20250509 140151 0000

പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമെന്ന് ഇന്ത്യൻ വിദേശ, പ്രതിരോധ മന്ത്രാലയം നടത്തിയ വാർത്താസമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. വലിയ രീതിയിൽ വ്യാജ പ്രചാരണങ്ങൾ പാകിസ്ഥാൻ തുടരുകയാണെന്നും ഇന്ത്യൻ സൈനിക താവളങ്ങൾ ആക്രമിച്ച് തകർത്തുവെന്ന തരത്തിൽ പാക് മാധ്യമങ്ങളടക്കം പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു എന്നും കേണൽ സോഫിയ ഖുറേഷി വിദേശകാര്യ സെക്രട്ടറി വിക്രം മിർസി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവർ ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പല ആയുധങ്ങൾ ഉപയോഗിച്ച് തുടർച്ചയായി പാകിസ്ഥാൻ ആക്രമണങ്ങൾ നടത്തിയെന്ന് കേണൽ സോഫിയ ഖുറേഷി. ശ്രീനഗർ, ഉദ്ധംപുർ, പഠാൻകോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായി. കൃത്യമായി അതിന് ഇന്ത്യ തിരിച്ചടി നൽകിയെന്ന് കേണൽ സോഫിയ ഖുറേഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്ഥാൻ സൈന്യത്തിന്റെ അവകാശവാദം. ഓപ്പറേറഷൻ ‘ബുന്യാനുൽ മർസൂസ്’ എന്നാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരായ ആക്രമണത്തിന് പേരിട്ടിരിക്കുന്നതെന്ന് റേഡിയോ പാകിസ്ഥാൻ അറിയിച്ചു. ശക്തമായ കോട്ട എന്ന അർത്ഥം വരുന്ന അറബി വാക്കാണിത്. പാകിസ്ഥാൻ്റെ സൈനിക വ്യോമ താവളങ്ങൾക്ക് നേരെ ഇന്ത്യ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാൻ ആക്രമണം തുടങ്ങിയെന്ന് പ്രഖ്യാപിച്ചത്.

ഗുജറാത്തിലെ ​കച്ച് ആദിപ്പൂർ തോലാനി കോളേജിന് സമീപം ഒരു ഡ്രോൺ തകർന്നുവീണതായി വിവരം. ഇത് പാകിസ്ഥാന്റേതാണോ എന്ന് സംശയമുയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സേന വിശദമായ പരിശോധന നടത്തിവരികയാണ്. രാവിലെ 8:45 ഓടെയാണ് ഡ്രോൺ തകർന്നു വീണത്. പാകിസ്ഥാൻ ഗുജറാത്ത് അതിർത്തിയിൽ നിന്നും 150 കിലോമീറ്റർ ഉള്ളിലുള്ള പ്രദേശമാണിത്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. ഇന്നലെ രാത്രി ഇന്ത്യൻ അതിർത്തി പ്രദേശങ്ങളേയും ഇന്ത്യൻ സൈനിക മേഖലയേയും ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണം, ഇന്ത്യയുടെ പ്രത്യാക്രമണം തുടങ്ങിയ വിവരങ്ങൾ ഡോവൽ പ്രധാനമന്ത്രിയോട് വിശദീകരിക്കും. സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തുകയാണ്. സുപ്രധാന നീക്കങ്ങളിലേക്ക് രാജ്യം കടന്നേക്കുമെന്നാണ് സൂചന. :

ഐഎംഎഫ് പാകിസ്ഥാന് ധനസഹായം നൽകാൻ തീരുമാനിച്ചതിൽ കടുത്ത വിമർശനവുമായി ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്‍ദുള്ള. അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) പാകിസ്ഥാന് ഒരു ബില്യൺ ഡോളർ വായ്പയാണ് അനുവദിച്ചത്. പ്രദേശത്തെ പല പ്രദേശങ്ങളെയും തകർക്കാൻ അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ വാങ്ങിയതിനുള്ള പണം തിരിച്ചടയ്ക്കാനാണ് ഇത് ഉപയോഗിക്കപ്പെടുകയെന്ന് ഒമര്‍ പറഞ്ഞു.

ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണി മുഴക്കി പാകിസ്ഥാൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണവായുധ വിഷയങ്ങളിൽ അധികാരമുള്ള കമാൻഡ് അതോറിറ്റിയുടെ യോഗം വിളിച്ചു. ദിവസങ്ങളായി കശ്മീരിലേക്കും അതിർത്തി സംസ്ഥാനങ്ങളിലേക്കും ആക്രമണം നടത്തുന്നതിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് നേരെ ആണവായുധ ഭീഷണിയും മുഴക്കുന്നത്.

ഇന്ത്യാ പാക് സംഘർഷം രൂഷമാക്കരുതെന്നും ആക്രമണങ്ങൾ അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്നും ആഹ്വാനം ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിൽ നിലവിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രശ്നങ്ങൾ രാഷ്ട്രീയ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ഗുജറാത്തിലെ പാക്ക് അതിർത്തിയോട് ചേർന്നുള്ള മുഴുവൻ സൈനിക കേന്ദ്രങ്ങൾക്കും അതീവ സുരക്ഷ ഏർപ്പെടുത്തി സൈന്യം. ഇത്തരം കേന്ദ്രങ്ങൾക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതു ജനങ്ങൾ ഈ പ്രദേശത്തുകൂടെ യാത്ര ചെയ്യരുതെന്ന പ്രത്യേക നിർദേശവും നൽകിയിട്ടുണ്ട്.

പഞ്ചാബിലും സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ ​പഞ്ചാബ് ഭരണകൂടം ജനങ്ങൾക്ക് പ്രത്യേക നിർദേശങ്ങൾ നൽകി. ആളുകൾ കൂട്ടം കൂടരുത്, കൂട്ടം കൂടി പുറത്തിറങ്ങരുത്, മാളുകൾ പോലുള്ള ഇടങ്ങളിലെ സന്ദർശനം ഒഴിവാക്കണം തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
ഗുർദാസ്പൂരിൽ പാക് സ്ഫോടകവസ്തു പതിച്ച് നിലം കുഴിഞ്ഞു പോയി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

മൊഹാലിയിലും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി ജില്ലാ കളക്ടർ. ആളുകൾ കൂട്ടം കൂടരുതെന്നും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകി. വലിയ കെട്ടിടങ്ങളിൽ കഴിയുന്നവർ ശ്രദ്ധിക്കണം, സൈറണുകൾ കേട്ടാൽ ജാഗരൂകരാകണം, രക്ഷാ പ്രവർത്തകരും ജില്ലാ ഭരണകൂടവും നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും നിർദേശമുണ്ട്.

ഇന്ത്യയുമായി ചർച്ച നടത്തിയെന്ന പാക് വിദേശകാര്യ മന്ത്രി ഇഷഖ് ധറിന്റെ പ്രസ്താവനയെ തള്ളി പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി. ഒരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നാണ് ഷരീഫ് ചൗധരി പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ഇഷഖ് ധർ പാക് പാർലമെന്റിലുൾപ്പെടെ പറഞ്ഞത് ഇന്ത്യയുമായി ചർച്ച നടന്നെന്നും ഇന്ത്യയുടേയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ കൃത്യമായ ആശയവിനിമയം നടത്തുന്നുണ്ട് എന്നുമാണ്.

മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്തിന്‍റെ രണ്ടാമത്തെ പ്രതിരോധ നിര ആണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘർഷം വർധിക്കുന്നതിനിടെ പാകിസ്ഥാൻ പാർലമെന്‍റിൽ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

പാകിസ്ഥാനിൽ പല മേഖലകളിലും രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്നതായി അവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു. ഇസ്ലാമാബാദ് തലസ്ഥാന മേഖലയിലെ എല്ലാ പെട്രോൾ, ഡീസൽ സ്റ്റേഷനുകളും അടുത്ത 48 മണിക്കൂർ നേരത്തേക്ക് അടച്ചിടാൻ അധികൃതർ നിർദേശം നൽകിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

എന്ത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെടുത്ത് ആരോഗ്യ മന്ത്രാലയം. ഇതിന്‍റെ ഭാഗമായി ജീവനക്കാരുടെ എല്ലാത്തരം അവധികളും റദ്ദാക്കുന്നതായി എയിംസ് ഭുവനേശ്വര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യാഗസ്ഥരുടെയും അവധികള്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ഭൂവനേശ്വര്‍ എയിംസും അതേ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ, സംഘർഷമേഖലയിൽ കുടുങ്ങിയവർക്ക് സഹായം എത്തിക്കുന്നതിനായി കേരള സർക്കാർ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്‍റെ മെയിൽ ഐ.ഡി.യിൽ മാറ്റം. പുതിയ ഇ-മെയിൽ ഐഡി: cdmdkerala@kfon.in.പഴയ മെയിൽ ഐ.ഡിക്ക് (cdmdkerala@kerala.gov.in) പകരം ഇനി മുതൽ പുതിയ മെയിൽ ഐ.ഡിയിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്.

അതിർത്തിയിൽ സംഘർഷം കനക്കുന്ന പശ്ചാത്തലത്തിൽ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാൻ സിപിഐ നിർദ്ദേശം. മണ്ഡലം ,ലോക്കൽ സമ്മേളനങ്ങൾ പ്രതിനിധിസമ്മേളനം മാത്രമായേ നടത്താവൂഎന്നും അവയോട് അനുബന്ധിച്ച് പ്ലാൻ ചെയ്ത പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്നും പാർട്ടി ഘടകങ്ങൾക്ക് സിപിഐ സ്റ്റേറ്റ് കൗൺസിൽ നിർദേശം നൽകി.

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ സംഘർഷ ബാധിതമായ അതിർത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളിൽ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാർത്ഥികൾ ഡൽഹി കേരള ഹൗസിലെത്തി. ജമ്മു , രാജസ്ഥാൻ , പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – സംസ്ഥാന യൂണിവേഴ്സിറ്റികളിൽ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലർച്ചയുമായി എഴുപത്തഞ്ചോളം വിദ്യാർത്ഥികളാണ് കേരള ഹൗസിലെത്തിയത്.

ഇന്ത്യക്ക് 16 ലക്ഷം സൈനികരുണ്ടെന്നും തങ്ങളുടേത് വെറും ആറ് ലക്ഷം മാത്രമെയുള്ളൂ എന്ന വീഡിയോയുമായി പാകിസ്ഥാന്‍റെ മുൻ എയർ മാർഷൽ മസൂദ് അക്തർ. എത്ര യുദ്ധം നടത്തിയാലും നമ്മൾ രക്ഷിപെടില്ല എന്നാണ് വീഡിയോയിൽ പറയുന്നത്. നമ്മുടെ നേതൃത്വത്തിന്റെ ജോലി ഭാവിയിലേക്ക് നോക്കുക എന്നതാണെന്നും വീഡിയോയിൽ പറയുന്നു.

അതിര്‍ത്തിയിലെ ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്കിടെ പാകിസ്ഥാന്‍റെ വ്യാജ വാര്‍ത്തകളും. ഇന്ത്യക്കെതിരെ വ്യാജ ആരോപണങ്ങളും അവകാശവാദങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ പാക് അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ കള്ള പ്രചാരണങ്ങള്‍ നടത്തുകയാണ്. ഇന്ത്യയുടെ മിസൈല്‍ വിരുദ്ധ പ്രതിരോധ സംവിധാനമായ എസ്-400 തകര്‍ത്തു എന്നത് മുതല്‍ രാജസ്ഥാനിലെ ജയ്‌പൂര്‍ വിമാനത്താവളത്തില്‍ സ്ഫോടനം നടത്തി എന്നതുവരെ നീളുന്നു പാകിസ്ഥാന്‍റെ കുപ്രചാരണങ്ങള്‍.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ജന സ്മോൾ ഫിനാൻസ് ബാങ്കിനും പിഴ ചുമത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പ. മുൻകൂർ വായ്പ എന്നിവ നൽകുന്നതിലെ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതിരിക്കുക, ഉപഭോക്തൃ സംരക്ഷണ വിഭാ​ഗത്തിൽ അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ ഉപഭോക്താക്കളുടെ ബാധ്യത പരിമിതപ്പെടുത്തലിൽ പരാജയപ്പെട്ടത്, കറന്റ് അക്കൗണ്ടുകൾ തുറക്കുന്നതിലെ വീഴ്ചകൾ എന്നിവ കാരണമാണ് എസ്‌ബി‌ഐക്ക് പിഴ ചുമത്തിയത്.

 

ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ടൂര്‍ണമെന്‍റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലില്‍ പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടെ 16 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്താന്‍ തയാറാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ ബിസിസിഐയെ അറിയിച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *