night news hd 5

 

തുടര്‍ ഭൂകമ്പമുണ്ടായ തുര്‍ക്കിയില്‍ മരണം 1,500 കടന്നു. 12 മണിക്കൂറിനിടെ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായി. തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനം. ആദ്യ ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനും മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനും ശ്രമിക്കുന്നതിനിടെയാണ് വീണ്ടും ഭൂചലനമുണ്ടായത്. നൂറുകണക്കിന് കെട്ടിടങ്ങള്‍ നിലംപൊത്തി. രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ ദുരന്ത നിവാരണ സേനയെ അയക്കും.

ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി മറികടക്കാന്‍ നിയമനിര്‍മാണം നടത്തില്ലെന്നു കേന്ദ്ര സര്‍ക്കാര്‍. വിധി പുനപരിശോധിച്ചു വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി അശ്വനികുമാര്‍ ചൗബെ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. എംപിമാരായ ഡീന്‍ കുര്യാക്കോസ്, കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരുടെ ചോദ്യത്തിനാണ് മറുപടി.

റോഡരികില്‍ അനധികൃത ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കെതിര് നടപടിയെടുക്കാത്തതിനു സര്‍ക്കാരിനു മുന്നറിയിപ്പുമായി ഹൈക്കോടതി. സത്യവാങ്മൂലം സമര്‍പ്പിക്കാത്ത വ്യവസായ സെക്രട്ടറിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം. ക്ഷമ ദൗര്‍ബല്യമായി കാണരുത്. മാറ്റിയ പഴയ ബോര്‍ഡുകളുടെ സ്ഥാനത്ത് പുതിയവ എത്തിയെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയെ അറിയിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു ചികില്‍സ നല്‍കുന്നില്ലെന്ന് സഹോദരന്‍തന്നെ ആരോപണം ഉന്നയിച്ചിരിക്കേ, കോണ്‍ഗ്രസ് നേതാക്കളായ എ.കെ. ആന്റണിയും എം.എം. ഹസനും ഇടപെട്ട് ആന്റണിയെ നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നാണു സംശയം. ചികിത്സയ്ക്കു ബംഗളുരുവിലെക്കു കൊണ്ടുപോകുമെന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ആദ്യം പറഞ്ഞത്. എ.കെ ആന്റണിയും ഹസനും തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടു. ഉമ്മന്‍ ചാണ്ടിയുടെ അനുജന്‍ അലക്‌സ് വി ചാണ്ടി ഉന്നയിച്ച ആരോപണത്തിനു മറുപടിയില്ലെന്ന് ചാണ്ടി ഉമ്മന്‍. ഉമ്മന്‍ ചാണ്ടി തന്നെ മറുപടി നല്‍കിയെന്നും അദ്ദേഹം പ്രതികരിച്ചു.

കൊല്ലം സ്വദേശിനി സ്വവര്‍ഗാനുരാഗിയായ പങ്കാളിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കൗണ്‍സിലിംഗിനു വിടണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. പെണ്‍കുട്ടിയെ കൊല്ലം കുടുംബക്കോടതിയില്‍ ഹാജരാക്കണമെന്നും സുപ്രീം കോടതി അഡീഷണല്‍ രജിസ്ട്രാര്‍ പെണ്‍കുട്ടിയെ കണ്ട് സംസാരിച്ച് റിപ്പോര്‍ട്ട് രഹസ്യരേഖയായി കോടതിയില്‍ സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടു.

തന്റെ പേരില്‍ പ്രചരിക്കുന്ന വിവാദത്തില്‍ ക്ഷമ ചോദിച്ച് നടന്‍ ഇന്ദ്രന്‍സ്. അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ്. ഡബ്ല്യുസിസിയെ തള്ളിപ്പറയാനോ കുറ്റപ്പെടുത്താനോ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമിക്കണമെന്നും ഇന്ദ്രന്‍സ് ഫേസ് ബുക്കില്‍ കുറിച്ചു.

പോക്‌സോ പീഡന കേസില്‍ ട്രാന്‍സ്‌ജെന്ററായ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ്. പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ചിറയിന്‍കീഴ് ആനന്ദലവട്ടം സ്വദേശി സന്‍ജു സാംസണെ (34) തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണു ശിക്ഷിച്ചത്.

കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡില്‍നിന്നു യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിലെ രണ്ടു പ്രതികള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ മമ്പറം കൊളാലൂര്‍ കുളിച്ചാല്‍ വീട്ടില്‍ നിധിന്‍ (33), കൂത്തുപറമ്പ് എരിവട്ടി സീമ നിവാസില്‍ ദേവദാസ് (46) എന്നിവരെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. കൊടുവള്ളി സ്വദേശി അബൂബക്കറിനെ തട്ടിക്കൊണ്ടുപോയി നാലു ലക്ഷം രൂപ കവര്‍ന്ന കേസിലാണ് അറസ്റ്റ്.

പ്രസവ ശസ്ത്രക്രിയക്കായി ചേര്‍ത്തല താലക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയില്‍നിന്ന് 2,500 രൂപ കൈക്കൂലി വാങ്ങിയ ഗൈനക്കോളജിസ്റ്റ് ഡോ. കെ. രാജനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. മതിലകത്തെ ഡോക്ടറുടെ സ്വകാര്യ പ്രാക്ടീസ് സ്ഥലത്തുവച്ചാണ് അറസ്റ്റു ചെയ്തത്.

ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി വീട്ടമ്മ വിമാനത്തില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ഒളവണ്ണ ഒടുമ്പ്ര സ്വദേശി പൂക്കാട്ട് സഫിയ (50 )ആണ് മരിച്ചത്. ചികിത്സയ്ക്കായി വിമാനം ഗോവയില്‍ എമര്‍ജന്‍സി ലാന്റിംഗ് നടത്തി.

കോഴിക്കോട് പന്തീരാങ്കാവില്‍ ഹൈ ലൈറ്റ് ഗ്രൂപ്പിന്റെ ഫ്‌ളാറ്റ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. സമീപത്തെ കിണറുകളില്‍ നിര്‍മ്മാണ സ്ഥലത്തെ ചെളി വെള്ളം ഒഴുകിയെത്തിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. കിണറുകള്‍ വൃത്തിയാക്കി പ്രശ്‌നം പരിഹരിക്കാമെന്ന് കഹൈ ലൈറ്റ് ഗ്രൂപ്പ് ഉറപ്പു നല്‍കി.

വീട്ടില്‍ അതിക്രമിച്ചു കയറി എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ മധ്യവയസ്‌കന് 40 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വലപ്പാട് സ്വദേശി സന്തോഷിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.

വയനാട് വൈത്തിരിയില്‍ കാപ്പി പറിക്കുന്നതിനിടെ മരക്കൊമ്പ് തലയില്‍ വീണ് തൊഴിലാളി മരിച്ചു. പൂഞ്ചോല പ്രദേശത്തെ ചാരിറ്റി അംബേദ്ക്കര്‍ കോളനിയിലെ മരിയ ദാസിന്റെ ഭാര്യ മരിയ (57) ആണ് മരിച്ചത്.

കെ.എസ്.ആര്‍.ടി.സി ബസില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗീകമായി ഉപദ്രവിച്ച തൃശൂര്‍ ആര്‍.ടി.ഒ. ഓഫീസിലെ ഡ്രൈവര്‍ അറസ്റ്റില്‍. വടമ സ്വദേശി ഐവീട്ടില്‍ രാജീവാ(50)ണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്.

പതിനേഴു ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ വഴിക്കടവ് പോലീസ് അറസ്റ്റു ചെയ്തു. കരുളായി സ്വദേശികളായ കാരക്കാടന്‍ ഷറഫുദ്ദീന്‍ എന്ന കുള്ളന്‍ ഷര്‍ഫു (35), കൊളപ്പറ്റ റംസാന്‍ (43) എന്നിവരെയാണ് പിടികൂടിയത്.

പാറശാലയില്‍ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ തമിഴ്നാട് രജിസ്ട്രേഷന്‍ കാര്‍ പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തു. ചില്ലുകള്‍ തകര്‍ന്ന നിലയിലുള്ള കാറിനുള്ളില്‍ വെട്ടുകത്തി കണ്ടെത്തി. എന്നാല്‍ വാഹനത്തിന്റെ ആര്‍ടിഒ രേഖകളില്‍നിന്ന് ഉടമസ്ഥനെ കണ്ടെത്താനായില്ല

അദാനി ഗ്രൂപ്പ് ഓഹരി ഈടുവച്ചെടുത്ത വായ്പകള്‍ അടച്ചുതീര്‍ക്കുന്നു. അടച്ചുതീര്‍ക്കാന്‍ അടുത്ത വര്‍ഷം വരെ സാവകാശമുണ്ടെങ്കിലും 9,100 കോടി രൂപയുടെ വായ്പകള്‍ നേരത്തെ അടച്ചു തീര്‍ക്കുകയാണ്. അദാനി പോര്‍ട്‌സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍ എന്നീ കമ്പനികള്‍ക്കായി എടുത്ത വായ്പകളാണ് തിരിച്ചയ്ക്കുന്നത്. സാമ്പത്തികനില ഭദ്രമെന്ന് ഓഹരി നിക്ഷേപകരെ വിശ്വസിപ്പിക്കാനാണ് ഈ നിക്കമെന്നാണു വിലയിരുത്തപ്പെടുന്നത്.

അദാനി ഗ്രൂപ്പിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാത്തത് ഭയം കൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അദാനി ഗ്രൂപ്പിനു പിന്നിലുള്ള ശക്തികള്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. രണ്ടുവര്‍ഷമായി താന്‍ ഈ വിഷയം ഉന്നയിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സത്യം അറിയണം. ലക്ഷക്കണക്കിനു കോടികളുടെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെന്ന് നുണപ്രചാരണം നടത്തിയ പ്രതിപക്ഷത്തിന്റെ മുഖത്തേറ്റ പ്രഹരമാണ് കര്‍ണാടക തുമകുരുവിലെ ഹെലികോപ്റ്റര്‍ നിര്‍മാണ ഫാക്ടറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്തരിച്ച പാക്കിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫ് വെറുക്കപ്പെട്ടവനായിരുന്നെങ്കില്‍ 2003 ലെ ബിജെപി സര്‍ക്കാര്‍ അദ്ദേഹവുമായി എന്തിനാണു വെടിനിര്‍ത്തല്‍ കരാറിനു ചര്‍ച്ച നടത്തിയതെന്ന് ശശി തരൂര്‍ എംപി. അന്നത്തെ പ്രധാനമന്ത്രി വാജ് പേയിയും മുഷറഫും കരാറില്‍ ഒപ്പുവച്ചിരുന്നു. അന്നു ബിജെപിക്ക് വിശ്വസ്തനായ പങ്കാളിയായിരുന്നു മുഷറഫ് എന്നും ശശി തരൂര്‍.

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ വാട്ട്സാപ് അക്കൗണ്ടിലൂടെ കബളിപ്പിച്ചതിന് ഇറ്റലിയില്‍ താമസക്കാരനായ ജമ്മു സ്വദേശിയെ പൊലീസ് അറസ്റ്റു ചെയ്തു. ഗഗന്‍ദീപ് സിംഗ് എന്ന 22 കാരനാണ് അറസ്റ്റിലായത്. ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് സഹായം തേടാനും ഇയാള്‍ ഈ വ്യാജ വാട്‌സാപ് ഉപയോഗിച്ചിരുന്നു. ഇയാള്‍ കുടുംബത്തോടൊപ്പം 2007 മുതല്‍ ഇറ്റലിയിലെ ഒഫനെന്‍ഗോയിലാണ് താമസം.

തായ്‌ലന്‍ഡില്‍നിന്നു 321 പേരുമായി പറന്നുയരുന്നതിനിടെ റഷ്യയുടെ വിനോദ സഞ്ചാര വിമാനത്തിന്റെ എന്‍ജിനു തീ പിടിച്ച് ടയറുകള്‍ പൊട്ടിത്തെറിച്ചു. റഷ്യന്‍ ചാര്‍ട്ടര്‍ കമ്പനിയായ അസുര്‍ എയറിന്റെ 26 വര്‍ഷം പഴക്കമുള്ള ബോയിംഗ് 767 – 306 ഇആര്‍ എന്ന വിമാനത്തിനാണ് അപകടമുണ്ടായത്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *