കെഎസ് യു തിരുവന്തപുരം ജില്ലാ ജനറൽ സെക്രട്ടറി സാഞ്ചോസിനെ കാര്യവട്ടം കാമ്പസിലെ ഇടിമുറിയിലിട്ട് മര്‍ദ്ദിച്ചെന്ന ആരോപണത്തെ തുടർന്ന് ശ്രീകാര്യം പൊലീസ് സ്റ്റേഷനിൽ നടത്തിയ ഉപരോധത്തിൽ സംഘർഷം. സാഞ്ചോസിനെ മര്‍ദ്ദിച്ചതിൽ കേസെടുത്ത് എസ്എഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്യണം എന്നായിരുന്നു കെ എസ് യുവിന്റെ ആവശ്യം. സ്ഥലത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും തമ്മിൽ മണിക്കൂറുകളോളം കയ്യാങ്കളിയും വാക്കേറ്റവും നടന്നു. ഇതിനിടെ എം വിൻസൻ്റ് എംഎൽഎയും ചെമ്പഴന്തി അനിലും സ്ഥലത്തെത്തുകയും, കാറിൽ നിന്ന് ഇറങ്ങിയ വിൻസൻ്റിനെ പൊലീസിന് മുന്നിൽ വെച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്യുകയും ചെയ്തതോടെ സ്ഥിതി വഷളാകുകയായിരുന്നു. ഇതിനിടെ കല്ലേറിൽ പരിക്കേറ്റ ഒരു പൊലീസുകാരനെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സാഞ്ചോസിനെയും എംഎൽഎയേയും മര്‍ദ്ദിച്ചവര്‍ക്കെതിരെ കേസെടുക്കുമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൽ രാത്രി രണ്ട് മണിയോടെയാണ് ഉപരോധ സമരം അവസാനിപ്പിച്ചത്.