20250509 140151 0000

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു. 1147 പേരാണ് നിലവിൽ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 227 പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 511 പേർക്കാണ് രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത്. അതിൽ 227 കേസുകളും കേരളത്തിലാണ്. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ കേസുകളെന്നാണ് വിവരം.

 

കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ അപാകതകൾ ശ്രദ്ധയിൽപ്പെടുത്താൻ ജൂൺ 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലെത്തി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയെ കാണും. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകും. കരാറുകാരുടെ അനാസ്ഥയാണ് റോഡ് തകർച്ചക്ക് കാരണമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.

 

കാസർകോട് ചട്ടഞ്ചാലിൽ ദേശീയ പാതയുടെ മേൽപ്പാലത്തിൽ വിള്ളൽ. ചെങ്കള – നീലേശ്വരം റീച്ചിലാണ് വിള്ളൽ. അശാസ്ത്രീയമായി മണ്ണിട്ട് ഉയർത്തിയതാണ് വിള്ളലിനു വഴി വച്ചത് എന്നാണ് നാട്ടുകാർ പറയുന്നത്. വിള്ളൽ നാട്ടുകാർ കണ്ടതിനു പിന്നാലെ നിർമാണ കമ്പനി, മണൽ ഉപയോഗിച്ച് വിള്ളൽ നികത്താൻ ശ്രമിച്ചത് നാട്ടുകാർ തടഞ്ഞു. എം സാന്‍റ് ഉപയോഗിച്ച് അടയ്ക്കാനാണ് നിർമാണ കമ്പനി ശ്രമിച്ചത്.

 

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ, കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. അതിതീവ്ര മഴ മുന്നറിയിപ്പുകളില്ലെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഈ സീസണിലെ ആദ്യ തീവ്രമഴ ദിവസങ്ങൾ അവസാനിക്കുന്നുവെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

 

യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും അന്‍വറുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി. വർക്കിംഗ്‌ പ്രസിഡന്റ്റുമാരായ വിഷ്ണുനാഥ്, എ പി അനിൽ കുമാറും ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ തുടരുമെന്നും ഇനിയും സമയം ഉണ്ടല്ലോ എന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചു. അതേസമയം, അൻവറിന് മുന്നില്‍ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. അൻവർ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു എല്ലാം യുഡിഎഫ് കൂടി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

അൻവർ അയഞ്ഞിരുന്നെങ്കിൽ സതീശനും അയഞ്ഞേനെയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി. അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ല അൻവർ തിരുത്തിയാൽ യുഡിഎഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്നും കെ സുധാകരൻ പറഞ്ഞു.

 

പി.വി അൻവര്‍ യുഡിഎഫിനെ അംഗീകരിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്‍റെ തീരുമാനം കണ്‍വീനര്‍ ഇന്നലെ തന്നെ അറിയിച്ചിട്ടുണ്ട്. അന്‍വറിനെ യുഡിഎഫിലെ ആരും അവഗണിച്ചിട്ടില്ല. പിണറായിസത്തിനെതിരെ ശക്തമായ നിലപാടാണ് അന്‍വര്‍ സ്വീകരിക്കുന്നത്. അന്‍വറിനെ ചേര്‍ത്ത് നിര്‍ത്തണമെന്ന് തന്നെയാണ് വിഡി സതീശന്‍റെ നിലപാടെന്നും രമേശ് ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

 

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പൈസയില്ലെന്നും വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും പി വി അന്‍വര്‍. താന്‍ ആരെയും കണ്ടല്ല എംഎല്‍എ സ്ഥാനം രാജിവെച്ചതെന്നും താന്‍ ഷൗക്കത്തിനെ എതിര്‍ക്കുന്നതില്‍ കൃത്യമായ കാരണങ്ങളുണ്ട്, യുഡിഎഫുമായുള്ള ചര്‍ച്ചകളില്‍ ഇനിയും വ്യക്തത വന്നിട്ടില്ലെന്നും അന്‍വര്‍ പ്രതികരിച്ചു.

 

മൂന്നാം എല്‍ഡിഎഫ് സർക്കാരിനുള്ള മുതൽകൂട്ടാകും ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്. മറ്റ് രാഷ്ട്രീയ നിലപാടുള്ളവരും തനിക്കൊപ്പമുണ്ട് ഭീഷണിയും വെല്ലുവിളിയും രാഷ്ട്രീയത്തിൽ ഒഴിവാക്കേണ്ടതാണെന്നും അതേസമയം, നിലമ്പൂരില്‍ അൻവർ ഫാക്ടർ ഇല്ലെന്നും അൻവർ യുഡിഎഫിന്‍റെ തലവേദനയാണെന്നും അദ്ദേഹം പറഞ്ഞു.

 

നിലമ്പൂരുകാരൻ ആണെങ്കിൽ എന്തിനാണ് സ്വരാജിന് ഇത്ര വലിയ ലോഞ്ചിംഗ് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പ്രളയമടക്കം നിലമ്പൂരുകാർ ബുദ്ധിമുട്ടിയപ്പോൾ ഒന്നും സ്വരാജിനെ കണ്ടിട്ടില്ല അന്നെല്ലാം ആര്യാടൻ ഷൗക്കത്ത് ഇവിടെത്തന്നെ ഉണ്ടായിരുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കൂടാതെ സിപിഎം സ്ഥാനാർഥിയെ തീരുമാനിക്കാനും മാത്രം വലിപ്പം തനിക്കുണ്ടായി എന്ന് അറിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും തനിക്കെതിരായ ട്രോളുകൾക്ക് രാഹുൽ മറുപടി നൽകി.

 

ജൂൺ രണ്ടിന് തന്നെ സ്കൂൾ തുറക്കും എന്ന് തന്നെയാണ് നിലവിലുള്ള തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയതിനുശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് ദിവസത്തിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കും.

 

സർക്കാർ സർവീസിൽ നിന്ന് 11000 ത്തോളം ജീവനക്കാർ ഇന്ന് വിരമിക്കും. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരും കെഎസ്ഇബിയിൽ നിന്ന് 1022 പേരും ഇന്ന് വിരമിക്കും. വിരമിക്കുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് സ്കൂളിൽ ചേർക്കുമ്പോൾ മെയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേർക്കാറ്. ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറുന്നത്.

 

റോഡ് സേഫ്റ്റി കേഡറ്റ് പദ്ധതിയിൽ ഉൾപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാര്‍ക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. കെഎസ്ആർടിസി മാവേലിക്കരയിൽ തുടങ്ങിയ അത്യാധുനിക ഡ്രൈവിംഗ് സ്‌കൂളിന്‍റെയും ടെസ്റ്റിംഗ് ഗ്രൗണ്ടിന്‍റെയും ഉദ്ഘാടനം റീജിയണൽ വർക്ക് ഷോപ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി എറണാകുളം ജില്ല കോടതി തീർപ്പാക്കി. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. നേരത്തെ, കേസിൽ ഗൂഢാലോചന ആരോപിച്ച് നടൻ ഉണ്ണി മുകുന്ദൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

 

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ചീരക്കടവ് സ്വദേശി മല്ലൻ (60) മരിച്ചു. വാരിയെല്ലിനും നെഞ്ചിലും സാരമായി പരിക്കേറ്റിരുന്നു. ആന തുമ്പിക്കൈകൊണ്ട് തട്ടിയിട്ടതാണെന്നാണ് വിവരം. ചീരക്കടവിലെ വന മേഖലയിൽ ഉച്ചയോടെയായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ മല്ലനെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ വെൻ്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

പാല്‍ വാങ്ങാനായി വീടിന് സമീപത്തെ റോഡരികില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുകയില്‍ ദില്‍ഷാന (19) ആണ് മരിച്ചത്. കമ്പളക്കാട് സിനിമാ ഹാളിനു സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. സുല്‍ത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ് വിദ്യാര്‍ഥിനിയാണ് മരിച്ച ദില്‍ഷാന.

 

സിന്ദൂരം ഇന്ന‌് ഇന്ത്യയുടെ ശക്തിയുടെ പ്രതീകം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഭീകരരെയും അവരെ സഹായിക്കുന്നവരെയും വീട്ടിൽ കയറി വകവരുത്തും.ഓപ്പറേഷൻ സിന്ദൂർ ഇനി ഇന്ത്യയുടെ നയം ആയിരിക്കും.സ്ത്രീശക്തിയുടെ പ്രതീകമാണ് ഓപ്പറേഷൻ സിന്ദൂർ.ബിഎസ്എഫിന്‍റെ അതിർത്തി സംരക്ഷണ ദൗത്യത്തിന് നിരവധി വനിതകൾ നേതൃത്വം നല്കി സേനകളിൽ സ്ത്രീകളുടെ സാന്നിധ്യം ഉയർത്തുമെന്നും മോദി പറഞ്ഞു.

 

സാങ്കേതിക തകരാറുകളെ തുടർന്ന് ഒമാനിലെ മസ്കത്ത് വിമാനത്താവളത്തിൽ ഇറക്കിയ ദുബൈ-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരുടെ തുടർന്നുള്ള യാത്ര അനശ്ചിതത്വത്തിൽ. ദുബൈയിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പുറപ്പെട്ട ഐ.എക്സ് 436 വിമാനമാണ് പറന്നുയർന്ന് ഒരു മണിക്കൂറിന് ശേഷം അടിയന്തിരമായി ഇറക്കിയത്. വിമാനത്തിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ച ശേഷം യാത്ര പുനരാരംഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എപ്പോൾ പുറപ്പെടുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരമില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു.

 

സ്റ്റേഷനിൽ നിർത്തിയ മെട്രോ ട്രെയിൻ ഡോർ തുറക്കാതെ യാത്ര തുടർന്നതിനെ തുടർന്ന് ലോക്കോ പൈലറ്റിനെതിരെ പ്രതിഷേധവുമായി യാത്രക്കാർ. ബംഗളുരു മെട്രോയുടെ ഗ്രീൻ ലൈനിൽ രാത്രി 11.15ഓടെയായിരുന്നു സംഭവം. കെംപഗൗഡ സ്റ്റേഷനിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോവുകയായിരുന്ന ട്രെയിൻ വജറഹള്ളി സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു പ്രശ്നങ്ങൾ.

 

നൈജീരിയയുടെ വടക്കന്‍ പ്രദേശങ്ങളിലുണ്ടായ അതിശക്തമായ മഴയില്‍ 111 മരണം. തെക്കന്‍ നൈജീരയയിലെ വ്യാപാരികൾക്ക് കാര്‍ഷികോത്പന്നങ്ങൾ വില്ക്കുന്ന മാര്‍ക്കറ്റിലാണ് വലിയ നാശനഷ്ടം നേരിട്ടത്. മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അതിശക്തമായ മഴ പ്രവചിക്കാന്‍ നൈജീരിയൻ ഹൈഡ്രോളജി സേവന ഏജൻസിക്ക് കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയത് ശരിയായ തീരുമാനമായിരുന്നു എന്ന മുൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദിൻ്റെ പരാമർശം സ്വാഗതം ചെയ്ത് ബിജെപി. സത്യം പറഞ്ഞതിന് കോണ്‍ഗ്രസ് ശശി തരൂരിനെതിരെ തിരിഞ്ഞതുപോലെ ഇനി സൽമാൻ ഖുർഷിദിനെതിരെ തിരിയുമോയെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചോദിച്ചു. ആർട്ടിക്കിൾ 370 അന്നത്തെ സർക്കാരിന്‍റെ, പ്രത്യേകിച്ച് നെഹ്‌റുവിന്‍റെ മണ്ടത്തരമായിരുന്നുവെന്ന് ബിജെപി നേതാവ് ഷെഹ്സാദ് പൂനെവാലയും അഭിപ്രായപ്പെട്ടു.

 

ഝാര്‍ഖണ്ഡില്‍ നിന്നുള്ള അഡീഷണല്‍ ജില്ലാ വനിതാ ജഡ്ജി ശിശു പരിപാലനത്തിനുള്ള തന്‍റെ അവകാശം നിഷേധിച്ചുവെന്ന് ആരോപിച്ച് കൊണ്ട് സുപ്രീംകോടതിയെ സമീപിച്ചു. വനിതാ അഡീഷണൽ ജില്ലാ ജഡ്ജി (എഡിജെ) കാശിക എം പ്രസാദ് ആണ് പരാതിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിശോധിച്ചത്.

 

പാക് ക്രിക്കറ്റ്‌ താരങ്ങൾ മലയാളികളുടെ വേദിയിൽ എത്തിയ സംഭവത്തിൽ വിശദീകരണവുമായി ദുബായിലെ സംഘാടകർ. അതേസഥലത്ത് മറ്റൊരു പരിപാടിക്ക് എത്തിയ താരങ്ങൾ ക്ഷണിക്കാതെ അപ്രതീക്ഷിതമായി തങ്ങളുടെ പരിപാടിയിലേക്ക് വന്നു കയറി എന്നാണ് കൊച്ചിൻ യൂണിവേഴ്സിറ്റി അലുംനി അസോസിയേഷൻ യു എ ഇ ഇറക്കിയിരിക്കുന്ന പ്രസ്താവന. പെട്ടെന്നുള്ള വരവായതിനാൽ തടയാൻ കഴിഞ്ഞില്ലെന്നും പ്രസ്താവനയിൽ ഉണ്ട്.

 

 

യുഎഇയിൽ ഇന്ന് താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അന്തരീക്ഷം ഭാഗികമായി മേഘാവൃതവും പൊടിപടലങ്ങൾ നിറഞ്ഞതുമായിരിക്കും. ഇടത്തരം വടക്കുപടിഞ്ഞാറൻ കാറ്റിനും സാധ്യതയുണ്ട്. രാജ്യത്ത് ഇന്നലെ 50 ഡിഗ്രി ചൂടാണ് അടുഭവപ്പെട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *