night news hd 22

 

കോടതി തടവുശിക്ഷ വിധിച്ചതിനു പിറകേ, രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാംഗത്വത്തിന് അയോഗ്യത പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരേ രാജ്യവ്യാപക പ്രതിഷേധം. പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനു വഴിയൊരുക്കുന്ന വിധത്തില്‍ പ്രതിഷേധം വളര്‍ന്നു. പാര്‍ലമെന്റില്‍ പ്രതിഷേധിച്ച എംപിമാരുമായി പോലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. എംപിമാരെ അറസ്റ്റു ചെയ്തു നീക്കി. കോണ്‍ഗ്രസ് നേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകളുമായി മുന്നോട്ട്. ഡല്‍ഹിയില്‍ രാഹുലിന്റെ വസതിക്കു മുന്നില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിപ്പിച്ചു. രാഹുലിനെതിരായ നടപടികളില്‍ പ്രതിഷേധിച്ച് കേരളത്തില്‍ തിങ്കളാഴ്ച രാജ്ഭവന്‍ മാര്‍ച്ച് നടത്തുമെന്നു കെപിസിസി.

ഇന്ത്യയുടെ ശബ്ദത്തിനു വേണ്ടിയുള്ള പോരാട്ടമാണെന്നും അതിനു വേണ്ടി എന്തുവില കൊടുക്കാനും താന്‍ തയ്യാറാണെന്നും രാഹുല്‍ ഗാന്ധി. തനിക്കെതിരായ നടപടിക്കുശേഷം ട്വിറ്ററിലൂടെയാണ് ഇങ്ങനെ പ്രതികരിച്ചത്.

സംസ്ഥാനത്തെ ദേശീയപാതയുടെ വികസനത്തിന് 804.76 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി അനുവദിച്ചു. ഗഡ്കരിക്കു പ്രത്യേക നന്ദിയെന്ന് മന്ത്രി പി എം മുഹമ്മദ് റിയാസ്. അടിമാലി -കുമളി ദേശീയപാത വികസനത്തിന് സ്ഥലം എടുക്കുന്നതിന് 350.75 കോടിരൂപയും ദേശീയപാത 766 ല്‍ കോഴിക്കോട് ജില്ലയെയും വയനാടിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലാപ്പറമ്പ് -പുതുപ്പാടി റോഡിന് 454.1കോടി രൂപയുമാണ് അനുവദിച്ചത്.

രാഹുല്‍ ഗാന്ധിക്കെതിരായ മാനനഷ്ടകേസില്‍ സൂറത്ത് കോടതി വിധിക്കു ജില്ലാ സെഷന്‍സ് കോടതി സ്റ്റേ അനുവദിച്ചില്ലെങ്കില്‍, ആറു മാസത്തിനകം രാഹുല്‍ പ്രതിനിധീകരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും. സ്റ്റേ അനുവദിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് എട്ടു വര്‍ഷം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും അയോഗ്യതയുണ്ടാകും. വിവിധ സംഭവങ്ങളിലായി 16 കേസുകളാണ് രാഹുലിനെതിരേയുള്ളത്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസുകളാണ് കൂടുതല്‍ ഗുരുതരം.

രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ നടപടി ജനാധിപത്യത്തിനെതിരെ സംഘപരിവാറിന്റെ ഹിംസാത്മകമായ കടന്നാക്രമണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമര്‍ച്ച ചെയ്യുന്നത് ഫാസിസ്റ്റ് രീതിയാണ്. പിണറായി പറഞ്ഞു.

നാലു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ വിജയിപ്പിച്ച ഒരു ജനപ്രതിനിധിയെയാണ് അമിതമായ തിടുക്കത്തില്‍ അയോഗ്യനാക്കിയതെന്നും നിയമപോരാട്ടം തുടരുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.

കോടതി വിധിക്കെതിരെ തെരുവില്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത കോണ്‍ഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഇന്ത്യന്‍ ഭരണഘടനയേയും വെല്ലുവിളിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. രാഹുലിന് മാത്രമായി ഭരണഘടന ഒരു പരിരക്ഷയും നല്‍കുന്നില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ നടപടി ചോദ്യം ചെയ്ത് വയനാട്ടില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കല്‍പ്പറ്റയിലെ ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിക്കയറി. റോഡ് ഉപരോധവും നടത്തി.

ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ഗാന്ധിക്കു ലഭിച്ച അംഗീകാരം മോദിയെ ഭയപ്പെടുത്തിയെന്നു രമേശ് ചെന്നിത്തല. സത്യം ആരും പറയരുതെന്ന മോദി നയത്തെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ചെറുക്കുമെന്നും ചെന്നിത്തല. കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് എ കെ ആന്റണി. ബിജെപിയും മോദിയും രാഹുലിനെ ഭയക്കുന്നുവെന്നും ആന്റണി പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കെതിരായ നടപടിയില്‍ പ്രതിഷേധവുമായി തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ പ്രകടനം. ഏജീസ് ഓഫീസിലേക്കാണു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. മോദി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നിലപാടിനെതിരെ ഡല്‍ഹിയില്‍ സമരം നടത്തിയതിന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹിം എംപി ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു.

രാഹുല്‍ ഗാന്ധിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്‌നങ്ങളില്‍ പ്രവര്‍ത്തിക്കണമെന്നും അനില്‍ ട്വീറ്റ് ചെയ്തു.

ഇടുക്കി, കോന്നി മെഡിക്കല്‍ കോളേജുകള്‍ക്ക് രണ്ടാം വര്‍ഷ എംബിബിഎസ് കോഴ്സിനുള്ള അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഇടുക്കിയിലെ ആക്രമണകാരിയായ അരിക്കൊമ്പന്‍ എന്ന കാട്ടാനയ്ക്കു ഹൈക്കോടതിയില്‍ വക്കീലുമാരുണ്ടെന്ന് പരിഹസിച്ച് മുന്‍മന്ത്രി എം.എം. മണി. 11 പേരെ കൊല്ലുകയും അനേകം പേരേയും വീടുകളേയും ആക്രമിക്കുകയും ചെയ്ത അരിക്കൊമ്പനോടാണ് എല്ലാവര്‍ക്കും ബഹുമാനമെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. ആനയെ പിടികൂടാനുള്ള ‘ഓപ്പറേഷന്‍ അരിക്കൊമ്പന്‍’ ദൗത്യം നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനു പിറകേയാണു പരിഹാസം.

മൈസൂരുവില്‍ ജോലി സ്ഥലത്ത് മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍ സബീനയെയാണ് (30) മരിച്ചത്. സബീനയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ലഹരിമരുന്ന് ഉപയോഗിക്കുകയും ശേഷം സ്ഥിരമായി ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുകയും ചെയ്യുന്നയാളെ അറസ്റ്റു ചെയ്യാനെത്തിയ പൊലീസിനു മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പുറമണ്ണൂര്‍ പാറക്കുഴിയില്‍ സൈതലവിയെയാണ് (33) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വിമാനത്തില്‍ ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ഭര്‍ത്താവും മറ്റു യാത്രക്കാരും കൈകാര്യം ചെയ്തു. ഒടുവില്‍ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും യുവതി് പരാതി ഇല്ലെന്ന് അറിയിച്ചതോടെ വിട്ടയച്ചു. മസ്‌ക്കറ്റില്‍നിന്ന് തിരുവനന്തപുരത്തേക്കു വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം.

രണ്ടു വര്‍ഷം മുമ്പ് കൊച്ചി തീരത്തുനിന്നും പിടികൂടിയ 3,500 കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ നശിപ്പിച്ചു. ഹെറോയിനും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ 340 കിലോ ലഹരിമരുന്നാണ് കൊച്ചി കെല്ലിലെ പ്ലാന്റില്‍ നശിപ്പിച്ചത്.

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ പ്രതിഷേധിക്കാന്‍ വാഴപ്പിണ്ടിയുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാട്ടാക്കടയിലെ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

എംപി സ്ഥാനത്തുനിന്നും രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കു പിറകേ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്. സോണിയ ഗാന്ധി രാഹുലിന്റെ വീട്ടിലെത്തി. കോണ്‍ഗ്രസ് ഉന്നതതലയോഗവും ചേര്‍ന്നു.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. റായ്പൂരില്‍ കോണ്‍ഗ്രസ് -ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മോദിയുടെ കോലം കത്തിക്കുകയും ബിജെപിയുടെ പോസ്റ്ററുകള്‍ക്ക് മുകളില്‍ കരി ഓയില്‍ ഒഴിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ ട്രെയിന്‍ തടഞ്ഞാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്.

‘ഇന്ത്യന്‍ ജനാധിപത്യം അധപതിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയുടെ പുതിയ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുന്നു. ക്രിമിനലുകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുന്നു’വെന്ന് മമത ട്വിറ്ററില്‍ കുറിച്ചു. മോദിയുടെ ഏകാധിപത്യ നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ജനാധിപത്യത്തിന്റെ മരണമണിയാണിതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. ബിജെപി പകയുടെ രാഷ്ട്രീയത്തില്‍ നിന്ന് സമ്പൂര്‍ണ ഏകാധിപത്യത്തിലേക്ക് മാറുകയാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ തെലുങ്കു ദേശം പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്ത നാല് എംഎല്‍എമാരെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന എംഎല്‍സി ഉപതെരഞ്ഞെടുപ്പില്‍ ടിഡിപി വിജയിച്ചിരുന്നു. ചന്ദ്രബാബു നായിഡുവുമായി ഒത്തുതീര്‍പ്പുണ്ടാക്കി ക്രോസ് വോട്ട് ചെയ്‌തെന്നാണ് ആരോപണം.

ഉത്തര്‍പ്രദേശില്‍ മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെ കൊല്ലുമെന്നു ഭയമുണ്ടെന്ന് ഉപമുഖ്യമന്ത്രിയും ബിജിപെ നാതാവുമായ കേശവ് പ്രസാദ് മൗര്യ.

ഗായിക ബോംബെ ജയശ്രീയെ തലയോട്ടിയിലെ രക്തകുഴലുകളില്‍ അന്യൂറിസം രോഗബാധിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പ്രശസ്ത കര്‍ണാടക സംഗീതജ്ഞ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *