20250509 140151 0000

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. രാഷ്ട്രീയ പോരാത്തതിന് സ്വരാജ് മികച്ച സ്ഥാനാർഥിയാണെന്നും സ്വരാജ് നിലമ്പൂരിൽ സമ്മതനാണ്, പാർട്ടിയാണ് സ്ഥാനാർത്ഥിയാരെന്ന് തീരുമാനിക്കുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

കേരളത്തിലെ എൽഡിഎഫ് സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബന്ധതയുമുണ്ടെന്നും ഇത് നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും എൽഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. എൽഡിഎഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ തെരഞ്ഞെടുപ്പിലെ വോട്ടുകള്‍ മാറുമെന്നും എം സ്വരാജ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് സര്‍ക്കാരിന്‍റെ തുടര്‍ഭരണത്തിന് തുടക്കമിടുന്ന തെരഞ്ഞെടുപ്പായി നിലമ്പൂര്‍ മാറുമെന്നും എൽഡിഎഫിന്‍റെ പോരാട്ടം വ്യക്തികള്‍ക്കെതിരല്ല എല്ലാ ഇടതുപക്ഷ വിരുദ്ധ ശക്തികള്‍ക്കുമെതിരെയാണെന്നും അദ്ദേഹം പറഞ്ഞു.

 

പ്രചാരണ രംഗത്ത് യുഡിഎഫ് ഒരുപാട് മുന്നിലാണെന്നും എതിർ സ്ഥാനാർഥി കൂടി വരുമ്പോഴാണ് തെരഞ്ഞെടുപ്പിൽ ആവേശവും ചൂടും വരുന്നതെന്നും ആര്യാടൻ ഷൗക്കത്ത്.

പ്രതിരോധ നിരയിൽ ആളുണ്ടെങ്കിലേ ഫോർവേഡിന് ഗോൾ അടിക്കാൻ ആവേശം വരുവെന്നും എൽഡിഎഫ് സർക്കാരിൻ്റെ ദുർഭരണവും നിലമ്പൂരിനോടുള്ള അവഗണനയും വോട്ടാകുമെന്നും പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഷൗക്കത്ത് പറഞ്ഞു.

 

യുഡിഎഫിൽ ഉള്ള നേതാക്കൾ വര താൻ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന് എം സ്വരാജ് പറഞ്ഞു. മത്സരിക്കാൻ കൊള്ളാത്തവൻ ആണെന്ന അഭിപ്രായം അവർക്കില്ലല്ലോ അവരുടെ കൂടെ അഭ്യർത്ഥന മാനിച്ചാണ് മത്സരം അവരുടെ കൂടെ പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും എം സ്വരാജ് പ്രതികരിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സിപിഎം ധൈര്യമുണ്ടെങ്കിൽ എം സ്വരാജിനെ മത്സരിപ്പിക്കണമെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പോസ്റ്റ്.

 

 

പിവി അൻവറിന്‍റെ സഹകരണം യുഡിഎഫിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചര്‍ച്ചയ്ക്കുശേഷം വെളുത്ത പുകയാണോ കറുത്ത പുകയാണോ എന്ന് ഉടനെ അറിയാമെന്നും യു‍ഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. രാഷ്ട്രീയ ഭിക്ഷാടകനെ പോലെ ആരും വരേണ്ടതില്ലെന്നും യുഡിഎഫിന് ചില തത്വസംഹിതകൾ ഉണ്ട് സഹകരിക്കാൻ കഴിയുന്ന എല്ലാവരുമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്നു. പത്തനംതിട്ട ജില്ലയിലെ മണിമല, അച്ചൻകോവിൽ , പമ്പ , കാസർകോട് ജില്ലയിലെ മൊഗ്രാൽ, നീലേശ്വരം, ഉപ്പള നദി എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കണ്ണൂർ ജില്ലയിലെ പെരുമ്പ , കുപ്പം , കാസർകോട് ജില്ലയിലെ കാര്യങ്കോട് , കൊല്ലം ജില്ലയിലെ പള്ളിക്കൽ , കോട്ടയം ജില്ലയിലെ മീനച്ചിൽ , കോഴിക്കോട് ജില്ലയിലെ കോരപ്പുഴ , പത്തനംതിട്ട ജില്ലയിലെ പമ്പ , അച്ചൻകോവിൽ , തിരുവനന്തപുരം ജില്ലയിലെ വാമനപുരം , വയനാട് ജില്ലയിലെ കബനി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.

 

സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് മരണം കൂടി. ആലപ്പുഴ പുന്നപ്രയിൽ മീൻപിടിക്കാൻപോയ ആൾ വെള്ളക്കെട്ടിൽ വീണ് മരിച്ചു. എറണാകുളം തിരുമാറാടിയിൽ മരം വീണ് സ്ത്രീ മരിച്ചു. വിഴിഞ്ഞത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. മലപ്പുറം കാളികാവിലും എറണാകുളം ചെറായിയിലും ഒഴുക്കിൽപ്പെട്ട് രണ്ട് പേരെ കാണാതായി.

 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ കൊട്ടിയൂർ പാൽചുരം റോഡിൽ മണ്ണിടിച്ചിലുണ്ടായി. ഇതേ തുടർന്ന് ഈ വഴി കടന്നുപോകുന്ന യാത്രക്കാർക്ക് ജാഗ്രത നിർദ്ദേശം നൽകി. ദേശീയപാതയിൽ നിർമ്മാണം പുരോഗമിക്കുന്ന കാസർകോട് ചട്ടഞ്ചാലിലും ചെർക്കളയ്ക്കും ഇടയിൽ മഴവെള്ളപ്പാച്ചിലുണ്ടായി. പലയിടത്തും മണ്ണിടിഞ്ഞു. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു.

 

മഴക്കാലത്ത് ഡെങ്കിപ്പനി, എലിപ്പനി വയറിളക്കരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികൾ നിയന്ത്രണ വിധേയമാക്കാന്‍ പൊതു ജനങ്ങൾ ശ്രദ്ധിക്കണമെന്നും ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം ഉറപ്പാക്കി കൊതുക് കൂത്താടി വളരുന്നതിന് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു പൊതുജനങ്ങൾ പ്രത്യേകം ജാഗ്രത പുലർത്തണമെന്നും എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ആശാദേവി അറിയിച്ചു.

 

ദേശീയപാത നിർമ്മാണത്തിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണം എന്ന നിർദ്ദേശം പരിഗണിച്ചേക്കും. ഗതാഗത മന്ത്രാലയം ഇക്കാര്യത്തിൽ പ്രാഥമിക ചർച്ച നടത്തി. കരാറുകാരും ഉദ്യോഗസ്ഥരും ഒത്തുകളിച്ചു എന്നാണ് സംശയം. സിഎജി പരിശോധനയിലെ കണ്ടെത്തലുകൾ തിരിച്ചടിയായേക്കാം എന്നും വിലയിരുത്തലുണ്ട്.

 

കോൺഗ്രസ് നേതാവ് കെ മുരളീധരനെതിരെ പ്രതികരണവുമായി തൃക്കാക്കരയിലെ മുൻ സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കിയില്ലേയെന്ന കെ മുരളീധരന്റെ പരിഹാസത്തിനെ ശക്തമായ ഭാഷയിലാണ് ഹൃദ്രോഗ വിദഗ്ധൻ കൂടിയായ ഡോ ജോ ജോസഫ് മറുപടി നൽകുന്നത്. താൻ ഒരു തവണ തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ മുരളീധരൻ അക്ഷരാർത്ഥത്തിൽ തോറ്റത് 7 തവണയാണ് എന്നാണ് ഡോക്ടർ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.

 

എം എസ് സി എൽസ-3 കപ്പൽ അപകടം കടൽ പരിസ്ഥിതിയിലുണ്ടാക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാൻ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) പഠനം തുടങ്ങി. നാലംഗ സംഘങ്ങളായി എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിലാണ് പഠനം. ഈ ജില്ലകളിലെ 10 സ്റ്റേഷനുകളിൽ നിന്നെടുത്ത വെള്ളത്തിന്റെയും മണ്ണിന്റെയും സാമ്പിളുകൾ പരിശോധിച്ചുവരികയാണെന്ന് സിഎംഎഫ്ആർഐ അറിയിച്ചു.

 

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തനം നിലച്ചു. കഴിഞ്ഞ ശനിയാഴ്ച മുതൽ ഓപ്പറേഷൻ തീയേറ്റർ പ്രവർത്തിച്ചിട്ടില്ല. ഒരാഴ്ച്ച കഴിഞ്ഞിട്ടും തിയ്യേറ്റർ പ്രവർത്തനം തുടങ്ങിയാത്തതിനാൽ രോഗികൾ ദുരിതത്തിലാണ്. അത്യാവശ്യ ശസ്ത്രക്രിയകൾ പോലും നടക്കുന്നില്ല. എസി തകരാറിനെ തുടർന്നാണ് ഓപ്പറേഷൻ തിയേറ്റർ അടച്ചിട്ടത്. അതേസമയം, ആശുപത്രിയിൽ അറ്റകുറ്റ പണികൾ നടക്കുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.

 

കാലടി സംസ്‌കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ ഫെല്ലോഷിപ്പ് കൊടുത്തു തീർത്തില്ലെന്ന ഹർജിയിൽ ഉത്തരവുമായി ഹൈക്കോടതി. ഫെല്ലോഷിപ്പ് കുടിശ്ശിക കൊടുത്തു തീർത്തിട്ടില്ലെങ്കിൽ വൈസ് ചാൻസലറുടെയും രജിസ്ട്രാറിന്റെയും ശമ്പളം കൊടുക്കണ്ട എന്ന് ഹൈക്കോടതി പറഞ്ഞു. വൈസ് ചാൻസലറുടെ ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിൽ വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് കൃത്യമായി ലഭിക്കാത്തതിൽ ന്യായീകരണം ഇല്ലെന്നും കോടതി പറഞ്ഞു.

 

കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ് എംഎസിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. നാളെ സർക്കാർ സർവീസിൽ നിന്ന് വിരമിക്കാനിരിക്കുകയാണ് ദിലീപ്. ഒരേസമയം മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കോർപ്പറേഷൻ സൂപ്രണ്ടിംഗ് എൻജിനീയറായ ദിലീപിന്റെ കോർപ്പറേഷനിലെ ഓഫീസിലും, വയനാട്ടിൽ വാങ്ങിയ മറ്റൊരു വീട്ടിലും റിസോട്ടിലുമാണ് ഒരേ സമയം പരിശോധന പുരോഗമിക്കുന്നത്.

 

മലപ്പുറം കാളികാവിൽ ആളകൊല്ലി കടുവക്കായി വെച്ച കൂട്ടിൽ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കേരള എസ്റ്റേറ്റ് സി വൺ ഡിവിഷനിൽ അടയ്ക്കാക്കുണ്ടിൽ സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. റബ്ബർ ടാപ്പിംഗ് തൊഴിലാളിയെ കടിച്ച് കൊന്ന കടുവക്കായി ദൗത്യം തുടങ്ങി 15 ദിവസം കഴിയുമ്പോഴാണ് കൂട്ടിൽ പുലി കുടുങ്ങുന്നത്.

 

 

സിപിഎം പ്രവര്‍ത്തകനും ഡിവൈഎഫ്ഐയുടെ സജീവ സംഘാടകനുമായിരുന്ന വടക്കാഞ്ചേരി വില്ലേജ് കുമ്പളങ്ങാട് ചാലയ്ക്കല്‍ വീട്ടില്‍ ബിജു (31)വിനെ വെട്ടിക്കൊന്ന കേസിൽ മുഴുവന്‍ പ്രതികളും കുറ്റക്കാരെന്ന് കോടതി. സിഐടിയു ചുമട്ടുതൊഴിലാളിയായ ജിനീഷിനെ (39) വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് കോടതിയുടെ സുപ്രധാന വിധി. പ്രതികള്‍ എട്ടു പേരെയും റിമാന്റ് ചെയ്ത് സബ് ജയിലിലേക്കയച്ചു. ശിക്ഷ നാളെ പ്രസ്താവിക്കും.

 

സാങ്കേതിക സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. സിസ തോമസിന് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. വിരമിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ചാണ് സാങ്കേതിക സർവകലാശാല വിസിയായിരുന്ന സിസാ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.

 

മലപ്പുറം വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പെരിന്തല്‍മണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിപ രോഗി ഗുരുതര രോഗാവസ്ഥ തരണം ചെയ്തിട്ടില്ലെങ്കിലും രോഗിയുടെ ആരോഗ്യ സൂചകങ്ങള്‍ തുടര്‍ച്ചയായി മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

 

കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ കളക്ഷന്‍ തുകയായ ഏഴു ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവില്‍ പോയ കളക്ഷന്‍ ഏജന്‍റിനെ വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തു. പഴുവില്‍ കുറുമ്പിലാവ് സ്വദേശി കിരണ്‍ (34) ആണ് അറസ്റ്റിലായത്. ട്രാവന്‍കൂര്‍ ബില്‍ഡ് വെയര്‍ എന്ന സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്‍റാണ് ഇയാള്‍.

 

ഇഷ്ടിക തലയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. എറണാകുളം വടക്കേക്കര സ്വദേശിനി ആര്യാ ശ്യാംമോനാണ് (34)മരിച്ചത്. മുനമ്പത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിന് സമീപം നിൽക്കുമ്പോഴായിരുന്നു അപകടം. കാറ്റിലും മഴയിലും കെട്ടിടത്തിന്‍റെ മുകളിൽ ഉണ്ടായിരുന്ന സിമന്‍റ് ഇഷ്ടിക തലയിൽ വന്ന് വീഴുകയായിരുന്നു.

