yt cover 46

https://dailynewslive.in/ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആക്‌സിയം-4 ദൗത്യത്തിന് തുടക്കമായി. ഇന്ത്യയുടെ ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍നിന്ന് പറന്നുയര്‍ന്നു. നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്‌സിയം സ്‌പേസിന്റെ ഹ്യൂമന്‍ സ്‌പേസ്ഫ്‌ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്‌സണാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ കമാന്‍ഡറാണ് അദ്ദേഹം. ഇവര്‍ക്ക് പുറമെ പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്.

https://dailynewslive.in/ ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ശുഭാംശു ശുക്ല പോകുമ്പോള്‍ കൂടെ കേരളത്തിന്റെ സ്വന്തം വിത്തുകളും ബഹിരാകാശത്തേക്ക് പോവുകയാണ്. വെള്ളായണി കാര്‍ഷിക സര്‍വകലാശാലയും തിരുവനന്തപുരം ഐഐഎസ്ടിയും ചേര്‍ന്നാണ് ബഹിരാകാശത്തേക്ക് വിത്തിനങ്ങളെ അയക്കുന്നത്. ക്രോപ്‌സ് സീഡ്‌സ് ഇന്‍ ഐഎസ്എസ് എന്ന ഈ പരീക്ഷണത്തില്‍ തെരഞ്ഞെടുത്ത ആറിനം വിത്തിനങ്ങള്‍ക്ക് ബഹിരാകാശ നിലയത്തിലെ മൈക്രോഗ്രാവിറ്റി സാഹചര്യത്തില്‍ എന്തെങ്കിലും മാറ്റം വരുമോ എന്നറിയാനാണ് അയക്കുന്നത്. ശുഭാംശു ശുക്ല ഈ പരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കും.

https://dailynewslive.in/ ആക്‌സിയം 4 ബഹിരാകാശ ദൗത്യ വിക്ഷേപണത്തിന്റെ രണ്ട് ഘട്ടവും വിജയം. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ ഒന്നാംഘട്ട ബൂസ്റ്റര്‍ വിക്ഷേപണത്തിന് ശേഷം തിരികെ ലാന്‍ഡ് ചെയ്തു. ബൂസ്റ്ററില്‍ നിന്ന് വേര്‍പ്പെട്ട ഡ്രാഗണ്‍ ബഹിരാകാശ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള പ്രയാണം ആരംഭിച്ചു. 28 മണിക്കൂറിന് ശേഷം നാളെ വൈകിട്ട് ഇന്ത്യന്‍ സമയം നാലരയ്ക്ക് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*

(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ബഹിരാകാശത്തുനിന്ന് ഹിന്ദിയില്‍ നമസ്‌കാരം പറഞ്ഞ് ശുഭാംശു ശുക്ല. പേടകം ബഹിരാകാശത്തു എത്തിയതിനു പിന്നാലെയാണ് ഇന്ത്യക്കാര്‍ക്കായി ഹിന്ദിയില്‍ ശുഭാംശുവിന്റെ സന്ദേശമെത്തിയത്. എന്റെ രാജ്യത്തെ പ്രിയപ്പെട്ട ജനങ്ങളെ, 41 വര്‍ഷത്തിനുശേഷം നമ്മള്‍ വീണ്ടും ബഹിരാകാശത്തെത്തിയെന്നു തുടങ്ങുന്ന സന്ദേശം നമുക്ക് ഒത്തൊരുമിച്ച് മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഇന്ത്യയുടെ പദ്ധതിക്ക് തുടക്കമിടാമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്. നന്ദി. ജയ് ഹിന്ദ്! ജയ് ഭാരത്! എന്നുകൂടി ശുഭാംശു കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ വയനാട്ടിലെ പുഞ്ചിരിമട്ടത്തിന് മുകളിലുള്ള വനത്തിനുള്ളില്‍ പുതിയ ഉരുള്‍പൊട്ടലുണ്ടായതായി സ്ഥിരീകരണമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. മുമ്പുണ്ടായ ഉരുള്‍പൊട്ടലുകളിലെ മണ്ണും അവശിഷ്ടങ്ങളും മഴവെള്ളത്തോടൊപ്പം താഴേക്ക് ഒഴുകി വരുന്നുണ്ട്. മണ്ണൊലിപ്പ് പൂര്‍ണ്ണമായി അവസാനിക്കുന്നതുവരെ ഇത് കുറച്ചുകാലം തുടരുമെന്നും പുഴയും അതിനോട് ചേര്‍ന്നുള്ള നോ ഗോ സോണും വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ടെന്നും ഈ സ്ഥലത്ത് പ്രവേശിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ വയനാട്ടില്‍ മുണ്ടക്കൈയിലും ചൂരല്‍ മഴയിലും മഴ ശക്തമായതിന് പിന്നാലെ കടുത്ത പ്രതിഷേധം ഉയര്‍ത്തി നാട്ടുകാര്‍. സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറേയും റവന്യു ഉദ്യോഗസ്ഥരേയും നാട്ടുകാര്‍ തടഞ്ഞു. ഉരുള്‍പൊട്ടല്‍ ധനസഹായവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ധനസഹായം വിതരണം ചെയ്തതില്‍ പാകപ്പിഴ ഉണ്ടായെന്നും സുരക്ഷിതമല്ലാത്ത സ്ഥലങ്ങള്‍ പോലും സുരക്ഷിതമെന്ന് അറിയിച്ച് ജനങ്ങളെ താമസിപ്പിച്ചെന്നും നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ഇവരേയും നാട്ടുകാര്‍ തടഞ്ഞു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ കളക്ഷനുകൾ .

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ നിലമ്പൂര്‍ തോല്‍വിയില്‍ ഭരണ വിരുദ്ധ വികാരവും കാരണമായെന്ന് സിപിഐ. ഇതടക്കമുള്ള കാര്യങ്ങള്‍ വിശദമായി സിപിഐയും പഠിക്കും. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ എം സ്വരാജിന് വ്യക്തിഗത മുന്നേറ്റം ഉണ്ടാക്കാനായില്ലെന്ന വിമര്‍ശനവും സിപിഐ എക്സിക്യൂട്ടീവില്‍ ഉയര്‍ന്നു. നിലമ്പൂര്‍ തോല്‍വിയില്‍ ഭരണവിരുദ്ധവികാരം ഉണ്ടായില്ലെന്ന സിപിഎമ്മിന്റെ നിലപാട് തള്ളിയാണ് സിപിഐയുടെ വിലയിരുത്തല്‍.

https://dailynewslive.in/ നിലമ്പൂരിലുണ്ടായ മിന്നും വിജയം പരിശോധിക്കുമെന്നും ഫലം സസൂക്ഷ്മം വിലയിരുത്തുമെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ്. ലീഗിനോട് ഒരുപാട് നന്ദിയുണ്ടെന്നും ലീഗ് സ്വന്തം സ്ഥാനാര്‍ഥിയെക്കാള്‍ പരിഗണന ഷൌക്കത്തിനു നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎംഉം എല്‍ ഡി എഫിന്റെ ഘടക കക്ഷികളും ഫലം കണ്ണ് തുറന്നു കാണണമെന്നും നിലമ്പൂരില്‍ ഭരണ വിരുദ്ധ വികാരം ഉണ്ടായെന്നു സി പി എം അംഗീകരിക്കണമെന്നും സെമിയില്‍ യു ഡി എഫ് നേടിയത് വന്‍ വിജയമെന്നും സണ്ണ് ജോസഫ് കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പി വി അന്‍വറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉടന്‍ പ്രതികരിക്കേണ്ട എന്ന നിലപാടില്‍ ലീഗ് നേതൃത്വം. നാളെ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷമായിരിക്കും ലീഗ് ഈ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കുകയെന്നാണ് വിവരം. അതേസമയം പി വി അന്‍വറിന് വാതില്‍ തുറക്കേണ്ട എന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിന് കോണ്‍ഗ്രസില്‍ പിന്തുണയേറുകയാണ്. അന്‍വറില്ലാതെ നിലമ്പൂരില്‍ നേടിയ ജയം രാഷ്ട്രീയനേട്ടമെന്നാണ് വിലയിരുത്തല്‍.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ അടിയന്തരാവസ്ഥയുടെ കാലത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. അടിയന്തരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ഒപ്പം ഗുജറാത്ത് കലാപവും ആര്‍എസ്എസ് നിരോധനവും ഗാന്ധി വധവും മുഗള്‍ ഭരണവും പഠിപ്പിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.

https://dailynewslive.in/ മോദി ആദര്‍ശ ശുദ്ധിയുളള നേതാവെന്ന് ശ്രീനാരായണ ധര്‍മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മോദിയെ താന്‍ പുകഴ്ത്തിയതല്ലെന്നും അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം മനസ്സിലാക്കിക്കൊണ്ടാണ് ഇത് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു. മോദി ഒരു മതത്തെയും തള്ളിക്കളഞ്ഞിട്ടില്ലെന്നും എല്ലാവരെയും ഉള്‍ക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും സച്ചിദാനന്ദ അഭിപ്രായപ്പെട്ടു. മഹാത്മാഗാന്ധിയുടെ സത്യനിഷ്ഠ, ആദര്‍ശ ശുദ്ധി, ബ്രഹ്‌മചര്യ, ആത്മീയ ഭാവം ഇതെല്ലാം മോദിക്കും ഉണ്ടെന്നും രാഷ്ട്രീയം കണ്ടിട്ടല്ല ഇങ്ങനെ പറഞ്ഞതെന്നും തനിക്കും ശിവഗിരി മഠത്തിനും രാഷ്ട്രീയം ഇല്ലെന്നും സച്ചിദാനന്ദ സ്വാമി പറഞ്ഞു.

https://dailynewslive.in/ വയനാട്, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. നാളെ വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*

https://dailynewslive.in/ പോസ്റ്റല്‍ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ തെളിവുകളുടെ അഭാവത്തില്‍ സിപിഎം നേതാവ് ജി സുധാകരനെതിരായ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാനില്ലെന്ന് പൊലീസ് വ്യക്തമാക്കി. 1989ല്‍ അന്നത്തെ പോസ്റ്റല്‍ വോട്ടുകള്‍ സിപിഎം ഓഫീസിലെത്തി തിരുത്തിയെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്‍. കേസിന് വേണ്ടി അന്നത്തെ ബാലറ്റ് പേപ്പറുകള്‍ കണ്ടെത്തേണ്ടിയിരുന്നു എന്നാല്‍ ഇത് കണ്ടെത്താനായി ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയെങ്കിലും 36 വര്‍ഷം മുമ്പുള്ള രേഖകള്‍ കണ്ടെത്താനായില്ലെന്ന് കളക്ടര്‍ മറുപടി നല്‍കി.

https://dailynewslive.in/ വിഎസ് അച്ചുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. ആരോഗ്യനില തല്‍സ്ഥിതിയില്‍ തുടരുകയാണെന്നും വിദഗ്ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്നും പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. നേരത്തെ, ആരോ?ഗ്യനില മെച്ചപ്പെട്ടതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ കൊച്ചി തീരത്ത് അപകടത്തില്‍പ്പെട്ട് മുങ്ങിയ എംഎസ്സി എല്‍സ 3 ചരക്കുകപ്പലിലെ എണ്ണ നീക്കം ചെയ്യാനുള്ള നടപടികള്‍ക്കായി നിയോഗിച്ച ടി ആന്റ് ടി സാല്‍വേജ് കമ്പനി ദൗത്യത്തില്‍ നിന്ന് പിന്മാറി. ദൗത്യത്തിന് വേണ്ടത്ര സാങ്കേതിക പരിജ്ഞാനം തങ്ങള്‍ക്ക് ഇല്ലെന്ന് ടി ആന്റ് ടി സാല്‍വേജ് അറിയിച്ചു. പ്രവൃത്തികള്‍ക്കായി എത്തിയ ഈ കമ്പനിയുടെ ഡൈവിംഗ് സഹായ കപ്പല്‍ തിരിച്ചുപോവുകയും ചെയ്തു. അതേസമയം ഇതുവരെയും കപ്പലില്‍ നിന്ന് എണ്ണം നീക്കം ചെയ്യാത്തതിന്റെ പേരില്‍ കമ്പനിക്ക് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അന്ത്യശാസനം നല്‍കി.

https://dailynewslive.in/ കാരണം വ്യക്തമാക്കാതെയാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്ന് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകന്‍. വാക്കാല്‍ മാത്രമാണ് സിനിമയുടെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുള്ളത്. മുംബൈയില്‍ നിന്നാണ് ഇക്കാര്യത്തില്‍ ഒരു തടസ്സം നേരിടുന്നത്. സിനിമ കാണാതെയാണോ ബോര്‍ഡ് ഇങ്ങനെ ഒരു നിലപാട് എടുത്തതെന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി. ടീസറിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. 3 മാസമായി ടീസര്‍ പുറത്തിറങ്ങിയിട്ട്. സ്‌ക്രീനിങ് കമ്മിറ്റി സിനിമ കണ്ടുവെന്നും അവര്‍ അംഗീകരിച്ചിരുന്നുവെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചു. ഇപ്പോഴത്തെ നിലയില്‍ മറ്റന്നാള്‍ സിനിമ റിലീസ് ചെയ്യാനാകില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

https://dailynewslive.in/ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് കേരളത്തിലെ ഒരു ജില്ലാ ജഡ്ജി ഉള്‍പ്പെടെ വധിക്കാനുള്ള 950 പേരുടെ ഹിറ്റ്ലിസ്റ്റ് കിട്ടിയെന്ന് എന്‍ഐഎ. ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍. രണ്ടു വിങ്ങുകളായി തിരിഞ്ഞു തയ്യാറാക്കിയ പട്ടിക കിട്ടിയത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രമായ പെരിയാര്‍ വാലിയില്‍ നിന്നാണെന്നും ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു

https://dailynewslive.in/ തലശേരിയില്‍ ബിജെപി പ്രവര്‍ത്തകനായിരുന്ന കെ വി സുരേന്ദ്രനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പ്രതികളേയും ഹൈക്കോടതി വെറുതെവിട്ടു. സിപിഎം പ്രവര്‍ത്തകരായ അഖിലേഷ്, ലിജേഷ്, കലേഷ്, വിനീഷ്, പി കെ ഷൈജേഷ് എന്നിവരെയാണ് വെറുതെവിട്ടത്. 2008ല്‍ വീട്ടില്‍കയറി കൊലപ്പെടുത്തിയെന്നാണ് കേസ്.

https://dailynewslive.in/ പുന്നപ്ര തീരത്ത് വീണ്ടും ഡോള്‍ഫിന്റെ ജഡം അടിഞ്ഞു. ഇന്നലെ രാത്രി 7 മണിയോടെ പുന്നപ്ര ചള്ളി തീരത്തിന് വടക്ക് ഭാഗത്തായാണ് ഡോള്‍ഫിന്‍ അടിഞ്ഞത്. മത്സ്യതൊഴിലാളികളാണ് ആദ്യം കണ്ടത്. മുഖത്തും, ശരീരത്തും പരിക്കേറ്റ പാടുകളും, രക്തം വാര്‍ന്ന നിലയിലുമാണ് ഡോള്‍ഫിന്റെ ജഡം കണ്ടെത്തിയത്. റവന്യു, ഫോറസ്റ്റ്, പൊലീസ് അധികൃതരരെ വിവരം അറിയിച്ചിട്ടുണ്ട്.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ധുവില്‍ ഇറാനില്‍ നിന്നുള്ള 282 യാത്രക്കാരുമായുള്ള അവസാന വിമാനം ഇന്ന് പുലര്‍ച്ചെയെത്തി. ഇതോടെ ഇറാനില്‍ നിന്ന് തിരികെ എത്തിയവരുടെ എണ്ണം 2858 ആയി. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇറാനില്‍ നിന്നും ഇസ്രായേലില്‍ നിന്നും ഒഴിപ്പിക്കല്‍ താല്‍ക്കാലികമായി മരവിപ്പിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം ഇന്നലെ വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുന്നതിനിടെ ട്രാക്കിലേക്ക് തെറിച്ചു വീണ യാത്രക്കാരന്‍ മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കൃഷ്ണചന്ദ്രനാണ് (35) ആണ് മരിച്ചത്. പാലക്കാട് വാളയാര്‍ ചന്ദ്രാപുരത്ത് വെച്ചായിരുന്നു സംഭവം.

https://dailynewslive.in/ വളകാപ്പ് ചടങ്ങ് കഴിഞ്ഞ് ഏഴ് മാസം ഗര്‍ഭിണിയായ യുവതിയുമായി വീട്ടിലേക്ക് മടങ്ങുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. 23കാരിക്കും പിതാവിനും ദാരുണാന്ത്യം. തമിഴ്നാട് ചെന്നൈയില്‍ അമ്പട്ടൂര്‍ താമ്പരം ബൈപ്പാസിലുണ്ടായ വാഹനാപകടത്തിലാണ് ഏഴ് മാസം ഗര്‍ഭിണിയായ ദീപികയും അച്ഛനും പത്മനാഭനും കൊല്ലപ്പെട്ടത്. മദ്യ ലഹരിയില്‍ 26കാരനായ മണികണ്ഠനെന്നയാള്‍ തെറ്റായ ദിശയില്‍ കാറുമായെത്തി കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു.

https://dailynewslive.in/ യുഎഇയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിട്ട് ദുബൈ കോടതി. ആശുപത്രി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ദുബൈ സിറ്റി വാക്കിലുള്ള ഒരു സ്വകാര്യ ആശുപത്രിയാണ് അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനുള്ളത്.

https://dailynewslive.in/ ജമ്മു കശ്മീരിലെ ബക്ഷി നഗറില്‍ മോഷണ കേസില്‍ പിടിയിലായ യുവാവിനെ പൊലീസ് സംഘം ചെരുപ്പ് മാല ധരിപ്പിച്ച് നാട് ചുറ്റിച്ചു. എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സാന്നിധ്യത്തിലായിരുന്നു ഇത്. പൊലീസുകാര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. മരുന്ന് വാങ്ങാന്‍ എത്തിയ ആളില്‍ നിന്നും 40,000 രൂപ മോഷ്ടിച്ച കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

https://dailynewslive.in/ അജ്മാനില്‍ പൊതുമേഖലയിലെ ജീവനക്കാര്‍ക്കായുള്ള വേനല്‍ക്കാല ജോലി നയം പ്രഖ്യാപിച്ചു. പ്രതിവാര ജോലി സമയം കുറയ്ക്കുകയും വെള്ളിയാഴ്ചകളില്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു. നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തില്‍ വരും. സെപ്റ്റംബര്‍ 12 വരെ ഇത് തുടരും.

https://dailynewslive.in/ ഗാസയില്‍ ഭക്ഷണം അടക്കമുള്ള അവശ്യവസ്തുക്കളുടെ വിതരണത്തിനായി കാത്തുനിന്നവര്‍ക്ക് നേരെ ഇസ്രയേല്‍ സൈനികര്‍ നടത്തിയ വെടിവയ്പില്‍ 40 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടതായി വിവരം. ഗാസയുടെ തെക്കന്‍ നഗരമായ റാഫയില്‍ ഇസ്രയേല്‍ സൈനികരുടെ കനത്ത സുരക്ഷയില്‍ നടക്കുന്ന സഹായ വിതരണ മേഖലയിലാണ് വെടിവയ്പുണ്ടായത്. കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കുള്ളില്‍ ഇത്തരം വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500ലേറെയായെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ കുവൈത്തില്‍ നിലവില്‍ ശക്തിയേറിയ കാറ്റാണ് അനുഭവപ്പെടുന്നതെന്നും ഇത് മൂലം പൊടി ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കാറ്റ് അനുഭവപ്പെടുന്നതിനാല്‍ ചില പ്രദേശങ്ങളില്‍ ദൂരക്കാഴ്ച കുറയുമെന്നും അറിയിച്ചു.

https://dailynewslive.in/ 3000 വാഹനങ്ങളുമായി പോകവേ നടുക്കടലില്‍ തീപിടിച്ച മോണിങ് മിഡാസ് എന്ന ചരക്കുകപ്പല്‍ പൂര്‍ണമായും മുങ്ങി. നോര്‍ത്ത് പസഫിക് സമുദ്രത്തിലാണ് കാര്‍ഗോ മുങ്ങിയത്. 800 ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പെടെ 3000 വാഹനങ്ങളുമായി മെക്സിക്കോയിലേക്ക് പോവുകയായിരുന്നു കാര്‍ഗോ. കപ്പലില്‍ പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാതിരുന്നതോടെ നേരത്തെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചിരുന്നു. ആഴ്ചകള്‍ക്കിപ്പുറം കപ്പല്‍ പൂര്‍ണമായും മുങ്ങി. അപകടത്തില്‍ നിന്ന് 22 ജീവനക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

https://dailynewslive.in/ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം വിച്ഛേദിച്ച് ഇറാന്‍. ഇത് സംബന്ധിച്ച ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അധികൃതരുടെ പരിശോധനകളും പ്രവേശനവും നിരോധിച്ചുകൊണ്ടുള്ള ബില്ലാണ് ഇറാന്‍ പാര്‍ലമെന്റ് ഐക്യകണ്‌ഠേന പാസാക്കിയത്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. 72,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9070 രൂപയായി. ഇന്നലെ രണ്ടു ഘട്ടങ്ങളിലായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില 73,000ല്‍ താഴെയെത്തിയത്. മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും നിന്ന സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് കുത്തനെ കുറയാന്‍ തുടങ്ങിയത്. ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തില്‍ അയവ് വന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

https://dailynewslive.in/ സിം രഹിത 5ജി ഇന്റര്‍നെറ്റ് സര്‍വീസ് പുറത്തിറക്കി ബി.എസ്.എന്‍.എല്‍. ക്വാണ്ടം 5.ജി എന്ന് പേരിട്ടിരിക്കുന്ന സര്‍വീസ് ക്യൂ.5ജി എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ആദ്യത്തെ സിം രഹിത 5ജി നെറ്റ്വര്‍ക്കാണിത്. പൂര്‍ണമായും ഇന്ത്യയിലെ തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം നിര്‍മിച്ചിരിക്കുന്നത്. എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ എന്നിവ വാഗ്ദാനം ചെയ്യുന്ന സാധാരണ 5ജി സേവനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബി.എസ്.എന്‍.എല്ലിന്റെ ക്യു-5ജി എഫ്.ഡബ്ല്യു.എ-യില്‍ വോയ്‌സ് കോള്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അതായത് ഉപയോക്താക്കള്‍ക്ക് കോളുകള്‍ ചെയ്യാന്‍ കഴിയില്ല. അതിവേഗ ഡാറ്റ മാത്രമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. എയര്‍ടെല്‍ എക്സ്സ്ട്രീം ഫൈബറിനും ജിയോ എയര്‍ഫൈബറിനും സമാനമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 100 എം.ബി.പി.എസ് പ്ലാനിന് 999 രൂപയും 300 എം.ബി.പി.എസ് പ്ലാനിന് 1,499 രൂപയുമാണ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഈടാക്കുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് ഇത് ലഭിക്കില്ല. ഇത് 980 എം.ബി.പി.എസ് വരെ ഡൗണ്‍ലോഡും 140 എം.ബി.പി.എസ് അപ്ലോഡ് വേഗതയും നല്‍കും. അള്‍ട്രാ എച്ച്.ഡി വിഡിയോ സ്ട്രീമിങ്, ക്ലൗഡ് ഗെയിമിങ്, ഓണ്‍ലൈന്‍ ജോലികള്‍ എന്നിവക്ക് മികച്ചതാണ്. ഗേറ്റ്വേ ഉപകരണം ഉപഭോക്താക്കള്‍ക്ക് തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും.

https://dailynewslive.in/ ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹന്‍ലാല്‍. ‘എംഎംഎംഎന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ ഔദ്യോഗിക നാമം ‘പാട്രിയറ്റ്’ എന്നാണ്. സിനിമയുടെ ഷൂട്ടിംഗിനായി ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഒരു ശ്രീലങ്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന ‘പാട്രിയറ്റ്’ ഒരു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. 2013ല്‍ പുറത്തിറങ്ങിയ ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി സ്‌ക്രീനില്‍ ഒന്നിച്ചത്. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍, സറിന്‍ ഷിഹാബ്, ഗ്രേസ് ആന്റണി എന്നിവരടങ്ങുന്ന ഒരു കൂട്ടം അഭിനേതാക്കളും ചിത്രത്തിലുണ്ട്.

https://dailynewslive.in/ ‘ജന നായകന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയ് 275 കോടി രൂപയാണ് വാങ്ങുന്നത് എന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ലാഭത്തില്‍ ഒരു പങ്കും നല്‍കാതെ, മുന്‍കൂര്‍ ഫീസായി തുക പൂര്‍ണ്ണമായും നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതോടെ, സമീപ വര്‍ഷങ്ങളില്‍ ഒരു ദക്ഷിണേന്ത്യന്‍ നടന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലങ്ങളിലൊന്നായി ഇത് മാറിയിരിക്കുകയാണ്. ഇതോടെ രജനികാന്തിനെയടക്കം സിനിമയുടെ പ്രതിഫലത്തില്‍ താരം മറികടന്നുവെന്നുമാണ് റിപ്പോര്‍ട്ട്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജന നായകന്‍ ഒരു ശക്തമായ രാഷ്ട്രീയ ആക്ഷന്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, നരേന്‍, പ്രിയാമണി എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ശ്രുതി ഹാസന്‍ ഒരു നിര്‍ണായക വേഷത്തില്‍ അഭിനയിക്കുമെന്നും അഭ്യൂഹമുണ്ട്. ലോകേഷ് കനകരാജ്, അറ്റ്ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്ഡേറ്റ് സൂചിപ്പിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

https://dailynewslive.in/ തെന്നിന്ത്യന്‍ സിനിമകളില്‍ ഗായകനായും സംഗീത സംവിധായകനായും തിളങ്ങുന്ന ഹിഷാം അബ്ദുല്‍ വഹാബ് തന്റെ പാട്ടു യാത്രകള്‍ക്ക് പുതുകൂട്ട് കണ്ടെത്തിയിരിക്കുന്നു. വാഹനപ്രേമികളുടെ പ്രിയപ്പെട്ട ഹാച്ച്ബാക്ക് മിനികൂപ്പര്‍ എസ് ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ ഇ വി എം ഷോറൂമില്‍ നിന്നും ഭാര്യയ്‌ക്കൊപ്പമെത്തിയാണ് മിനി കൂപ്പറിന്റെ ഡെലിവറി സ്വീകരിച്ചത്. ഓഷ്യന്‍ വേവ് ഗ്രീന്‍ നിറമാണ് ഹിഷാമിന്റെ ഏറ്റവും പുതിയ വാഹനത്തിന്. 44.90 ലക്ഷം രൂപയാണ് കൂപ്പര്‍ എസിനു എക്സ് ഷോറൂം വില വരുന്നത്. 2.0 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൂപ്പര്‍ എസില്‍. എന്നാല്‍ ട്യൂണിങിലെ വ്യത്യാസം പെര്‍ഫോമെന്‍സില്‍ കാണുവാന്‍ കഴിയും. നേരത്തെ 178എച്ച്പി, 280 എന്‍എം ആയിരുന്നത് പുതിയ മോഡലില്‍ 204 എച്ച്പി കരുത്തും പരമാവധി 300എന്‍എം ടോര്‍ക്കുമായി ഉയര്‍ന്നിട്ടുണ്ട്. 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീ.മി വേഗത്തിലേക്കു കുതിക്കാന്‍ മിനി കൂപ്പര്‍ എസിനാവും.

https://dailynewslive.in/ പതിവു സങ്കല്‍പ്പങ്ങളെ തകര്‍ത്തെറിഞ്ഞ കഥാപാത്രങ്ങളിലൂടെ തരളവും സങ്കീര്‍ണ്ണവുമായ മനുഷ്യാനുഭവങ്ങളെ ഉജ്ജ്വലമായി പകര്‍ത്തിയിട്ടും ലോകസാഹിത്യപ്പട്ടികയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ബഷീര്‍, വീടുകളോടൊപ്പം തന്നെ ആഖ്യാനവേദിയാകുന്ന ലോഡ്ജ് മുറികളും കഥാപാത്രങ്ങളായെത്തുന്ന വായനക്കാരും പുസ്തകങ്ങളും രചനകളിലെ ശബ്ദപഥങ്ങളും ഗന്ധവൈവിദ്ധ്യവുമെല്ലാം ചേര്‍ന്നുള്ള ഒരു മറുവായനയില്‍ രൂപപ്പെടുന്ന മറ്റൊരു എം.ടി., മലബാറിനെ ഒരു പന്തയക്കുതിരയായിക്കണ്ട ഡി.എച്ച്. ലോറന്‍സ്, വരച്ചുവരച്ച് എഴുത്തുകാരനായ കാഫ്ക, പാമുക്ക്, സല്‍മാന്‍ റുഷ്ദി, ആറ്റൂര്‍ രവിവര്‍മ്മ…ഒപ്പം, സ്വാതന്ത്ര്യപ്പോരാളികളെ മാനസികരോഗികളാക്കി ബ്രിട്ടീഷുകാര്‍ അടച്ചിട്ട കുതിരവട്ടം മെന്റല്‍ അസൈലം, രാജ്യമില്ലാത്തവരെന്ന് ലോകം വിളിക്കുന്ന ഫലസ്തീനികളുടെ പലായനജീവിതത്തിലെ സ്ഥിരം രൂപകമായ സ്യൂട്ട്‌കേസ്…തുടങ്ങി സാഹിത്യ-സാംസ്‌കാരിക ലേഖനങ്ങളുടെ സമാഹാരം. വി. മുസഫര്‍ അഹമ്മദിന്റെ ഏറ്റവും പുതിയ പുസ്തകം. ‘ബഷീറും എം.ടിയും പാമുക്കും മലബാറിലെ പന്തയക്കു തിരകളും’. മാതൃഭൂമി. വില 232 രൂപ.

https://dailynewslive.in/ പൊതുവേ മദ്യപാനികളെ ബാധിക്കുന്ന രോഗമായിട്ടാണ് ഫാറ്റി ലിവര്‍ കരുതപ്പെടുന്നത്. എന്നാല്‍ മദ്യപിക്കാത്തവര്‍ക്കും ഇപ്പോള്‍ ഫാറ്റി ലിവര്‍ പിടിപെടുന്നത് സര്‍വസാധാരണമാണ്. നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമെന്നാണ് മദ്യപാനികള്‍ അല്ലാത്തവര്‍ക്ക് വരുന്ന ഫാറ്റി ലിവറിന്റെ പേര്. ലളിതമായി പറഞ്ഞാല്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന രോഗമാണ് ഫാറ്റി ലിവര്‍. അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ചയാപചയ തകരാറുകള്‍ എന്നിവ മൂലം ഇത് ഉണ്ടാകാം. ഇനി പറയുന്നവയാണ് ഫാറ്റി ലിവറിന്റെ പ്രാരംഭ ലക്ഷണങ്ങള്‍. നന്നായി വിശ്രമിച്ച ശേഷവും വിട്ടുമാറാതിരിക്കുന്ന കടുത്ത ക്ഷീണവും കുറഞ്ഞ ഊര്‍ജ്ജത്തിന്റെ തോതും കരള്‍ രോഗത്തിന്റെ ലക്ഷണമാണ്. കരള്‍ നന്നായി പ്രവര്‍ത്തിക്കാതിരിക്കുമ്പോള്‍ ശരീരത്തിന് പോഷണങ്ങള്‍ സംസ്‌ക്കരിക്കാനും വിഷവസ്തുക്കള്‍ ശരീരത്തില്‍ നിന്ന് പുറന്തള്ളാനും കഴിയാതെ വരും. അമിതവണ്ണം ഇല്ലാത്തവരില്‍ പോലും അടിവയറ്റിലെ കൊഴുപ്പ് അടിയല്‍ ഫാറ്റി ലിവര്‍ ലക്ഷണമായി കരുതാം. കഴുത്തിന്റെ മടക്കിലും കക്ഷങ്ങളിലുമൊക്കെ ചര്‍മ്മം ഇരുണ്ട നിറത്തിലേക്ക് മാറുന്നത് നോണ്‍ ആല്‍ക്കളോഹിക് ഫാറ്റി ലിവര്‍ രോഗത്തിന്റെ സൂചനയാണ്. ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് തോത് ഫാറ്റി ലിവര്‍ രോഗത്തിന്റെയും ചയാപചയ പ്രശ്‌നങ്ങളുടെയും അടയാളമാണ്. അകാരണമായി ഭാരം വര്‍ധിക്കുന്നതും എത്ര കഷ്ടപ്പെട്ട് ഡയറ്റും വ്യായാമവുമൊക്കെ ചെയ്തിട്ടും ഭാരം കുറയാതിരിക്കുന്നതും ഫാറ്റി ലിവര്‍ ലക്ഷണമാണ്. ലാബ് പരിശോധനകളില്‍ എഎല്‍ടി, എഎസ്ടി തോതുകള്‍ ഉയര്‍ന്നിരിക്കുന്നതും ഫാറ്റി ലിവര്‍ സൂചനയാണ്. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ പരിശോധനകള്‍ നടത്തി ഫാറ്റി ലിവര്‍ സാധ്യത ഉറപ്പിക്കേണ്ടതാണ്. എയറോബിക് വ്യായാമങ്ങളും സ്‌ട്രെങ്ത് വ്യായാമങ്ങളും ഫാറ്റി ലിവറിനെ കുറയ്ക്കാന്‍ സഹായിക്കും. ആഴ്ചയില്‍ കുറഞ്ഞത് 150 മുതല്‍ 240 മിനിട്ട് വരെ വേഗത്തിലുള്ള നടത്തം, ഓട്ടം, സൈക്ലിങ്, നീന്തല്‍ പോലുള്ള എയറോബിക് വ്യായാമങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.94, പൗണ്ട് – 117.15, യൂറോ – 99.73, സ്വിസ് ഫ്രാങ്ക് – 106.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.90, ബഹറിന്‍ ദിനാര്‍ – 227.86, കുവൈത്ത് ദിനാര്‍ -281.03, ഒമാനി റിയാല്‍ – 223.55, സൗദി റിയാല്‍ – 22.92, യു.എ.ഇ ദിര്‍ഹം – 23.40, ഖത്തര്‍ റിയാല്‍ – 23.61, കനേഡിയന്‍ ഡോളര്‍ – 62.62.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *