അറബിക്കടലില്‍ കത്തിയമരുന്ന ചരക്കുകപ്പലിലെ തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായ തുടരുന്നു. തീപിടിച്ച ചരക്കുകപ്പലിന്റെ പരമാവധി അടുത്തെത്തി വെള്ളം ചീറ്റി തീയണയ്ക്കാനാണ് കോസ്റ്റ് ഗാര്‍ഡ് ശ്രമിക്കുന്നത്. എന്നാല്‍, കൂടുതല്‍ കണ്ടെയ്‌നറുകളിലേക്ക് തീപടര്‍ന്നതും പൊട്ടിത്തെറി സാധ്യതയും കപ്പലിന് അടുത്തേക്ക് പോകുന്നതിന് വെല്ലുവിളി ഉയര്‍ത്തുകയാണ്.അതിനിടെ, കപ്പലിലെ നാല് ജീവനക്കാരെ കണ്ടെത്താനുള്ള തിരച്ചിലും തുടരുന്നുണ്ട്.

കപ്പൽ തീപിടിച്ചുണ്ടായ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ കോഴിക്കോട് തീരമേഖലയിൽ സുരക്ഷ മുൻകരുതൽ സ്വീകരിക്കാൻ ജില്ലാ കലക്ടറുടെ നിർദ്ദേശം. എണ്ണ ചോർച്ചയുൾപ്പെടെ സാധ്യതയുള്ളതിനാൽ പൊല്യൂഷൻ റെസ്പോൺസ് ടീം തയ്യാറായിരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ തീര ശുചീകരണത്തിന് വേണ്ടി ഏകോപനം ഉറപ്പുവരുത്താനും സ്നേഹിൽ കുമാർ സിംഗ് നിർദേശം നൽകി.

 

കപ്പൽ അപകടത്തിൽ പരിക്കേറ്റ് മംഗളൂരുവിലെ എജെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യ സ്ഥിതിയിൽ പുരോഗതി. ആറ് പേരിൽ രണ്ട് പേർ ഒഴികെയുള്ളവർ അപകടനില തരണം ചെയ്തു. ഇന്നലെ രാത്രിയാണ് ഇവരെ മംഗലാപുരത്ത് എത്തിച്ചത്. ചൈനയിൽ നിന്നുള്ള ലൂ യാൻ ലി, ഇന്തോനേഷ്യൻ പൗരനായ സോണിറ്റൂർ ഹയിനി എന്നിവരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ശ്വാസകോശത്തെ അടക്കം ബാധിച്ചതായാണ് വിവരം.

 

വന്‍ തീപ്പിടിത്തമുണ്ടായതിനെ തുടര്‍ന്ന് കാറുകളുമായെത്തിയ കൂറ്റൻ കപ്പല്‍ അലാസ്ക കടലിൽ ഉപേക്ഷിച്ച് കമ്പനി. 800 ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ 3000 വാഹനങ്ങളുമായെത്തിയ മോര്‍ണിങ് മിഡാസ് എന്ന കാര്‍ഗോ ഷിപ്പിനാണ് കഴിഞ്ഞ ദിവസം തീപിടിച്ചത്. തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് കപ്പല്‍ കടലില്‍ ഉപേക്ഷിക്കുകയായിരുന്നു. ക്രൂ അം​ഗങ്ങളെ സുരക്ഷിതമായി കരയിലെത്തിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച് മുന്നേറുമ്പോൾ നിലമ്പൂര്‍ ടൗണിന്‍റെ മാറ്റം വ്യക്തമാക്കുന്ന റീലുമായി മന്ത്രി മുഹമ്മദ് റിയാസ്. നിലമ്പൂര്‍ ടൗണ്‍ അന്നും ഇന്നും എന്ന് കുറിച്ചാണ് മാറ്റത്തിന്‍റെ റീൽ മന്ത്രി പങ്കുവെച്ചിട്ടുള്ളത്. എൽഡിഎഫ് സർക്കാർ അഞ്ച് കോടി രൂപ ചിലവഴിച്ച് സൗന്ദര്യവൽക്കരണം യാഥാർഥ്യമാക്കിയ നിലമ്പൂർ ടൗൺ ആണെന്നും നിലമ്പൂരിൽ എൽഡിഎഫ് തുടരണമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുസ്ലിം ലീഗിനും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി എ.പി. വിഭാഗം സമസ്തയുടെ വിദ്യാര്‍ഥി സംഘടന എസ്എസ്എഫിന്റെ മുഖവാരിക രിസാല. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍യുഡിഎഫ്, വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിച്ചതിന് പിന്നാലെയാണ് ‘നിലമ്പൂര്‍: ആരാണ് ഒരുപണത്തൂക്കം മുന്നില്‍’ എന്ന തലക്കെട്ടില്‍ രിസാലയില്‍ എഡിറ്ററുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്..

പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

 

തിരുവനന്തപുരം ഫോർട്ട്‌ ഹൈസ്കൂളിലെ പ്രവേശനോത്സവ ചടങ്ങിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥിയായി പങ്കെടുത്ത സംഭവത്തിൽ സ്കൂൾ ഹെഡ്മാസ്റ്ററെ സസ്‌പെൻഡ് ചെയ്തു. ടി എസ് പ്രദീപ്‌ കുമാറിനെ സ്കൂൾ മാനേജറാണ് സസ്‌പെന്റ് ചെയ്തത്. പ്രതി ചടങ്ങിൽ എത്തിയതിൽ ഹെഡ്മാസ്റ്റർക്ക് വീഴ്ചയുണ്ടായെന്ന് ഡിഡിഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

 

പോരുവഴിയിൽ ഓട്ടിസം ബാധിതയ്ക്ക് നേരെ അതിക്രമം നടത്തിയ പ്രതി പിടിയിൽ. 49 കാരനായ അൻഷാദാണ് പിടിയിലായത്. പിന്നീട് ഇയാൾ ഒളിവിൽ പോവുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അൻഷാദിനെ പൊലീസ് പിടികൂടിയത്. ശൂരനാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.

വയനാട് കൽപ്പറ്റയില്‍ അച്ഛനൊപ്പം കൂൺ പറിക്കാൻ പോയ ഒന്നര വയസുകാരിക്ക് നേരെ മൃഗത്തിന്റെ ആക്രമണം. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. നേരിയ പരിക്കേറ്റ കുട്ടിയെ കൽപ്പറ്റയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

നിലമ്പൂരിൽ ഹിന്ദു മഹാസഭയുടെ പേരിൽ എം. സ്വരാജിന്റെ പ്രചാരണത്തിന് എത്തിയയാൾക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് അഖിൽ ഭാരത ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ് സോഷ്യല്‍മീഡിയ കുറിപ്പിൽ അറിയിച്ചു. സുപ്രീം കോടതി പോലും അംഗീകരിക്കാത്ത ചക്രപാണിയുടെ ഘടകം നിയമിച്ച വ്യക്തിയാണ് എം. സ്വരാജിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് വേണ്ടി നിലമ്പൂരിൽ ഹിന്ദു മഹാസഭയുടെ സംസ്ഥാന അധ്യക്ഷനെന്ന് അവകാശപ്പെട്ടുക്കൊണ്ട് എത്തിയ ശ്രീജിത്തെന്നും ഭദ്രാനന്ദ പറഞ്ഞു.

എകെജി സെന്‍റർ ആക്രമണകേസിലെ പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി ഇല്ല. പാസ്പോർട്ട് തിരികെ വേണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ഭാര്യയെയും കുഞ്ഞിനെയും കാണുവാനും വിസ പുതുക്കുവാനും വേണ്ടി പാസ്പോർട്ട് തിരികെ തരണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ആവശ്യം അംഗീകരിച്ചാൽ പ്രതി വീണ്ടും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതംഗീകരിച്ചാണ് കോടതി ഉത്തരവ്.

സിനിമാ തീയറ്ററുകളിലെ അധിക ടിക്കറ്റ് നിരക്ക് ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെതാണ്‌ നിര്‍ദ്ദേശം.

 

കെഎസ്ആർടിസി കൺട്രോൾ റൂമിലേക്ക് യാത്രക്കാരനെന്ന നിലയിൽ ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ ഫോൺ കോൾ. കൃത്യമായി മറുപടി നൽകാതിരുന്ന വനിതാ ജീവനക്കാർ അടക്കം 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി. പരാതികൾ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കെ എസ് ആർ ടിസി കൺട്രോൾ റൂം സജീകരിച്ചത്. ഇവിടേക്ക് വരുന്ന യാത്രക്കാരുടെ ഫോൺകോളുകൾക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.

 

ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് മലയാളികൾ മരിച്ചെന്ന് റിപ്പോര്‍ട്ട്. അഞ്ച്  പേരാണ് അപകടത്തില്‍ മരിച്ചതെന്ന് കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചു. പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. 14 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. അപകടത്തില്‍ 27 പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

ഹരിയാന ഭൂമി ഇടപാട് കേസില്‍ ഇഡിക്ക് മുന്‍പാകെ റോബര്‍ട്ട് വാദ്ര ഇന്ന് ഹാജരായില്ല. തുടര്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി വാദ്രക്ക് നോട്ടീസ് നല്‍കിയിരുന്നു. കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം വാദ്രയെ ചോദ്യം ചെയ്തിരുന്നു. 2008ല്‍ വാദ്രയുടെ കമ്പനിയായ സ്കൈലൈറ്റ് പ്രോപ്പര്‍ട്ടീസ് ഏഴരക്കോടി രൂപക്ക് വാങ്ങിയ മൂന്നേക്കര്‍ ഭൂമി 58 കോടിക്ക് മറിച്ചു വിറ്റതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്നായിരുന്നു കേസ്.

 

ഓസ്ട്രിയയിൽ ഹൈസ്കൂളിലെ വെടിവയ്പ്പിൽ ഒമ്പത് മരണം. നിരവധിപേർക്ക് പരിക്കേറ്റതായി പൊലീസ്. ഓസ്ട്രിയൻ നഗരമായ ഗ്രാസിലാണ് വെടിവയ്പ്പ് ഉണ്ടായത്. മരിച്ചവരിൽ വിദ്യാർത്ഥികളും അധ്യാപകരുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്കൂളിൽ വെടിവയ്പ്പ് നടത്തിയ അക്രമി സ്വയം വെടിവച്ച് മരിച്ചു എന്നും റിപ്പോർട്ടുകൾ പറയുന്നു.

മേഘാലയയിൽ ഹണിമൂണിനെത്തിയ നവവരൻ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക മൊഴി. പൊലീസ് അറസ്റ്റ് ചെയ്ത നവവധു സോനം രഘുവൻശിയുടെ കാമുകന്റെ മൊഴിയാണ് പുറത്ത് വന്നത്. ഭ‍ർത്താവിനെ കൊല്ലണമെന്ന് മാത്രമല്ല സോനം ആവശ്യപ്പെട്ടതെന്നും എങ്ങനെ കൊലപാതകം മൂടി വയ്ക്കണമെന്നുള്ള ആശയം കൂടിയായാണ് കാമുകനായ രാജ് കുഷ്വാഹയ്ക്ക് സോനം നൽകിയത്.മോഷണത്തിനിടെ സംഭവിച്ചത് എന്ന് വരുത്തിയ ശേഷം വിധവയായാൽ കാമുകനുമായുള്ള വിവാഹത്തിന് പിതാവ് സമ്മതിക്കുമെന്നുമായിരുന്നു യുവതി വിശദമാക്കിയത്.

 

അമേരിക്കയിൽ ഇന്ത്യൻ യുവാവിന് പൊലീസിൽ നിന്ന് ക്രൂര പീഡനം നേരിട്ടെന്ന ആരോപണത്തിൽ പ്രതികരിച്ച് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് രംഗത്തെത്തി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുകയാണെന്നാണ് ഇന്ത്യൻ കോൺസുലേറ്റ് പ്രതികരിച്ചത്. നേവർക്ക് ലിബർട്ടി വിമാനത്താവളത്തിനുള്ളിൽ ഒരു ഇന്ത്യൻ യുവാവിനെ നിലത്തിട്ട് കൈകൾ പിന്നിൽ ബന്ധിക്കുന്ന എയർപോർട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ദൃശ്യമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്.

 

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആ​ദ്യത്തെ സ്വർണഖനി പ്രവർത്തനത്തിന് സജ്ജമായി. ആന്ധ്രാപ്രദേശിലെ ജോന്നാഗിരിയിലാണ് സ്വർണഖനിയിൽ ഖനനം ആരംഭിക്കുക. കുര്‍ണൂല്‍ ജില്ലയിലെ ജോന്നാഗിരി ഗ്രീൻസ്റ്റോൺ ബെൽറ്റിലാണ് ഖനി സ്ഥിതി ചെയ്യുന്നത്.ഈയടുത്താണ് ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് പ്രവർത്തന അനുമതി നൽകിയത്.

 

ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യംചെയ്തുള്ള ഹർജിയിൽ  മറുപടിക്കായി പ്രിയങ്കയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ബിജെപി സ്ഥാനാർത്ഥിയായിരുന്ന നവ്യാ ഹരിദാസ് സമർപ്പിച്ച ഹർജിയിലാണ് നടപടി. രണ്ടു മാസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് നിർദ്ദേശം. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ യഥാർത്ഥ സ്വത്തുക്കൾ കാണിച്ചിട്ടില്ലെന്നായിരുന്നു ഹർജിയിലെ ആരോപണം.

 

മഹാകുംഭമേളയിൽ തിക്കും തിരക്കും കാരണമുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം യുപി സർക്കാരിൻ്റെ കണക്കിനേക്കാൾ ഇരട്ടിയിലധികം വരുമെന്ന് ബിബിസി അന്വേഷണ റിപ്പോർട്ട്. 37 പേർ മരിച്ചെന്നാണ് യുപി സർക്കാർ പറഞ്ഞത്, 82 പേരെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍. യുപി സർക്കാറിന്റെ കണക്കിൽപ്പെടാത്തവർക്ക് അഞ്ച് ലക്ഷം രൂപ വീതം പൊലീസ് ഉദ്യോ​ഗസ്ഥർ വീട്ടിലെത്തി നൽകിയെന്നും കണ്ടെത്തി. മരണ കണക്കിൽപോലും കള്ളം പറയുന്ന ബിജെപി ആരുടെ നിർബന്ധപ്രകാരമാണ് കണക്ക് മറച്ചുവച്ചതെന്ന് വ്യക്തമാക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

 

സ്കൂൾ ഫണ്ടിൽ കേന്ദ്രത്തിന് നിർദേശവുമായി മദ്രാസ് ഹൈക്കോടതി. ആർ ടി ഇ നിയമത്തിന്റെ പരിധിയിലെ കേന്ദ്ര വിഹിതം സംസ്ഥാനത്തിന് അനുവദിക്കണം. വിദ്യാഭ്യാസ അവകാശ നിയമത്തിന് സ്വതന്ത്രമായി നിലനിൽപ്പുണ്ട്. സമഗ്ര ശിക്ഷാ പദ്ധതി ചട്ടങ്ങളുമായി ഇത് ബന്ധിപ്പിക്കരുത് എന്നും കോടതി ചൂണ്ടികാട്ടി. കേന്ദ്ര ഫണ്ടുമായി ബന്ധപ്പെട്ട് തമിഴ്നാടിന്‍റെ ഹർജി സുപ്രീം കോടതി പരിഗണിക്കുന്നതിനാൽ തത്കാലം ഉത്തരവ് ഇറക്കുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

 

ഗാസയിലെ ഇസ്രയേല്‍ അതിക്രമത്തില്‍ പ്രതിഷേധിച്ച് ദില്ലിയിലെ ഇസ്രയേല്‍ എംബസിയിലേക്ക് എസ് എഫ് ഐ മാര്‍ച്ച് നടത്തി. എസ് എഫ് ഐ ദില്ലി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വതിലാണ് മാർച്ച്‌ നടത്തിയത്. അതിസുരക്ഷാ മേഖലയിലേക്കെത്തിയതോടെ മാർച്ച്‌ പൊലീസ് തടഞ്ഞു. ദില്ലി എസ് എഫ് ഐ പ്രസിഡന്റ്‌ സൂരജ് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്ലക്കാർഡുകളും പോസ്റ്ററുകളും പിടിച്ചെടുക്കുകയും ചെയ്തു.

 

ഓപ്പറേഷൻ സിന്ദൂർ നടപടികൾ വിശദീകരിക്കാനായി കോൺഗ്രസ് നേതാവ് ശശി തരൂരിന്‍റെ നേതൃത്വത്തിൽ വിദേശരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘം തിരിച്ചെത്തി. ദൗത്യം ഫലംകണ്ടുവെന്നും വിദേശരാജ്യങ്ങളിൽനിന്ന് പിന്തുണ ലഭിച്ചെന്നും ശശി തരൂർ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു. പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്‍റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം സന്ദർശനം നടത്തിയത്.

 

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ഐപിഎല്‍ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡ്. ബെംഗളൂരു സ്വദേശികൂടിയായ ദ്രാവിഡ് ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും പ്രതികരിച്ചു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകന്‍ കൂടിയാണ് ദ്രാവിഡ്.

 

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *