സേഫ് & സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി, പ്രവീണ്‍ റാണക്കെതിരെ കൂടുതൽ കേസുകൾ. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ 7 കേസുകളാണ് ഇന്ന് രജിസ്റ്റര്‍ ചെയ്തത്. ഈസ്റ്റ്, വെസ്റ്റ്, കുന്നംകുളം സ്‌റ്റേഷനുകളിലായി റാണയ്ക്കെതിര ഇതുവരെ 22 കേസുകളാണുള്ളത്. ഒരു ലക്ഷം മുതൽ 17 ലക്ഷം വരെ തട്ടിയെന്നാണ് പരാതികളിലുള്ളത്.
പ്രവീണ്‍ റാണയെന്ന പ്രവീണ്‍ കെപി, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. ‘സേഫ് ആന്‍റ് സ്ട്രോങ്ങ് നിധി’ എന്ന സാമ്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളില്‍ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്. നിക്ഷേപകര്‍ക്കായി ഫ്രാഞ്ചൈസി കൂടി റാണ ഒരുക്കിയിരുന്നു. കമ്പനിയുടെ ഫ്രാഞ്ചൈസിയില്‍ അംഗമാകാം. നാൽപ്പത്തിയെട്ട് ശതമാനം വരെ പലിശ നല്‍കുമെന്നായിരുന്നു വാഗ്ധാനം. കാലാവധി തീർന്നാല്‍ മുതലും മടക്കി നല്‍കും. തുടക്കത്തില്‍ പലിശ മുടക്കമില്ലാതെ കിട്ടിയതോടെ നിക്ഷേപകരും ജീവനക്കാരും പരിചയത്തിലുള്ളവരെയെല്ലാം റാണയുടെ ഫ്രാഞ്ചൈസിയില്‍ നിക്ഷേപകരാക്കി.