സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കെടി ജലീൽ നടത്തിയ പ്രസ്താവനക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ജലീലിൻ്റെ പ്രസ്താവന നികൃഷ്ടവും അപകടകരവുമാണെന്നും ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾ പോലും പറയാത്ത കാര്യമാണ് ജലീൽ പറയുന്നത്. ഒരു സമുദായം മാത്രം സ്വർണ്ണം കടത്തുന്നുവെന്ന പ്രതീതി ഉണ്ടാക്കുന്നു. ഈ പ്രസ്താവന സ്വന്തം നിലനിൽപ്പിന് വേണ്ടി മാത്രമുള്ളതാണ്. എന്തെങ്കിലും നേട്ടത്തിന് വേണ്ടി ഒരു സമുദായത്തെ ഇരയാക്കരുത്. ഇതാണോ സിപിഎം നിലപാട് എന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതോടൊപ്പം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയോടും പിവി അൻവർ പ്രതികരിച്ചു. സ്വർണ്ണം കടത്തുന്നത് ഒരു സമുദായമാണെന്ന് കെടി ജലീൽ എംഎൽഎ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിൻ്റെ പൊതുജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാര്യമാണെന്ന് പി വി അൻവർ എം എൽ എ യും പറഞ്ഞു. പ്രസ്താവന താൻ കേട്ടിട്ടില്ല. ജലീൽ അത്രക്ക് തരം താഴുമോയെന്നും അൻവർ ചോദിച്ചു.