yt cover 16

https://dailynewslive.in/ കോഴിക്കോട്ട് പുതിയ ബസ് സ്റ്റാന്റിലെ വസ്ത്രവ്യാപാരശാലയിലുണ്ടായ വന്‍ തീപിടിത്തം നിയന്ത്രണ വിധേയം. വൈകീട്ട് അഞ്ച് മണിയോടെയുണ്ടായ തീപിടിത്തത്തില്‍ ഷോപ്പിംഗ് കോംപ്ലക്സ് ഏതാണ്ട് പൂര്‍ണമായി കത്തിനശിച്ചു. അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. നഗരമെങ്ങും കറുത്ത പുക പടര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. തീ നിയന്ത്രണവിധേയമായെങ്കിലും അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും പൂര്‍ണമായും അണഞ്ഞിരുന്നില്ല. രാത്രി ഒന്‍പത് മണിയോടെ, ജെ.സി.ബി കൊണ്ടുവന്ന് കെട്ടിടത്തിന്റെ ചില്ല് പൊട്ടിച്ച് വെള്ളം ശക്തിയായി അടിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പടര്‍ന്ന ഉടനെ തന്നെ കെട്ടിടത്തില്‍ നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിച്ചതിനാല്‍ ആളപായമില്ല. ജില്ലയിലെയും പുറത്തുമുള്ള മുപ്പതോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ പണിപ്പെട്ടാണ് രാത്രി പത്തരയോടെ തീ നിയന്ത്രണവിധേയമാക്കിയത്

https://dailynewslive.in/ കോഴിക്കോട് ബസ് സ്റ്റാന്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ അന്വേഷണം. രണ്ട് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം.

https://dailynewslive.in/ കോഴിക്കോട് ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ തീപ്പിടിത്തം മുന്നറിയിപ്പും താക്കീതുമാണെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി നേതാവ് കെ.സി. ശോഭിതയും ഉപനേതാവ് കെ.മൊയ്തീന്‍ കോയയും വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ.അബൂബക്കറും പറഞ്ഞു. ഫയര്‍ഫോഴ്സിന് തീ അണയ്ക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു. കെട്ടിടത്തിന് മുകളിലേക്ക് കയറാന്‍ പ്രയാസം നേരിട്ടതാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ വൈകിയത്. കെട്ടിട നിര്‍മാണത്തിലെ അശാസ്ത്രീയ ഘടനയാണിത് കാരണം.

https://dailynewslive.in/ കോഴിക്കോട് തീപ്പിടിത്തമുണ്ടായ കെട്ടിടത്തില്‍ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്. എന്താണ് സംഭവിച്ചതെന്നും കെട്ടിടത്തിന്റെ കുഴപ്പങ്ങളുണ്ടോയെന്നെല്ലാം പിന്നീട് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ആഗോള കത്തോലിക്കാ സഭയുടെ മാര്‍പാപ്പയായി ലിയോ പതിനാലാമന്‍ സ്ഥാനമേറ്റു. മുക്കുവന്റെ മോതിരവും പാലിയവും സ്വീകരിച്ചുകൊണ്ടാണ് സ്ഥാനമേറ്റെടുത്തത്. സമാധാനം പുലരുന്ന പുതിയ ലോകം സാധ്യമാകണമെന്ന് സ്ഥാനമേറ്റ ചടങ്ങില്‍ മാര്‍പാപ്പ പറഞ്ഞു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി സ്ഥാനമേറ്റത്.

https://dailynewslive.in/ ദൈവസ്നേഹത്തിന്റെ വഴിയില്‍ നിങ്ങള്‍ക്കൊപ്പം നടക്കാന്‍ ആഗ്രഹിക്കുന്നുവെന്നും സ്നേഹവും ഐക്യവും പ്രധാനമാണെന്നും ലിയോ പതിനാലാമന്‍ മാര്‍പാപ്പ പറഞ്ഞു. വത്തിക്കാനില്‍ നടക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ മാര്‍പാപ്പയായി സ്ഥാനമേല്‍ക്കുന്ന ചടങ്ങിലാണ് ലിയോ പതിനാലാമന്റെ പ്രതികരണം.

https://dailynewslive.in/ അക്യുപങ്ങ്ചര്‍ ചികിത്സയ്ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം അശാസ്ത്രീയത പ്രചരിപ്പിക്കുന്നവര്‍ സാമൂഹ്യദ്രോഹികളാണ്. വാക്സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്നതുള്‍പ്പെടെ സമൂഹത്തെ പുറകോട്ടടുപ്പിക്കാന്‍ ഇക്കൂട്ടര്‍ ശ്രമം നടത്തുകയാണ് എന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ചിറ്റൂര്‍ താലൂക്ക് ആശുപത്രി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ പാലക്കാട് കോട്ടമൈതാനത്ത് നടന്ന റാപ്പര്‍ വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് പതിനഞ്ചോളം പേര്‍ക്ക് പരുക്ക്. പട്ടിക ജാതി-വര്‍ഗ വകുപ്പും സാംസ്‌കാരിക വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച സംഗീത പരിപാടിയിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്. കാണികള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായതോടെ പൊലീസ് ലാത്തി വീശി. പരിപാടിക്കിടെ നാലു തവണയാണ് പൊലീസ് ലാത്തി വീശിയത്.

https://dailynewslive.in/ മുതലപ്പൊഴിയിലെ മണല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഈ മാസം മുപ്പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സമര സമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കലക്ടറുടെ വസതിയില്‍ നടന്ന ചര്‍ച്ചയില്‍ സമര സമിതി നേതാക്കളും ഹാര്‍ബര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറും കരാര്‍ കമ്പനിയുടെ പ്രതിനിധികളും പങ്കെടുത്തു.

https://dailynewslive.in/ സംസ്ഥാനത്തെ സ്‌കൂള്‍ കോമ്പൗണ്ടുകളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന എല്ലാ കെട്ടിട ഭാഗങ്ങളും സ്‌കൂള്‍ തുറക്കും മുന്‍പ് പൊളിച്ചുനീക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ച സ്‌കൂളുകളില്‍ പോലും വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ സാങ്കേതിക തടസങ്ങള്‍ മൂലം പൊളിക്കാനാവാതെ അപകടാവസ്ഥയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെയും പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

https://dailynewslive.in/ രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികള്‍ക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാന്‍ അവസരമൊരുക്കാന്‍ കേരള സര്‍ക്കാര്‍. സംസ്ഥാനത്തെ ഹൈസ്‌കൂളുകളില്‍ ഇതിനായി കൈറ്റ് വഴി 29,000 റോബോട്ടിക് കിറ്റുകളുടെ വിതരണം പൂര്‍ത്തിയാക്കിയതായി മന്ത്രി വി. ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു.

https://dailynewslive.in/ നീതി ആയോഗ് റിപ്പോര്‍ട്ട് ആധാരമാക്കിയെന്ന് തെറ്റിദ്ധരിപ്പിച്ച് കേരളത്തിലെ സര്‍വ്വകലാശാലകളെ ഇകഴ്ത്തി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോക്ടര്‍ ആര്‍. ബിന്ദു. 2025 ഫെബ്രുവരിയിലെ നീതി ആയോഗ് റിപ്പോര്‍ട്ടിലെ വസ്തുതകള്‍ ഉദ്ധരിച്ചാണ് മന്ത്രി ബിന്ദുവിന്റെ വിശദീകരണം.

https://dailynewslive.in/ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വീണ്ടും മെത്രാപ്പോലീത്തയായി നിയമിച്ചു. നിരണം ഭദ്രാസനത്തിന്റെ ചുമതലയിലേക്കാണ് വീണ്ടും നിയമിതനായത്. 2023 ല്‍ കൂറിലോസ് സ്വയം ചുമതല ഒഴിഞ്ഞിരുന്നു, ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് യാക്കോബായ സഭ നിരണം ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്ത സ്ഥാനം രാജിവെച്ചു.

https://dailynewslive.in/ കൊച്ചിയില്‍ ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ വിജിലന്‍സ് കേസില്‍, അന്വേഷണത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തട്ടിപ്പ് പണം ഹവാലയായാണ് കടത്തിയതെന്നാണ് കണ്ടെത്തല്‍. ഒന്നാം പ്രതിയായ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് പിന്നാലെ കൊച്ചി ഇഡി ഓഫിസിലെ കൂടുതല്‍ ഉദ്യോഗസ്ഥരിലേക്ക് വിരല്‍ ചൂണ്ടുകയാണ് പരാതിക്കാരന്‍ അനീഷ്. ഇഡി ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് കുമാര്‍ തന്നെ സമന്‍സ് നല്‍കി വിളിച്ചു വരുത്തി അസഭ്യം പറഞ്ഞ് മാനസിക പീഡനത്തിന് വിധേയനാക്കിയെന്നാണ് അനീഷിന്റെ ആരോപണം. അറസ്റ്റിലായ പ്രതികളുടെ മൊഴികള്‍ക്കപ്പുറമുളള തെളിവുകള്‍ ശേഖരിക്കാനുളള ശ്രമത്തിലാണ് വിജിലന്‍സ്.

https://dailynewslive.in/ സര്‍വകക്ഷി പ്രതിനിധി സംഘ വിവാദത്തില്‍ ഒടുവില്‍ ശശി തരൂരിന് വഴങ്ങി കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാര്‍ അന്തിമ പട്ടിക പുറത്തിറക്കിയതിന് പിന്നാലെ, ഇനി തരൂര്‍ ഉള്‍പ്പെടെ കേന്ദ്രം പുറത്തുവിട്ട പേരുകളില്‍ എതിര്‍പ്പ് ഉയര്‍ത്തേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചു. പ്രധാനമന്ത്രിയെയും ബിജെപിയെയും പോലെ തരംതാണ രാഷ്ട്രീയം കളിക്കാനില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പ്രതികരിച്ചു.

https://dailynewslive.in/ ശശി തരൂരിനെ വിമര്‍ശിച്ച് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അംഗമെന്ന നിലയില്‍ തരൂര്‍ എല്ലാ കാര്യങ്ങളും പാര്‍ട്ടിയെ അറിയിക്കണമെന്നും പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു മുന്നോട്ട് പോകരുതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഏത് തലം വരെ വേണമെങ്കിലും തരൂരിന് പോകാമെന്നും എന്നാല്‍ കോണ്‍ഗ്രസ് ആയിരിക്കുമ്പോള്‍ പാര്‍ട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

https://dailynewslive.in/ തരൂരിന്റെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് അവരുടെ നിലപാട് പറഞ്ഞിട്ടുണ്ടെന്നും അതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

https://dailynewslive.in/ കോണ്‍ഗ്രസിനുള്ളിലെ ബിജെപി സ്ലീപ്പിംഗ് സെല്ലില്‍ ബര്‍ത്ത് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ശശി തരൂരെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കോണ്‍ഗ്രസിനുള്ളില്‍ ബിജെപി സ്ലീപ്പിംഗ് സെല്ലുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ ആശങ്ക നിസാരമല്ലെന്നും ഭീകരതയ്‌ക്കെതിരേയുള്ള പോരാട്ടം പോലും പാര്‍ട്ടി നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി.

https://dailynewslive.in/ രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവന്‍ വെല്ലുവിളിച്ച ആള്‍ക്കെതിരെ ഒരു മാസം എടുത്താണ് എഫ്എആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും എന്നാല്‍ തനിക്കെതിരെ മൂന്ന് ദിവസത്തിനുള്ളില്‍ ജാമ്യമില്ല വകുപ്പ് ചുമത്തിയെന്നും ജി സുധാകരന്‍. നെഗറ്റീവ് പറഞ്ഞ് പോസിറ്റീവ് ആക്കുന്ന പ്രസംഗ തന്ത്രമാണ് താന്‍ ഉപയോഗിച്ചതെന്നും തനിക്കെതിരെ കേസെടുത്തതില്‍ ശരിയല്ലാത്ത ആലോചന നടന്നിട്ടുണ്ടെന്നും എന്നാല്‍ ജയിലില്‍ പോകാന്‍ തയാറെന്നും ജി സുധാകരന്‍ പ്രതികരിച്ചു.

https://dailynewslive.in/ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന തൃശൂര്‍ സ്വദേശിനിയുടെ പരാതിയില്‍ സീരിയല്‍ നടന്‍ റോഷന്‍ ഉല്ലാസ് അറസ്റ്റില്‍. കൊച്ചി കളമശ്ശേരി പൊലീസാണ് ബലാത്സംഘം കുറ്റം ചുമത്തി റോഷനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

https://dailynewslive.in/ കോഴിക്കോട് വീണ്ടും വന്‍ രാസലഹരി വേട്ട. കുന്ദമംഗലത്തിനടുത്ത് കാരന്തൂരില്‍ നിന്നാണ് എംഡിഎംഎ പിടികൂടിയത്. രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പൊക്കുന്ന് സ്വദേശി മുഹമ്മദ് ഇബ്ഹാന്‍, വാഴയൂര്‍ സ്വദേശി മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 78.84 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

https://dailynewslive.in/ കണ്ണനല്ലൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി നീതു (17) ആണ് മരിച്ചത്. നീതുവിന്റെ സഹോദരി (19) മീനാക്ഷി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. സഹോദരന്‍ അമ്പാടി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

https://dailynewslive.in/ ഇടക്കൊച്ചി സ്വദേശി ജോണിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതായി പൊലീസ്. സംഭവത്തില്‍ മകന്‍ ലൈജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരമാണ് ജോണിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപിച്ച് പിതാവുമായി ഉണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് മൊഴി നല്‍കി.

https://dailynewslive.in/ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിനു പിന്നാലെ സൈന്യത്തിനു 40,000 കോടി രൂപയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ പ്രതിരോധ സംഭരണ കൗണ്‍സിലാണ് അടിയന്തര ആയുധസംഭരണ അധികാരം നല്‍കിയത്. 5 വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇത്തരത്തില്‍ അധികാരം നല്‍കുന്നത്.

https://dailynewslive.in/ ചിലര്‍ തന്നോട് നരകത്തിലേക്ക് പോകാന്‍ ആവശ്യപ്പെടുമ്പോള്‍, മറ്റൊരു വിഭാഗം പാകിസ്ഥാനിലേക്ക് പോകാനാണ് പറയുന്നതെന്നും നരകം വേണോ പാകിസ്ഥാന്‍ വേണോ എന്ന് ചോദിച്ചാല്‍ താന്‍ തീര്‍ച്ചയായും നരകം തന്നെ തെരഞ്ഞെടുക്കുമെന്നും പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തര്‍. മുംബൈയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജാവേദ് അക്തര്‍. കശ്മീരികള്‍ക്ക് ഇന്ത്യയിലല്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും പഹല്‍ഗാമില്‍ സംഭവിച്ചത് അവരെയാണ് ഏറ്റവും വേദനിപ്പിച്ചതെന്നും അവരില്‍ 99% പേരും ഇന്ത്യയോട് വിശ്വസ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പാകിസ്ഥാനില്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കരസേന. അതിര്‍ത്തിയിലെ പാക് സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കുന്നത് ദൃശ്യങ്ങളിലുണ്ട്. നീതി നടപ്പാക്കിയെന്ന അടിക്കുറിപ്പോടെയാണ് വെസ്റ്റേണ്‍ കമാന്‍ഡിന്റെ എക്സില്‍ ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. കൂടുതല്‍ വ്യക്തതയും കൃത്യതയുമുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ കരസേന പുറത്തുവിട്ടിരിക്കുന്നത്.

https://dailynewslive.in/ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തില്‍ ഹരിയാനയില്‍ ഇരുപത്തിയാറുകാരന്‍ പൊലീസിന്റെ പിടിയില്‍. ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് വിവരങ്ങള്‍ കൈമാറിയെന്നാണ് വിവരം. പ്രതിയെ ആറു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇതോടെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി.

https://dailynewslive.in/ പാകിസ്ഥാനുമേല്‍ കടുത്ത ഉപാധികളുമായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട്. സാമ്പത്തിക സഹായത്തിന്റെ അടുത്ത ഗഡു നല്‍കുന്നതിന് 11 ഉപാധികളാണ് ഐഎംഎഫ് മുന്നോട്ടുവെച്ചത്. വാര്‍ഷിക ബജറ്റ് 17.6 ട്രില്യണ്‍ രൂപയായി ഉയര്‍ത്തണമെന്നതാണ് ആദ്യത്തേത്. വൈദ്യുതി ബില്ലുകളുടെ സേവന ചാര്‍ജില്‍ വര്‍ധന വേണമെന്നും പ്രതിരോധ ചെലവില്‍ സുതാര്യത വേണമെന്നും ഉപാധികള്‍ വച്ചിട്ടുണ്ട്. ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുകയോ കൂടുതല്‍ വഷളാവുകയോ ചെയ്യുന്നത് വായ്പാപദ്ധതിയുടെ സാമ്പത്തിക, ബാഹ്യഘടകങ്ങളേയും പരിഷ്‌കരണലക്ഷ്യങ്ങളേയും പ്രതികൂലമായി ബാധിക്കാനിടയുണ്ടെന്നും അന്താരാഷ്ട്ര നാണയനിധി പാകിസ്താന് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഇന്ത്യയില്‍ നടന്ന വിവിധ സ്‌ഫോടനങ്ങളില്‍ പങ്കുള്ള സെയ്ഫുള്ള ഖാലിദ് എന്ന ലഷ്‌കര്‍ ഭീകരന്‍ പാകിസ്താനില്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍ അജ്ഞാതരായ ആളുകളുടെ ആക്രമണത്തിലാണ് സെയ്ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത്.

https://dailynewslive.in/ പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ഭീകരതാവളം പുനര്‍നിര്‍മിക്കാന്‍ പാക് സര്‍ക്കാരിന്റെ സഹായം. പാകിസ്ഥാനിലെ മുറിദ്കെയില്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത ആസ്ഥാനം പുനര്‍നിര്‍മിച്ച് നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെന്ന് ഭീകരവാദ സംഘടനയായ പാകിസ്ഥാന്‍ മര്‍ക്സി മുസ്ലിം ലീഗ് അറിയിച്ചു.

https://dailynewslive.in/ ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 17 മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപത്താണ് തീപിടിത്തം ഉണ്ടായത്. ഇന്നലെ പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 20 പേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.

https://dailynewslive.in/ കാണ്‍പൂരില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റേഷന് പിന്നാലെ രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്തത് ഇക്കാര്യത്തില്‍ വൈദഗ്ധ്യമില്ലാത്ത ദന്ത ഡോക്ടറാണെന്നാണ് പരാതി. ഡോക്ടറുടെ ഭര്‍ത്താവിനും പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. മരിച്ച രണ്ട് പേരുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന് പിന്നാലെ ഡോക്ടറും ഭര്‍ത്താവും ഒളിവിലാണ്.

https://dailynewslive.in/ നടുറോഡില്‍ പെട്ടന്നുണ്ടായ എട്ട് അടിയോളം ആഴമുള്ള കുഴിയിലേക്ക് വീണ് കാറും യാത്രക്കാരും. തമിഴ്നാട്ടിലെ ചെന്നൈയില്‍ ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ചെന്നൈയിലെ താരാമണിയ്ക്ക് സമീപത്തെ ടൈഡല്‍ പാര്‍ക്കിനടത്തുള്ള രാജീവ് ഗാന്ധി സലൈയിലാണ് റോഡില്‍ പെട്ടന്ന് ഗര്‍ത്തം രൂപം കൊണ്ടത്. ഇതേസമയം ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ യാത്രക്കാര്‍ സഹിതം കുഴിയിലേക്ക് പതിക്കുകയായിരുന്നു.

https://dailynewslive.in/ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്ത 15 ഷിപ്മെന്റ് മാമ്പഴം തടഞ്ഞു. ഇന്ത്യയുടെ ഏറ്റവും വലിയ മാമ്പഴ കയറ്റുമതി വിപണിയാണ് യുഎസ്. ആവശ്യമായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവിധ വിമാനത്താവളങ്ങളില്‍ മാമ്പഴ ലോഡുകള്‍ തടഞ്ഞതെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ള 2 പേരെ വൈറ്റ് ഹൗസ് ഉപദേശക സമിതില്‍ നിയമിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ട് ട്രംപിന്റെ നടപടി വിവാദമാകുന്നു. 2000-2001 കാലഘട്ടത്തില്‍ പാകിസ്ഥാനിലെ ലഷ്‌കര്‍ ഇ തൊയ്ബയുടെ പരിശീലന ക്യാംപില്‍ പങ്കെടുക്കുകയും, കശ്മീരില്‍ നടന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായും ആരോപിക്കപ്പെടുന്ന യുഎസില്‍ നിന്നുള്ള 2 പേരെയാണ് വൈറ്റ് ഹൗസ് ഉപദേശക സമിതിയിലേക്ക് ട്രംപ് ഭരണകൂടം നിയമിച്ചത്. നിരോധിത ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഇസ്മായില്‍ റോയര്‍, സൈതുന കോളജിന്റെ സഹസ്ഥാപകന്‍ ഷെയ്ഖ് ഹംസ യൂസഫ് എന്നിവരെയാണ് ഉപദേശക സമിതിയിലേക്കു നിയമിച്ചിരിക്കുന്നതെന്നു സഖ്യകക്ഷി നേതാവായ ലോറാ ലൂമര്‍ പറഞ്ഞു.

https://dailynewslive.in/ ജര്‍മനിയില്‍ നിന്ന് സ്പെയിനിലേക്കുള്ള ലുഫ്താന്‍സ വിമാനം 10 മിനിറ്റോളം പൈലറ്റില്ലാതെ പറന്നെന്ന് റിപ്പോര്‍ട്ട്. 2024ലാണ് സംഭവം. പ്രധാന പൈലറ്റ് റെസ്റ്റ് റൂമില്‍ പോയ സമയം, സഹപൈലറ്റിനെ ചുമതലയേല്‍പ്പിച്ചു. എന്നാല്‍, കോ പൈലറ്റ് കോക്പിറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് 10 മിനിറ്റ് നേരത്തേക്ക് വിമാനം പൈലറ്റില്ലാതെ പറന്നുവെന്ന് ജര്‍മ്മന്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഎ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ കാലിഫോര്‍ണിയയിലെ വന്ധ്യത ചികിത്സാകേന്ദ്രത്തിന് പുറത്ത് സിഫോടനം. പാം സ്ട്രിങ് നഗരത്തിലെ ചികിത്സാ കേന്ദ്രത്തിന് സമീപത്താണ് ബോംബ് സ്ഫോടനം ഉണ്ടായത്. പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഒമാനില്‍ തീവ്രമായ ഉഷ്ണതരംഗം, ചൂട് കുതിച്ചുയരുന്നു. ഇന്നലെ ഖുറയത്ത് പ്രവിശ്യയില്‍ 48.6 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. താപനില ഇനിയും ഉയരാനാണ് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. കനത്ത ചൂടില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ യുഎഇയില്‍ കടലില്‍ മുങ്ങിയ ചരക്ക് കപ്പലില്‍ നിന്ന് പരിക്കേറ്റ മൂന്ന് പേരെ രക്ഷപ്പെടുത്തി. നാഷണല്‍ ഗാര്‍ഡാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. ചരക്ക് കപ്പല്‍ മുങ്ങിയ വിവരം അറിഞ്ഞെത്തിയ നാഷണല്‍ ഗാര്‍ഡ് ഉടന്‍ തന്നെ അടിയന്തര മെഡിക്കല്‍ ഇവാക്യുവേഷന്‍ നടത്തുകയായിരുന്നു.

https://dailynewslive.in/ ഗാസയില്‍ ഇസ്രയേല്‍ ആരംഭിച്ച പുതിയ സൈനികനടപടിയായ ‘ഗിദയോന്‍ ചാരിയറ്റി’ല്‍ ശനിയാഴ്ച രാത്രിമാത്രം 103 പേര്‍ മരിച്ചു. മരിച്ചവരില്‍ മുപ്പതോളംപേര്‍ കുട്ടികളാണ്. വടക്കന്‍ ഗാസയില്‍ ആക്രമണം ശക്തിപ്പെട്ടതോടെ ഗാസയില്‍ അവശേഷിച്ചിരുന്ന പ്രധാന ആരോഗ്യകേന്ദ്രമായ ഇന്‍ഡൊനീഷ്യന്‍ ഹോസ്പിറ്റല്‍ അടയ്ക്കേണ്ടിവന്നു.

https://dailynewslive.in/ റൊമേനിയയില്‍ തീവ്ര വലതുപക്ഷ സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച് ബുചാറസ്റ്റ് മേയര്‍ നിക്കുസോര്‍ ഡാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക്. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ രാഷ്ട്രീയത്തില്‍ നിന്ന് പ്രേരിതമായ രീതിയില്‍ റൊമേനിയയെ നയിക്കുമെന്ന് പ്രഖ്യാപിച്ച തീവ്ര വലതുപക്ഷ അനുഭാവിയായ ജോര്‍ജ്ജ് സൈമണെയാണ് നിക്കുസോര്‍ ഡാന്‍ പരാജയപ്പെടുത്തിയത്. അപ്രതീക്ഷിത വിജയമെന്നാണ് നിക്കുസോര്‍ ഡാന്റെ പ്രസിഡന്റ് പദവിയെ ലോകം നിരീക്ഷിക്കുന്നത്.

https://dailynewslive.in/ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു. ജോ ബൈഡന്റെ ഓഫീസ് ഇന്നലെ നല്‍കിയ പ്രസ്താവനയില്‍ ആണ് രോഗവിവരം സ്ഥിരീകരിച്ചത്. കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായി കണ്ടെത്തിയിട്ടുണ്ട്. വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തിലുള്ള പ്രസ്റ്റെറ്റ് കാന്‍സറാണ് ബൈഡന് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വളരെ രൂക്ഷമായ നിലയിലെന്നതാണ് ഇത് വിശദമാക്കുന്നത്.

https://dailynewslive.in/ ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് പത്ത് റണ്‍സിന്റെ തോല്‍വി. ഈ സീസണിലെ രാജസ്ഥാന്റെ പത്താം തോല്‍വിയാണിത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് 37 പന്തില്‍ 70 റണ്‍സെടുത്ത നെഹര്‍ വധേരയുടേയും 30 പന്തില്‍ 59 റണ്‍സെടുത്ത ശശാങ്ക് സിംഗിന്റേയും ഇന്നിംഗ്സുകളുടെ മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 50 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും 40 റണ്‍സെടുത്ത വൈഭവ് സൂര്യവംശിയും മികച്ച തുടക്കം നല്‍കിയെങ്കിലും ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

https://dailynewslive.in/ ഐപിഎല്ലില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 10 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി കാപ്പിറ്റല്‍സ് 65 പന്തില്‍ പുറത്താവാതെ 112 റണ്‍സെടുത്ത കെ.എല്‍.രാഹുലിന്റെ മികവില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 199 റണ്‍സെടുത്തു. എന്നാല്‍ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് ഒരോവര്‍ ശേഷിക്കെ വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ വിജയം കയ്യിലൊതുക്കി. 61 പന്തില്‍ 108 റണ്‍സെടുത്ത സായ് സുദര്‍ശനും 53 പന്തില്‍ 93 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും ഇന്നിംഗ്‌സുകളാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ ഗുജറാത്ത് പ്ലേ ഓഫിലെത്തി. ഡല്‍ഹിയുടെ തോല്‍വിയോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, പഞ്ചാബ് കിംഗ്‌സ് എന്നിവരും പ്ലേ ഓഫ് ഉറപ്പിച്ചു. നിലവില്‍ പോയിന്റ് നിലയില്‍ മുംബൈക്കു ശേഷം അഞ്ചാം സ്ഥാനത്താണ് ഡല്‍ഹി.

https://dailynewslive.in/ പ്രമുഖ ധനകാര്യസ്ഥാപനമായ കെഎസ്എഫ്ഇ വിവിധ നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വര്‍ധിപ്പിച്ചു. സ്ഥിരനിക്ഷേപം നടത്തുന്നവര്‍ക്കും ചിട്ടി നിക്ഷേപകര്‍ക്കും കൂടുതല്‍ നേട്ടത്തിന് വഴിയൊരുക്കിയാണ് കെഎസ്എഫ്ഇ പലിശനിരക്ക് വര്‍ധിപ്പിച്ചത്. കെഎസ്എഫ്ഇയിലെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ സര്‍ക്കാര്‍ ഗ്യാരന്റിയുണ്ട്. ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ്, ഷോര്‍ട്ട് ടേം ഡെപ്പോസിറ്റ് തുടങ്ങിയ നിക്ഷേപ പദ്ധതികളുടെ പലിശയാണ് പരിഷ്‌കരിച്ചത്. ജനറല്‍ ഫിക്‌സഡ് ഡെപ്പോസിറ്റ്, ചിട്ടിപ്രൈസ് മണി ഡെപ്പോസിറ്റ് തുടങ്ങിയവയുടെ പലിശനിരക്ക് ഒരുവര്‍ഷത്തേക്ക് 8.50 ശതമാനമാക്കി. ഒന്നുമുതല്‍ രണ്ടുവര്‍ഷം വരെയുള്ള നിക്ഷേപത്തിന് എട്ടു ശതമാനവും രണ്ടുമുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപത്തിന് 7.75 ശതമാനവുമാണ് പുതുക്കിയ പലിശ നിരക്ക്. ചിട്ടിയുടെമേല്‍ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ (സിഎസ്ഡിടി) പലിശനിരക്ക് 8.75ല്‍ നിന്ന് 9 ശതമാനമാക്കി. 181 മുതല്‍ 364 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപത്തിന്റെ പുതുക്കിയ പലിശ 6.50 ശതമാനമാണ്. നേരത്തേ ഇത് 5.50 ശതമാനമായിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വന്ദനം നിക്ഷേപ പദ്ധതിയുടെ പലിശ 8.75 ശതമാനമായി തുടരും. എന്നാല്‍, പ്രായപരിധി 60ല്‍ നിന്ന് 56 ആയി കുറച്ചത് കൂടുതല്‍ നിക്ഷേപകര്‍ക്ക് നേട്ടമാകും.

https://dailynewslive.in/ നയന്‍താര തെലുങ്ക് സിനിമയില്‍ നായികയായി വീണ്ടും എത്തുന്നു. ചിരഞ്ജീവിയുടെ വരാനിരിക്കുന്ന ‘മെഗാ 157’ എന്ന് താല്‍ക്കാലിമായി പേരിട്ട ചിത്രത്തിലാണ് നയന്‍താരയെ നായികയായി തിരഞ്ഞെടുത്തത്. സംവിധായകന്‍ അനില്‍ രവിപുടി പങ്കിട്ട രസകരമായ ഒരു അനൗണ്‍സ്‌മെന്റ് വീഡിയോയും നയന്‍താരയുടെ കാസ്റ്റിംഗ് സ്ഥിരീകരിച്ചു. മെഗാ 157 അടുത്ത വര്‍ഷം സംക്രാന്തിയോടനുബന്ധിച്ച് റിലീസ് ചെയ്യും. ഒരു മാസ് എന്റര്‍ടെയ്‌നര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ചിത്രത്തിന്റെ കഥയെക്കുറിച്ച് ഇതുവരെ കൂടുതല്‍ അറിവായിട്ടില്ല. ഷൈന്‍ സ്‌ക്രീന്‍സാണ് ഇത് നിര്‍മ്മിക്കുന്നത്. 2006 ല്‍ ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് നയന്‍താര തെലുങ്ക് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ബോസ് എന്ന മറ്റൊരു തെലുങ്ക് ചിത്രത്തിലും അവര്‍ അഭിനയിച്ചു. സൈറാ നരസിംഹ റെഡ്ഡി, ഗോഡ്ഫാദര്‍ എന്നീ ചിത്രങ്ങളില്‍ ചിരഞ്ജീവിക്കൊപ്പം നയന്‍താര മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

https://dailynewslive.in/ ഷാരുഖ് ഖാന്റേതായി സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ‘കിങ്’. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും ഷാരുഖിനൊപ്പം എത്തുന്നുണ്ട്. ഷാരുഖിന്റെ മകള്‍ സുഹാന ഖാനും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ നടി റാണി മുഖര്‍ജിയും ചിത്രത്തില്‍ ഷാരുഖിനൊപ്പം എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതിഥി വേഷത്തിലാണ് റാണി മുഖര്‍ജി എത്തുകയെന്നാണ് വിവരം. സുഹാന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലാണ് നടി എത്തുക. നിരവധി ചിത്രങ്ങളില്‍ റാണി മുഖര്‍ജിയും ഷാരുഖ് ഖാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തില്‍ വില്ലനായെത്തുക. മെയ് 20 ന് മുംബൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. യൂറോപ്പിലും ചിത്രത്തിന് ഷെഡ്യൂള്‍ ഉണ്ട്. അടുത്ത വര്‍ഷം ഒക്ടോബറിലോ ഡിസംബറിലോ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

https://dailynewslive.in/ ടൊയോട്ടയുടെ ആഡംബര എം പി വിയായ വെല്‍ഫെയറും കിയയുടെ കാര്‍ണിവലും സ്വന്തമാക്കി ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളില്‍ ഒരാളായ വിരാട് കോലി. ഏകദേശം 1.32 കോടി രൂപയാണ് ഈ എം പി വിയ്ക്ക് എക്സ് ഷോറൂം വില വരുന്നത്. വൈറ്റ് ഷെയ്ഡാണ് വാഹനത്തിനായി കോലിയും അനുഷ്‌കയും തിരഞ്ഞെടുത്തിരിക്കുന്നത്. 64 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന കിയയുടെ കാര്‍ണിവലാണ് കോലിയുടെ ശേഖരത്തിലെത്തിയ മറ്റൊരു എം പി വി. വൈറ്റ് ഷെയ്ഡില്‍ തന്നെയാണ് ഈ വാഹനവും. ഹൈബ്രിഡ് സിസ്റ്റവുമായി പെയര്‍ ചെയ്തിട്ടുള്ള 2 .5 ലീറ്റര്‍, 4 സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് വെല്‍ഫെയര്‍ വാഹനത്തിന്റെ കരുത്ത്. 240 എന്‍ എം ടോര്‍ക്കും 193 പി എസ് കരുത്തും ഉല്‍പാദിപ്പിക്കുമിത്. 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് കാര്‍ണിവലിനു കരുത്ത്. 193എച്ച്പി കരുത്തും പരമാവധി 441എന്‍എം ടോര്‍ക്കും പുറത്തെടുക്കും.

https://dailynewslive.in/ പിതൃത്വത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കഥാനായകന്റെ റഷ്യന്‍ യാത്ര, അതിനെ എഴുത്തുകാരന്‍ സമീപിച്ചിരിക്കുന്നത് തനിക്ക് അപരിചിതമായ ഒരു പ്രദേശത്തെ സങ്കല്‍പ്പത്തില്‍ നിന്നും സൃഷ്ടിച്ചെടുത്താണ്. ഒരേസമയം യാത്രാവിവരണത്തിന്റേയും ത്രില്ലറിന്റേയും സ്വഭാവം കാണിക്കുമ്പോഴും വായനയുടെ രസച്ചരട് മുറിയാതെ സൂക്ഷിച്ചിട്ടുണ്ട്. മലയാളസാഹിത്യത്തില്‍ പല പരീക്ഷണങ്ങളും നടക്കുന്ന കാലഘട്ടത്തില്‍ തന്റേതായൊരു പരീക്ഷണത്തിന് എഴുത്തുകാരന്‍ മുതിരുന്നു എന്നതാണ് ഈ നോവലിനെ ശ്രദ്ധേയമാക്കുന്നത്. ‘നന്തര മൃത്യു’. ഹൃതിക് പനക്കല്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 237 രൂപ.

https://dailynewslive.in/ നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങളാണ് നെയ്യ്, വെളിച്ചെണ്ണ, വെണ്ണ എന്നിവ. ഈ മൂന്ന് ഭക്ഷണങ്ങള്‍ കരളിന്റെ ആരോഗ്യത്തെ ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇവയില്‍ കാണപ്പെടുന്ന പൂരിത കൊഴുപ്പുകള്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകും. പൂരിത കൊഴുപ്പുകള്‍ കൂടുതലായി കഴിക്കുന്നത് ഹെപ്പാറ്റിക് ട്രൈഗ്ലിസറൈഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഇന്‍സുലിന്‍ പ്രതിരോധം വഷളാക്കുകയും കരളില്‍ വീക്കം ഉണ്ടാക്കുകയും ചെയ്യുമെന്ന് ഹെപ്പറ്റോളജി, ദി ജേണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി & മെറ്റബോളിസം തുടങ്ങിയ ജേണലുകളില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയവ അമിതവും പതിവായി ഉപയോഗിക്കുന്നത് കരളിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ഉപാപചയ ആരോഗ്യത്തെ വഷളാക്കും. പൂരിത കൊഴുപ്പുകള്‍ക്ക് പകരം സൂര്യകാന്തി എണ്ണ, ഫ്ളാക്സ് സീഡ് ഓയില്‍ പോലുള്ള അപൂരിത കൊഴുപ്പുകള്‍ അടങ്ങിയ വിത്ത് എണ്ണകള്‍ ഉപയോഗിക്കുന്നത് ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നതിലും ഫാറ്റി ലിവര്‍ രോഗമുള്ള വ്യക്തികളില്‍ കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നതായി വിദഗ്ധര്‍ പറയുന്നു. ഫാറ്റി ലിവര്‍ രോഗമുള്ള രോഗികളില്‍ ഭക്ഷണക്രമത്തിലെ ഈ മാറ്റം കരള്‍ കൊഴുപ്പ് കുറയ്ക്കുന്നതിനും, ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിനും സഹായകമാണ്. പതിവ് വ്യായാമവും പഞ്ചസാര ഒഴിവാക്കുന്നതും കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരു യുവാവിന് അമേരിക്കയിലുള്ള അവന്റെ ജ്യേഷ്ഠന്‍ ഒരു ആഡംബര കാര്‍ സമ്മാനമായി നല്‍കി. ഒരു ദിവസം ഷോപ്പിംഗ് ഒക്കെ കഴിഞ്ഞ് തന്റെ കാര്‍ പാര്‍ക്ക് ചെയ്തിടത്തേക്ക് നടക്കുമ്പോള്‍ തന്റെ കാര്‍ തൊട്ടു തലോടി ഒരു കുട്ടി നില്‍ക്കുന്നത് യുവാവ് കണ്ടു. കുട്ടി അയാളോട് ചോദിച്ചു: ‘ താങ്കളുടേതാണോ ഈ കാര്‍?’ യുവാവ് അഭിമാനത്തോടെ പറഞ്ഞു: ‘അതേ.. ഇതെനിക്ക് എന്റെ ജ്യേഷ്ഠന്‍ സമ്മാനമായി നല്‍കിയതാണ്. ‘എനിക്കും ഇതുപോലെ ഒരു ജ്യേഷ്ഠനാകാന്‍ സാധിച്ചിരുന്നെങ്കില്‍!’ അവന്റെ മറുപടിയില്‍ കൗതുകം തോന്നിയ യുവാവ് അവനെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തി നഗരം മുഴുവന്‍ ചുറ്റിയടിച്ച് അവന്റെ വീടിനു മുന്‍പില്‍ കൊണ്ടിറക്കി. ആ ബാലന്‍ ഉടന്‍ വീടിനകത്തേക്ക് ഓടിക്കയറി അരക്കു താഴെ തളര്‍ന്നു കിടക്കുന്ന തന്റെ അനുജനെ വാരിയെടുത്തു കൊണ്ടുവന്നു. പുത്തനായ ആ കാര്‍ ചൂണ്ടിക്കാണിച്ചു അനുജനോടായി പറഞ്ഞു: ‘ഒരുനാള്‍ ഞാനും ഇതുപോലൊരു കാര്‍ നിനക്ക് വാങ്ങിച്ചുതരും. അപ്പോള്‍ നിനക്കും ചുറ്റിയടിച്ചു കാഴ്ചകള്‍ കാണാമല്ലോ’ സഹജീവികളോടുള്ള കരുതലും സഹോദരങ്ങളോടുമുള്ള സ്നേഹവും.. അതെത്ര മനോഹരമാണ്. സ്നേഹം ദയ കാണിക്കുന്നു. അത് സ്വാര്‍ത്ഥം അന്വേഷിക്കുന്നില്ല. നമുക്ക് എന്ത് കിട്ടും എന്നതിനേക്കാള്‍ നമുക്ക് എന്ത് നല്‍കാന്‍ സാധിക്കും എന്ന ചിന്തയാണ് മഹനീയം. സ്വീകരിക്കുന്നതിനേക്കാള്‍ നല്‍കുന്നതാണ് ഉത്തമം. – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *