20250602 140138 0000

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂളുകളില്‍ നടത്തുന്ന സൂംബ ഡാന്‍സിനെതിരെ ചില കോണിൽ എതിർപ്പ് ഉയരുന്നുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത്തരം എതിർപ്പുകൾ ലഹരിയേക്കാൾ മാരകമാണ് ഇത് സമൂഹത്തിൽ വിഭാഗീയതക്ക് കാരണമാകും ഡ്രസ്സ് കോഡ് പാലിച്ചാണ് കായിക വിനോദങ്ങൾ നടത്തുന്നത് ആരും കുട്ടികളോട് അൽപ വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല ഈ പ്രവർത്തനങ്ങൾ ലഹരി വിരുദ്ധ പ്രവർത്തനത്തിന്‍റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു

 

സുബ വിവാദത്തിൽ പ്രതികരണവുമായി തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ്. വിദഗ്ധർ മുന്നോട്ട് വെച്ച നിർദേശത്തിൽ ഒന്നാണ് സൂംബ ഇതിനെതിരായ പരാമർശങ്ങൾ നിർഭാഗ്യകരമാണെന്നും 21 നൂറ്റാണ്ടിൽ ആണ് നമ്മൾ ജീവിക്കുന്നതെന്നും മന്ത്രി പ്രതികരിച്ചു. ഈ കാലത്ത് ഇങ്ങനെ വികല ചിന്ത ഉണ്ടാകുന്നത് ഉചിതം ആണോ എന്ന് പറയുന്നവർ ചിന്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

സ്‌കൂളുകളിലെ സൂംബ ഡാൻസുമായി ബന്ധപ്പെട്ട് മതത്തിന്റെ പേരിൽ കള്ള പ്രചാരണങ്ങൾ നടക്കുന്നുവെന്നും ഇത്തരം ജൽപനങ്ങൾക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയും പ്രസിഡൻ്റും പ്രതികരിച്ചു. സൂംബ ഡാൻസുമായി മുന്നോട്ട് പോകാൻ സർക്കാരിന് ശക്തമായ പിന്തുണ നൽകും മതത്തെ കൂട്ടു പിടിച്ചു നടക്കുന്നത് ഹീനമായ ശ്രമങ്ങളാണ് കേരളത്തെ പിന്നോട്ട് തിരിച്ചു കൊണ്ടു പോകാനുള്ള നീക്കമാണിതെന്നും അവർ പറഞ്ഞു.

 

സൂംബ ട്രെയിനിംഗ് പരിപാടി വിവാദമാക്കേണ്ട കാര്യമില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആരോഗ്യ പരിപാലനം അനിവാര്യമാണ് ആരോഗ്യ സംരക്ഷണത്തിനു വേണ്ടിയുള്ള ഇത്തരം കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ല യൂത്ത് കോൺഗ്രസ് നേതൃക്യാമ്പിലും ആരോഗ്യ പരിപാലനത്തിനുള്ള സെഷനുകൾ ഉണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

 

സർക്കാർ ഇതിന് മുമ്പും ഇപ്പോഴും ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുമ്പോൾ അതുമായി കൺസേണുള്ളവരുമായി ആശയവിനിമയം നടത്തുന്നില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ ഫാത്തിമ തഹ്‍ലിയ. ആശയവിനിമയം നടത്താതെയുള്ള തീരുമാനങ്ങളാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് പോലും കാരണമാവുന്നതെന്നും സർക്കാർ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ മറ്റുള്ളവരോട് കൂടെ സംസാരിക്കുന്നതാണ് ജനാധിപത്യമെന്നും ഫാത്തിമ തഹ്‍ലിയ പറഞ്ഞു.

 

കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് ഉയരുകയാണ്. 135.75 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശമായ പെരിയാർ കടുവ സങ്കേതത്തിലെ വനത്തിൽ വീണ്ടും മഴ തുടങ്ങിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചു. തമിഴ്നാട് സെക്കന്റിൽ 2100 ഘനയടി വെള്ളം കൊണ്ടു പോകുന്നുണ്ട്. മഴയും നീരൊഴുക്കും ശക്തമായി തുടർന്നാൽ ഇന്ന് തന്നെ സ്‌പിൽ വേ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് വെള്ളം ഒഴുക്കിയേക്കും.

 

ജാനകി സിനിമ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സെൻസർ ബോർഡിന്റെ പ്രശ്നം എന്താണെന്ന് സജി ചെറിയാൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി നേതാവിന്റെ സിനിമക്കാണ് ജാനകി എന്ന പേരിനെ ചൊല്ലി അനുമതി നിഷേധിച്ചത്. അപ്പോൾ മറ്റുള്ളവരുടെ അവസ്ഥ എന്താകുമെന്നും മന്ത്രി സജി ചെറിയാൻ പറ‍ഞ്ഞു.

 

രാജ്ഭവനിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കുകയും പൂവിട്ട് തൊഴുകയും ചെയ്ത ഗവർണറുടെ നടപടി ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഭരണഘടനാപരമായ പദവിയിലിരിക്കുന്ന ഒരാൾ ഒരു പ്രത്യേക മതപരമായ ബിംബത്തെ ഔദ്യോഗിക ചടങ്ങിൽ ആരാധിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

 

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ടൗൺഷിപ്പ് നിർമിക്കാൻ ഉദ്ദേശിക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ വില തർക്കം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയമിക്കും. ഇത് സംബന്ധിച്ച് ബത്തേരി സബ് കോടതി ഇന്ന് ഉത്തരവിട്ടു. എൽസ്റ്റൺ എസ്റ്റേറ്റിലെ ആസ്തിയുടെ കണക്കെടുക്കാനാണ് സമിതിയെ നിയോഗിച്ചത്. നിലവിൽ നിയമിച്ച കമ്മീഷണറെ വിദഗ്ധ സമിതി കണക്കെടുപ്പിന് സഹായിക്കും.

 

ചെല്ലാനത്തെ കടലാക്രമണത്തിൻ്റെ ഭാഗമായി യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. താടിവച്ച ഭ്രാന്തന്മാരെ പോലെയുള്ള ഗുണ്ടകളാണ് ആക്രമിച്ചത് പ്രതിഷേധിച്ചത് യഥാർത്ഥ യൂത്ത് കോൺഗ്രസുകാരല്ല യൂത്ത് കോൺഗ്രസ് ആയിരുന്നെങ്കിൽ ഖദർ ഉണ്ടായിരുന്നേനെയെന്നും അസഭ്യവാക്കുകൾ വിളിച്ചായിരുന്നു പ്രതിഷേധമെന്നും മന്ത്രി പറഞ്ഞു.

കടലാക്രമണ മേഖലകൾ സന്ദർശിക്കാത്തതിലാണ് മന്ത്രി സജി ചെറിയാനെതിരേ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്.

 

പ്രതിഷേധക്കാർ മന്ത്രിക്ക് മുന്നിലെത്തിയതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രശ്നബാധിത മേഖല സന്ദർശിക്കാതെ കേന്ദ്ര .

 

ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബളേയുടെ പ്രസ്താവന ഇന്ത്യയുടെ ആത്മാവിനെ ഇല്ലാതാക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ആര്‍എസ്എസിന് ഇന്ത്യന്‍ ഭരണഘടനയുടെ രൂപീകരണത്തില്‍ ഒരു പങ്കുമില്ല നെഹ്‌റുവും അംബേദ്ക്കറും ഉള്‍പ്പെടെയുള്ള നേതാക്കളിലൂടെ കോണ്‍ഗ്രസാണ് ഭരണഘടനയ്ക്ക് രൂപം നല്‍കിയതെന്നും ലോകരാജ്യങ്ങളുടെ ഭരണഘടന പഠിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയാണ് അതിന് രൂപം നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പുതിയ പൊലിസ് മേധാവി നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിയമോപദേശം തേടി. യുപിഎസ്‌സി കൈമാറിയ മൂന്ന് പേരുടെ ചുരുക്കപ്പട്ടികയ്ക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥന് ചുമതല നൽകാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് നിയമോപദേശം തേടിയത്. രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിൽ പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിക്കുന്ന ഡിജിപിമാരുണ്ട്. ഈ സംസ്ഥാനങ്ങളിലെ നടപടികൾ എങ്ങനെയെന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്.

 

കേരള സർവകലാശാലയിൽ നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുമ്പേ നാലാം സെമസ്റ്റർ പരീക്ഷ നടത്താൻ തീരുമാനം. 2023-25 ബാച്ചിലെ എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനിടെയാണ് നാലാം സെമസ്റ്റർ പരീക്ഷയുടെ തീയ്യതി പ്രഖ്യാപിച്ചത്. ജൂലൈ 14 നാണ് മൂന്നാം സെമസ്റ്റർ പരീക്ഷ അവസാനിക്കുന്നത്. ജൂലൈ 28 ന് വൈവയുമുണ്ട്. ഇതുവരെ നാലാം സെമസ്റ്റർ ക്ലാസ് ആരംഭിച്ചിട്ടുമില്ല. ഇതിനിടെയാണ് ജൂലൈ 21 ന് നാലാം സെമസ്റ്റർ പരീക്ഷയുടെ തീയ്യതികൾ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾ പരീക്ഷാ കൺട്രോളർക്ക് പരാതി നൽകിയിട്ടുണ്ട്.

 

കീം പരീക്ഷാഫലം നീളുന്നതിൽ കടുത്ത ആശങ്കയിൽ വിദ്യാർത്ഥികൾ. മാർക്ക് ഏകീകരണത്തിൽ അഞ്ച് തരം മാറ്റങ്ങൾ നിർദ്ദേശിച്ച് വിദഗ്ധസമിതി മെയിൽ റിപ്പോർട്ട് നൽകിയിട്ടും സർക്കാർ തീരുമാനമെടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. നയപരമായ തീരുമാനം വന്നാൽ അടുത്തയാഴ്ചയോടെ ഫലം വരുമെന്നാണ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിന്‍റെ വിശദീകരണം.

 

പൂക്കോട് വെറ്ററിനറി കോളേജിൽ ജീവനൊടുക്കിയ വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ മാതാപിതാക്കൾക്ക് ഏഴ് ലക്ഷം രൂപ നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്ത സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ വിമർശനം. ജൂലൈ 10ന് ചീഫ് സെക്രട്ടറി നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. 2024 ഒക്ടോബർ 1 നാണ് സിദ്ധാർത്ഥന്റെ കുടുംബത്തിന് 7 ലക്ഷം രൂപ നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നത്. എന്നാൽ ഇതുവരെ നിർദ്ദേശം നടപ്പിലാക്കിയില്ല.

 

ചുരുളി സിനിമാ വിവാദത്തിൽ ജോജുവിന് പ്രതിഫലം നല്‍കിയെന്ന് അറിയിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി പിന്‍വലിച്ചു. നേരത്തെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നത്.നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്തെടുണ് ഇങ്ങനെ ഒരു വിശദീകരണമെന്നും ചിത്രീകരണവേളയില്‍ തങ്ങളാരും ജോജു ജോര്‍ജിനെ തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ലെന്നും ലിജോ ജോസ് പിന്‍വലിച്ച പോസ്റ്റില്‍ പറഞ്ഞിരുന്നു.

 

ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിൽ പ്രതിയായ പത്തനംതിട്ട പോക്സോ കേസിൽ നടന്നത് വൻ അട്ടിമറിയെന്ന് ഡി ഐ ജി അജിത ബീഗത്തിന്‍റെ റിപ്പോർട്ട്. കേസ് അന്വേഷണത്തിൽ പത്തനംതിട്ട പൊലീസ് സുപ്രണ്ട് വിനോദിനുണ്ടായത് ഗുരുതരവീഴ്ചയെന്നാണ് ഡി ഐ ജിയുടെ റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ് പി വിനോദിനെ സ്ഥലം മാറ്റുമെന്നാണ് വിവരം.

 

രണ്ടാഴ്ച കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനാകാതെ വന്നതിന് പിന്നാലെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ റിസർവ് പൈലറ്റ് തിരികെ പോയി. ഇതോടെ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ യാത്ര അനിശ്ചിതത്വത്തിലായി. ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35-ബി ഉടൻ മെയ്ന്റെനൻസ് ഹാങ്കറിലേക്ക് മാറ്റും.

 

തൃശ്ശൂരിൽ പൊലീസിനു നേരെ ഗുണ്ടാ ആക്രമണം. അക്രമിസംഘം മൂന്ന് പോലീസ് വാഹനങ്ങൾ അടിച്ചു തകർത്തു. വൈലോപ്പള്ളിയിൽ ഒരു വീട് കേന്ദ്രീകരിച്ച് ലഹരി പാർട്ടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് എത്തിയ പോലീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഗ്രേഡ് എസ്.ഐ. ഉൾപ്പെടെ നാല് പോലീസുകാർക്ക് പരിക്കേറ്റു. കൊലക്കേസ് പ്രതി കൂടിയായ ബ്രഹ്മദത്തന്‍ എന്ന ഗുണ്ടാത്തവന്റെ നേതൃത്വത്തിലുള്ള നാലുപേരാണ് പൊലീസിനെ ആക്രമിച്ചത്.

 

കൊച്ചിയിലെ റേഞ്ച്റോവർ അപകടത്തിൽ ട്രേഡ് യൂണിയന്റെ വാദങ്ങൾ തള്ളി മോട്ടോർ വാഹന വകുപ്പ്. മാനുഷിക പിഴവാണ് അപകടമുണ്ടാക്കിയതെന്നും വാഹനത്തിന് സാങ്കേതിക തകരാർ ഉണ്ടായിട്ടില്ലെന്നും മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞു. അപകടത്തിനിടയാക്കിയ കാർ ഇറക്കിയ അൻഷാദിന് ആഢംബര കാർ ഓടിക്കുന്നതിൽ പരിചയക്കുറവ് ഉണ്ടായിരുന്നുവെന്നും ഇയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പറഞ്ഞു.

 

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. ഹൃദ്രോഗ ചികിത്സയ്ക്കെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. നെഞ്ചുവേദന മൂലം ചികിത്സയ്ക്കെത്തിയ മലമ്പുഴ ആനക്കല്ല് സ്വദേശി സനിൽ നാരായണൻ(47)മരിച്ച സംഭവത്തിലാണ് ആശുപത്രിക്കെതിരെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നത്.

 

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരൻ മരിച്ചു. തമിഴ്നാട് സ്വദേശികളായ മണി-ജാതിയ ദമ്പതികളുടെ മകൻ ഹരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക കോട്ടേഴ്സിന് സമീപത്തുനിന്നാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. അന്ന് തന്നെ ജില്ലാ ആശുപത്രിയിൽ എത്തി വാക്സീനേഷൻ എടുത്തു. എന്നാൽ വീണ്ടും പനിയും മറ്റ് ലക്ഷണങ്ങളും കാണിച്ചതോടെ ചികിത്സ തേടുകയായിരുന്നു.

 

മലപ്പുറം കോട്ടക്കലിനടുത്ത് പാങ്ങിൽ ഒരു വയസ്സുകാരൻ മരിച്ചത് മതിയായ ചികിത്സ ലഭിക്കാതെയെന്ന് ആരോപണം. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ-നവാസ് ദമ്പതികളുടെ മകൻ എസൻ അർഹനാണ് മരിച്ചത്. കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ആരോഗ്യവകുപ്പും പോലീസും പരിശോധിക്കുകയാണ്.

 

താജ്‌മഹലിൽ ചോർച്ചയുണ്ടായെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. തകരാറുകൾ മുൻകൂട്ടിയറിയുന്നതിനും, അറ്റകുറ്റപ്പണികൾക്കുമായുള്ള പതിവ് പരിശോധനയാണ് നടന്നതെന്നാണ് വിശദീകരണം. ചോർച്ച ഉണ്ടായിട്ടില്ലെന്നും എഎസ്ഐ ഉന്നത അധികൃതർ വ്യക്തമാക്കി.

 

തമിഴ്നാട് കൊടൈക്കനാലിലെ ഗുണ കേവിൽ അനുമതിയില്ലാതെ റീൽസ് ചിത്രീകരിച്ച യുവാവിന് പിഴശിക്ഷ. തമിഴ്നാട് സ്വദേശിയായ യുവാവിനാണ് 10,000 രൂപ വനംവകുപ്പ് പിഴ ചുമത്തിയത്. ഗുഹയ്ക്കുള്ളിലും പരിസരത്തും വീഡിയോ ചിത്രീകരിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

 

അഹമ്മദാബാദ് വിമാനദുരന്തം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ എയർ ഇന്ത്യ സാറ്റ്സിലെ വിവാദ ആഘോഷത്തിൽ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി എയർ ഇന്ത്യ. വിമാനാപകടത്തിന്റെ ദുഖാചരണം നിലനിൽക്കെ ഓഫീസ് പാർട്ടി നടത്തിയതിനാണ് നടപടി. ജൂൺ 20 നായിരുന്നു സംഭവം. പാർട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എയർ ഇന്ത്യയ്ക്ക് നേരെ വലിയ വിമർശനം ഉയർന്നതോടെയാണ് നടപടി. എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.

 

ആർഎസ്എസിന്റെ മുഖംമൂടി ഒരിക്കൽകൂടി അഴിഞ്ഞു വീണെന്ന് രാഹുൽ ഗാന്ധി. ആർഎസ്എസിനും ബിജെപിക്കും ഭരണഘടനയല്ല മനുസ്മൃതിയാണ് വേണ്ടത് പിന്നാക്ക വിഭാഗക്കാരുടെ അവകാശങ്ങൾ തട്ടിയെടുക്കാനാണ് നീക്കം ആർഎസ്എസ് ഈ സ്വപ്നം കാണുന്നത് നിർത്തണമെന്നും, രാജ്യസ്നേഹമുള്ള എല്ലാവരും അവസാന ശ്വാസംവരെ ഭരണഘടനയെ സംരക്ഷിക്കാനായി പോരാടുമെന്നും രാഹുൽ വ്യക്തമാക്കി. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ദില്ലിയിൽ നടന്ന ചടങ്ങിലാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ വിവാദ പരാമർശമുണ്ടായത്.

 

ചൈനീസ് പ്രതിരോധമന്ത്രി അഡ്മിറല്‍ ഡോണ്‍ ജുനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്. ഷാങ് ഹായ് സഹകരണ സംഘടന യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഉഭയകക്ഷി ബന്ധത്തില്‍ സങ്കീര്‍ണ്ണത ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതും ബന്ധം ഊഷ്മളമായി തുടരേണ്ടതും ഇരു രാജ്യങ്ങളുടെയും ഉത്തരവാദിത്തമാണെന്ന് രാജ് നാഥ് സിംഗ് വ്യക്തമാക്കി.

 

ഇസ്രയേലിന്‍റെയും അമേരിക്കയുടെയും ആക്രമണങ്ങൾക്കുള്ള ഇറാന്റെ തിരിച്ചടിയെ വാഴ്ത്തിയും ഇരു രാജ്യങ്ങളെയും പരിഹസിച്ചും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷ തേടി ഇസ്രയേലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഓടിപ്പോയി അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ സഹായം തേടുകയായിരുന്നുവെന്നാണ് പരിഹാസം. മറ്റ് വഴികളില്ലാതെ ഇസ്രയേൽ ‘രക്ഷതേടി ഡാഡിയുടെ അടുത്തേക്ക് ഓടുകയായിരുന്നു’വെന്ന് അരാഗ്ചി പരിഹസിച്ചു.

 

ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽതാനിയുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ്.ജയശങ്കർ ഫോണിൽ വിളിച്ച് ചർച്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും അവ മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾക്കും പുറമെ, പ്രാദേശിക വികസനങ്ങളും പൊതു താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

 

ആക്രമിക്കപ്പെട്ട ആണവ കേന്ദ്രങ്ങൾ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ എ ഇ എ) തലവനെ സന്ദർശിക്കാൻ അനുവദിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഐ എ ഇ എ മേധാവി സ്വന്തം കടമകളെ വഞ്ചിച്ചയാളെന്ന വിമർശനമടക്കം ഉയർത്തിയാണ് വിദേശകാര്യ മന്ത്രി ഇറാന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ചത്. ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്കടക്കം നിലവിലുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഐ എ ഇ എക്ക് ഉത്തരവാദിത്തമുണ്ടെന്നും അബ്ബാസ് അരാഗ്ചി പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *