◾https://dailynewslive.in/ കേരളത്തില്‍ വരുന്ന അഞ്ച് ദിവസം അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ എന്നീ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ എട്ട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ – കര്‍ണ്ണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തിയതിവരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. 60 കി.മീ വരെ വേഗതയില്‍ കാറ്റ് വീശിയേക്കും. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്.
◾https://dailynewslive.in/ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണതുടര്‍ച്ച ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് നല്‍കാന്‍ സിപിഎമ്മില്‍ ആലോചന . നിലവിലെ എംഎല്‍എ മാരെ മാറ്റിയാല്‍ കൈവിട്ടു പോകുമെന്ന് വിലയിരുത്തുന്ന മണ്ഡലങ്ങളിലാണ് ടേം വ്യവസ്ഥ മാറ്റിവയ്ക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത്. അതേ സമയം പെര്‍ഫോമന്‍സ് മോശമുള്ളവരെ രണ്ടു ടേം തികച്ചില്ലെങ്കിലും മാറ്റുമെന്നും റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്ന് തുറന്ന് പറഞ്ഞ ഡോ.ഹാരിസിന്റെ പരാതികള്‍ ശരിവച്ച് അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. ചികിത്സാ ഉപകരണങ്ങള്‍ എത്തിക്കുന്നതില്‍ കാലതാമസമുണ്ടെന്നും രോഗികള്‍ പിരിവിട്ട് ഉപകരണങ്ങള്‍ വാങ്ങേണ്ടിവരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉപകരണങ്ങള്‍ക്ക് വേണ്ടി മൂന്ന് മാസത്തെ വരെ കാത്തിരിപ്പുണ്ടായിയെന്നും ഡോ.ഹാരിസ് സമയബന്ധിതമായി അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിക്കുന്നതിന് ആറ് മാസം വരെ വൈകിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
◾https://dailynewslive.in/ ഡോ ഹാരിസ് ചിറക്കല്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ പേരില്‍ അദ്ദേഹത്തിനെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ നീക്കത്തെ ശക്തമായി ചെറുക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഇത്തരം പ്രതികാര നടപടികള്‍ നിസ്വാര്‍ത്ഥമായി ജന സേവനം നടത്തുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും ആത്മവീര്യത്തെ തന്നെ തകര്‍ക്കുമെന്ന് ഐഎംഎ പ്രതികരിച്ചു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പെണ്‍കുട്ടികളില്‍ ഒരാള്‍. കന്യാസ്ത്രീകള്‍ക്കെതിരെ പൊലീസ് ബലമായി മൊഴി ഒപ്പിട്ട് വാങ്ങിയെന്ന് കന്യാസ്ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി കമലേശ്വരി പ്രധാന്‍ വെളിപ്പെടുത്തി. ആരുടേയും നിര്‍ബന്ധപ്രകാരമല്ല ആഗ്രയിലേക്ക് പോകാനിറങ്ങിയതെന്നും പെണ്‍കുട്ടി പ്രതികരിച്ചു. താനും സുഹൃത്തുക്കളും ആത്മഹത്യയുടെ വക്കിലാണെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം തങ്ങളുടെ അനുവാദത്തോടെയാണ് മകള്‍ കന്യാസ്ത്രീകള്‍ക്കൊപ്പം പോയതെന്ന് കമലേശ്വരി പ്രധാന്റെ അമ്മ ബുദ്ദിയ പ്രധാനും പറഞ്ഞു. കന്യാസ്ത്രീകള്‍ അറസ്റ്റിലായതിന് ശേഷം കുടുംബത്തില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഭീഷണിയുണ്ടായെന്നും ഇവര്‍ പറഞ്ഞു.
◾https://dailynewslive.in/ കന്യാസ്ത്രീ മോചനത്തില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ സ്വാമി ചിദാനന്ദ പൂരി. നമുക്കിനി പോലീസും വേണ്ട കോടതിയും വേണ്ടെന്നും കുറ്റവാളി ആരെന്നും അല്ലെന്നും വോട്ട് പ്രതീക്ഷിക്കുന്ന രാഷ്ട്രീയക്കാര്‍ തീരുമാനിക്കും എന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ബിജെപി നേട്ടമായി കാണുമ്പോള്‍ സംഘ പരിവാര്‍ വിഭാഗങ്ങളില്‍ അതൃപ്തി തുടരുകയാണ്.
◾https://dailynewslive.in/ ഛത്തീസ്ഗഢില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം കിട്ടുന്നതില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ഹിന്ദു ഐക്യ വേദി. ആഭ്യന്തര മന്ത്രി അമിത് ഷാ ഇടപെടല്‍ നടത്തിയെന്ന് പറഞ്ഞ് കേള്‍ക്കുന്നുണ്ടെന്നും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും ഹന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി.ബാബു പറഞ്ഞു.
◾https://dailynewslive.in/ തലശേരി ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രതികരണം തള്ളി ഇരിങ്ങാലക്കുട രൂപത അധ്യക്ഷന്‍. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവണ്‍മെന്റിനെതിരെ ഇടയ ലേഖനത്തില്‍ മെത്രാന്‍ നിലപാട് വ്യക്തമാക്കിയതാണെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂകാടന്‍ പ്രതികരിച്ചു. കന്യാസ്ത്രീകള്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കന്യാസ്ത്രീകളെ കുടുക്കിയ കേസില്‍ മതപരിവര്‍ത്തനം നിലനില്‍ക്കില്ലെന്ന് മനസിലാക്കിയപ്പോഴാണ് മനുഷ്യക്കടത്ത് ചേര്‍ത്തതെന്ന് എഎസ്ഐ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ നിത്യ ഫ്രാന്‍സിസ് പറഞ്ഞു. കന്യാസ്ത്രീകള്‍ക്കെതിരെ മതപരിവര്‍ത്തന കുറ്റമാണ് ആദ്യം ആരോപിച്ചത് എന്നാല്‍, പെണ്‍കുട്ടികള്‍ ക്രിസ്ത്യാനികള്‍ ആണെന്ന് ബോധ്യപ്പെട്ടതോടെ മനുഷ്യക്കടത്ത് ചുമത്തുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
◾https://dailynewslive.in/ കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കെതിരെ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പന്റെ സര്‍ക്കുലര്‍. സര്‍വകലാശാലയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും വൈസ് ചാന്‍സിലര്‍ വിളിക്കുന്നതോ അധികാരപ്പെടുത്തുന്നതോ ആയ യോഗത്തിന് മാത്രമേ അതിന് അധികാരം ഉള്ളൂ എന്നെല്ലാം സര്‍ക്കുലറിലുണ്ട്. എന്നാല്‍ സര്‍ക്കുലര്‍ നിയമവിരുദ്ധമെന്ന് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ പ്രതികരിച്ചു.
◾https://dailynewslive.in/ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ രാജ്ഭവനിലെത്തി മന്ത്രിമാര്‍. മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവുമാണ് ഇന്നലെ രാവിലെ രാജ്ഭവനിലെത്തിയത്. വിസി നിയമനവുമായി ബന്ധപ്പെട്ട് അനുനയത്തിലെത്താനാണ് മന്ത്രിമാര്‍ എത്തിയത്. വിസി നിയമനത്തില്‍ സമവായം വേണമെന്ന് ഗവര്‍ണറോട് മന്ത്രിമാര്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ അതിര് വിടുന്ന നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെ സി വേണുഗോപാല്‍ എംപി. അണികളല്ല നേതാക്കളാണ് പ്രശ്നമെന്നും വിമര്‍ശനം പാര്‍ട്ടി ഫോറത്തില്‍ മാത്രം മതിയെന്നും മാധ്യമങ്ങളുടെ മുമ്പില്‍ കലക്കിയാല്‍ അത്തരക്കാരെ കോണ്‍ഗ്രസിന് വേണ്ടെന്നും കെസി വ്യക്തമാക്കി. പുനസംഘടനയുടെ ഏക മാനദണ്ഡം വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തവരാണോ എന്നത് മാത്രമായിരിക്കുമെന്നും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നവരെ കുറിച്ച് എഐസിസിയോട് പറയണമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
◾https://dailynewslive.in/ പൊലീസിനെ കാവല്‍ നിര്‍ത്തി കൊടുംകുറ്റവാളികളുടെ വിലസല്‍. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനിയും സംഘവും മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വെച്ചായിരുന്നു പരസ്യ മദ്യപാനം. കോടതിയില്‍ നിന്ന് മടങ്ങുമ്പോഴാണ് കുറ്റവാളികള്‍ക്ക് മദ്യവുമായി സുഹൃത്തുക്കള്‍ എത്തിയത്. സംഘത്തില്‍ ടി പി കേസിലെ കൊലയാളികളായ മുഹമ്മദ് ഷാഫിയും ഷിനോജും ഉണ്ടായിരുന്നു.സംഭവം പുറത്തുവന്നതോടെ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.
◾https://dailynewslive.in/ ഫിലിം കോണ്‍ക്ലേവ് സമാപന ചടങ്ങില്‍ പട്ടികജാതി വിഭാഗത്തിനും സ്ത്രീകള്‍ക്കുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍. പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും പലരും ചെയ്തത് നിലവാരമില്ലാത്ത സിനിമകളാണെന്നും അടൂര്‍ പറഞ്ഞു.
◾https://dailynewslive.in/ സിനിമാ കോണ്‍ക്ലേവിന്റെ സമാപന പരിപാടിയില്‍ പട്ടികജാതിയില്‍ പെട്ട സിനിമാ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മറുപടിയുമായി സജി ചെറിയാന്‍. പട്ടികജാതിക്കാര്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മിച്ചത് മികച്ച സിനിമകളാണെന്നും കഴിവും കഥയും പരിശോധിച്ചാണ് സിനിമ നിര്‍മിക്കാന്‍ പണം അനുവദിച്ചതെന്നും ഒന്നരക്കോടിക്കൊന്നും ഇപ്പോള്‍ സിനിമ നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പറഞ്ഞു. പിന്നോക്കക്കാര്‍ക്കും പട്ടികജാതിക്കാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും സമൂഹത്തിന്റെ പിന്നില്‍ നില്‍ക്കുന്നവര്‍ക്കും സിനിമയുടെ മുന്‍നിരയിലേക്ക് വരാനുള്ള സഹായം സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ തലമുറകളുടെ ഗുരുനാഥന് യാത്രമൊഴി ചൊല്ലി മലയാളം. ശനിയാഴ്ച അന്തരിച്ച എഴുത്തുകാരനും അധ്യാപകനും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തകനുമായ എം കെ സാനുവിന്റെ സംസ്‌കാരം എറണാകുളം രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ പ്രിയ ഗുരുനാഥന് വിട നല്‍കാനെത്തി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.
◾https://dailynewslive.in/ കേരള സ്റ്റോറി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ദി കേരള സ്റ്റോറി സിനിമയുടെ സംവിധായകന്‍ സുദീപ്തോ സെന്‍. മുഖ്യമന്ത്രിയുടെ ലക്ഷ്യം മുസ്ലിം വോട്ട് ബാങ്കാണെന്നാണ് അദ്ദേഹം പറഞ്ഞത്. ദി കേരള സ്റ്റോറി സിനിമയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ അംഗീകാരം ലഭിച്ചതില്‍ പിണറായി വിജയന്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് സിനിമയുടെ സംവിധായകന്‍ സുദീപ്തോ സെന്‍ പ്രതികരിച്ചത്.
◾https://dailynewslive.in/ ദേശീയ ചലച്ചിത്ര അവാര്‍ഡിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് പുരസ്‌കാരങ്ങള്‍ നല്‍കിയെന്നും എന്തൊരു നാണക്കേടാണിതെന്നും നടി രഞ്ജിനി. സോഷ്യല്‍ മീഡിയിയിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ മികവിന് നല്‍കുന്ന, കലാപരവും സാങ്കേതികവുമായ മികവിനുള്ള പരമോന്നത പുരസ്‌കാരത്തിന്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ കൊടുത്തിരിക്കുന്നുവെന്നും എന്തൊരു നാണക്കേട് ആണിത് എന്നായിരുന്നു രഞ്ജിനി കുറിച്ചത്.
◾https://dailynewslive.in/ പികെ ഫിറോസിന്റെ സഹോദരന്‍ പികെ ബുജൈര്‍ ലഹരി കേസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍ പികെ ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കൊടിയേരി. കേസില്‍ പികെ ഫിറോസിന്റെ പങ്കും അന്വേഷിക്കണമെന്നും പികെ ബുജൈറിന് കിട്ടുന്ന സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും ബിനീഷ് കൊടിയേരി ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് സഹോദരന്‍ പികെ ബുജൈറിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. സഹോദരന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ ഇടപെടില്ലെന്നും തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നും പികെ ഫിറോസ് പറഞ്ഞു. അതേസമയം പൊലീസ് പിടികൂടിയ റിയാസ് സിപിഎം പ്രവര്‍ത്തകനാണെന്നും ഇയാളെ പ്രാദേശിക നേതാക്കള്‍ ഇറക്കി കൊണ്ടുപോയെന്നും പികെ ഫിറോസ് ആരോപിച്ചു.
◾https://dailynewslive.in/ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒന്നാം ബ്ലോക്കില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ബ്ലോക്കിന് സമീപത്തായി കല്ലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
◾https://dailynewslive.in/ മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനാകാത്ത മനോവിഷമത്തില്‍ അത്തിക്കയം നാറാണംമൂഴിയില്‍ കൃഷിവകുപ്പ് ജീവനക്കാരന്‍ ആത്മഹത്യ ചെയ്‌തെന്ന് റിപ്പോര്‍ട്ടുകള്‍. റാന്നി അത്തിക്കയം വടക്കേച്ചെരുവില്‍ ഷിജോ വി.ടി.(47) യാണ് മരിച്ചത്. മകന്റെ എന്‍ജിനിയറിങ് പ്രവേശനത്തിന് പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു ഷിജോ. എയ്ഡഡ് സ്‌കൂളില്‍ അധ്യാപികയായ ഭാര്യയുടെ ശമ്പളം 12 വര്‍ഷമായി ലഭിച്ചിരുന്നില്ല. ശമ്പളം നല്‍കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡിഇഒ ഓഫീസില്‍നിന്ന് തുടര്‍നടപടി ഉണ്ടായില്ലെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ ആരോപിച്ചു. ഭാര്യയുടെ മുടങ്ങിക്കിടക്കുന്ന ശമ്പളംകൂടി ലഭിച്ചാല്‍ ഇതിന് പണം കണ്ടെത്താമെന്ന പ്രതീക്ഷയുണ്ടായിരുന്നു. അതുകൂടി ഇല്ലാതായതോടെയാണ് ആത്മഹത്യയെന്നും ത്യാഗരാജന്‍ പറഞ്ഞു.
◾https://dailynewslive.in/ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂര്‍ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാര്‍ കൊട്ടാരത്തിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിന് പിന്നാലെ സന്തോഷ് കുമാര്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
◾https://dailynewslive.in/ ശ്രീകൃഷ്ണപുരം സെയ്ന്റ് ഡൊമിനിക്സ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആശിര്‍ നന്ദയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുന്‍ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്ന് അച്ഛന്‍ പ്രശാന്ത്. പ്രിന്‍സിപ്പാള്‍ ജോയ്‌സി, അധ്യാപകരായ സ്റ്റെല്ലാ ബാബു, അര്‍ച്ചന എന്നിവര്‍ക്കെതിരെയാണ് കഴിഞ്ഞ ദിവസം കേസ് എടുത്തത്.
◾https://dailynewslive.in/ മൂന്നാറില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ പിടികൂടി കൊന്നെന്ന പരാതിയില്‍ മൂന്നാര്‍ പഞ്ചായത്തിനെതിരെ പൊലീസ് നടപടി. ഇടുക്കി അനിമല്‍ റെസ്‌ക്യൂ ടീം നല്‍കിയ പരാതിയില്‍ മൂന്നാര്‍ പൊലീസ് കേസെടുത്തു. മൂന്നാര്‍ പഞ്ചായത്തിന്റെ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ വാഹനത്തില്‍ തെരുവ് നായ്ക്കളെ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സഹിതം ആയിരുന്നു ഇടുക്കി അനിമല്‍ റെസ്‌ക്യൂ ടീം പരാതി നല്‍കിയത്.
◾https://dailynewslive.in/ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ കാര്‍ കനാലിലേക്ക് മറിഞ്ഞ് 11 മരണം. നാലുപേര്‍ക്ക് പരിക്കേറ്റു. ക്ഷേത്രദര്‍ശനത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. കനത്ത മഴയില്‍ അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിയുകയായിരുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
◾https://dailynewslive.in/ ഛത്തീസ്ഗഡില്‍ തെരുവുനായ നക്കിയ ഭക്ഷണം കുട്ടികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് 78 വിദ്യാര്‍ത്ഥികള്‍ക്ക് ആന്റി റാബീസ് വാക്സിന്‍ നല്‍കി. ബലോദബസാര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കഴിഞ്ഞ ജൂലൈ 29 നാണ് സംഭവമുണ്ടായത്. നായ ഉച്ച ഭക്ഷണത്തിന് ഒപ്പമുള്ള കറിയില്‍ നക്കിയ വിവരം വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ അറിയിച്ചിരുന്നു. അധ്യാപകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും ഇത് അവഗണിച്ച് പാചക തൊഴിലാളികള്‍ നായ നക്കിയ ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയായിരുന്നുവെന്നാണ് വിവരം.
◾https://dailynewslive.in/ ഓപ്പറേഷന്‍ മഹാദേവില്‍ കൊല്ലപ്പെട്ട പാക് ഭീകരന്റെ സംസ്‌കാരത്തിനിടെ സംഘര്‍ഷം. പാക് അധീന കശ്മീര്‍ സ്വദേശിയും ലഷ്‌കര്‍ ഭീകരനുമായ താഹിര്‍ ഹബീബിന്റെ സംസ്‌കാര ചടങ്ങില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ പങ്കെടുത്തതാണ് കാരണം. ലഷ്‌കര്‍ കമാന്‍ഡര്‍ റിസ് വാന്‍ ഹനീഫ് പങ്കെടുക്കുന്നതിനെ നാട്ടുകാരും ബന്ധുക്കളും എതിര്‍ത്തു. ഭീകരനൊപ്പം ഉണ്ടായിരുന്നവര്‍ നാട്ടുകാര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതായും റിപ്പോര്‍ട്ടുണ്ട്.
◾https://dailynewslive.in/ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനെ വാനോളം പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘ന്യൂസ്മാക്‌സ്’ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയെ പ്രശംസിച്ചത്.എന്നാല്‍, ഇത് സാമൂഹികമാധ്യമങ്ങളില്‍ വിവാദമായി.കരോലിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ട്രംപ് ഉപയോഗിച്ച ഭാഷ തീര്‍ത്തും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
◾https://dailynewslive.in/ യുക്രൈന്‍ ആക്രമണത്തെത്തുടര്‍ന്ന് റഷ്യയിലെ എണ്ണ സംഭരണശാലയില്‍ വന്‍ തീപ്പിടിത്തം. സോച്ചിയിലെ എണ്ണസംഭരണശാലയിലാണ് തീപ്പിടിത്തമുണ്ടായത്. യുക്രൈന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്നും തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും റീജണല്‍ ഗവര്‍ണര്‍ വെന്യാമിന്‍ കോന്ദ്രാതിയേവ് ഇന്നലെ പറഞ്ഞു.
◾https://dailynewslive.in/ ഓവല്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് മഴ കാരണം നാലാം ദിവസത്തെ കളിയവസാനിപ്പിക്കുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കേ ജയത്തിലേക്ക് അവര്‍ക്കിനി 35 റണ്‍സ് കൂടി വേണം. ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനെ 111 റണ്‍സെടുത്ത ഹാരി ബ്രൂക്കിന്റെയും 105 റണ്‍സെടുത്ത ജോ റൂട്ടിന്റെയും ഇന്നിംഗ്സുകളാണ് മികച്ച നിലയിലെത്തിച്ചത്. എന്നാല്‍ ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. പരുക്കേറ്റ ക്രിസ് വോക്സ് ബാറ്റു ചെയ്തില്ലെങ്കില്‍ മൂന്നു വിക്കറ്റ് വീണാലും കളി ഇന്ത്യയ്ക്ക് അനുകൂലമാകും.
◾https://dailynewslive.in/ ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.35 ലക്ഷം കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവുമധികം നഷ്ടം നേരിട്ടത് ടിസിഎസ് ആണ്. കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 863 പോയിന്റ് ആണ് താഴ്ന്നത്. ടിസിഎസിന് മാത്രം ഉണ്ടായ നഷ്ടം 47,487 കോടിയാണ്. 10,86,547 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. ഭാരതി എയര്‍ടെല്‍ 29,936 കോടി, ബജാജ് ഫിനാന്‍സ് 22,806 കോടി, ഇന്‍ഫോസിസ് 18,694 കോടി, എസ്ബിഐ 11,584 കോടി, ഐസിഐസിഐ ബാങ്ക് 3,608 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 32,013 കോടിയുടെ നേട്ടം ഉണ്ടാക്കി. 5,99, 462 കോടിയായാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യം ഉയര്‍ന്നത്. റിലയന്‍സ് തന്നെയാണ് ഇത്തവണയും ഏറ്റവും മൂല്യമുള്ള കമ്പനി.
◾https://dailynewslive.in/ മാളികപ്പുറം ടീം ഒന്നിച്ച ‘സുമതി വളവ്’ എന്ന ചിത്രം സൂപ്പര്‍ ഹിറ്റിലേക്ക്. റിലീസ് ചെയ്ത് രണ്ടാം ദിനം കേരളത്തില്‍ നിന്ന് മാത്രം രണ്ടു കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. ആഗോള തലത്തില്‍ ഒരു കോടിയിലധികം രൂപയുടെ കളക്ഷനും ചിത്രം നേടിയിട്ടുണ്ട്. ഇത്തരത്തില്‍ റിലീസ് ചെയ്ത് രണ്ടുദിനം കൊണ്ട് അഞ്ച് കോടിയിലധികം ഗ്രോസ് കളക്ഷന്‍ ആണ് സുമതി വളവ് നേടിയത്. സമീപകാലത്ത് കുടുംബ പ്രേക്ഷകര്‍ ഇരുകൈയും ചേര്‍ത്ത് സ്വീകരിച്ച ഫണ്‍ ഹൊറര്‍ ഫാമിലി എന്റര്‍ടൈനറാണ് സുമതി വളവ്. വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത സുമതി വളവിന്റെ തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്. അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, സിദ്ധാര്‍ഥ് ഭരതന്‍, മാളവിക മനോജ്, ജൂഹി ജയകുമാര്‍, ഗോപിക അനില്‍, ശിവദ എന്നിവരാണ് സുമതി വളവിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾https://dailynewslive.in/ പവന്‍ കല്യാണ്‍ നായകനായി വന്ന ചിത്രം ആണ് ‘ഹരി ഹര വീര മല്ലു’. ചിത്രം ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 109 കോടി രൂപയോളം നേടിയിട്ടുണ്ട്. ഇനി വെറും ആറ് കോടി കളക്ഷനുണ്ടെങ്കില്‍ ഇന്ത്യയില്‍ നിന്ന് മാത്രമായി മാന്ത്രിക സംഖ്യയായ 100 കോടി കടക്കും. നിലവില്‍ ഇന്ത്യയില്‍ നിന്ന് 94 കോടി രൂപയാണ് നേടിയിട്ടുള്ളത്. കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്യും സംവിധാനം ചെയ്ത ഹരി ഹര വീര മല്ലു വിദേശത്ത് നിന്ന് മാത്രം 14 കോടിയും നേടിയിട്ടുണ്ട്. നിധി അഗര്‍വാളാണ് നായികയായി എത്തുന്നത്. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോന്‍, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ട്.
◾https://dailynewslive.in/ 2025 ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ട് ടാറ്റ മോട്ടോഴ്‌സ്. മൊത്തം 69,131 യൂണിറ്റുകളുടെ വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തു. 2024 ജൂലൈയില്‍ ഇത് 71,996 യൂണിറ്റുകളായിരുന്നു. ടാറ്റയുടെ വാണിജ്യ വാഹന ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ ഏഴ് ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024 ജൂലൈയിലെ 27,042 യൂണിറ്റുകളെ അപേക്ഷിച്ച് 2025 ജൂലൈയില്‍ 28,956 യൂണിറ്റുകള്‍ വിറ്റു. ആഭ്യന്തര വാണിജ്യ വാഹന വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാല് ശതമാനം വര്‍ധനവോടെ 26,432 യൂണിറ്റായി ഉയര്‍ന്നു. ട്രക്കുകളും ബസുകളും ഉള്‍പ്പെടെയുള്ള മീഡിയം ആന്‍ഡ് ഹെവി കൊമേഴ്‌സ്യല്‍ വെഹിക്കിള്‍ വിഭാഗത്തിന്റെ ആഭ്യന്തര, അന്തര്‍ദേശീയ വില്‍പ്പന 13,669 യൂണിറ്റുകളായി ഉയര്‍ന്നു. ടാറ്റയുടെ പാസഞ്ചര്‍ വെഹിക്കിള്‍ വിഭാഗത്തില്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ, മൊത്തം വില്‍പ്പന 40,175 യൂണിറ്റുകളായി. ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 12 ശതമാനം കുറഞ്ഞ് 39,521 യൂണിറ്റായി. അന്താരാഷ്ട്ര പാസഞ്ചര്‍ വാഹന കയറ്റുമതി 186 ശതമാനം ഉയര്‍ന്ന് 654 യൂണിറ്റായി.
◾https://dailynewslive.in/ ജീവിതത്തിന്റെ അസ്തമയശോഭ നോക്കിക്കാണുമ്പോള്‍ ഉരുണ്ടുകൂടുന്ന മൗനത്തിന്റെയും ദുഃഖത്തിന്റെയും സഹനത്തിന്റെയും ശക്തിയുടെയും ഛായക്കൂട്ടുകളാണ് ഈ കൃതിയില്‍ ചിന്താവിഷയമാകുന്നത്. തേജസ്സാര്‍ന്ന വ്യക്തിപ്രഭാവങ്ങളിലൂടെയും അന്താരാഷ്ട്ര പ്രശസ്തരുടെ രചനകളിലൂടെയും എഴുത്തുകാരന്‍ ഈ കൃത്യം കൃതഹസ്തതയോടെ നിര്‍വഹിക്കുന്നു. അയ്യപ്പപ്പണിക്കരും ജി. കുമാരപിള്ളയും വി.ആര്‍. കൃഷ്ണയ്യരും കേശവദേവും ഉള്ളൂരും ജയപ്രകാശ് നാരായണനും അടങ്ങിയ ഇതിലെ തൂലികാചിത്രങ്ങള്‍ക്ക് ശക്തിയും ഹൃദയാവര്‍ജ്ജകത്വവുമുണ്ട്. അയോനെസ്‌ക്കോയുടെ നാടകത്തിനും കമ്യൂവിന്റെ ചെറുകഥയിലും ജീവിതത്തെ കുറിച്ചുള്ള അര്‍ത്ഥവത്തായ മൗനം നിറഞ്ഞുനില്‍ക്കുന്നു. ചുരുക്കത്തില്‍ മൗനത്തിന്റെ നിരര്‍ത്ഥകതയും അര്‍ത്ഥഗാംഭീര്യവുമാണ് സാനുമാഷിന്റെ വിചാരയാത്രകള്‍ എന്ന ഈ കൃതിയില്‍ മുഴങ്ങുന്നത്. ‘എന്റെ വിചാര യാത്രകള്‍’. പ്രൊഫ. എം.കെ. സാനു. സൈകതം ബുക്സ്. വില 199 രൂപ.
◾https://dailynewslive.in/ നിരവധി പോഷകