കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ, എൻസിഎച്ച്ആർഒ, നാഷണൽ വുമൺസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യാ ഫൗണ്ടേഷൻ , റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചത്. സെപ്തംബറിൽ നടന്ന റെയ്ഡ് കേന്ദ്രസേനകളുടെ സഹായത്തോടെയും കേരള പൊലീസിനെ പൂർണമായി ഒഴിവാക്കിയുമായിരുന്നു. എന്നാൽ ഇക്കുറി കേരള പൊലീസാണ് റെയ്ഡ് നടപടികൾക്ക് വേണ്ട സുരക്ഷയൊരുക്കിയത്.