നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പോളിംഗ് സമയം അവസാനിച്ചു. കനത്ത മഴയ്ക്കിടയിലും മികച്ച പോളിംഗാണ് നിലമ്പൂരില്‍ രേഖപ്പെടുത്തിയത്. അഞ്ച് മണി വരെയുള്ള കണക്ക് അനുസരിച്ച് 70.76 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 76.6 ശതമാനമായിരുന്നു പോളിംഗ്. തിങ്കളാഴ്ചയാണ് വോട്ടെണ്ണല്‍.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് ക്ഷണിച്ചില്ലെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്. പാർട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണ്. തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ 40 പേരുടെ താര പ്രചാരക പട്ടികയിൽ എട്ടാമനാണ് ശശി തരൂര്‍.
പാലക്കാട് ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. പാലക്കാട് ബിജെപിയുടെ മൈനോറിറ്റി മോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് സെയ്ദ് മുഹമ്മദാണ് കോൺഗ്രസിൽ ചേർന്നത്. 1986 മുതൽ സജീവ ബിജെപി പ്രവർത്തകനായിരുന്നു വെന്നും മനസ് മടുത്താണ് പാർട്ടി വിട്ടതെന്നും സൈദ് മുഹമ്മദ് പറഞ്ഞു. സൈദ് മുഹമ്മദിനെ പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ കോൺഗ്രസിലേക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു.
രാജ്ഭവനിൽ ഔദ്യോഗിക ചടങ്ങിനെ രാഷ്ട്രീയവേദിയാക്കിയതിലൂടെ ഗവർണർ നടത്തിയത് ഭരണഘടന ലംഘനമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. രാജ്ഭവൻ പുറത്തിറക്കിയ പ്രസ്താവന ശക്തമായി തള്ളിക്കളയുകയാണ്. രാജ്യത്തിന്റെ ഭരണഘടനയും, അതിലൂടെയുള്ള ഭരണക്രമവും സംരക്ഷിക്കപ്പെടാൻ നടപടി കൈക്കൊള്ളേണ്ടത് ഏതു പൗരന്റെയും പ്രധാനപ്പെട്ട ബാധ്യതയാണ്. ഗവർണർ ഭരണഘടനാ തലവനെന്ന നിലയിൽ നിഷ്പക്ഷതയും പൊതുപരിപാടികളോട് എത്രയും കൂടുതൽ മാന്യതയും പുലർത്താൻ ബാധ്യത ഉള്ള വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരെ വാർത്താക്കുറിപ്പ് ഇറക്കി രാജ്ഭവൻ. വിദ്യാഭ്യാസ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചെന്നും ഗവർണ്ണറെ മന്ത്രി അപമാനിച്ചെന്നും വാർത്താക്കുറിപ്പ് ആരോപിക്കുന്നു. ഇന്ന് നടന്ന പരിപാടിക്കിടെ ഇറങ്ങിപ്പോയത് അറിയിച്ചില്ല. മന്ത്രി ചെയ്തത് തെറ്റായ കീഴ് വഴക്കമാണെന്നും വാർത്താക്കുറിപ്പ് പറയുന്നു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
അഹമ്മദാബാദിൽ അപകടത്തിൽ പെട്ട ബോയിംഗ് വിമാനത്തിന് തകരാറുകളില്ലായിരുന്നെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ. ലണ്ടനിലേക്ക് പറക്കുംവരെ ഒരു പ്രശ്നവും ഇല്ലായിരുന്നുവെന്ന് സിഇഒ വ്യക്തമാക്കി. എഞ്ചിൻ പരിശോധനകൾ കൃത്യമായി നടന്നിരുന്നു. വലതുവശത്തെ എഞ്ചിന് മാർച്ചിലാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇടതുവശത്തെ എഞ്ചിൻ ഏപ്രിലിൽ പരിശോധിച്ചിരുന്നു. അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത് വരുന്ന ഡിസംബറിലെന്നും ക്യാംപ് ബെൽ വിൽസൺ വിശദമാക്കി.
കൊച്ചിയിൽ ഇസ്രയേൽ അനുകൂല മുദ്രാവാക്യവുമായി സിപിഎം ജാഥയിൽ ബഹളമുണ്ടാക്കിയ 52കാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എറണാകുളം മട്ടാഞ്ചേരി സ്വദേശി നീത ബ്രൈറ്റ് ഫെർണാണ്ടസിനെയാണ് സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച വൈകീട്ട് എറണാകുളം നഗരത്തിൽ സിപിഎം സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിക്കിടെയാണ് സംഭവം.
കല്പറ്റയിൽ പൊലീസ് കസ്റ്റഡിയിൽ ആദിവാസി യുവാവ് ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സിബിഐയ്ക്ക് വിട്ടു. സിബിഐ കേസ് ഏറ്റെടുത്തതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് ചുമതല. ഇതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഗോകുലിന്റെ അമ്മയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി.
പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിന്റെ മരണത്തില്‍ അവിവാഹിതയായ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. വലിച്ചെറിഞ്ഞപ്പോൾ തലയിടിച്ചാണ് കുഞ്ഞ് മരിച്ചതെന്നാണ് വിലയിരുത്തൽ. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് മെഴുവേലിയിൽ അമ്മയുടെ വീടിൻ്റെ പിന്നിലെ പറമ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. കാമുകനാണ് ഗർഭത്തിന് ഉത്തരവാദിയെന്ന് ബിരുദ വിദ്യാർത്ഥിനിയായ 21 കാരി മൊഴി നൽകിയിരുന്നു. യുവതി ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റ് ചെയ്യും.
2025 എസ്എസ്എൽസി സേ പരീക്ഷാഫലവും ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലവും പ്രസിദ്ധീകരിച്ചു. എസ്എസ്എൽസി സേ പരീക്ഷാഫലം sslcexam.kerala.gov.in ലും ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലം thslcexam.kerala.gov.in ലും ലഭ്യമാകും.
പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ (ജൂണ്‍ 20) തുറക്കും. മണലി, കരുവന്നൂര്‍ പുഴകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. മണലി, കരുവന്നൂര്‍ പുഴകളില്‍ നിലവിലെ ജലനിരപ്പില്‍ നിന്ന് പരമാവധി 20 സെന്‍റിമീറ്റര്‍ കൂടി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിട്ടി ചെയര്‍പേഴ്സണായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.
പോത്തിറച്ചി മ്ലാവിറച്ചിയാക്കി യുവാവിന്റെ ജീവിതം തകർത്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത സ്വമേധയാ കേസെടുത്തു. മ്ലാവിറച്ചി വിറ്റുവെന്ന പേരിൽ ചാലക്കുടി സ്വദേശി സുജേഷ് കണ്ണനെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത് 39 ദിവസം തടവിൽ പാർപ്പിച്ച ശേഷം ഫോറൻസിക് പരിശോധനയിലാണ് മാംസം പോത്തിന്റേതാണെന്ന് കണ്ടെത്തിയത്. . മാധ്യമവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ്റെ ഇടപെടൽ.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ 25 കോടി രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഉയർന്ന വീര്യമുള്ളതാണ് ഹൈബ്രിഡ് കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ബാങ്കോക്കിൽ നിന്ന് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ രണ്ട് യാത്രക്കാരെ മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഇസ്രയേലില്‍ നിന്ന് ഒഴിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തേ തുടർന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന ദൗത്യത്തിന് ‘ഓപ്പറേഷന്‍ സിന്ധു’ എന്നാണ് പേരിട്ടിരിക്കുന്നത്. ഇസ്രയേല്‍ വിടാന്‍ താല്‍പര്യമുള്ള ഇന്ത്യക്കാരെ കരമാര്‍ഗവും വ്യോമമാര്‍ഗവും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (The Ministry of External Affairs ) വ്യക്തമാക്കി.
ഖലിസ്താന്‍ വിഘടനവാദികള്‍ രാജ്യത്തിന്റെ അതിര്‍ത്തിക്കുള്ളില്‍ നിന്ന് ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തുറന്നുസമ്മതിച്ച് കാനഡ. കാനഡയുടെ ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം രാജ്യത്ത് ഇന്ത്യ ചാരവൃത്തി നടത്തുന്നതായും ഏജന്‍സികള്‍ ആരോപിച്ചു.
ഇറാന്‍-ഇസ്രയേലിലും സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഓപ്പറേഷൻ സിന്ധു ഇസ്രയേലിലേക്കും. ഓപ്പറേഷന്‍ സിന്ധുവിലൂടെ ഇസ്രയേലിലില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇസ്രയേലിലും സംഘര്‍ഷം രൂക്ഷമായതോടെയാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. ഇസ്രയേൽ വിടാൻ താൽപര്യമുള്ള ഇന്ത്യക്കാരെ കരമാർഗവും, വ്യോമ മാർഗവും ഒഴിപ്പിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ഖത്തറിൽ ചൂട് കനക്കുന്നതിനിടെ ഈ വർഷത്തെ വേനൽക്കാലത്തെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് ശനിയാഴ്ച ആയിരിക്കുമെന്ന് അറിയിച്ച് ഖത്തർ കലണ്ടർ ഹൗസ്(ക്യു.സി.എച്ച്). വടക്കൻ അർധഗോളത്തിൽ ഉത്തരായനാന്തവും അതേ ദിവസം തന്നെ തെക്കൻ അർധഗോളത്തിൽ ദക്ഷിണായനാന്തവും സംഭവിക്കുന്നതിനെ തുടർന്നാണ് പകലിന് ദൈർഘ്യവും രാത്രിയുടെ നീളം കുറയുന്നതുമാണ് വിലയിരുത്തൽ.
ഇസ്രായേൽ-ഇറാൻ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇരുരാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ സംയുക്തമായി ആവശ്യപ്പെട്ടു. കൊല്ലുന്നത് നിർത്തുക, യുദ്ധം അവസാനിപ്പിക്കുക എന്ന തലക്കെട്ടിലാണ് ഇറാനിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ ടുഡേഹ് പാർട്ടിയും ഇസ്രായേലിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇസ്രായേലും സംയുക്ത കുറിപ്പ് പുറത്തിറക്കിയത്. ഇറാന് നേരെ നടത്തുന്ന അധിനിവേശം ഇസ്രായേൽ അവസാനിപ്പിക്കണമെന്നും ഇസ്രായേലിനെ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും ഇരുപാർട്ടികളും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് മുന്നറിയിപ്പ് നൽകി റഷ്യ. റഷ്യൻ വവിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെർജി റ്യാബ്കോവാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യയുടെ ഇടപെടൽ.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനിയെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഖമീനി ജീവിച്ചിരിക്കുന്നത് അനുവദിക്കാനാകില്ലെന്ന് കാറ്റ്‌സ് വ്യാഴാഴ്ച പ്രസ്താവിച്ചു. ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിന് സമീപത്തെ ആശുപത്രിയ്ക്ക് കേടുപാട് സംഭവിക്കുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു കാറ്റ്‌സിന്റെ പ്രതികരണം.
വാട്ടർ മെട്രോ സർവീസ് ആരംഭിക്കാൻ ഒരുങ്ങി പട്ന. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അടുത്തിടെ പ്രഖ്യാപിച്ച പട്ന വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ്. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍ മെടട്രോ സര്‍വീസ് ആരംഭിക്കുന്നത്.
ഭാഷകളെച്ചൊല്ലിയുള്ള തർക്കങ്ങൾക്കിടെ, ഇംഗ്ലീഷ് സംസാരിക്കുന്നവർക്ക് ഉടൻതന്നെ ലജ്ജ തോന്നുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇത്തരമൊരു പ്രസ്താവന നടത്തിയത്. മാതൃഭാഷകൾ ഇന്ത്യയുടെ സ്വത്വത്തിന്‍റെ കേന്ദ്രമാണെന്നും വിദേശ ഭാഷകളെക്കാൾ അവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും ഇന്ത്യയ്ക്ക് ഇന്ധന ദൗര്‍ലഭ്യം നേരിടേണ്ടി വരില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. ഇന്ത്യയുടെ പക്കല്‍ ആവശ്യത്തിന് എണ്ണയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്രൂഡ് ഓയില്‍ വിതരണമാര്‍ഗ്ഗമായ ഹോര്‍മുസ് കടലിടുക്ക് അടച്ചാല്‍ മാത്രമേ ആശങ്കപ്പെടേണ്ട സാഹചര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മിതബുദ്ധി ഇന്ത്യയുടെ ഐടി മേഖലയിലെ ഉത്പാദനക്ഷമത ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍.ആര്‍. നാരായണമൂര്‍ത്തി. കമ്പനികള്‍ നിര്‍മ്മിത ബുദ്ധിയെ മനുഷ്യ തൊഴിലാളികള്‍ക്ക് പകരമായി കാണാതെ സഹായിക്കുന്ന ഒരു ഉപകരണം മാത്രമായി കാണണമെന്ന് അദേഹം അഭിപ്രായപ്പെടുന്നു.
കാനഡയിൽ നടന്ന ജി7 ഉച്ചകോടിയിൽനിന്ന് പെട്ടെന്ന് തിരിച്ചുപോവുകയും പാകിസ്താൻ സൈനികമേധാവി അസീം മുനീറിന് ബുധനാഴ്ച്ച ഉച്ചവിരുന്ന് ഒരുക്കി സ്വകാര്യസംഭാഷണം നടത്തുകയും ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പാകിസ്താനെ വരുതിയിലാക്കിയതായി സൂചന. ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ വൻവഴിത്തിരിവ് സൃഷ്ടിക്കുന്ന നീക്കമാണ് ഇതെന്ന് സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.