20250602 140138 0000

പാർലമെൻറ് വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ്12 വരെ നടക്കും. ഇന്ത്യാ പാകിസ്ഥാൻ സംഘർഷം, ഓപ്പറേഷൻ സിന്ദൂർ എന്നിവ വിശദീകരിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടത് പോലെ പ്രത്യേക സമ്മേളനം ഉണ്ടാകുമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു.

 

മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പരാമർശം കോൺഗ്രസ് നിലമ്പൂരിൽ ചർച്ചാവിഷയമാക്കും. മുഖ്യമന്ത്രി മാത്രമല്ല എ വിജയരാഘവനും മലപ്പുറത്തെ ജനങ്ങളെ ആവർത്തിച്ച് അപമാനിച്ചതായി പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്നാൽ ജില്ലാ രൂപീകരണത്തെ അടക്കം എതിർത്ത കുറ്റബോധം കാരണമാണ് കോൺഗ്രസിന്റെ പ്രസ്താവന എന്ന് എം സ്വരാജ് തിരിച്ചടിച്ചു.

 

സിപിഎം തന്നെ വഞ്ചകനായി ചിത്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ഏറ്റവും വലിയ വഞ്ചകനും ഒറ്റുകാരനും മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. വഞ്ചകൻ എന്നല്ലാതെ മുഖ്യമന്ത്രിയെ മറ്റെന്താണ് വിളിക്കുകയെന്ന് പി വി അൻവര്‍ ചോദിച്ചു. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയുടെ വീട്ടിൽ വന്നതോടെയാണ് കച്ചവടം തുടങ്ങിയതെന്നും മുഖ്യമന്ത്രി മകളെ ആറ് മാസം ജയിലിലടക്കുന്നെങ്കിൽ ജയിലിലടക്കട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാൽ തീരുന്ന വിഷയമേ ഇവിടെയുള്ളൂവെന്നും അൻവർ പറഞ്ഞു.

 

പ്രതിപക്ഷ നേതാവ് ദേഹത്തു വീണ ചാണകമാണെന്നും രമേശ് ചെന്നിത്തലയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മുഖത്ത് ചാണകം തേക്കുകയാണെന്നും പി വി അൻവർ. പ്രതിപക്ഷ നേതാവിന്‍റെ അഹങ്കാരവും ജനങ്ങളെ ഇകഴ്ത്തുന്നതും ജനങ്ങൾ തന്നെ വിലയിരുത്തട്ടെയെന്നും, പി.വി.അൻവർ പറഞ്ഞു.

 

ഓപറേഷന്‍ സിന്ദൂറിനെ കുറിച്ച് വിദേശരജ്യങ്ങളില്‍ വിശദീകരണം നല്‍കാനായി പോയ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം തൃപ്തികരമെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. സന്ദർശിച്ച രാജ്യങ്ങളിൽ ഇന്ത്യയുടെ നിലപാട് സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു പാശ്ചാത്യ മാധ്യമങ്ങൾ ഇന്ത്യയെ വില്ലനായി ചിത്രീകരിച്ചിരിക്കുകയായിരുന്നു

ആ ചിത്രം മാറ്റിയെടുക്കാനായി എന്നും പാർട്ടികൾക്കിടയിൽ അനെെക്യമില്ലെന്ന നിലപാട് വ്യക്തമാക്കാനായി എത്രയും വേഗം പാർലമെൻറ് സമ്മേളനം വിളിച്ച് ചേർക്കണമെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

 

തൃശൂര്‍ പൂരം കലക്കല്‍ ആരോപണം നടന്ന ദിവസം രാത്രി താന്‍ ഉറങ്ങിപ്പോയെന്ന എഡിജിപി എംആര്‍ അജിത്കുമാറിന്‍റെ വിശദീകരണത്തെ പരിഹസിച്ച് കെ മുരളീധരന്‍. സംഭവം നടന്ന ദിവസം ഉറങ്ങിപ്പോയി എന്നാണ് എം.ആർ അജിത് കുമാർ പറഞ്ഞത് അതിന് അർത്ഥം പൂരം കലക്കിയതാണ് എന്നാണെന്ന് മുരളീധരൻ പറഞ്ഞു. സുനിൽ കുമാറിന് കിട്ടേണ്ട വോട്ടുകളാണ് ബിജെപിക്ക് പോയതെന്നും കോൺഗ്രസിൻ്റെ ചില വോട്ടുകൾ എൽഡിഎഫിലേക്ക് പോയെന്നും അദ്ദേഹം പറഞ്ഞു.

 

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ വിദ്യാർഥി സംഘടനയായ ഇൻഡിപെൻഡന്റ് മുന്നണിയെ വിമർശിച്ച് പി. സരിൻ. മുന്നണിയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കോളേജ് യൂണിയൻ ചെയർമാൻ എന്ന നിലയിൽ പറയട്ടെയെന്നും വർഗ്ഗീയ കക്ഷികളുടെ താത്പര്യങ്ങൾക്ക് വഴങ്ങി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കടിച്ച് തൂങ്ങാൻ ശ്രമിക്കുന്ന വെറും തട്ടിക്കൂട്ട് സംഘമായി മാറിയിരിക്കുന്നു ഇന്നത്തെ ഇൻഡിപെൻഡന്റ് സംവിധാനമെന്നും അദ്ദേഹം വിമർശിച്ചു.

 

മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന പറവൂർ കോടതിയിലെ ഉത്തരവുകൾ ട്രൈബൂണൽ പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വഖഫ് ബോർഡിന്റെ ആവശ്യം അനുവദിച്ചാണ് കോടതി നിർദ്ദേശം. രേഖകൾ വിളിച്ചുവരുത്തണമെന്ന ആവശ്യം നേരത്തെ ട്രൈബ്യൂണൽ തള്ളിയതായിരുന്നു.

 

 

തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിലെ പ്രവേശനോല്‍സവ ചടങ്ങിലേക്ക് പോക്സോ കേസ് പ്രതി മുകേഷ് എം നായരെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ചത് തെറ്റാണെന്നും നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി. ഫോർട്ട് ഹൈസ്കൂളിലെ പ്രധാനാധ്യാപകൻ ഇന്ന് രാവിലെ വന്ന് കണ്ടിരുന്നു അബദ്ധം പറ്റിയെന്ന് പറഞ്ഞു. അത് ശരിയല്ല ആരെയും കയറ്റി സ്കൂളിലെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ കഴിയില്ലല്ലോയെന്നും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

 

സെമിഹൈസ്പീഡ് റെയിൽ യാഥാർത്ഥ്യമാകുമെന്നാണ് തന്‍റെ പ്രതീക്ഷയെന്ന് ഇ.ശ്രീധരൻ. റെയിൽവെ മന്ത്രി ആവശ്യപ്പെട്ടാൽ ഉടൻ ദില്ലിയിലെത്തി പദ്ധതിയുടെ രൂപരേഖയെ കുറിച്ച് ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം നിർദ്ദേശിച്ച മൂന്ന്- നാല് പാതാ വികസനം അപ്രായോഗികമാണെന്നും ശ്രീധരൻ കൂട്ടിച്ചേർത്തു.

 

കാട്ടാന ശല്യം ഒഴിവാക്കാനായി അതിരപ്പിള്ളി മേഖലയില്‍ സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലി കാട്ടാനകൂട്ടം തകര്‍ത്തു. വെറ്റിലപ്പാറ, പിള്ളപ്പാറ, പായമ്മക്കടവ് എന്നിവിടങ്ങളില്‍ ഈയടുത്ത് സ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലിയാണ് സ്ഥാപിച്ച് ആഴ്ചകള്‍ പിന്നിടും മുമ്പേ തകര്‍ന്ന് വീണത്. വെറ്റിലപ്പാറ, പിള്ളപ്പാറ എന്നിവിടങ്ങളില്‍ ഓരോ സ്ഥലത്തും പായമ്മക്കടവില്‍ മൂന്നിടത്തുമാണ് തൂക്കുവേലി കാട്ടാനകൂട്ടം തകര്‍ത്തിരിക്കുന്നത്.

 

തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയിൽ ഇടതു കണ്ണിന് നൽകേണ്ട ചികിത്സ വലതു കണ്ണിന് മാറി നൽകിയെന്ന് പരാതി. സംഭവത്തിൽ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഇടതു കണ്ണിന് എടുക്കേണ്ട കുത്തിവെയ്പ്പ് വലതു കണ്ണിന് എടുക്കുകയായിരുന്നു. കണ്ണിലെ നീര്‍ക്കെട്ട് കുറയാൻ നൽകുന്ന കുത്തിവെയ്പ്പാണ് മാറി വലത് കണ്ണിന് നൽകിയത്. ബീമാപ്പള്ളി സ്വദേശിനിയായ 59കാരിയ്ക്കാണ് ചികിത്സ മാറി നൽകിയത്.

 

കണ്ണൂർ ചെങ്ങളായിയിൽ ഇന്നലെ വൈകുന്നേരത്തോടെ റോഡിൽ കൂറ്റൻ കുഴി രൂപപ്പെട്ടു. കാവുമ്പായി – കരിവെള്ളൂർ റോഡിൽ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയാണ് ഇവിടെയുണ്ടായത്.ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് ശേഷമാണ് കുഴി ശ്രദ്ധയിൽപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.

 

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ കേസിലെ പ്രതി സുകാന്തുമായി തിരുവനന്തപുരം പേട്ട പൊലീസ് കൊച്ചിയിലെത്തി. നെടുമ്പാശ്ശേരിയിൽ സുകാന്തിന്‍റെ അപാര്‍ട്ട്മെന്‍റിൽ തെളിവെടുപ്പ് നടത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിൽ സുകാന്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു.

 

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. സാമൂഹികപ്രവർത്തകനും ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ജീവനക്കാരനുമായ ഉല്ലാസിനാണ് തിങ്കളാഴ്ച്ച പരിക്കേറ്റത്. രാത്രി 10 മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ സ്വാമി നഗറിൽവെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

 

കെഎസ്ഇബിയിൽ ആയിരത്തിലധികം താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ ഉത്തരവായി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 179 ദിവസത്തേക്കാണ് നിയമനം. എസ്എസ്എൽസി, അല്ലെങ്കിൽ തത്തുല്ല്യ വിദ്യാഭ്യാസവും സർക്കാർ അംഗീകൃത ഇലക്ട്രീഷ്യൻ/ വയർമാൻ ട്രെഡിൽ രണ്ടു വർഷത്തെ സ്റ്റേറ്റ്/ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റും പോസ്റ്റിൽ കയറാനുമുള്ള കഴിവുമാണ് യോഗ്യത. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 15 ദിവസത്തെ പരിശീലനത്തിന് ശേഷമായിരിക്കും നിയമനം.

 

ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടി ചെന്നൈയിലേക്ക് പറന്ന എട്ട് ദിവസം മാത്രം പ്രായമായ കുഞ്ഞ് മരിച്ചു. മൗറീഷ്യസില്‍ നിന്ന് മാതാപിതാക്കള്‍ക്കൊപ്പം യാത്ര ചെയ്ത കുഞ്ഞാണ് വിമാനത്തില്‍ മരണപ്പെട്ടത്. തിങ്കളാഴ്ച പുറപ്പെട്ട വിമാനത്തിലെ യാത്രക്കാരായ മോനിഷ് കുമാര്‍ (37) പൂജ (32) ദമ്പതികളുടെ മകള്‍, എട്ട് ദിവസം മാത്രം പ്രായമുള്ള ലെഷ്നയാണ് മരിച്ചത്.

 

ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തിന്റെ മലേഷ്യൻ സന്ദർശനം തടസ്സപ്പെടുത്താൻ പാകിസ്ഥാന്റെ ശ്രമം. മുസ്ലിം ഐക്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ പ്രതിനിധികളുടെ ‘ഓപ്പറേഷൻ സിന്ദൂർ’ വിശദീകരിക്കാനുള്ള സന്ദർശനവും പരിപാടികളും റദ്ദാക്കണമെന്ന് പാകിസ്ഥാൻ മലേഷ്യൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം മലേഷ്യ നിരസിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

 

18 സൈനിക താവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയെന്ന് സമ്മതിച്ച് പാകിസ്ഥാൻ. ഇന്ത്യ വെളിപ്പെടുത്തിയതിനെക്കാൾ കൂടുതൽ പാക് സേന താവളങ്ങൾ തകർന്നുവെന്നാണ് അറ്റകുറ്റപണിക്കായി പാകിസ്ഥാൻ തയ്യാറാക്കിയ റിപ്പോർട്ടിലെ വെളിപ്പെടുത്തൽ. നേരത്തെ ഇന്ത്യ പാകിസ്ഥാന്റെ 11 സേനാ കേന്ദ്രങ്ങളും 2 വ്യോമ പ്രതിരോധ സംവിധാനങ്ങളും തകർത്തുവെന്നാണ് അറിയിച്ചിരുന്നത്.

 

ഇന്ത്യ സഖ്യത്തിൽ ഇനിയില്ലെന്ന് വ്യക്തമാക്കി ആം ആദ്മി പാർട്ടി. സഖ്യവുമായി ഇനി സഹകരിക്കില്ലെന്നും ആപ്. സഖ്യം രൂപീകരിച്ചത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനായെന്ന് നേതൃത്വം വ്യക്തമാക്കി. ബിഹാറടക്കം നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഒറ്റക്ക് മത്സരിക്കും. അതേ സമയം, ഓപ്പറേഷൻ സിന്ദൂറിൽ പ്രത്യേക പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന മറ്റ് പാർട്ടികളുടെ നിലപാടിനൊപ്പം ആപ് നിന്നില്ല.

 

ഒന്നാം ക്ലാസ് മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക പരിശീലനം നൽകുമെന്ന് മഹാരാഷ്ട്ര സർക്കാർ. സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രി ദാദാ ഭുസെ അറിയിച്ചതാണിത്. ചെറുപ്പം മുതലേ കുട്ടികളിൽ ദേശസ്നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തുക എന്നതാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

 

 

പാകിസ്ഥാനിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിനിടെ 216 തടവുകാർ ജയിൽ ചാടിയിരുന്നു. രക്ഷപ്പെട്ട തടവുകാരെ കണ്ടെത്താൻ പൊലീസും മറ്റ് സുരക്ഷാ സേനകളും ചേർന്ന് തെരച്ചിൽ ആരംഭിച്ചു. രക്ഷപ്പെട്ടവരിൽ 80 തടവുകാരെ ഇതിനോടകം പിടികൂടാൻ സാധിച്ചതായി അധികൃതർ അവകാശപ്പെടുന്നുണ്ട്. ഇതിൽ ഓടിപ്പോയ ജയിൽപുള്ളികൾ സ്വമേധയാ തിരിച്ചെത്തിയാൽ ശിക്ഷാ ഇളവ് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് സിന്ധ് ആഭ്യന്തര മന്ത്രി സിയാഉൽ ഹസൻ പറഞ്ഞു.

 

മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ അജ്ഞാത മൃഗത്തിന്റെ കടിയേറ്റ് കഴിഞ്ഞ 12 ദിവസത്തിനുള്ളിൽ ആറ് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണവുമായി സർക്കാർ. വിവിധ സർക്കാർ വകുപ്പുകൾ അന്വേഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചു. ആളുകളെ കടിച്ച മൃഗത്തിന് റാബിസ് വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കമാകും. തീർഥാടകർ ഇന്ന് മിനായിലെ കൂടാരങ്ങളിൽ പ്രാർഥനകളിൽ മുഴുകി രാപാർക്കുന്നതോടെ ഈ വര്‍ഷത്തെ വിശുദ്ധഹജ്ജിന് ഔദ്യോഗിക തുടക്കമാകും. നാളെ അറഫ സംഗമം നിർവഹിക്കാനുള്ള മാനസിക ഒരുക്കമാണ് ഇന്നു മിനായിൽ നടക്കുന്നത്.

 

മൂന്ന് വർഷത്തിനിടെ ദില്ലിയിലെ കാർ നിർമ്മാണ ഫാക്ടറിയിൽ നിന്ന് 1,008 എഞ്ചിനുകൾ മോഷണം പോയ സംഭവത്തിൽ രണ്ട് മുൻ തൊഴിലാളികൾ അന്വേഷണം നേരിടുന്നുവെന്ന് പൊലീസ്. സ്ക്രാപ്പ് ഡീലർമാരുമായി ഒത്തുകളിച്ച് എൻജിൻ മോഷ്ടിച്ചുവെന്നാണ് ആരോപണം. 2.3 മില്യൺ ഡോളർ വില വരുന്ന എൻജിനുകളാണ് മോഷണം പോയത്.

 

കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ മെഡിക്കൽ റെപ്രസെന്റേറ്റീവുകൾക്ക് വിലക്ക്. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിലെ ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡി.ജി.എച്ച്.എസ്) സുനിത ശർമ ഉത്തരവിറക്കി. എന്നാൽ ചികിത്സകൾ, മരുന്നുകൾ, ഉപകരണങ്ങൾ, പരിശോധന എന്നിവ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ കമ്പനി പ്രതിനിധികൾക്ക് ഇ-മെയിലിലൂടെയോ മറ്റ് എന്തെങ്കിലും ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ ഡോക്ടർമാരെ അറിയിക്കാമെന്നും ഉത്തരവിൽ പറയുന്നു.

 

പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഒരു ഇന്ത്യൻ യൂട്യൂബർ കൂടി അറസ്റ്റിൽ. പഞ്ചാബിലെ രൂപ്‌നഗർ സ്വദേശി ജസ്ബീർ സിംഗാണ് അറസ്റ്റിലായത്. ജാൻ മഹൽ എന്ന പേരിൽ യുട്യൂബ് ചാനൽ നടത്തുന്ന ഇയാൾ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥൻ ഡാനിഷുമായും, നേരത്തെ പിടിയിലായ ഇന്ത്യൻ യൂടൂബർ ജ്യോതി മൽഹോത്രയുമായും അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയെന്നാണ് അന്വേഷണ സംഘം വിശദീകരിക്കുന്നത്.

 

അപകടകരമായ ജൈവ രോഗാണുവിനെ അമേരിക്കയിലേക്ക് കടത്തിയ സംഭവത്തിൽ രണ്ട് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്തു. ഫ്യൂസേറിയം ഗ്രാമിനിയറം എന്ന രോഗാണുവിനെയാണ് ഗവേഷണത്തിനായി കടത്തിയത്. കാർഷിക മേഖലയിൽ വലിയ നാശം വിതയ്ക്കാൻ ശേഷിയുള്ള രോഗകാരിയാണിതെന്നാണ് വിലയിരുത്തൽ. എഫ്ബിഐയുടെ റിപ്പോർട്ട് പ്രകാരം ചൈനയിലെ ഗവേഷകനായ 34 കാരനായ സുന്യോങ് ലിയുവാണ് ഈ ഫംഗസിനെ അമേരിക്കയിലേക്ക് എത്തിച്ചതെന്നാണ് വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *