ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയില്‍ മോചിതനായി. ഡല്‍ഹി മദ്യനയവുവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ വെള്ളിയാഴ്ച വൈകീട്ടോടെയാണ് കെജ്‌രിവാള്‍ തിഹാര്‍ ജയിലില്‍ നിന്നിറങ്ങിയത്.എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും തകരില്ലെന്നായിരുന്നു ജയിലിന് പുറത്തെത്തിയ കെജ്രിവാളിന്‍റെ ആദ്യപ്രതികരണം.

അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ജെ.എൻ.യുവിലെത്തിച്ചു. കനത്ത മഴയെയും അവ​ഗണിച്ച് വിദ്യാർഥികളും സുഹൃത്തുക്കളുമടക്കം നിരവധിപേരാണ് അന്തിമോപചാരമർപ്പിക്കുന്നതിനായി സർവകലാശാലയിലെത്തിയത്.

കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാറിന്റെ തലസ്ഥാന നഗരമായ പോര്‍ട്ട് ബ്ലെയര്‍ ഇനി ‘ശ്രീ വിജയപുരം’ എന്ന പേരിലറിയപ്പെടും. കൊളോണിയല്‍ മുദ്രകള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പോര്‍ട്ട് ബ്ലെയറിന്റെ പേര് മാറ്റിയതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. ആഭ്യന്തര മന്ത്രി അമിത് ഷായാണ് പേര് മാറ്റം പ്രഖ്യാപിച്ചത്.

മുല്ലപ്പെരിയാർ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തിരുവോണ ദിവസം മുല്ലപ്പെരിയാർ സമരസമിതി ഉപവസിക്കും. അന്താരാഷ്ട്ര തലത്തിലുള്ള ഏജൻസിയെ കൊണ്ട് പരിശോധന നടത്തമെന്നാണ് ആവശ്യം. ഉപ്പുതറ ടൗണിൽ നടത്തുന്ന സമരത്തിൽ മത, രാഷ്ട്രീയ, സാംസ്ക്കാരിക നേതാക്കളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

യുഎഇയിലെ അനധികൃത താമസക്കാർക്കുള്ള പൊതുമാപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയാളി പ്രവാസികൾക്കായി നോർക്ക രൂപീകരിച്ച ഹെൽപ്പ് ഡെസ്ക് നിലവിൽ വന്നു. പൊതുമാപ്പില്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് വേണ്ട സഹായങ്ങളുമായി ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും എല്ലാ സഹായവും നൽകുന്നുണ്ട്.

വയനാട് ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയും ബന്ധുക്കളെയും നഷ്ടമായതിന് പിന്നാലെ പ്രതിശ്രുത വരനും വാഹനാപകടത്തിൽ മരിച്ച ശ്രുതിക്ക് സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തു നൽകി.

വയനാട് ദുരന്ത ബാധിതരുടെ വായ്‌പ്പകൾ എഴുതി തള്ളാൻ സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്. ഒരു കോടി അഞ്ച് ലക്ഷത്തിലധികം രൂപയുടെ വായ്‌പ്പകളാണ് ഇപ്രകാരം മൊത്തത്തിൽ എഴുതി തള്ളുകയെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. ഇതിനൊപ്പം തന്നെ ദുരന്ത ബാധിതർക്ക് ധനസഹായം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

പവർ ​ഗ്രൂപ്പ് എന്നൊന്ന് ഉണ്ടെന്ന് ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും അതിന്റെ പ്രവർത്തനങ്ങളെന്തൊക്കെയാണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് ധ്യാൻ ശ്രീനിവാസൻ.ആരോപണം ഉന്നയിച്ച ആ സ്ത്രീക്കെതിരെ മാനനഷ്ടത്തിന് നിവിൻപോളി പരാതി നൽകണം എന്നും ധ്യാൻ പറഞ്ഞു.

 

കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന ഉത്തരവിന് പിന്നിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച ഗതാഗതമന്ത്രി അടിയന്തരമായി ഉത്തരവ് പിൻവലിക്കാൻ നിർദ്ദേശം നൽകി.അന്വേഷണം നടത്തി ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും മന്ത്രി നിർദ്ദേശിച്ചു. കെഎസ്ആർടിസി സിഎംഡിക്കാണ് മന്ത്രി നിർദ്ദേശം നൽകിയത്.

ഇടുക്കി പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ പട്ടികജാതി വികസന ഓഫീസർക്ക് ഏഴ് വർഷം കഠിന തടവും 30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മറയൂർ വില്ലേജിലെ കോച്ചാരത്തെ പട്ടികജാതി വിഭാഗക്കാർക്കുള്ള ഭവന നിർമ്മാണ പദ്ധതിയിൽ ക്രമക്കേട് നടത്തിയ കേസിലാണ് പട്ടികജാതി വികസന ഓഫീസറായിരുന്ന ക്രിസ്റ്റഫർ രാജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്.

ആലുവ എംഎൽഎ അൻവർ സാദത്തിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം. എംഎൽഎയുടെ മകൾ ദില്ലി പൊലീസിന്റെ പിടിയിലായി എന്ന വ്യാജ സന്ദേശമാണ് എത്തിയത്. ഇന്നലെ രാവിലെ മകൾ മയക്കുമരുന്നുമായി ദില്ലി പൊലീസിന്റെ പിടിയിലായെന്നായിരുന്നു സന്ദേശം വന്നത്. അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിൽ എറണാകുളം സൈബർ പൊലീസ് അന്വേഷണം തുടങ്ങി.

രാഷ്ട്രീയത്തിന്‍റെ മൂല്യച്യുതിയിൽ എരി തീ ഒഴിക്കുന്ന ചർച്ചകളാണ് നടക്കുന്നതെന്ന് സുരേഷ് ഗോപി എംപി. രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനലുകളാണെന്നും, എഡിജിപി എംആര്‍ അജിത്കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള സന്ദർശനത്തിൽ കുറ്റം പറയാൻ യോഗ്യത ആർക്കാണ് ഉള്ളത്.രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കൽപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കൊല്ലം ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടരന്വേഷണത്തിന് അനുമതി. 2023 നവംബറിൽ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവർ ചേർന്ന് ഓയൂരിൽ 6 വയസുകാരിയെ തട്ടിക്കോണ്ടുപോയെന്നാണ് കേസ്.വിചാരണ തുടങ്ങാനിരിക്കെയുള്ള അസാധാരണ നടപടിയിൽ മുഖ്യമന്ത്രിയും ഡിജിപിയും അതൃപ്തി അറിയിച്ചു.

കോഴിക്കോട് കാരപ്പറമ്പിൽ സിനിമാ സെറ്റിൽ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷൻ മാനേജർ ടി.ടി. ജിബുവിന് അക്രമണത്തിൽ പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ അഞ്ചംഗ സംഘമെന്നാണ് വിവരം.സിനിമാക്കാർ നൽകിയ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സുഭദ്ര കൊലപാതക കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. ഈ കേസിലെ പ്രതി മാത്യുവിന്‍റെ സുഹൃത്തും ബന്ധുവുമായ റൈനോള്‍ഡിന‍്റെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. സുഭദ്രയെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് എത്തിച്ച നല്‍കിയത് റൈനോള്‍സാണ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി

കോഴിക്കോട് ഉള്ള്യേരിയില്‍ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥശിശുവും അമ്മയും മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന് കുടുംബം ആരോപിച്ചു . എകരൂർ ഉണ്ണികുളം സ്വദേശി അശ്വതിയും ​ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്. ആശുപത്രിക്കെതിരെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കോഴിക്കോട് വടകര വാഹനാപകടത്തിൽ 9 വയസ്സുകാരി കോമയിലായ സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കാത്തത് നീതീകരിക്കാനാവില്ലെന്ന് ഹൈക്കോടതി. സ്വമേധയ എടുത്ത കേസ് പരിഗണിച്ച ഹൈക്കോടതി ഒമ്പതു വയസുകാരി ദൃഷാനയ്ക്ക് ആവശ്യമായ ചികിത്സാ സഹായം നൽകാൻ നിർദേശം നല്‍കി.കേസ് പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റി.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് വ്യവസായി മാപ്പ് പറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ട സംഭവത്തിൽ മാപ്പ് ചോദിച്ച് ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈ. തമിഴ്നാട്ടിലെ വ്യവസായികൾക്കിടയിൽ എതിർപ്പ് ശക്തമായതോടെയാണ് നീക്കം.

ഫോബ്സ് ഇന്ത്യ പട്ടിക പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ ധനികയായ വനിത സാവിത്രി ജിൻഡാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് സാവിത്രി ജനവിധി തേടുന്നത്.

ഏജൻ്റുമാരാൽ കബളിപ്പിക്കപ്പെട്ട്റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യാൻ നി‍ർബന്ധിതരായ ആറ് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി. ജൂലൈയില്‍ മോസ്‌കോ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യക്കാരെ റഷ്യ-യുക്രെയ്ന്‍ അതിര്‍ത്തിയിലെ ക്യാമ്പുകളില്‍ നിന്ന് മോചിപ്പിച്ചിരിക്കുന്നത്.

കേരളത്തിലെ ആഭ്യന്തര സെക്രട്ടറിയായ താൻ മൊഴിനൽകാൻ കോടതിയിൽ പോകാറില്ലെന്ന് ബിശ്വനാഥ്‌ സിൻഹ. ഡോ. വി. ശിവദാസനെതിരായ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയിൽ ഹാജരാകാറില്ലെന്ന നിലപാട് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ്‌ സിൻഹ അറിയിച്ചത്. എന്നാൽ, കോടതി മുറിയിൽനിന്ന് അല്ലാതെ നൽകുന്ന മൊഴി രേഖപ്പെടുത്താന്‍ തനിക്ക് ആകില്ലെന്ന് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ദിവ്യ മൽഹോത്ര വ്യക്തമാക്കി.

 

കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ നീതി ആവശ്യപ്പെട്ടും ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടും ജൂനിയർ ഡോക്ടർമാർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചു. ഡോക്ടർമാർ ആരംഭിച്ച സമരത്തിൽ സംസ്ഥാന സർക്കാരിൽനിന്ന് അനുകൂല നടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് നടപടി.

ചിറ്റൂര്‍-ബെംഗളൂരു ദേശീയ പാതയിലുണ്ടായ അപകടത്തില്‍ എട്ടുപേര്‍ മരിച്ചു. പാതയിലെ ഏറ്റവും അപകടരമായ മൊഗിലി ഘാട്ട് സെക്ഷനിലാണ് ദാരുണമായ അപടമുണ്ടായത്.പരിക്കേറ്റവരില്‍ നിരവധി ആളുകളുടെ നില അതീവ ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിനും മറ്റും സൂക്ഷിക്കാന്‍ പോര്‍ട്ടബിള്‍ കൂളിങ് കാരിയര്‍ കണ്ടുപിടിച്ച യുവതിക്ക് അവാര്‍ഡ്. ഒഡിഷ സ്വദേശിനിയായ കോമള്‍ പാണ്ടയ്ക്കാണ് 2024-ലേക്കുള്ള ജെയിംസ് ഡൈസെന്‍ അവാര്‍ഡ് ലഭിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *