ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ഉച്ചയ്ക്ക് 12.01 ന്
ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്.
ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു ശുക്ല പോകുമ്പോൾ കൂടെ കേരളത്തിന്‍റെ സ്വന്തം വിത്തുകളും ബഹിരാകാശത്തേക്ക് പോവുകയാണ്. വെള്ളായണി കാർഷിക സർവകലാശാലയും തിരുവനന്തപുരം ഐഐഎസ്‍ടിയും ചേർന്നാണ് ബഹിരാകാശത്തേക്ക് വിത്തിനങ്ങളെ അയക്കുന്നത്. ക്രോപ്‌സ് സീഡ്‌സ് ഇന്‍ ഐഎസ്എസ് എന്ന ഈ പരീക്ഷണത്തിൽ തെരഞ്ഞെടുത്ത ആറിനം വിത്തിനങ്ങൾക്ക് ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നറിയാനാണ് അയക്കുന്നത്. ശുഭാംശു ശുക്ല ഈ പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കും.
ആക്‌സിയം 4 ബഹിരാകാശ ദൗത്യ വിക്ഷേപണത്തിന്‍റെ രണ്ട് ഘട്ടവും വിജയം. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്‍റെ ഒന്നാംഘട്ട ബൂസ്റ്റര്‍ വിക്ഷേപണത്തിന് ശേഷം തിരികെ ലാന്‍ഡ് ചെയ്‌തു. ബൂസ്റ്ററില്‍ നിന്ന് വേര്‍പ്പെട്ട ഡ്രാഗണ്‍ ബഹിരാകാശ പേടകം (കാപ്‌സൂള്‍) അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു. 28 മണിക്കൂര്‍ ഓട്ടം പൂര്‍ത്തിയാക്കി നാളെ വൈകിട്ട് ഇന്ത്യന്‍ സമയം നാലരയ്ക്ക് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും.
വയനാട്ടിലെ പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളിൽ പുതിയ ഉരുൾപൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മുമ്പുണ്ടായ ഉരുൾപൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. മണ്ണൊലിപ്പ് പൂർണ്ണമായി അവസാനിക്കുന്നതുവരെ ഇത് കുറച്ചുകാലം തുടരുമെന്നും പുഴയും അതിനോട് ചേർന്നുള്ള നോ ഗോ സോണും വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട് ഈ സ്ഥലത്ത് പ്രവേശിക്കരുത് എന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.
വയനാട്ടിൽ മുണ്ടക്കൈയിലും ചൂരൽ മഴയിലും മഴ ശക്തമായതിന് പിന്നാലെ നാട്ടുകാർ കടുത്ത പ്രതിഷേധം ഉയർത്തി. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാർ തടഞ്ഞു. ഉരുൾപൊട്ടൽ ധനസഹായവുമായി ബന്ധപ്പെട്ട് സർക്കാർ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ധനസഹായം വിതരണം ചെയ്തതിൽ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ പോലും സുരക്ഷിതമെന്ന് അറിയിച്ചെന്ന് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. ഇവരേയും നാട്ടുകാർ തടഞ്ഞു.
നിലമ്പൂര്‍ തോൽവിയിൽ ഭരണ വിരുദ്ധ വികാരവും കാരണമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി. ഇതടക്കമുള്ള കാര്യങ്ങൾ വിശദമായി സിപിഐയും പഠിക്കും. സ്ഥാനാർത്ഥിയെന്ന നിലയിൽ എം സ്വരാജിന് വ്യക്തിഗത മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന വിമർശനവും സിപിഐ എക്സിക്യൂട്ടീവിൽ ഉയർന്നു. നിലമ്പൂർ തോൽവിയിൽ ഭരണവിരുദ്ധവികാരം ഉണ്ടായില്ലെന്ന സിപിഎമ്മിൻറെ നിലപാട് തള്ളിയാണ് സിപിഐയുടെ വിലയിരുത്തൽ.
നിലമ്പൂരിലുണ്ടായ മിന്നും വിജയം പരിശോധിക്കുമെന്നും ഫലം സസൂക്ഷ്മം വിലയിരുത്തുമെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഗിനോട് ഒരുപാട് നന്ദിയുണ്ടെന്നും ലീഗ് സ്വന്തം സ്ഥാനാർഥിയെക്കാൾ പരിഗണന ഷൌക്കത്തിനു നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൽ ഡി എഫിന്റെ ഘടക കക്ഷികൾ സിപിഎം ഫലം കണ്ണ് തുറന്നു കാണണം. നിലമ്പൂരിൽ ഭരണ വിരുദ്ധ വികാരം ഉണ്ടായെന്നു സി പി എം അംഗീകരിക്കണം. സെമിയിൽ യു ഡി എഫ് നേടിയത് വൻ വിജയമെന്നും സണ്ണ് ജോസഫ് കൂട്ടിച്ചേർത്തു.
പി വി അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉടൻ പ്രതികരിക്കേണ്ട എന്ന നിലപാടിൽ ലീഗ് നേതൃത്വം. വ്യാഴാഴ്ച പ്രവർത്തകസമിതി യോഗത്തിന് ശേഷമായിരിക്കും ലീഗ് ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കുകയെന്നാണ് വിവരം. അതോടൊപ്പം പി വി അൻവറിന് വാതിൽ തുറക്കേണ്ട എന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാടിന് കോൺഗ്രസിൽ പിന്തുണയേറുകയാണ്. അൻവറില്ലാതെ നിലമ്പൂരിൽ നേടിയ ജയം രാഷ്ട്രീയനേട്ടമെന്നാണ് വിലയിരുത്തൽ.
ഗവർണർക്ക് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. അടിയന്തരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിൽ തെറ്റില്ല ഒപ്പം ഗുജറാത്ത് കലാപവും ആർഎസ്എസ് നിരോധനവും ഗാന്ധി വധവും മുഗൾ ഭരണവും പഠിപ്പിക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു. അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ ആവശ്യപ്പെട്ടിരുന്നു.
മോദി ആദർശ ശുദ്ധിയുളള നേതാവെന്ന് ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മോദിയെ താൻ പുകഴ്ത്തിയതല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസ്സിലാക്കിക്കൊണ്ടാണ് ഇത് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. മോദി ഒരു മതത്തെയും തള്ളിക്കളഞ്ഞിട്ടില്ല. എല്ലാവരെയും ഉൾക്കൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. നാളെ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലിൽ തെളിവുകളുടെ അഭാവത്തിൽ സിപിഎം നേതാവ് ജി സുധാകരനെതിരായ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാനില്ലെന്ന് പൊലീസ് വ്യക്തമാക്കി. 1989ൽ അന്നത്തെ പോസ്റ്റൽ വോട്ടുകൾ സിപിഎം ഓഫീസിലെത്തി തിരുത്തിയെന്നായിരുന്നു സുധാകരൻ്റെ വെളിപ്പെടുത്തൽ. കേസിന് വേണ്ടി അന്നത്തെ ബാലറ്റ് പേപ്പറുകൾ കണ്ടെത്തേണ്ടിയിരുന്നു എന്നാൽ ഇത് കണ്ടെത്താനായി ജില്ലാ കളക്ടർക്ക് കത്ത് നൽകിയെങ്കിലും 36 വർഷം മുമ്പുള്ള രേഖകൾ കണ്ടെത്താനായില്ലെന്ന് കളക്ടർ മറുപടി നൽകി.
വിഎസ് അച്ചുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നേരത്തെ, ആരോഗ്യനില മെച്ചപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.
കൊച്ചി തീരത്ത് അപകടത്തിൽപ്പെട്ട് മുങ്ങിയ എംഎസ്‍സി എൽസ 3 ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികൾക്കായി നിയോഗിച്ച ടി ആന്റ് ടി സാല്‍വേജ് കമ്പനി ദൗത്യത്തിൽ നിന്ന് പിന്മാറി. ദൗത്യത്തിന് വേണ്ടത്ര സാങ്കേതിക പരിജ്ഞാനം തങ്ങൾക്ക് ഇല്ലെന്ന് ടി ആന്റ് ടി സാല്‍വേജ് അറിയിച്ചു. പ്രവൃത്തികൾക്കായി എത്തിയ ഈ കമ്പനിയുടെ ഡൈവിംഗ് സഹായ കപ്പല്‍ തിരിച്ചുപോവുകയും ചെയ്തു. അതേസമയം ഇതുവരെയും കപ്പലിൽ നിന്ന് എണ്ണം നീക്കം ചെയ്യാത്തതിന്റെ പേരിൽ കമ്പനിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നൽകി.
കാരണം വ്യക്തമാക്കാതെയാണ് സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതെന്ന് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ. വാക്കാൽ മാത്രമാണ് സിനിമയുടെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുള്ളത്. മുംബൈയിൽ നിന്നാണ് ഇക്കാര്യത്തിൽ ഒരു തടസ്സം നേരിടുന്നത്. സിനിമ കാണാതെയാണോ ബോർഡ് ഇങ്ങനെ ഒരു നിലപാട് എടുത്തതെന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. ടീസറിന് സർട്ടിഫിക്കറ്റ് നൽകിയിരുന്നുവെന്ന് ഹർജിക്കാർ വാദിച്ചു. 3 മാസമായി ടീസർ പുറത്തിറങ്ങിയിട്ട്. സ്ക്രീനിങ് കമ്മിറ്റി സിനിമ കണ്ടു. അവർ അംഗീകരിച്ചിരുന്നുവെന്നും ഹർജിക്കാർ കോടതിയിൽ വാദിച്ചു. ഇപ്പോഴത്തെ നിലയിൽ മറ്റന്നാൾ സിനിമ റിലീസ് ചെയ്യാനാകില്ലെന്നും ഹർജിക്കാർ പറഞ്ഞു.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിൽ നിന്ന് കേരളത്തിലെ ഒരു ജില്ലാ ജഡ്ജി ഉൾപ്പെടെ വധിക്കാനുള്ള 950 പേരുടെ ഹിറ്റ്ലിസ്റ്റ് കിട്ടിയെന്ന് എൻഐഎ. ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങൾ. രണ്ടു വിങ്ങുകളായി തിരിഞ്ഞു തയ്യാറാക്കിയ പട്ടിക കിട്ടിയത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രമായ പെരിയാർ വാലിയിൽ നിന്നാണെന്നും ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു
മൂല്യനിർണയത്തിലെ പിഴവുമൂലം മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി അതുൽ മഹാദേവിന് നഷ്ടമായ മാർക്ക് തിരികെ ലഭിച്ചു. പുതിയ മാർക്ക് ഉൾപ്പെടുത്തി സർട്ടിഫിക്കറ്റും ലഭിച്ചു. പ്ലസ് ടു പരീക്ഷാ മൂല്യനിർണയത്തിൽ ആകെ മാർക്ക് കൂട്ടിയെഴുതിയതിലുള്ള പിഴവാണ് ഇതിന് കാരണം. രണ്ടാമത്തെ മൂല്യനിർണയം നടത്തിയ ആളും തെറ്റ് ആവർത്തിച്ചു. ഇതേ തുടർന്ന് എച്ച്എസ്ഇ ജോയിന്റ് ഡയറക്ടർക്കും വിദ്യാഭ്യാസ മന്ത്രിക്കും വിദ്യാർത്ഥി പരാതി നൽകുകയായിരുന്നു.
തലശേരിയിൽ ബിജെപി പ്രവർത്തകനായിരുന്ന കെ വി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പ്രതികളേയും ഹൈക്കോടതി വെറുതെവിട്ടു. സിപിഎം പ്രവർത്തകരായ അഖിലേഷ്, ലിജേഷ്, കലേഷ്, വിനീഷ്, പി കെ ഷൈജേഷ് എന്നിവരെയാണ് വെറുതെവിട്ടത്. 2008ൽ വീട്ടിൽകയറി കൊലപ്പെടുത്തിയെന്നാണ് കേസ്.
പുന്നപ്ര തീരത്ത് വീണ്ടും ഡോൾഫിൻ്റെ ജഡം അടിഞ്ഞു. ഇന്നലെ രാത്രി 7 മണിയോടെ പുന്നപ്ര ചള്ളി തീരത്തിന് വടക്ക് ഭാഗത്തായാണ് ഡോൾഫിൻ അടിഞ്ഞത്. മത്സ്യതൊഴിലാളികളാണ് ആദ്യം കണ്ടത്. മുഖത്തും, ശരീരത്തും പരിക്കേറ്റ പാടുകളും, രക്തം വാർന്ന നിലയിലുമാണ് ഡോൾഫിന്റെ ജഡം കണ്ടെത്തിയത്. റവന്യു, ഫോറസ്റ്റ്, പൊലീസ് അധികൃതരരെ വിവരം അറിയിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ധുവിൽ ഇറാനിൽ നിന്നുള്ള 282 യാത്രക്കാരുമായുള്ള അവസാന വിമാനം ഇന്ന് പുലർച്ചെയെത്തി. ഇതോടെ ഇറാനിൽ നിന്ന് തിരികെ എത്തിയവരുടെ എണ്ണം 2858 ആയി. ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നും ഒഴിപ്പിക്കൽ താൽക്കാലികമായി മരവിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.
ട്രെയിനിന്റെ ചവിട്ടുപടിയിൽ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചു വീണ യാത്രക്കാരൻ മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കൃഷ്ണചന്ദ്രനാണ് (35) ആണ് മരിച്ചത്. പാലക്കാട് വാളയാർ ചന്ദ്രാപുരത്ത് വെച്ചായിരുന്നു സംഭവം.
വളകാപ്പ് ചടങ്ങ് കഴിഞ്ഞ് ഏഴ് മാസം ഗർഭിണിയായ യുവതിയുമായി വീട്ടിലേക്ക് മടങ്ങുന്ന കാർ അപകടത്തിൽപ്പെട്ടു. 23കാരിക്കും പിതാവിനും ദാരുണാന്ത്യം. തമിഴ്നാട് ചെന്നൈയിൽ അമ്പട്ടൂർ താമ്പരം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിലാണ് ഏഴ് മാസം ഗർഭിണിയായ ദീപികയും അച്ഛനും പത്മനാഭനും കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ 26കാരനായ മണികണ്ഠനെന്നയാൾ തെറ്റായ ദിശയിൽ കാറുമായെത്തി കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
അഹമ്മാദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടമായ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ഡോ. ഷംഷീർ വയലിന്റെ ആറ് കോടി രൂപയുടെ സഹായ പാക്കേജ് കൈമാറി. ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് ഡീൻ ഡോ. മീനാക്ഷി പരീഖ്, ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് എസ്. ജോഷി, ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിലാണ് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സഹായം നൽകിയത്.
യുഎഇയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ മെഡിക്കൽ ഉപകരണങ്ങൾ ലേലം ചെയ്യാൻ ഉത്തരവിട്ട് ദുബൈ കോടതി. ആശുപത്രി ജീവനക്കാർക്ക് ശമ്പളം നൽകാത്തതിനെ തുടർന്നാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ദുബൈ സിറ്റി വാക്കിലുള്ള ഒരു സ്വകാര്യ ആശുപത്രിയാണ് അവിടുത്തെ ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റ് ജീവനക്കാർക്കും ശമ്പളം നൽകാനുള്ളത്.
ജമ്മു കശ്മീരിലെ ബക്ഷി നഗറിൽ മോഷണ കേസിൽ പിടിയിലായ യുവാവിനെ പൊലീസ് സംഘം ചെരുപ്പ് മാല ധരിപ്പിച്ച് നാട് ചുറ്റിച്ചു. എസ്എച്ച്ഒയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. പൊലീസുകാർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മരുന്ന് വാങ്ങാൻ എത്തിയ ആളിൽ നിന്നും 40,000 രൂപ മോഷ്ടിച്ച കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
അജ്മാനിൽ പൊതുമേഖലയിലെ ജീവനക്കാർക്കായുള്ള വേനൽക്കാല ജോലി നയം പ്രഖ്യാപിച്ചു. പ്രതിവാര ജോലി സമയം കുറയ്ക്കുകയും വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 12 വരെ ഇത് തുടരും.
ഗാസയിൽ ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കളുടെ വിതരണത്തിനായി കാത്തുനിന്നവർക്ക് നേരെ ഇസ്രയേൽ സൈനികർ നടത്തിയ വെടിവയ്പിൽ 40 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടതായി വിവരം. ഗാസയുടെ തെക്കൻ നഗരമായ റാഫയിൽ ഇസ്രയേൽ സൈനികരുടെ കനത്ത സുരക്ഷയിൽ നടക്കുന്ന സഹായ വിതരണ മേഖലയിലാണ് വെടിവയ്പുണ്ടായത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളിൽ ഇത്തരം വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500ലേറെയായെന്നാണ് റിപ്പോർട്ട്.
കുവൈത്തിൽ നിലവിൽ ശക്തിയേറിയ കാറ്റാണ് അനുഭവപ്പെടുന്നതെന്നും ഇത് മൂലം പൊടി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടർ അറിയിച്ചു. കാറ്റ് അനുഭവപ്പെടുന്നതിനാൽ ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് ഇന്ന് ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദ സ്വാധീനം ഉണ്ടാകുമെന്നും അറിയിപ്പിലുണ്ട്.
3000 വാഹനങ്ങളുമായി പോകവേ നടുക്കടലിൽ തീപിടിച്ച മോണിങ് മിഡാസ് എന്ന ചരക്കുകപ്പൽ പൂർണമായും മുങ്ങി. നോർത്ത് പസഫിക് സമുദ്രത്തിലാണ് കാർഗോ മുങ്ങിയത്. 800 ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ 3000 വാഹനങ്ങളുമായി മെക്സിക്കോയിലേക്ക് പോവുകയായിരുന്നു കാർഗോ. കപ്പലിൽ പടർന്ന തീ നിയന്ത്രണ വിധേയമാക്കാൻ സാധിക്കാതിരുന്നതോടെ നേരത്തെ ജീവനക്കാർ കപ്പൽ ഉപേക്ഷിച്ചിരുന്നു. ആഴ്ചകൾക്കിപ്പുറം കപ്പൽ പൂർണമായും മുങ്ങി. അപകടത്തിൽ നിന്ന് 22 ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു.