web cover 53

ഇന്തോനേഷ്യയില്‍ ഭൂചലനത്തില്‍ 162 മരണം. ജാവാ ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. എഴുന്നൂറിലേറേ പേര്‍ക്കു പരിക്കേറ്റു. തുടര്‍ചലനങ്ങള്‍ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമൂലം ജനങ്ങള്‍ തലസ്ഥാന നഗരത്തില്‍ അഭയം തേടിയിരിക്കുകയാണ്. ഡസനിലേറെ വലിയ കെട്ടിടങ്ങളും നൂറ്റമ്പതോളം വീടുകളും തകര്‍ന്നു. ഇവയ്ക്കടിയില്‍ കുടുങ്ങിയാണ് ഇത്രയും പേര്‍ മരിച്ചത്.

കോണ്‍ഗ്രസിലെ കലാപം ഒതുക്കാന്‍ ശശി തരൂര്‍ വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ക്കു കെപിസിസിയുടെ വിലക്ക്. കോണ്‍ഗ്രസിന്റെ കെട്ടുറപ്പിനേയും ഐക്യത്തേയും ബാധിക്കുന്ന പ്രതികരണങ്ങള്‍ പാടില്ല. തരൂരിന് കോണ്‍ഗ്രസില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. പാര്‍ട്ടി പരിപാടികളില്‍നിന്ന് തരൂരിനെ തടഞ്ഞെന്ന പ്രചരണം ശരിയല്ലെന്നും കെപിസിസി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

കോണ്‍ഗ്രസ് വേദിയില്‍ പാര്‍ട്ടി പ്രത്യയ ശാസ്ത്രം പറയുന്നതില്‍ വിലക്കില്ലെന്ന് ശശി തരൂര്‍. വിലക്കുകളില്‍ അത്ഭുതം തോന്നുന്നുവെന്നു പറഞ്ഞ ശശി തരൂര്‍, ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് എം.കെ. രാഘവന്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതികരിച്ചു.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഫിഷറീസ് സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുന്‍ വിസി കെ റിജി ജോണിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി സ്റ്റേ അനുവദിച്ചില്ല. എല്ലാ കക്ഷികള്‍ക്കും നോട്ടീസയക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചക്കുശേഷം കേസ് പരിഗണിക്കും. ആക്ടിംഗ് വിസിയെ ചാന്‍സലര്‍ക്കു നിയമിക്കാം.

പെണ്‍കെണിയില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത യുട്യൂബ് വ്ളോഗര്‍മാരായ റാഷിദയും നിഷാദും അറസ്റ്റിലായി. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഇരുവരും ചേര്‍ന്ന് അറുപത്തെട്ടുകാരനുമായി ചങ്ങാത്തമുണ്ടാക്കിയാണ് തട്ടിപ്പു നടത്തിയത്. ആലുവായിലെ ഫ്ളാറ്റിലേക്ക് ക്ഷണിച്ചുവരുത്തി നഗ്‌ന ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു.

റേഷന്‍ കടകള്‍ ശനിയാഴ്ച മുതല്‍ അടച്ചിടും. കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുക 49 ശതമാനം മാത്രമേ ഇപ്പോള്‍ നല്‍കൂവെന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതില്‍ പ്രതിഷേധിച്ചാണ് സമരം. കുടിശ്ശിക എന്നു നല്‍കുമെന്ന് ഉത്തരവില്‍ പറയുന്നില്ല. അരി അടക്കമുള്ളവയുടെ വില അടിക്കടി വര്‍ധിക്കുന്നതിനിടയിലാണ് റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല സമരം. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കേയാണ് റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ പകുതിയാക്കിയത്.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാര്‍ച്ച്. രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കു രണ്ടു വര്‍ഷംമുമ്പ് എഴുതിയ കത്ത് പുറത്തുവിട്ടതിനു പിറകേയാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. രാജ്ഭവനു മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി മാര്‍ച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അനുവദിക്കപ്പെട്ടതിനേക്കാള്‍ ഒരാളെ പോലും നിയമിച്ചിട്ടില്ലെന്ന് രാജ്ഭവന്‍. 23 വര്‍ഷമായി രാജ്ഭവനില്‍ ഫോട്ടോഗ്രാഫറായി ജോലി ചെയ്തയാളെ സ്ഥിരമാക്കാന്‍ ആവശ്യപ്പെട്ടതിനാണ് 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെന്നു പ്രചാരണം നടത്തുന്നതെന്നും രാജ്ഭവന്‍.

മംഗലാപുരത്തെ പ്രഷര്‍ കുക്കര്‍ ബോംബ് സ്ഫോടനക്കേസില്‍ അന്വേഷണം കേരളത്തിലേക്കും. സ്ഫോടനത്തില്‍ പരിക്കേറ്റ ഷാരിഖ് ആലുവയില്‍ എത്തിയിരുന്നു. ബോംബുണ്ടാക്കാന്‍ വേണ്ട ചില സാമഗ്രികള്‍ ഓണ്‍ലൈന്‍ വഴി വാങ്ങിയതാണ്. ആലുവയിലാണ് ഷാരിഖ് അവ കൈപ്പറ്റിയതെന്നാണു റിപ്പോര്‍ട്ട്.

ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ച് കൂടുതല്‍ ലാഭം വാഗ്ദാനം ചെയ്ത് പലരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.കെ. രവിശങ്കറിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന് 35 ലക്ഷം രൂപ മുടക്കി വാങ്ങുന്നത് ബുള്ളറ്റ് പ്രൂഫ് കാറാണോയെന്ന് അറിയില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സംസ്ഥാനത്തു സാമ്പത്തിക പ്രതിസന്ധിയുണ്ട്. എന്നാല്‍ മോശമായ വാഹനങ്ങള്‍ മാറ്റിവാങ്ങുന്നതടക്കം അത്യാവശ്യ ചെലവുകള്‍ ചെയ്യേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു.

പൊതുമരാമത്തു പണികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ കര്‍ശന പരിശോധന നടത്തുമെന്നും മൊബൈല്‍ പരിശോധനാ സംവിധാനം വരുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ചിലയിടങ്ങളിലെ റോഡ് നിര്‍മ്മാണത്തില്‍ പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു. കൊല്ലം ജില്ലയിലെ റോഡുകളിലെ പരിശോധനയ്ക്കും അവലോകന യോഗത്തിനും ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

തലാഖ് ചൊല്ലിയ ഭര്‍ത്താവ് ഭാര്യക്ക് 31,98,000 രൂപ ജീവനാംശം നല്‍കണമെന്നു ഹൈക്കോടതി ഉത്തരവ്. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബ് നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്ട്രേറ്റ് കോടതി വിധി ശരിവച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. വിദേശത്തു രണ്ടു ലക്ഷം രൂപ ശമ്പളമുള്ള ഭര്‍ത്താവില്‍നിന്ന് അതിനനുസ്വതമായ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം.

ലഹരി വിരുദ്ധ സന്ദേശവുമായി ഖത്തറിലെ ലോകകപ്പ് വേദിയിലേക്ക് ബോബി ചെമ്മണൂരിന്റെ യാത്ര. മറഡോണയുടെ സ്വര്‍ണ ശില്‍പമേന്തിയുള്ള യാത്ര തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്തു.

സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന് ആരോപിച്ചുള്ള കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് സുപ്രീം കോടതി ജസ്റ്റിസ് ഋഷികേശ് റോയ് പിന്മാറി. മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിംഗ് ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ട്രസ്റ്റ് ചെയര്‍മാനും പ്രമുഖ അഭിഭാഷകനുമായ വി.കെ. ബീരാനാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

മെഡിക്കല്‍ പി ജി പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വ്വീസിലുഉള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ കീഴിലുള്ള പാലക്കാട് മെഡിക്കല്‍ കോളേജിന്റെ ഭരണ സമിതി അധ്യക്ഷന്‍ മുഖ്യമന്ത്രിയാണ്. പാലക്കാട് മെഡിക്കല്‍ കോളജിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെടുത്തത്.

കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ആരാധാകനാണ് താനെന്ന് സ്പിക്കര്‍ എ.എന്‍ ഷംസീര്‍. ശശി തരൂരിനെ വേദിയിലിരുത്തിയാണു പ്രശംസ. ശശി തരൂര്‍ പ്രയോഗിക്കുന്ന ചില വാക്കുകളുടെ അര്‍ത്ഥത്തിനായി ഡിക്ഷണറി തേടാറുണ്ട്. വൊക്കാബുലറിയും വാക്ചാതുര്യവും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഷംസീര്‍ പറഞ്ഞു.

അമിത വേഗത്തില്‍ ഓവര്‍ ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് സ്വകാര്യ സ്‌കൂള്‍ അധ്യാപിക മരിച്ചു. കായംകുളം എസ്എന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അധ്യാപികയായ ഭഗവതിപടിയില്‍ വാടകക്കു താമസിക്കുന്ന ഓച്ചിറ തെക്ക് കൊച്ചുമുറി സരോജ് ഭവനത്തില്‍ സുമമാണ് മരിച്ചത്.

കോഴിക്കോട് ചേന്ദമംഗലൂരിലെ മിനി പഞ്ചാബി പള്ളിയില്‍ സിനിമാ ഷൂട്ടിംഗിനിടെ രണ്ട് അക്രമികളുടെ അതിക്രമം. ഷമീര്‍ പരവന്നൂര്‍ സംവിധാനം ചെയ്യുന്ന ‘അനക്ക് എന്തിന്റെ കേട്’ എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. അക്രമത്തെ തുടര്‍ന്ന് സിനിമയുടെ ഷൂട്ടിംഗ് നിര്‍ത്തിവച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.

പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്കു കേരള പോലീസിന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അംഗീകാരം. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറില്‍ നിന്ന് പോലീസ് ആസ്ഥാനത്തെ എസ്പി ഡോ. നവനീത് ശര്‍മ്മ അവാര്‍ഡ് സ്വീകരിച്ചു. തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും പുരസ്‌കാരം നേടി.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. പിറവം മണ്ഡലം കമ്മിറ്റി യോഗത്തിനിടെയാണ് സംഭവം. സര്‍ക്കാരിനെതിരായ സമരം ആലോചിക്കാനാണു യോഗം ചേര്‍ന്നത്. മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാര്‍ സാബു ജേക്കബിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലാണ് ഏറ്റുമുട്ടിയത്.

കലോല്‍സവത്തിനു പോയി മടങ്ങുന്നതിനിടെ തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന വിവരം മറച്ചുവച്ചതിനു പ്രിന്‍സിപ്പല്‍ അടക്കം മൂന്നു പേര്‍ കൂടി അറസ്റ്റില്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. അധ്യാപകന്‍ കിരണ്‍ നേരത്തെ അറസ്റ്റിലായിരുന്നു.

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു. കൊച്ചി ചിറ്റൂര്‍ റോഡില്‍ വൈഎംസിഎയ്ക്കു സമീപം വച്ചായിരുന്നു അപകടം. എറണാകുളത്തു നിന്നും തിരുവനന്തപുരം കളിയക്കാവിളയിലേക്കു പോകുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ഉംറ തീര്‍ഥാടനം പൂര്‍ത്തിയാക്കി നാട്ടിലേക്കു മടങ്ങാന്‍ എയര്‍പ്പോര്‍ട്ടിലേക്കു പോകവേ മലയാളി തീര്‍ഥാടക മരിച്ചു. കണ്ണൂര്‍ താണ സ്വദേശിനി അല്‍-സഫ കോട്ടേജില്‍ ഖദീജ (70) ആണ് മരിച്ചത്.

മദ്യപാനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ അന്യ സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു. അരൂരിനടുത്ത ചന്തിരൂരില്‍ ജോലി ചെയ്യുന്ന ആസാം സ്വദേശി ബിഷ്വാജിത് ബുയാന്‍ (23) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ സുനേശ്വര്‍ സൈകയെ അരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പോക്സോ കേസ് അടക്കം നിരവധി കേസുകളിലെ പ്രതി ചെറുതന വടക്ക് സൗപര്‍ണികയില്‍ അഭിജിത്തി (35) നെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ഹരിപ്പാട്, മാന്നാര്‍, കായംകുളം, അടൂര്‍, ചാലക്കുടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ വധശ്രമം, കഠിന ദേഹോപദ്രവം, മയക്കുമരുന്ന് വില്‍പ്പന, പോക്സോ തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയ്ക്ക് 10 വര്‍ഷം കഠിന തടവ്. എറണാകുളം ഐരാപുരം സ്വദേശി സുബിനെയാണ് പെരുമ്പാവൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. അമ്പതിനായിരം രൂപ പിഴയും ഒടുക്കണം. 2018 ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം.

ഇടുക്കി വണ്ടിപ്പെരിയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 67 കാരനെ അറസ്റ്റു ചെയ്തു. തങ്കമല എസ്റ്റേറ്റില്‍ ബോബന്‍ എന്ന ജോണ്‍ ആണ് പിടിയിലായത്.

കൊറിയര്‍ വഴി 320 എല്‍എസ്ഡി സ്റ്റാമ്പ് എത്തിച്ച യുവാവിനെ അറസ്റ്റു ചെയ്തു. കോഴിക്കോട് കുളത്തറ സ്വദേശിയായ സല്‍മാന്‍ ഫാരീസിനെ(25)യാണ് അറസ്റ്റു ചെയ്തത്. ഇയാളില്‍നിന്ന് 10 ഗ്രാമോളം എം ഡിഎംഎയും കഞ്ചാവും ഡിജിറ്റല്‍ ത്രാസും എക്സൈസ് പിടികൂടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വയനാട്ടിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡ് വിശാലം വീട്ടില്‍ ലക്ഷ്മീനാരായണന്‍ (19), വയനാട് കാക്കവയല്‍ മുട്ടില്‍ വീട്ടില്‍ അഫ്സല്‍ (23) എന്നിവരാണ് അറസ്റ്റിലായത്.

കേന്ദ്ര ബജറ്റിനു മുന്നോടിയായുള്ള കൂടിയാലോചനകള്‍ക്കു ധനമന്ത്രി നിര്‍മല സീതാരാമന്‍ തുടക്കമിട്ടു. സാമ്പത്തിക വിദഗ്ധരുമായും വ്യവസായ പ്രമുഖരുമായും നേരിട്ടും വെര്‍ച്വല്‍ യോഗങ്ങളിലൂടേയും ആശയവിനിമയം നടത്തും. 2023-24 ബജറ്റ് നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ തേടാനാണ് ചര്‍ച്ച.

ക്രിമിനല്‍ നടപടി ചട്ടത്തിലെ 64-ാം വകുപ്പ് വിവേചനപരമായതിനാല്‍ ഭേദഗതി ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ചു. സമന്‍സിലെ വിലാസക്കാരന്‍ സ്ഥലത്തില്ലെങ്കില്‍ കുടുംബത്തിലെ മുതിര്‍ന്ന പുരുഷന്‍ കൈപ്പറ്റണമെന്ന വ്യവസ്ഥ സ്ത്രീകളോടുള്ള വിവേചനമാണെന്നും കുടുംബത്തിലെ മുതിര്‍ന്ന വനിതയ്ക്കും തുല്യ പ്രാധാന്യം വേണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചെന്നു സ്വയം സാക്ഷ്യപ്പെടുത്തുന്ന ‘എയര്‍ സുവിധ’ പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തലാക്കി. ഇന്ത്യയിലേക്കു വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ എയര്‍ സുവിധയില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു.

രസ്നയുടെ സ്ഥാപകന്‍ അരീസ് പ്രീരോജ്ഷാ കമ്പട്ട അഹമ്മദാബാദില്‍ അന്തരിച്ചു. 85 വയസായിരുന്നു. അരീസ് കമ്പട്ട 1962 ലാണ് ബിസിനസ് രംഗത്തേക്കു ചുവടുവച്ചത്.

യുപിയിലെ മഥുരയില്‍ യമുന എക്‌സ്പ്രസ് വേയില്‍ സ്യൂട്ട്‌കേസില്‍ 22 കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം ദുരഭിമാനക്കൊല. യുവതിയുടെ അച്ഛനും അമ്മയും അറസ്റ്റിലായി. ആയുഷി ചൗധരിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. താഴ്ന്ന ജാതിയിലുള്ളയാളെ വിവാഹം ചെയ്തതിനു അച്ഛന്‍ വെടിവച്ചുകൊന്ന് മൃതദേഹം സ്യൂട്ട്‌കേസില്‍ പൊതിഞ്ഞ് ഹൈവേയില്‍ തള്ളുകയായിരുന്നു. ഡല്‍ഹിയിലെ ബദര്‍പൂരിലെ വസതിയില്‍ കൊലപ്പെടുത്തിയശേഷം 150 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം തള്ളിയത്.

എന്‍ഐഎ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളി കുല്‍വീന്ദര്‍ജിത് സിംഗ് പിടിയില്‍. ഡല്‍ഹി വിമാനത്താവളത്തിലാണ് ഇയാള്‍ പിടിയിലായത്. എന്‍ഐഎ ഇയാളെ കണ്ടെത്തുന്നവര്‍ക്ക് അഞ്ചുലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ ഫൗണ്ടേഷന്റെ പ്രസിഡന്റായി ദി വാള്‍ട്ട് ഡിസ്നി കമ്പനി ഇന്ത്യ ആന്‍ഡ് സ്റ്റാര്‍ ഇന്ത്യ പ്രസിഡന്റും കണ്‍ട്രി മാനേജറുമായ കെ മാധവനെ തെരഞ്ഞെടുത്തു. ടെലിവിഷന്‍ ബ്രോഡ്കാസ്റ്റേഴ്‌സിന്റെയും ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളുടെയും അപെക്സ് ബോഡിയാണ് ഐബിഡിഎഫ്.

ഖത്തര്‍ ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് ഇറാനെ തകര്‍ത്ത് ഇംഗ്ലണ്ട്. ഒന്നാം പകുതി അവസാനിച്ചപ്പോള്‍ തന്നെ ഇംഗ്ലണ്ട് എതിരില്ലാത്ത മൂന്ന് ഗോളിന് മുന്നിലായിരുന്നു. ജൂഡ് ബെല്ലിംഗ്ഹാം, ബുക്കായോ സാക്ക, സ്റ്റെര്‍ലിംഗ്, റാഷ്ഫോര്‍ഡ്, ഗ്രീലീഷ് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്തത്. ഇറാന്റെ രണ്ട് ഗോളുകളും നേടിയത് മെഹദി തരൈമിയായിരുന്നു.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ദേശീയ ഗാനം ആലപിക്കാന്‍ തയ്യാറാകാതെ ഇറാന്‍ ടീം. ഇറാനില്‍ ഹിജാബിനെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് താരങ്ങള്‍ ദേശീയ ഗാനം ആലപിക്കാതിരുന്നത്. ദേശീയ ഗാനം ആലപിക്കാതിരുന്നത് കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് ഇറാന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

നിരവധി അവസരങ്ങള്‍ തുലച്ച ആഫ്രിക്കന്‍ ചാമ്പ്യന്മാരെ അവസാന നിമിഷ ഗോളുകളില്‍ വീഴ്ത്തി ഓറഞ്ച് പട. ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ നെതര്‍ലന്‍ഡ്സിന് സെനഗലിനെതിരെ രണ്ട് ഗോള്‍ വിജയം. ഗ്യാപ്കോയും ക്ലാസനുമാണ് ഡച്ച് സംഘത്തിനായി ഗോള്‍ വല കുലുക്കിയത്.

ലോകകപ്പില്‍ ഇന്നലെ നടന്ന മൂന്നാമത്തെ മത്സരമായ വെയ്ല്‍സ് -യുഎസ്എ പോരാട്ടം ഓരോ ഗോള്‍ വീതമുള്ള ആവേശസമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചാണ് സമനിലയില്‍ പിരിഞ്ഞത്. ആദ്യ പകുതിയിലെ 36-ാം മിനിറ്റില്‍ തിമോത്തി വിയയുടെ ഗോളില്‍ മുന്നിലെത്തിയ യുഎസിനെ രണ്ടാം പകുതിയുടെ 80-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഗാരെത് ബെയ്‌ലിന്റെ പെനല്‍റ്റി ഗോളിലാണ് വെയ്ല്‍സ് സമനിലയില്‍ തളച്ചത്.

ലോകകപ്പില്‍ ഇന്ന് നാല് കളികള്‍. ആദ്യ മത്സരം വൈകീട്ട് 3.30 ന് അര്‍ജന്റീനയും സൗദി അറേബ്യയും തമ്മിലാണ്. ലോകത്ത് ഏറ്റവും ആരാധകരുള്ള അര്‍ജന്റീനയുടെ ലയണല്‍ മെസി ഇന്ന് കളത്തിലിറങ്ങുന്നു എന്നതാണ് ഇന്നത്തെ പ്രത്യകത. ഫുട്ബോള്‍ കളത്തിലെ മെസിയുടെ ചാരുതയാര്‍ന്ന ചലനങ്ങള്‍ക്കായി ലോകം പ്രതീക്ഷയോടെയും പ്രാര്‍ത്ഥയോടെയുമാണ് കാത്തിരിക്കുന്നത് . 6.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ടുണീഷ്യയുമായി ഏറ്റുമുട്ടും. 9.30 ന് നടക്കുന്ന മൂന്നാമത്തെ മത്സരത്തില്‍ മെക്സിക്കോ പോളണ്ടിനെ ഏറ്റുമുട്ടുമ്പോള്‍ 12.30 ന് നടക്കുന്ന നാലാമത്തെ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും.

ന്യൂസിലാണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെ ഇന്ത്യയുടെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന്. ആദ്യ മത്സരം മഴയില്‍ മുങ്ങിയപ്പോള്‍ രണ്ടാമത്തെ മത്സരത്തില്‍ മികച്ച വിജയം നേടിയ ഇന്ത്യ ഇന്നത്തെ ജയത്തോടെ പരമ്പര നേടാമെന്നുള്ള ആത്മവിശ്വാസത്തിലാണ്.

പേടിഎമ്മില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും, ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ എല്ലാ യുപിഐ പേയ്‌മെന്റ് ആപ്പുകളിലുമുള്ള മൊബൈല്‍ നമ്പറുകളിലേക്കും പേയ്‌മെന്റുകള്‍ നടത്താനാകും. പുതിയ തീരുമാനത്തോടെ പേടിഎം ആപ്പ് ഉപയോക്താക്കള്‍ക്ക് സേവന ദാതാവ് ആരാണെന്നത് പരിഗണിക്കാതെ തന്നെ രജിസ്റ്റര്‍ ചെയ്ത യുപിഐ ഐഡിയുള്ള ഏത് മൊബൈല്‍ നമ്പറിലേക്കും തല്‍ക്ഷണം പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. പേടിഎം ആപ്പിന്റെ ‘യുപിഐ മണി ട്രാന്‍സ്ഫര്‍’ വിഭാഗത്തില്‍, ‘യുപിഐ ആപ്പുകളിലേക്ക്’ എന്നതില്‍ ക്ലിക്ക് ചെയ്യുക. പണം ആര്‍ക്കാണോ അയയ്ക്കുന്നത് അവരുടെ യുപിഐ ആപ്പിന്റെ മൊബൈല്‍ നമ്പര്‍ നല്‍കുക. തുക എത്രയെന്ന് നല്‍കിയ ശേഷം ‘അയയ്ക്കുക’ എന്നതില്‍ ക്ലിക്ക് ചെയ്യുക.

വരാനിരിക്കുന്ന ആഗോള മാന്ദ്യത്തിനും പെരുകുന്ന പണപ്പെരുപ്പത്തിനുമിടയില്‍ 2022-23 സാമ്പത്തികവര്‍ഷം ഇന്ത്യ 6.5 ശതമാനം മുതല്‍ 7.1 ശതമാനം വരെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധ്യതയുണ്ടെന്ന് ‘ഡെലോയിറ്റ് ഇന്ത്യ’ റിപ്പോര്‍ട്ട്. ആഗോള സമ്പദ്വ്യവസ്ഥ തിരികെയെത്തുകയും സാമ്പത്തികാടിത്തറ മെച്ചപ്പെടുകയും ചെയ്താല്‍ 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെയുള്ള നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യ 6.5-7.1 ശതമാനവും അടുത്ത വര്‍ഷം 5.5-6.1 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നാണ് ഡെലോയിറ്റ് പ്രതീക്ഷ. 2021-22 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം 8.7 ശതമാനം വളര്‍ച്ച നേടി.

അമലാ പോള്‍ നായികയാകുന്ന ‘ ദ ടീച്ചര്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ‘അതിരന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേകാണ് സംവിധായകന്‍. വിവേകിന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥയും. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും. പി വി ഷാജി കുമാറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ മഞ്ജു പിള്ള, ചെമ്പന്‍ വിനോദ് ജോസ്, ഹക്കിം ഷാജഹാന്‍, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങന്‍, അനു മോള്‍, മാല പാര്‍വ്വതി, വിനീത കോശി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ശ്രീനാഥ് ഭാസി നായകനാകുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ആക്ഷേപ- ഹാസ്യ വിഭാഗത്തില്‍, സകുടുംബം ആസ്വദിച്ചു കാണാവുന്ന ഒന്നായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍ ഉള്‍പ്പെടുന്ന രസകരമായ ഒരു രംഗം ഉള്‍പ്പെടുത്തിയാണ് ടീസര്‍. ആന്‍ ശീതള്‍, വിജിലേഷ്, ദിനേശ് പ്രഭാകര്‍, നിര്‍മ്മല്‍ പാലാഴി, ജോണി ആന്റണി, മാമുക്കോയ, ഷൈനി സാറ, സുനില്‍ സുഗത, രഞ്ജി കങ്കോല്‍ , രസ്ന പവിത്രന്‍, സരസ്സ ബാലുശ്ശേരി, രഞ്ജിത്ത്ട്ട്, നതാനിയല്‍ മഠത്തില്‍, നിഷ മാത്യു, ഉണ്ണിരാജ , രാജേഷ് മാധവന്‍, മൃദുല, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിഎന്‍ജി മോഡല്‍ ലൈനപ്പ് കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് ടിയാഗോ എന്‍ആര്‍ജി ഐ-സിഎന്‍ജി പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ‘ഇന്ത്യയിലെ ആദ്യത്തെ ടഫ്-റോഡര്‍ സിഎന്‍ജി’ എന്ന് കമ്പനി വിശേഷിപ്പിക്കുന്ന മോഡല്‍ എക്സ്ടി, എക്സ് ഇസെഡ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റ് വേരിയന്റുകള്‍ക്ക് യഥാക്രമം 7.40 ലക്ഷം രൂപയും 7.80 ലക്ഷം രൂപയുമാണ് വില. മേല്‍പ്പറഞ്ഞ എല്ലാ വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. രണ്ട് സിഎന്‍ജി വേരിയന്റുകള്‍ക്കും അവയുടെ സ്റ്റാന്‍ഡേര്‍ഡ് എതിരാളികളേക്കാള്‍ 90,000 രൂപ കൂടുതലാണ്.

ചിപ്പിയിലൊളിപ്പിച്ച മുത്തുകള്‍ പെറുക്കിയെടുക്കാനാവുന്ന കഥകളാണ് ‘ബോണ്‍സായ്’. ഒറ്റവരിക്കഥകളില്‍ നിന്നും ഒരായിരം അര്‍ത്ഥതലങ്ങള്‍ കണ്ടെത്താവുന്ന കഥകളുടെ സമാഹാരം. നോവല്‍ ടെസ്റ്റ് ക്രിക്കറ്റായും നോവലെറ്റ് ഒരു വണ്‍ഡെ മാച്ചായും ചെറുകഥ ട്വന്റി ട്വന്റിയായും താരതമ്യപ്പെടുത്തുമ്പോള്‍ ഈ സമാഹാരത്തിലെ കഥകള്‍ സൂപ്പര്‍ ഓവറാണെന്ന് എഴുത്തുകാരന്‍ രേഖപ്പെടുത്തുന്നു. ഓരോ കഥയിലും ജീവിതസത്യത്തിന്റെയും പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും മോഹത്തിന്റെയും അടയാളങ്ങള്‍ ഒളിഞ്ഞിരിക്കുന്നു. ‘നിതിന്‍ എം എസ്’. ഗ്രീന്‍ ബുക്സ്. വില 85 രൂപ.

തണുപ്പുകാലത്ത് തണുത്ത വെള്ളത്തിലെ കുളി അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധര്‍. സ്ട്രെസ് കുറയ്ക്കാനും വേദനകളും ക്ഷീണവും കുറയ്ക്കാനുമെല്ലാം തണുത്തവെള്ളത്തിലെ കുളി ഉത്തമമാണ്. എന്നിരുന്നാല്‍ തന്നേയും തണുപ്പുകാലത്ത് ഈ പതിവ് മാറ്റവയ്ക്കുന്നതാണ് നല്ലത്. ഹൃദ്രോഗങ്ങള്‍ മിക്കവരിലും കൂടുതലായി കാണുന്നത് തണുപ്പു കാലത്താണ്. തണുപ്പ് രക്തക്കുഴലുകളെ സങ്കോചിപ്പിക്കുകയും രക്തസമ്മര്‍ദം കൂട്ടുകയും ചെയ്യും. ഇത് ഹൃദ്രോഗവും പക്ഷാഘാതവും ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിപ്പിക്കും. രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമോ രക്തം കട്ടപിടിക്കുന്നതു മൂലമോ പേശികള്‍ക്ക് ആവശ്യമായ രക്തം ലഭിക്കാതെ വരുമ്പോഴാണ് ഹൃദ്രോഗമോ പക്ഷാഘാതമോ ഉണ്ടാകുന്നത്. തണുത്തവെള്ളം ചര്‍മത്തിലെ രക്തക്കുഴലുകളെ ചുരുക്കും. അതുകൊണ്ടുതന്നെ തണുത്തവെള്ളത്തിലുള്ള കുളി ശരീരത്തിലെ രക്തപ്രവാഹം സാവധാനത്തിലാക്കും. ഇതിന്റെ ഫലമായി രക്തം പമ്പുചെയ്യാന്‍ വേണ്ടി ഹൃദയം വളരെവേഗത്തില്‍ മിടിക്കാനും തുടങ്ങും. അതുകൊണ്ട് തണുപ്പുകാലത്ത് ചൂടുവെള്ളത്തിലോ ഇളം ചൂടുവെള്ളത്തിലോ കുളിക്കുന്നതാണ് നല്ലത്. കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ശരീരം ചൂടാക്കി നിലനിര്‍ത്താനും ശ്രദ്ധിക്കണം. ദിവസം അരമണിക്കൂറെങ്കിലും വ്യായാമവും വര്‍ക്കൗട്ടും ചെയ്യുന്നതും ശരീരത്തെ ചൂടാക്കുകയും ഫിറ്റ്നസ് നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ചൂടുള്ള ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ വൃദ്ധസദനത്തില്‍ താമസം തുടങ്ങാന്‍ ആണ് 92 വയസ്സുകാരന്‍ എത്തിയത്. നരച്ചമുടിയൊക്കെ നന്നായി ചീകിയൊതുക്കി, വൃത്തിയുള്ള വേഷം ധരിച്ച് വളരെ സന്തുഷ്ടനായാണ് അയാളെ കണ്ടത്. 70 വര്‍ഷം ജീവിതപങ്കാളിയായ വ്യക്തി മരിച്ചപ്പോള്‍ ജീവിതത്തില്‍ തനിച്ചായിപ്പോയി. അങ്ങിനെയാണ് അയാള്‍ വൃദ്ധസദനത്തിലേക്ക് താമസം മാറാന്‍ തീരുമാനിച്ചത്. ്അയാള്‍ക്കായി മാറ്റിവെയ്ക്കപ്പെട്ട മുറിയിലേക്ക് നടക്കുമ്പോള്‍ വൃദ്ധസദനത്തിലെ മാനേജര്‍ അയാളുടെ മുറിയിലുളള സൗകര്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടേയിരുന്നു. മാനേജറുടെ വിവരണം കഴിഞ്ഞപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് അയാള്‍ പറഞ്ഞു: ആ മുറി എപ്രകാരമുള്ളതായാലും മുറിയിലെ ക്രമീകരണങ്ങള്‍ എത്തരത്തിലുള്ളതായാലും ഞാന്‍ അതിനെ ഇഷ്ടപ്പെടുന്നു. ആ മുറിയെ സ്വീകരിക്കാന്‍ ഞാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഞാന്‍ ആ മുറിയുടെ സംവിധാനമല്ല, എന്റെ മനസ്സിന്റെ സംവിധാനത്തിനാണ് പ്രാധാന്യം കല്‍പിക്കുന്നത്. നമ്മുടെ ഓരോ ദിവസവും ഈശ്വരന്‍ നല്‍കുന്ന ഒരു വരദാനമാണ്. ജീവിതസാഹചര്യങ്ങളെ നിരീക്ഷിക്കാനും ജീവിതയാഥാര്‍ത്ഥ്യങ്ങളെ വിലയിരുത്താനുമുള്ള അമൂല്യമായ അവസരമാണ് നമ്മുടെ ഓരോ ദിവസങ്ങളും. ഓരോ ദിവസം പുലരുമ്പോള്‍ നാം എടുക്കുന്ന തീരുമാനങ്ങളും നിശ്ചയങ്ങളുമാണ് നമ്മുടെ സന്തോഷത്തെ നിര്‍ണ്ണയിക്കുന്നത്. ഓരോ ദിനവും സന്തോഷം നിറയ്ക്കാനാകട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *