തെക്ക് പിടഞ്ഞാറൻ മൺസൂൺ വളരെ സജീവമായതിനാൽ കേരളത്തിൽ വരുന്ന നാല് മാസം അധികം മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ പെയ്യുന്നതിലും 8 ശതമാനം അധികം മഴയാണ് ഈ സീസണില്‍ പ്രതീക്ഷിക്കുന്നത്. ഒരു പ്രദേശത്ത് ചുരുങ്ങിയ സമയത്തിനകം അതിശക്തമായ മഴ പെയ്യുന്ന സാഹചര്യം തുടരുമെന്നും, മത്സ്യതൊഴിലാളികളും, കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളും ജാഗ്രത പുലർത്തണമെന്നും ഐഎംഡി മുന്നറിയിപ്പ് നല്‍കി.
ശക്തമായ മഴയും കാറ്റും കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഓറഞ്ച് അലെർട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച്ച ( മെയ് 29) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് അറിയിച്ചത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്‍ററുകൾക്കും അവധി ബാധകമാണ്.
അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി. അങ്കണവാടികൾ, മദ്രസ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾക്കും അവധിയായിരിക്കും. അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾ നടക്കുമെന്ന് കാസർകോട് കളക്ടറും റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്ന് ഇടുക്കി കളക്ടറും വ്യക്തമാക്കി.
പത്തനംതിട്ട ജില്ലയിലെ വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവിറക്കി. ഇക്കാലയളവിൽ തൊഴിലുറപ്പ് ജോലികള്‍ക്കും നിരോധനമുണ്ട്. എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ നിരോധിച്ചു. ജൂണ്‍ ഒന്നു വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പിവി അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ തയ്യാറായില്ല. കെസി വേണുഗോപാൽ വൈകാതെ ദില്ലിക്ക് മടങ്ങും. അതിനാൽ തന്നെ ഇന്ന് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടക്കില്ല. അൻവറുമായുള്ള കൂടിക്കാഴ്‌ച മാധ്യമസൃഷ്‌ടിയാണെന്നും സംസ്ഥാനത്ത് കൊള്ളാവുന്ന നേതൃത്വമുണ്ടെന്നും പ്രതികരിച്ച കെസി വേണുഗോപാൽ, നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കി.
പി വി അൻവറിന്‍റെ മുന്നണി പ്രവേശനത്തെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. അൻവർ മുന്നണിയിൽ വേണ്ടെന്ന് സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അൻവർ നിർണായക ശക്തിയാണ്. അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കിൽ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വി ഡി സതീശനുമായി സംസാരിക്കുമെന്നും സുധാകരൻ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പിവി അൻവറും കോൺഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയിൽ കൂടുതൽ നീക്കങ്ങൾ. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി നിർദേശിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടതായാണ് വിവരം. കൂടാതെ മറ്റു കോൺഗ്രസുകാരുമായും കുഞ്ഞാലിക്കുട്ടി സംസാരിച്ചതായി സൂചനയുണ്ട്.
നിലമ്പൂരിൽ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകൾ അനുയായികൾ സ്ഥാപിച്ചു. നിലമ്പൂരിന്റെ സുൽത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോർഡുകളാണ് സ്ഥാപിച്ചത്. മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങൾ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിൽ ആണ് ഇപ്പോൾ ബോർഡ് വച്ചത്. തൃണമൂൽ കോൺഗ്രസിന്റെ പേരിലാണ് ബോർഡുകൾ.
സംസ്ഥാനത്ത് ജൂൺ ഒൻപത് അർദ്ധരാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെയുള്ള 52 ദിവസം ട്രോൾ നിരോധനം ഏർപ്പെടുത്തുകയാണെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. അതിന്‍റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മെയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം നിരോധനം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ കൂടുതൽ കാര്യക്ഷമമായി ഈ വർഷവും നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ അധിക തസ്തികകള്‍ അനുവദിച്ചുകൊണ്ട് സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. 2024-2025 അധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണ്ണയ പ്രകാരമുള്ള അധിക തസ്തികകളാണ് അനുവദിച്ചിരിക്കുന്നത്. ഇത് പ്രകാരം സംസ്ഥാന സർക്കാർ മേഖലയിലെ 552 സ്കൂളുകളിലായി 915 അധിക തസ്തികകൾ അനുവദിച്ചു. 658 എയ്‌ഡഡ് സ്കൂളുകളില്‍ 1304 അധിക തസ്തികകളും അനുവദിച്ചിട്ടുണ്ട്.എന്നാൽ മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകുമെന്നും ഔദ്യോഗിക അറിയിപ്പിൽ വിശദമാക്കിയിട്ടുണ്ട്.
കൊച്ചിയുടെ പുറങ്കടലിൽ ചരക്ക് കപ്പൽ മുങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാർ കേസെടുത്തേക്കും. ഇക്കാര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. മലിനീകരണം മത്സ്യസമ്പത്തിനും കടലിലെ ജൈവ സമ്പത്തിനുമുണ്ടാകുന്ന നഷ്ടം, തീരത്തിനുണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവ മുൻ നിർത്തിയാകും നടപടികൾ. കപ്പൽ കമ്പനിയേയും ക്യാപ്റ്റനെയും പ്രതി ചേർത്ത് കോസ്റ്റൽ പൊലീസിനെക്കൊണ്ട് കേസ് എടുപ്പിക്കാനാണ് ആലോചന.
സംസ്ഥാനത്ത് ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. ഇതോടെ പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിമാസ ദ്വൈമാസ ബില്ലുകളിൽ ഇപ്പോൾ ഓരോ യൂണിറ്റിനും എട്ട് പൈസ നിരക്കിലാണ് ഇന്ധന സർചാർജ് ഈടാക്കിവരുന്നത്. ഇത് യഥാക്രമം അഞ്ച് പൈസയായും ഏഴ് പൈസയായും കുറച്ചുകൊണ്ട് കെഎസ്ഇബി ഉത്തരവായിട്ടുണ്ട്.
സംസ്ഥാനത്ത് മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാൻ കേന്ദ്രത്തോട് അനുമതി തേടാൻ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. കാട്ടുപന്നികളെ കൂടാതെ മനുഷ്യന്‍റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റ് വന്യജീവികളെയും കൊല്ലാനാണ് തീരുമാനം. നിയമ വകുപ്പ് സെക്രട്ടറിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണത്തിനുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ വനംവകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
ആറാട്ടുപുഴ തറയിൽ കടവിന് സമീപം കണ്ടെയ്‌നർ അടിഞ്ഞ ഭാഗത്ത് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോട് കൂടിയാണ് ഡോൾഫിനെ ചത്തനിലയിൽ കണ്ടെത്തിയത്. കണ്ടെയ്നർ അടിഞ്ഞ തറയിൽക്കടവിൽ നിന്നു 200 മീറ്ററോളം തെക്കുമാറി അഴീക്കോടൻ നഗറിനു സമീപമാണ് ഡോൾഫിന്‍റെ ജഡം കണ്ടത്.പഞ്ഞിത്തുണി ഭക്ഷിച്ചതാകാം ചാകാൻ കാരണമെന്നാണ് കരുതുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാലേ ഇക്കാര്യം വ്യക്തമാകൂ.
തടവില്‍ കഴിയുന്ന മാവോയിസ്റ്റ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് രൂപേഷിന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായിതിനെ തുടര്‍ന്ന് രൂപേഷിനെ കഴിഞ്ഞ ദിവസം ത്യശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ആശുപത്രിയിലും രൂപേഷ് നിരാഹാര സമരം തുടരുകയാണ്.
വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലം ഏറ്റെടുക്കുമ്പോള്‍ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പാര്‍ക്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച ഉടന്‍ തന്നെ മുഴുവന്‍ യൂണിറ്റുകളും സംരംഭകര്‍ക്ക് കൈമാറാനായി എന്നത് ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു. തോന്നയ്ക്കലിലെ കിൻഫ്ര മിനി ഇൻഡസ്ട്രിയൽ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായ്പാ സഹകരണ സംഘങ്ങളിൽ മൂന്ന് തവണ തുടർച്ചയായി ഭരണ സമിതി അംഗങ്ങളായവർക്ക് മത്സരിക്കാൻ വിലക്ക് ഏർപ്പെടുത്തിയത് നിയമപരമെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച്.സഹകരണ സംഘങ്ങളുടെ ഭരണസമിതിയിലേക്ക് മത്സരിക്കാനുള്ള അവകാശം സഹകരണ നിയമപ്രകാരമായതിനാൽ നിയമ ഭേദഗതിയിലൂടെ നിയന്ത്രണം കൊണ്ടുവരാൻ നിയമസഭയക്ക് അധികാരമുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. തുടർച്ചയായി ഒരു വ്യക്തി അതേ പദവിയിൽ തുടരുന്നത് ക്രമക്കേടുകൾക്ക് കാരണമാവുമെന്ന വാദത്തിൽ കഴമ്പുണ്ടെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
കേരളതീരത്ത് കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ്- സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതിയെന്നും മന്ത്രി പറഞ്ഞു. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും ട്രോൾ നിരോധനത്തെക്കുറിച്ച് അറിയിക്കുന്നത്തിനുമായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ. എസ്‍ഡിപിഐ മലപ്പുറം ഉപാധ്യക്ഷൻ അഡ്വ. സാദിഖ് നടുത്തൊടിയായിരിക്കും മത്സരിക്കുകയെന്ന് എസ്‍ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് സിപിഎ ലത്തീഫ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാവരും വികസനത്തിന്‍റെ സ്വാദ് അറിയുന്ന തരത്തിലേക്ക് കേരളം മാറി, എന്നാൽ പൂർണമായിട്ടില്ല ഇനിയും മുമ്പോട്ടു പോകാനുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലിസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷതയുടെ കാര്യത്തിൽ കേരളത്തെ ഒരു ശക്തിക്കും സ്വാധീനിക്കാൻ കഴിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതിനെത്തുടർന്ന് പന്നായി പാലത്തിൽ ബാരിക്കേഡ് സ്ഥാപിച്ചു. തിരുവല്ല – മാന്നാർ സംസ്ഥാന പാതയിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിട്ടൊഴുകുന്ന പമ്പാ നദിക്ക് കുറുകെയുള്ള പന്നായി പാലത്തിൽ ബാരിക്കേഡ് സ്ഥാപിച്ചത് പാലത്തിന്റെ ഉയരംകുറഞ്ഞ കൈവരികളും പമ്പയാറിന്റെ ഈ ഭാഗത്തെ വലിയ ഒഴുക്കും ആഴവും കാരണം പലരും ആത്മഹത്യ ചെയ്യാൻ പന്നായി പാലം തെരഞ്ഞെടുത്തതിനെ തുടർന്നാണ് നടപടി.
കോഴിക്കോട്-വയനാട് നിര്‍ദിഷ്ട നാലുവരി തുരങ്കപാതയ്ക്ക് അനുമതി നല്‍കി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി. മെയ് 14-15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിലാണ് ആനക്കാംപൊയില്‍ കള്ളാടിമേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് നടപ്പിലാക്കാനുള്ള ശുപാര്‍ശ നല്‍കിയത്.
വടകര ദേശീയപാതയുടെ അപ്രോച്ച് റോഡിൽ വൻ ഗർത്തം. വടകര ലിങ്ക് റോഡിന് സമീപം കണ്ണൂർ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കുഴി രൂപപ്പെട്ടത്.കുഴി രൂപപ്പെട്ടതിന് പിന്നാലെ ദേശീയപാതയിൽ കിലോമീറ്ററോളം ഗതാഗതം സ്തംഭിച്ചു.
നവകേരള സദസിൽ ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി സംസ്ഥാന ആസൂത്രണ ബോർഡ് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നത്.
വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം തടഞ്ഞ കേരള വെറ്ററിനറി സര്‍വകലാശാല നടപടി ഹൈക്കോടതി ശരിവെച്ചു. മൂന്ന് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കാമ്പസിലും പ്രവേശനം നേടാനാവില്ല. സിദ്ധാര്‍ത്ഥന്റെ അമ്മ എംആര്‍ ഷീബയുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
രാജ്യവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ സംവിധായകൻ അഖിൽ മാരാർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. ഹൈക്കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. അഖിൽ മാരാർ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കൊട്ടാരക്കര പൊലീസ് എടുത്ത കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ഉദിത് രാജ്. ഇന്ത്യയിൽ തിരിച്ചെത്തും മുൻപ് ശശി തരൂരിനെ വിദേശകാര്യ മന്ത്രിയോ, സൂപ്പർ ബിജെപി വക്താവോ ആക്കുമെന്ന് ഉദിത് രാജ് പരിഹസിച്ചു. ആദ്യമായി നിയന്ത്രണ രേഖയും, അന്താരാഷ്ട്ര അതിർത്തിയും കടന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചെന്ന തരൂരിന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ടാണ് ഉദിത് രാജിന്റെ പ്രതികരണം.
രാത്രിയിലുണ്ടായ കനത്ത മഴയ്ക്കും കാറ്റിനുമിടയിൽ വൈദ്യുതി നിലച്ച് എട്ട് വയസുകാരൻ ലിഫ്റ്റിൽ കുടുങ്ങി. കുട്ടിയുടെ കരച്ചിൽ കേട്ട അച്ഛൻ ജനറേറ്റർ ഓൺ ചെയ്യാനായി പരിക്കംപാഞ്ഞു. മൂന്ന് മിനിറ്റിനകം വൈദ്യുതി പുനഃസ്ഥാപിക്കപ്പെട്ട് കുട്ടി സുരക്ഷിതനായി പുറത്തിറങ്ങിയെങ്കിലും അച്ഛൻ പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഭോപ്പാലിലെ ഹോഷംഗാബാദ് റോഡിലുള്ള റോയൽ ഫാം വില്ല അപ്പാർട്ട്മെന്റിലാണ് ദാരുണമായ സംഭവമുണ്ടായത്.
ഐഎഎസ് ഓഫീസറെ ‘പാകിസ്ഥാനി’ എന്ന് വിളിച്ച ബിജെപി നിയമസഭാംഗത്തിനെതിരെ കേസ്. കലബുറഗി ഡെപ്യൂട്ടി കമ്മീഷണർ ഫൗസിയ തരാന്നുമിനെയാണ് ബിജെപി എംഎൽസി എൻ രവികുമാർ അധിക്ഷേപിച്ചത്. രവികുമാർ കലബുറഗിയിൽ റാലിക്കിടെ നടത്തിയ പരാമർശമാണ് വിവാദമായത്.കലബുറഗിയിലെ സ്റ്റേഷൻ ബസാർ പൊലീസ് രവി കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
വിമാനം ലാന്റ് ചെയ്ത് പൂർണമായി നിർത്തുന്നതിന് മുമ്പ് സീറ്റ് ബെൽറ്റ് അഴിക്കുകയോ സീറ്റിന് മുകളിലെ കമ്പാർട്ട്മെന്റുകളിൽ നിന്ന് ബാഗുകൾ എടുക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടിയുമായി തുർക്കി. ഇത്തരത്തിൽ പ്രവർത്തിക്കുന്ന യാത്രക്കാർക്ക് പിഴ ചുമത്തുമെന്ന് രാജ്യത്തെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. സുരക്ഷ ഉറപ്പാക്കാനും യാത്രക്കാരെ പുറത്തിറക്കുന്ന പ്രക്രിയ കൂടുതൽ വ്യവസ്ഥാപിതമാക്കാനും ലക്ഷ്യമിടുന്ന പുതിയ നിയമഭേദഗതി കഴിഞ്ഞ മാസം മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു.
കാമുകനുമായി പിരിഞ്ഞു. പതിനായിരം അടി ഉയരത്തിൽ നിന്നുള്ള സ്കൈ ഡൈവിംഗിനിടെ ജീവനൊടുക്കി പ്രമുഖ സ്കൈ ഡൈവർ യുവതി. സൌത്ത് വെയിൽസ് സ്വദേശിയായ 32കാരിയാണ് ഏറ്റവും പ്രിയപ്പെട്ട ഹോബിക്കിടെ ജീവനൊടുക്കിയത്. ജേഡ് ഡാമരൽ എന്ന 32കാരിയാണ് വിമാനത്തിൽ നിന്ന് പതിനായിരം അടി ഉയരത്തിൽ നിന്ന് ചാടിയ ശേഷം പാരച്യൂട്ട് വിടർത്താൻ തയ്യാറാവാതെ നിലത്തിടിച്ച് വീണ് മരിച്ചത്.
രാജ്യത്ത് വേനൽ ചൂട് കനത്തതോടെ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്നതിന് നിയന്ത്രണം പ്രഖ്യാപിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. പുറം ജോലികളിൽ ഏർപ്പെടുന്നവർക്കുള്ള നിർബന്ധിത ഉച്ചവിശ്രമ നിയമം ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. രാജ്യവും മേഖലയും കടുത്ത ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ പകൽ സമയത്ത് ജോലി ചെയ്യുന്നത് സൂര്യതാപം ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്നതിനാൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി.
ഹമാസിന്റെ ഗാസയിലെ തലവന്‍ മുഹമ്മദ് സിന്‍വാറിനെ വധിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് ബുധനാഴ്ചയാണ് നെതന്യാഹു പ്രഖ്യാപിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ഹമാസ് നേതാവ് യഹ്യാ സിന്‍വാറിന്റെ സഹോദരനാണ് മുഹമ്മദ് സിന്‍വാര്‍.