അനധികൃത സ്വത്ത് സമ്പാദനക്കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിട്ടും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ എം എബ്രഹാമിനെ സംരക്ഷിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസിൽ എബ്രഹാം ഉന്നയിച്ച നിയമപ്രശ്നങ്ങൾ തള്ളിക്കളയാനാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണമെന്ന ഏബ്രഹാമിൻ്റെ ആവശ്യം സർക്കാർ അംഗീകരിക്കാനാണ് സാധ്യത.
സംസ്ഥാനത്തെ വിവിധ വകുപ്പുകളില്‍ അഴിമതി നടത്തുന്നവരുടെയും കൈക്കൂലി വാങ്ങുന്നവരുടെയും പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൈക്കൂലി ആവശ്യപ്പെടുകയോ സ്വീകരിക്കുകയോ ചെയ്യുന്ന ഉദ്യോഗസ്ഥരെ കുടുക്കാന്‍ വിഎസിബി ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ് എന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. 700 ഉദ്യോഗസ്ഥര്‍ അഴിമതിക്കാരുടെ പട്ടികയിലുണ്ടെന്നും പട്ടികയിലുള്ള ചില ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായതായും മുഖ്യമന്ത്രി പറഞ്ഞു.
എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതൃത്വത്തിനെതിരെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. സന്ദീപ് വാര്യറാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്. പട്ടാപ്പകൽ പാലക്കാട് രാഷ്ട്രീയ പ്രവർത്തനം നടത്തുമെന്നും ആർക്കെങ്കിലും ഒലത്തിക്കളയാമെന്നുണ്ടെങ്കിൽ നേരിട്ട് വരാമെന്നും സന്ദീപ് വാര്യർ വെല്ലുവിളിച്ചു. സന്ദീപ് വാര്യറേയും പ്രവർത്തകരേയും അറസ്റ്റ് ചെയ്ത് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചതോടെ രാഹുൽ മാങ്കൂട്ടത്തിലും പ്രവർത്തകരും സ്റ്റേഷന് മുന്നിലെത്തി പ്രതിഷേധിച്ചു.
മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പത്തുകാരുടെ അവകാശം സംരക്ഷിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി, ബിജെപി കുളം കലക്കാൻ ശ്രമിച്ചുവെന്നും കുറ്റപ്പെടുത്തി. വഖഫ് നിയമ ഭേദഗതി ബില്ലിലൂടെ മുസ്ലിം വിരുദ്ധ അജണ്ട നടപ്പാക്കാനാണ് ബിജെപി ശ്രമിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേര്‍ത്തു. വഖഫ് വിഷയത്തില്‍ ലീഗിന്‍റേത് ഇരട്ടത്താപ്പാണെന്നും തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ ലീഗ് സ്വീകരിക്കുന്ന നിലപാട് വ്യത്യസ്തമാണും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കോൺഗ്രസ് വാർഡ് പ്രസിഡന്റായിരുന്ന ചേർത്തല സ്വദേശി കെഎസ് ദിവാകരൻ കൊലക്കേസിൽ ശിക്ഷ കുറയ്ക്കണമെന്നാവശ്യപ്പെട്ടു പ്രതിയായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ആർ ബൈജുവിന്റെ ഹർജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെ ബെഞ്ചിന്റയാണ് ഉത്തരവ്. ശിക്ഷ കുറയ്ക്കണമെന്ന ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.
ലഹരിക്കെതിരായ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിക്കെതിരെ വിപുലമായ പ്രചാരണം നടത്തും. രാഷ്ട്രീയ പാർട്ടികളുടെയും മത മേലധ്യക്ഷൻമാരുടെയും പിന്തുണ ഉറപ്പാക്കി. സൺഡേ ക്ലാസിലും മദ്രസ പഠനത്തിലും ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകാൻ ആവശ്യപ്പെട്ടു. വിശദമായ അഭിപ്രായം ഒരാഴ്ചക്കുള്ളിൽ നൽകാൻ സർവ്വകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. ജൂണിൽ വിപുലമായ ക്യാമ്പയിൻ നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലഹരി വ്യാപനം തടയാൻ വിളിച്ച സർവ്വകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാസപ്പിടിക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. മാധ്യമപ്രവർത്തകനായ അജയനാണ് ഹർജിക്കാരൻ. ഹർജി വേനലവധിക്ക് ശേഷം മെയ് 27 ന് പരിഗണിക്കാനായി ഹൈക്കോടതി മാറ്റിവെച്ചു. കേസിൽ എതിർ കക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യമന്ത്രിയുടെ മകൾ വീണ ടി, സിഎംആർഎൽ കമ്പനി അധികൃതരടക്കം എല്ലാവർക്കും നോട്ടീസ് അയക്കാനും കോടതി ഉത്തരവായി.
വഖഫ് ഭീകരതയിൽ വേട്ടക്കാർക്ക് ഒപ്പം ഓടിയവർ ഇരകളുടെ കൂടെയെന്ന് തെളിയിക്കാൻ മുനമ്പത്ത് നുണകളുടെ പെരുമഴ പെയ്യിക്കുകയാണെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ. മാധ്യമങ്ങളെയെടക്കം തെറ്റിദ്ധരിപ്പിക്കുകയാണ് ഇന്ത്യ സഖ്യം. കേന്ദ്രമന്ത്രി വാക്ക് പാലിച്ചില്ലെന്ന് കള്ളം പറയുന്നവർ മുനമ്പത്തെ ജനതയക്ക് വേണ്ടി ചെറുവിരൽ പോലും അനക്കാത്തവരാണ്.വഖഫ് ബോർഡിന്റെ തീരുമാനത്തിനെതിരായ നിയമ പോരാട്ടങ്ങളിൽ പുതിയ ചട്ടങ്ങൾ സാധാരണക്കാർക്ക് സഹായകമാവുമെന്ന് മുൻ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽ കുളത്തിന് വീണ്ടും പണം അനുവദിച്ചു. ടൂറിസം വകുപ്പാണ് നീന്തൽ കുളത്തിന്‍റെ ആറാം ഘട്ട പരിപാലനത്തിനായി നാലര ലക്ഷത്തിലധികം രൂപ അനുവദിച്ചത്. നീന്തൽ കുളത്തിന്‍റെ നവീകരണത്തിനും പരിപാലനത്തിനുമായി ഇതുവരെ അര കോടിയിലേറെ രൂപയാണ് അനുവദിച്ചിരിക്കുന്നത്.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ പിന്തുണയുമായി കൂടുതൽ സിപിഎം നേതാക്കൾ രംഗത്ത്. മുതിർന്ന സിപിഎം നേതാക്കളായ കെകെ ശൈലജയും ഇപി ജയരാജനും പിന്തുണയുമായി രംഗത്തെത്തി. ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകർ ചില സ്ഥാനങ്ങളിലേക്ക് വന്നാൽ പ്രശംസിക്കുന്നത് സ്വാഭാവികമാണെന്ന് ഇപി ജയരാജനും പ്രതികരിച്ചു.
നിലമ്പൂർ ബൈപ്പാസ് റോഡ് നിർമ്മാണത്തിന് ധനാനുമതി. ബൈപ്പാസ് റോഡ് നിർമ്മാണത്തിന് 227.18 കോടി രൂപയുടെ കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നൽകിയതായി ധനകാര്യ മന്ത്രി എൻ ബാലഗോപാൽ അറിയിച്ചു. ജ്യോതിപ്പടി മുതൽ മുക്കട്ട വരെയും, മുക്കട്ട മുതൽ വെളിയംതോട് വരെയും രണ്ടു ഘട്ടമായാണ് ബൈപ്പാസ് റോഡ് നിർമ്മിക്കുക.
എറണാകുളത്തെ വിവാദമായ തൊഴിൽ ചൂഷണത്തിൽ അന്വേഷണം നേരിട്ട കമ്പനിയിലെ ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. പിതാവ് ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയിലെത്തി. കോഴിക്കോട് കോഴിലാണ്ടി പുളിയഞ്ചേരി സ്വദേശി സാരംഗിനെയാണ് കാണാതായത്. കെൽട്രോ കമ്പനിയുടെ തൃപ്പൂണിത്തുറ ശാഖയിൽ ആണ് സാരംഗ് ജോലി ചെയ്തിരുന്നത്. സാരംഗിനെ കാണാതായതിന് പിന്നിൽ കെൽട്രോ കമ്പനിക്ക് പങ്കുണ്ടെന്ന് കുടുംബം പറഞ്ഞു.
വ്യാജരേഖയുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്ന കേസിൽ തീ൪പ്പ് ആവശ്യപ്പെട്ട് ഗായിക നഞ്ചമ്മ പാലക്കാട് ജില്ലാ കലക്ടറെ കണ്ടു. നഞ്ചമ്മ ജില്ല കലക്ട൪ക്ക് രേഖാമൂലം പരാതിയും കൈമാറി. ഭൂമി വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തതാണെന്ന് കണ്ടെത്തിയിട്ടും അവകാശമുന്നയിച്ച് വീണ്ടും പലരും കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
മദ്യലഹരിയിൽ അയൽവാസികൾക് നേരെ കത്തിവീശി ഭീഷണി മുഴക്കിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് തിരൂരങ്ങാടി പൊലീസ്. മലപ്പുറം തിരൂരങ്ങാടി മാനിപ്പാടം താമസിക്കുന്ന റാഫി എന്ന ആളാണ് കുട്ടികൾക്കും സ്ത്രീകൾക്കും നേരെ കത്തിയുമായി വന്ന് ഭീഷണി മുഴക്കിയത്. ഇയാളെക്കുറിച്ച് പോലീസിൽ പരാതിപ്പെട്ടിട്ടും നടപടി എടുക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു.
വാടാനപ്പള്ളിയിൽ മദ്യ ലഹരിയിൽ സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട ശേഷം സിമന്റ് ഇഷ്ടിക കൊണ്ട് ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. കൊലപാതകശേഷം പൊലീസിനെ വിളിച്ചു വരുത്തി പ്രതി കീഴടങ്ങി. അടൂർ, പത്തനംതിട്ട സ്വദേശി പടിഞ്ഞാറ്റേതിൽ വീട്ടിൽ അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. കോട്ടയം കാഞ്ഞിപ്പിള്ളി വട്ടകപ്പാറ വീട്ടിൽ സാജൻ ചാക്കോയെ വാടാനപ്പള്ളി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
എടിഎം സൗകര്യമുള്ള ഇന്ത്യയിലെ ആദ്യ ട്രെയിൻ സർവ്വീസ് തുടങ്ങാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. മുംബൈ-മന്മദ് പഞ്ച്‍വഡി എക്സ്പ്രസിൽ ആണ് ആദ്യഘട്ടത്തിൽ ഈ സർവ്വീസെത്തുന്നത്. അങ്ങനെ ഇന്ത്യയിൽ എടിഎം സ്ഥാപിച്ച ആദ്യത്തെ ട്രെയിനായി മാറി പഞ്ച്‍വഡി എക്സ്പ്രസ്. ട്രെയിനിന്റെ എയർ കണ്ടീഷൻ ചെയ്ത കോച്ചിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്.
ഭരണഘടന ഉയർത്തിക്കാട്ടുന്ന രാഹുൽ ഗാന്ധിയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ നുണയനെന്ന് ബിഡെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു കള്ളവും, അഴിമതിയും, നാണം കെട്ട പ്രീണനവും, മാർക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രവുമെല്ലാം കൂടിക്കലർന്നുള്ള വികല രാഷ്ട്രീയത്തിന്‍റെ പ്രയോക്താവെന്നും അദ്ദേഹം പരിഹസിച്ചു.
ജസ്റ്റിസ് ബി ആർ ഗവായ് ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആകും. ഇത് സംബന്ധിച്ച് ശുപാർശ നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കേന്ദ്രത്തിന് കൈമാറി. അടുത്തമാസം 13 നാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്. തൊട്ടടുത്ത ദിവസമാകും ബി ആർ ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യുകയെന്നാണ് വിവരം.
വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീംകോടതി നിർണായക നിർദ്ദേശങ്ങൾ പുറത്തിറക്കി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുതെന്നാണ് പ്രധാന നിർദ്ദേശം. അതായത് ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അതല്ലാതാക്കരുത്. വഖഫ് കൗൺസിലിൽ എക്സ് ഒഫിഷ്യോ അംഗങ്ങൾ ഒഴികെയുള്ളവർ മുസ്സിംങ്ങൾ തന്നെയാകണം എന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കളക്ടർമാർക്ക് വഖഫ് ഭൂമികളിൽ അന്വേഷണം നടത്താം, പക്ഷെ അന്വേഷണം നടക്കുമ്പോൾ വഖഫ് സ്വത്തുക്കൾ അതല്ലാതാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീംകോടതിയിൽ ഇന്ന് കേന്ദ്രസർക്കാരിനേറ്റത് കനത്ത പ്രഹരം. വഖഫ് നിയമഭേദഗതിയിലെ മൂന്ന് പ്രധാന വ്യവസ്ഥകൾ മരവിപ്പിച്ച് നിർണ്ണായക ഉത്തരവ് ഇറക്കുമെന്ന സൂചനയടക്കം നൽകിയുള്ള സുപ്രീംകോടതിയുടെ നിലപാട് ഹർജിക്കാർക്ക് ആശ്വാസമേകുന്നതാണ്. നിലവിലെ വഖഫ് ഭൂമി അതല്ലാതാക്കരുത് എന്നതടക്കമുള്ള നിർദ്ദേശങ്ങൾ കോടതി ഇന്ന് തയ്യാറാക്കിയെങ്കിലും കേന്ദ്രത്തിന്‍റെ അഭ്യർത്ഥന കാരണം ഇടക്കാല ഉത്തരവ് നാളത്തേക്ക് മാറ്റുകയായിരുന്നു
വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്ത് വിവിധ സംഘടനകൾ നൽകിയ ഹർജി പരിഗണിക്കവേ, കേന്ദ്ര സർക്കാറിനോട് നിർണായക ചോദ്യവുമായി സുപ്രീം കോടതി. ഹിന്ദു മത ട്രസ്റ്റുകളുടെ ഭാഗമാക്കാൻ മുസ്ലീങ്ങളെ അനുവദിക്കുമോയെന്ന് സുപ്രീം കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാർ, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ചോദ്യമുന്നയിച്ചത്.
കാഞ്ച ഗച്ചിബൗളിയിലെ 400 ഏക്കർ ഭൂമി നശിപ്പിക്കുന്നതിന്റെ എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം പങ്കുവെച്ചതിന് തെലങ്കാന ഐഎഎസ് ഉദ്യോഗസ്ഥയും ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറിയുമായ സ്മിത സഭർവാളിന് പൊലീസ് നോട്ടീസ് അയച്ചു.മാർച്ച് 31നാണ് സ്മിത സബർവാൾ തന്റെ എക്സ് അക്കൗണ്ടിൽ നിന്ന് ഫോട്ടോ റീട്വീറ്റ് ചെയ്തിരുന്നു.
മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി അനുവദിക്കൽ അഴിമതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ ബി.എം. പാർവതി എന്നിവർക്ക് നോട്ടീസയച്ച് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ലോകായുക്തയിൽ നിന്ന് കേസ് സിബിഐക്ക് കൈമാറണമെന്ന അപേക്ഷ തള്ളിയ സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് സ്നേഹമയി കൃഷ്ണ സമർപ്പിച്ച ഹർജിയിലാണ് നോട്ടീസ് അയച്ചത്.
സോണിയ ഗാന്ധി ഒന്നാം പ്രതിയും രാഹുൽ ഗാന്ധി രണ്ടാം പ്രതിയുമായ നാഷണൽ ഹെറാൾഡ് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിനെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. സോണിയ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും ഉന്നമിട്ടത് രാഷ്ട്രീയമായി തകർക്കാനെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശും അഭിഷേക് മനു സിംഗ്വിയും വാർത്താസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. എ ജെ എല്ലിന്‍റെ സാമ്പത്തിക ബാധ്യത യംഗ് ഇന്ത്യ ഏറ്റെടുക്കുകയായിരുന്നു. എ ജെ എല്ലിന് 90 കോടിയുടെ കടമുണ്ടായിരുന്നു. കടം ഏറ്റെടുക്കുമ്പോൾ എവിടെയാണ് കള്ളപ്പണ ഇടപാട് നടക്കുകയെന്നും കോൺഗ്രസ് ചോദിച്ചു.
മുസ്ലീങ്ങളായ കരാറുകാർക്ക് സർക്കാർ കരാറുകളിൽ നാല് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിനുള്ള കർണാടക സർക്കാരിന്റെ ബിൽ രാഷ്ട്രപതിയുടെ അനുമതിക്കായി കർണാടക ഗവർണർ തവാർചന്ദ് ഗെലോട്ട് മാറ്റിവച്ചു. മതത്തെ അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു. കർണാടക സർക്കാറിന്റെ തീരുമാനത്തിനെതിരെ പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത വിമർശനമുന്നയിച്ചിരുന്നു.