 

മംഗളൂരു ഉള്ളാളിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീടിന് മുകളിൽ വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഒരു കുട്ടിയും 65 വയസ്സുള്ള സ്ത്രീയുമാണ് മരിച്ചത്. മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. കനകരെ സ്വദേശി നൗഷാദിന്റെ മകൾ നൈമയാണ് മരിച്ച കുട്ടി. സ്ഥലത്ത് മൂന്ന് പേർ കുടുങ്ങി കിടക്കുന്നുവെന്നാണ് സംശയിക്കുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

രാജ്യം ഒരു രീതിയിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകി. അതിർത്തിമേഖലയിൽ കൂടുതൽ ബങ്കറുകൾ നിർമ്മിക്കുമെന്നും അമിത് ഷാ പൂഞ്ച് സന്ദർശനത്തിന് ശേഷം വ്യക്തമാക്കി. വെള്ളം ചോരയും ഒരുമിച്ച് ഒഴുകില്ലെന്നും അമിത് ഷാ പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.

 

ശശി തരൂര്‍ എംപിക്ക് വീണ്ടും പിന്തുണ അറിയിച്ച് ബിജെപി. ചില നേതാക്കളെ കോൺഗ്രസ് സത്യം പറയുന്നതിൽ നിന്നും വിലക്കുന്നു എന്നായിരുന്നു ബിജെപിയുടെ വിമർശനം. കോൺഗ്രസ് രാജ്യത്തിനൊപ്പം നിൽക്കുന്നില്ലെന്നും രാഹുൽ ഗാന്ധിയും നേതാക്കളും ഇന്ത്യയെ അപമാനിക്കുന്നുവെന്നും ബിജെപി വക്താവ് സംബിത് പത്ര കുറ്റപ്പെടുത്തി.

 

വിജിലൻസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയപ്പോൾ ജനലിലൂടെ അഞ്ഞൂറിന്റെ നോട്ടുകെട്ടുകൾ വാരിയെറിഞ്ഞ് സര്‍ക്കാര്‍ ഉദ്യോഗസ്ഥൻ. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. സംസ്ഥാന റൂറൽ ഡെവലപ്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലെ ചീഫ് എഞ്ചിനീയറായ ബൈകുണ്ഠ് നാഥ് സാരംഗിയാണ് തന്റെ അപ്പാർട്ട്മെന്റെ ജനലിലൂടെ 500 രൂപ നോട്ടുകെട്ടുകൾ പുറത്തേക്ക് എറിഞ്ഞത്.

 

വ്യാജ ജാതി സർട്ടിഫിക്കറ്റുമായി സർക്കാർ ജോലി തരപ്പെടുത്തി ഗുജറാത്തിൽ നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറിയായിരുന്ന ലക്ഷ്മി കട്ടാരിയയെ പുറത്താക്കി. ആദിവാസി വിഭാഗത്തിൽ നിന്നുള്ളയാളാണെന്ന് വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണ് ജോലിക്ക് കയറിയത്.

 

അൻപത് ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ ഇഡി ഡെപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ. ഭുവനേശ്വർ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറായ ചിന്തൻ രഘുവൻശിയെ സിബിഐ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പ്രാദേശിക ബിസിനസുകാരനിൽ നിന്ന് കൈക്കൂലി കൈപ്പറ്റിയതിനാണ് അറസ്റ്റ്. 2013 ബാച്ച് ഇന്ത്യൻ റവന്യൂ സർവ്വീസ് ഓഫീസറാണ് ചിന്തൻ രഘുവൻശി.

 

പശുമാംസം വിറ്റെന്ന് ആരോപിച്ച് ആൾക്കൂട്ടം കടയുടമയെ മർദിച്ചു. ഡൽഹി സർവകലാശാല നോർത്ത് ക്യാംപസിന് അടുത്തു വിജയ്നഗറിലെ മാംസ കച്ചവടക്കാരനെയാണ് ഒരു സംഘമാളുകൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കടയിൽനിന്നു മാംസം വാങ്ങിയ 15കാരൻ പൊലീസിൽ പരാതി നൽകിയിരുന്നു.

 

യുഎഇയിലെ മാധ്യമങ്ങൾക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മീഡിയ കൗൺസിൽ. വ്യാജ വാർത്തകൾ, തെറ്റിധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ എന്നിവ തടയുന്നതിനും ഉള്ളടക്കങ്ങളുടെ നിലവാരം ഉയർത്തുന്നതിനുമാണ് പുതിയ ചട്ടങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്ക് 10ലക്ഷം ദിർഹം വരെയായിരിക്കും പിഴ ലഭിക്കുന്നത്. ലംഘനം ആവർത്തിക്കപ്പെട്ടാൽ പിഴ 20 ലക്ഷം ദിർഹം വരെയുമാകാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *