ബാർ കോഴയുമായി ബന്ധപ്പെട്ട് രണ്ട് മന്ത്രിമാർക്ക് പങ്കുണ്ടെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും യു ഡി എഫ് കൺവീനർ എം എം ഹസൻ ആവശ്യപ്പെട്ടു. എക്സൈസ് മന്ത്രി എം ബി രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാർ കോഴയിൽ പങ്കുണ്ടെന്നും, ഇരുവരും രാജിവക്കണമെന്നും ആവശ്യപ്പെട്ടു. ബാർ കോഴ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പോരെന്നും, ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ യഥാർത്ഥ വസ്തുത പുറത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞ പക്ഷം ജുഡീഷ്യൽ അന്വേഷണമെങ്കിലും സർക്കാർ പ്രഖ്യാപിക്കണമെന്നും ഹസൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബാർ അസോസിയേഷൻ പിരിവ് നടത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.