ഇറാനെ ആക്രമിച്ച് ഇസ്രയേൽ. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലാണ് ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്‍റെ ആണവ, മിസൈൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥിരീകരിച്ചു. ഇസ്രായേലിന്റെ നിലനിൽപ്പ് സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടിയാണിതെന്നും ഇസ്രായേലിന്റെ ചരിത്രത്തിലെ നിർണായക നിമിഷമാണിതെന്നും നെതന്യാഹു പറഞ്ഞു. സൈനിക നടപടി കൃത്യമായ ലക്ഷ്യം വച്ചുള്ളതായിരുന്നുവെന്നും ഇറാനിലെ ജനങ്ങളുമായി ഇസ്രയേൽ സംഘർഷം ആഗ്രഹിക്കുന്നില്ലെന്നും ഇറാൻ ജനതയോടല്ല ഇറാന്‍റെ സ്വേച്ഛാധിപത്യ നേതൃത്വത്തിനെതിരെയാണ് പോരാട്ടമെന്നും നെതന്യാഹു പറഞ്ഞു.
ഇറാനുമായി ആണവ കരാർ രൂപീകരിക്കാനുള്ള ഡൊണാൾഡ് ട്രംപിന്റെ ശ്രമങ്ങൾക്ക് ഇസ്രയേൽ ആക്രമണം തിരിച്ചടിയാവുമെന്ന വിലയിരുത്തലിൽ ഇറാനെതിരെ ഇസ്രയേൽ നടത്തുന്ന ആക്രമണത്തോട് അകലം പാലിക്കാൻ ട്രംപ് ഭരണകൂടം നിർദ്ദേശം നൽകി. ഞായറാഴ്ച ഇറാനുമായി യുറേനിയം എൻറിച്ച്മെന്റ് പദ്ധതി വിപുലീകരിക്കുന്നത് സംബന്ധിച്ച ചർച്ചയുടെ ആറാം റൗണ്ട് നടക്കാനിരിക്കെയാണ് ഇസ്രയേൽ ഇറാനിൽ പലയിടങ്ങളിലും ആക്രമിച്ചിട്ടുള്ളത്.
ഇറാനെതിരായ ഇസ്രയേൽ ആക്രമണം ഏകപക്ഷീയമായതാണെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേശക സെക്രട്ടറി മാർകോ റൂബിയോ വിശദമാക്കി. തങ്ങളുടെ പ്രഥമ പരിഗണന മേഖലയിലെ അമേരിക്കൻ സൈന്യത്തിന്റെ സംരക്ഷണമാണെന്നും രാജ്യത്തിന്റെ സംരക്ഷണത്തിന് ആക്രമണം അനിവാര്യമാണെന്നാണ് വിശ്വസിക്കുന്നതെന്നാണ് ഇസ്രയേൽ വിശദമാക്കിയതെന്നും മാർകോ റൂബിയോ പറയുന്നു.
ഇസ്രായേലിൻ്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. യുഎസ് പൗരന്മാരെയും അമേരിക്കയ്ക്ക് താല്പര്യമുള്ള കേന്ദ്രങ്ങളെയും ഇറാൻ ലക്ഷ്യം വയ്ക്കരുതെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ അമേരിക്കയുടെ പിന്തുണയോടെയാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇറാൻ സൈനിക വക്താവ് പ്രതികരിച്ചു.
ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് ഇസ്രയേൽ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്ന ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ പ്രസ്താവന സർക്കാരിന്‍റെ വാർത്താ ഏജൻസിയായ ഇർന (IRNA) പുറത്തുവിട്ടു. ജനവാസ കേന്ദ്രങ്ങളടക്കം ഇസ്രയേൽ ആക്രമിച്ചു കുട്ടികൾ അടക്കം നിരവധി പേർ കൊല്ലപ്പെട്ടെന്നും ഇറാൻ അറിയിച്ചു. കുറഞ്ഞ സമയം കൊണ്ട് ഇറാൻ സ്വന്തമാക്കിയ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്‍റെ കണക്ക് നിരത്തിയാണ് ഇസ്രയേലിന്‍റെ ന്യായീകരണം. 2023ൽ 5164 കിലോഗ്രാം യുറേനിയും ഉണ്ടായിരുന്ന ഇറാൻ ഇപ്പോൾ അത് 7264 കിലോയാക്കി ഉയർത്തി. പ്രതിരോധിക്കുകയല്ലാതെ മാർഗമില്ലെന്നാണ് ഇസ്രയേലിന്‍റെ ന്യായീകരണം.
ഇസ്രയേലിന്‍റെ ആക്രമണം ഇറാനില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേശകന്‍ അലി ഷംഖാനി കൊല്ലപ്പെട്ടു. അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്ക് നേതൃത്വം നൽകിയ ജനറലാണ് കൊല്ലപ്പെട്ടത്. വീട് തകർത്ത് ഷംഖാനിയെ കൊലപ്പെടുത്തിയതായാണ് ഇസ്രായേൽ പറയുന്നത്. അതോടൊപ്പം ഇസ്രയേൽ ആക്രമണത്തിൽ ഇറാന്‍റെ റവല്യൂഷണറി ഗാർഡ് തലവൻ ഹൊസൈൻ സലാമിയും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുകളുണ്ട്.
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഡ്രോണ്‍ ആക്രമണം ആരംഭിച്ച് ഇറാൻ. നൂറോളം ഡ്രോണുകൾ ഇസ്രയേലിനെ ലക്ഷ്യമാക്കി അയച്ചെന്നാണ് റിപ്പോർട്ട്. ഇസ്രയേലിന്‍റെ ആക്രമണത്തോടുള്ള പ്രതികരണം കഠിനവും നിർണായകവുമായിരിക്കുമെന്ന് ഇറാൻ പ്രതികരിച്ചു.
ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി എംബസി. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്നും അനാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്നും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും ഇന്ത്യൻ എംബസി പുറത്തിറക്കിയ അറിയിപ്പിൽ വിശദീകരിക്കുന്നു.ടെഹ്റാനിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയയിലൂടെ ഇന്ത്യൻ പൗരന്മാർക്കുള്ള മുന്നറിയിപ്പുകൾ പുറത്തുവിട്ടിട്ടുണ്ട്.
ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ചില ഫ്ലൈറ്റുകൾ റദ്ദാക്കിയതായും ചില വിമാന സർവീസുകൾക്ക് കാലതാമസം നേരിട്ടതായും യുഎഇ എയർലൈൻസ് അധികൃതർ അറിയിച്ചു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാൻ വ്യോമപാതകൾ അടച്ചിരിക്കുകയാണ്.
ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ രണ്ടാമത്തെ വലിയ ആകാശ ദുരന്തമാണ് അഹമ്മദാബാദിൽ ഇന്നലെ ഉണ്ടായ വിമാന അപകടം. 1996ൽ ഛർഖി ദാദ്രിയിലുണ്ടായ വിമാന അപകടമാണ് രാജ്യത്തെ ഏറ്റവും വലിയ അപകടം. 349 പേർക്കാണ് അന്ന് ജീവൻ നഷ്ടപ്പെട്ടത്. അതോടൊപ്പം അപകത്തിൽപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ എഐ171 വിമാനം കഴിഞ്ഞ ഒരു ആഴ്ചക്കുള്ളിൽ മാത്രം ചുരുങ്ങിയത് 11 അന്താരാഷ്ട്ര സർവീസുകളെങ്കിലും നടത്തിയെന്ന് റിപ്പോർട്ടുകൾ.
294 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ദുരൂഹത തുടരുന്നു. ഇന്ത്യ തുടങ്ങിയ അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയിലെയും, ബ്രിട്ടനിലെയും സംഘം വൈകാതെയെത്തും. അട്ടിമറി തല്‍ക്കാലം സംശയിക്കുന്നില്ലെങ്കിലും സുരക്ഷ ഏജന്‍സികളുടേതടക്കം സഹകരണം അന്വേഷണ സംഘത്തിനുണ്ടാകും.
ദുരന്തത്തിനിടയാക്കിയ വിമാനത്തിലെ ഒരു ബ്ലാക്ക് ബോക്സ് കണ്ടെത്തിയ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ്സ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അതിലെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. രണ്ടാമത്തെ ബ്ലാക്ക് ബോകിസിനായുള്ള തെരച്ചില്‍ തുടരുന്നു. പൈലറ്റുമാരുടെ സംഭാഷണം അടങ്ങുന്ന വോയിസ് ഡേറ്റ റെക്കോര്‍ഡടക്കമുള്ള വിവരങ്ങള്‍ ഇനി കിട്ടാനുള്ള ബ്ലാക്ക് ബോക്സിലാണുള്ളത്. ഇതിന് പുറമെയാണ് ഉന്നത തല വിദഗ്ധ സമിതിയേയും നിയോഗിക്കുന്നത്.
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ഡിജിറ്റൽ വീഡിയോ റെക്കോർഡർ കണ്ടെത്തി. വിമാനത്തിൽ സ്ഥാപിച്ചിരുന്ന എല്ലാ ക്യാമറകളിലെയും ദൃശ്യങ്ങൾ ഉൾപ്പെടുന്നതാണ് ഡിവിആർ. അന്വേഷണ സംഘം ഇതിലെ ദൃശ്യങ്ങൾ പരിശോധിക്കും. അപകടം നടന്നിടത്ത് നിന്നാണ് ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത്. അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഇത് കണ്ടെത്തിയതെന്നും, ഫോറൻസിക് ലാബിന് കൈമാറുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ കോക്പിറ്റ് വോയ്സ് റെക്കോർഡർ കണ്ടെടുത്തിരുന്നു.
എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് വീണ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തിന് സമീപത്തെ സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. അപകട സ്ഥലത്ത് നിന്നും പ്രധാനമന്ത്രി, പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു.
അഹമ്മദാബാദിലെ വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയുടെ ഇളയ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ ആയതിനാൽ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന ആവശ്യമാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ഇന്നലെ വീട്ടിൽ എത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി കുടുംബത്തിന് ഉറപ്പ് നൽകിയിരുന്നു.
2005ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളിൽ ദുരന്തബാധിതർക്ക് വായ്പാ തിരിച്ചടവിൽ ഇളവുകൾ നൽകാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകൾ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാർശ ചെയ്യാൻ അധികാരം നൽകുന്ന സുപ്രധാന വകുപ്പാണിത്. തികച്ചും മാനുഷികപരമായ പരിഗണനയോടെ നിയമത്തിൽ ഉൾപ്പെടുത്തിയ ഈ വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
ട്യൂഷൻ സെൻററുകളുടെ എണ്ണം കുറയ്ക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാണ് ട്യൂഷൻ സെൻററുകൾ ഒഴിവാക്കുന്നത് പരിഗണിക്കുന്നതെന്നും കളിക്കാനും പത്രം വായിക്കാനും പോലും കുട്ടികൾക്ക് സമയം ലഭിക്കുന്നില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. എൻട്രൻസ് കോച്ചിംഗ് സെൻററുകൾ ലക്ഷങ്ങളാണ് രക്ഷിതാക്കളിൽ നിന്നും ഈടാക്കുന്നതെന്നും, പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് കോച്ചിങ്ങിന്റെ ആവശ്യമില്ല ഈ മേഖലയിൽ നിരവധി പ്രശ്നങ്ങളുമുണ്ടെന്നും അത് പിന്നീട് ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മാസപ്പടി ഇടപാടിലെ സിബിഐ അന്വേഷണ ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്കെതിരെ പരാതിക്കാരൻ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. അധികാര ദുര്‍വിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കും
കോഴിക്കോട് പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരെ കബളിപ്പിച്ച് നാല്‍പ്പത് ലക്ഷം രൂപയുമായി കടന്നുകളഞ്ഞ കേസിലെ പ്രതി ഷിബിൻ ലാൽ കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ അടുത്തു നിന്ന് പിടിയിലായി എന്നാൽ പണം കണ്ടെത്താനായില്ല. പിടിയിലായ പ്രതിയിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ ബന്ധു ലിവിയ ജോസ് കസ്റ്റഡിയിൽ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ ജോസ്. ദുബായിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവർ പിടിയിലായിരിക്കുന്നത്. ലിവിയയെ പിടികൂടാൻ സഹോദരിയുടെ അമ്മായിയമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരി കേസിൽ പ്രതിയാക്കുകയായിരുന്നു.
നിരോധിത ലഹരി ഉത്പന്നത്തിന്‍റെ രുചിയിൽ മിഠായി വിൽപ്പനയെന്ന് പരാതി. അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും എക്സൈസും ഫുഡ് ആൻഡ് സേഫ്റ്റിയും ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തി. കഴിഞ്ഞ ദിവസം അരുവിക്കരയിൽ നടന്ന ഒരു കല്യാണ സൽക്കാര ചടങ്ങിൽ മിഠായി കഴിച്ച പലർക്കും പാൻപരാഗിന്റെ ടേസ്റ്റ് അനുഭവപ്പെട്ടു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻഡിൽ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടിൽ തുണി അലക്കി രണ്ട് സ്ത്രീകൾ പ്രതിഷേധിച്ചു. പൊതുപ്രവർത്തക ബീനയുടെയും ഹസീനയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പുതുതായി കോൺക്രീറ്റ് ചെയ്ത ഭാഗത്തു നിന്ന് ബസുകൾ പുറത്തേക്കു പോകുന്ന വഴിയിലാണ് വെള്ളക്കെട്ട്. പരിഹാരം കാണണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാതെ വന്നതോടെയാണ് സ്ത്രീകൾ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നത്.
എറണാകുളത്ത് കിടപ്പുരോഗിയായ തൃശ്ശൂർ സ്വദേശി ഷംസുദ്ദീനെ ബന്ധുക്കൾ വഴിയിൽ ഉപേക്ഷിച്ചു. എറണാകുളം നോർത്ത് പാലത്തിന് താഴെ സഹോദരന്മാരാണ് ഷംസുദ്ദീനെ ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. നിലവിൽ ഷംസുദ്ദീനെ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ ഉടനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. ഷംസുദ്ദീനെ വഴിയിൽ ഉപേക്ഷിച്ചവർക്കെതിരെ കേസെടുക്കുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ബെംഗളൂരുവിൽ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. 16 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിന് സമീപം ഹൊസക്കോട്ടയിൽ ആന്ധ്രാആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് നാല് പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചനം അറിയിച്ചു. യുഎഇ ജനതയുടെ മനസ്സിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ത്യയിലെ ജനങ്ങളെയും കുറിച്ചുള്ള ചിന്തകളും നിങ്ങൾക്കായുള്ള പ്രാർത്ഥനകളും ഉണ്ടാകുമെന്നും ഒപ്പം ദുരന്തത്തിൽ ബാധിക്കപ്പെട്ടവർക്ക് ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും ശൈഖ് മുഹമ്മദ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം എഐ 379 തായ്‌ലന്റിലെ ഫുകേതിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ദില്ലിയിലേക്കുള്ള 156 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് തായ്‌ലന്റിലെ ഫുകേതിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. യാത്രക്കാരെ ഇറക്കിയ ശേഷം പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ വ്യാജ ബോംബ് ഭീഷണിയെന്നാണ് നിഗമനം.
ആക്സിയവും സ്പേസ് എക്സുമായും സംസാരിക്കുന്നുവെന്നും ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിലെ പ്രശ്നം പരിഹരിക്കാൻ കാത്തിരിക്കുന്നുവെന്നും ഇസ്രൊ വ്യക്തമാക്കി. റോക്കറ്റ് പൂർണ്ണ സജ്ജമാണെന്നും വിക്ഷേപണത്തിന് മുന്നോടിയായി നടത്തേണ്ട വെറ്റ് ഡ്രെസ് റിഹേഴ്സൽ അടക്കം പൂർത്തിയാക്കിയെന്ന് സ്പേസ് എക്സ് അറിയിച്ചു.