നീറ്റ് പരീക്ഷയിൽ നടന്ന ക്രമക്കേടിൽ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയില്‍ നേരിയ അശ്രദ്ധയുണ്ടായാല്‍ പോലും ഏറെ ഗൗരവത്തോടെ കാണണം. വീഴ്ചയുണ്ടായാല്‍ അത് സമയബന്ധിതമായി പരിഹരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും കോടതി നോട്ടീസ് അയച്ചു. ബിഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ പരീക്ഷത്തലേന്ന് നീറ്റ് പരീക്ഷയുടെ ചോദ്യ പേപ്പര്‍ കിട്ടിയതായി സമ്മതിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
നീറ്റ്പരീക്ഷയിൽ നടന്ന ക്രമക്കേട് അത്യന്തം ഗൗരവകരമായ വിഷയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ തന്നെ പ്രവേശന പരീക്ഷാ സമ്പ്രദായത്തെയും, അതിന്റെ വിശ്വാസ്യതയെയും ബാധിക്കുന്ന കാര്യമാണിത്. പരീക്ഷയുടെ നടത്തിപ്പിൽ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സർക്കാർ തയാറാകാത്തത് ആശ്ചര്യജനകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളുടെ കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ മാറ്റാൻ നിർദേശിച്ച് സർക്കാർ ഉത്തരവ്. പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന മന്ത്രിസ്ഥാനം രാജിവെച്ച കെ രാധാകൃഷ്ണൻ, സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ഉത്തരവ് പുറത്തിറക്കിയത്.കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം.
തലശ്ശേരി എരഞ്ഞോളി സ്വദേശി വേലായുധൻ (86) ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. വീടിനോട് ചേർന്ന് ആൾതാമസമില്ലാത്ത സ്ഥലത്ത്തേങ്ങപെറുക്കാൻ പോയപ്പാൾ കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവo. സ്റ്റീൽ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു.
തലശ്ശേരി എരഞ്ഞോളിയിലെ ബോംബ് സ്ഫോടനത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ഷാഫി പറമ്പിൽ. പാലക്കാട് യുഡിഎഫിന് മികച്ച സ്ഥാനാർഥിയുണ്ടാകുമെന്നും യോഗ്യരായ നിരവധി പേർ കോൺഗ്രസിലുണ്ടെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു. വടകരയിലെ ‘കാഫിർ’ പ്രയോഗത്തിൽ പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. ഈ സംഭവത്തിൽ ഉത്തരവാദിത്വപ്പെട്ട സി.പി.എം നേതാക്കളുടെ പങ്ക് കൂടി പുറത്തു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.നടൻ രമേഷ് പിഷാരടിയെ സ്ഥാനാർഥിയാക്കുമോ എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും ഷാഫി കൂട്ടിച്ചേർത്തു.
ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ കേരള ഘടകം . കുമാരസ്വാമി കേന്ദ്രത്തിലെ എൻഡിഎ സർക്കാറിൽ മന്ത്രിയായതോടെയാണ് തീരുമാനം. തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗമാണ് പുതിയ പാർട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നൽകാൻ ധാരണയായത്.നിലപാടെമെടുക്കാൻ സിപിഎം അന്ത്യശാസനം നൽകിയതോടെയാണ് പാർട്ടിയുണ്ടാക്കാനുള്ള തീരുമാനം.
ജി.സുധാകരനെതിരെ സിപിഎം നേതാവും അമ്പലപ്പുഴ എം.എൽ.എയുമായ എച്ച്. സലാം . ഗൗരിയമ്മ പാർട്ടിവിട്ടുപോകാനുള്ള മൂലകാരണം ആരാണെന്ന് എല്ലാവർക്കും അറിയാമെന്നും ആ കാരണത്തിന്റെ അടിസ്ഥാനം തേടി പോയാൽ പലതും പറയേണ്ടിവരുമെന്നും സുധാകരനെ പരോക്ഷമായി ഉന്നംവെച്ച് സലാം പറഞ്ഞു.ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് സുധാകരൻ രംഗത്തെത്തിയിരുന്നു.
കണ്ണൂരില്‍ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരിയായ യുവതി മരിച്ചു. തിരുവട്ടൂർ സ്വദേശി അസ്‌ല ആണ് മരിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും എതിർദിശയിൽ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.
കൊട്ടാരക്കര – ദിണ്ഡുക്കൽ ദേശീയപാതയിലൂടെ അപകടകരമായി ഓടിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് പൊലീസ് അന്വേഷണം നടത്തി.അന്വേഷണം നടത്തിയ പോലീസ് കൊടികുത്തിക്ക് സമീപത്തു നിന്ന് പിന്നീട് കാർ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ അമിതമായി മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ജൂണ്‍ 21ന് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളിൽ നൽകിയിട്ടുള്ളത്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
സംസ്ഥാനത്തെ പാക്കറ്റ് പൊറോട്ടയുടെ നികുതി കുറയില്ല. സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിൽ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. പൊറോട്ടയുടെ നികുതി 18 ശതമാനത്തിൽ നിന്നും 5 ശതമാനമാക്കി കുറച്ച ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്.
കോഴിക്കോട് താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിന്കു ത്തേറ്റു. കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിൽ വെച്ചുണ്ടായ തർക്കത്തിനിടയിലാണ് അക്രമി ബാഗിൽ നിന്നും കത്തിയെടുത്ത് കുത്തിയത്. ഇയാൾ പിന്നീട് ബൈക്കിൽ കയറി രക്ഷപ്പെട്ടു.
മുസ്ലിം ലീഗിന്റെ ഹാരിസ് ബീരാൻ, പിപി സുനീർ, ജോസ് കെ മാണി എന്നിവർ രാജ്യസഭ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. കൂടുതൽ പേര്‍ പത്രിക നൽകാത്തതിനാൽ വോട്ടെടുപ്പ് ഇല്ലാതെയാണ് ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടത്. പത്രിക പിൻവലിക്കുന്നതിനുള്ള സമയം കഴിഞ്ഞതോടെ മൂന്നു സീറ്റുകളിലും മറ്റ് സ്ഥാനാർഥികൾ ഇല്ലാതിരുന്നതിനാൽ മൂവരെയും വിജയികളായി പ്രഖ്യാപിക്കുകയായിരന്നു. 25 ആയിരുന്നു തെരഞ്ഞെടുപ്പ് നടത്താനിരുന്നത്.
പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. 20 വയസുകാരി ആരതി യാദവാണ് മരിച്ചത് പ്രതി രോഹിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.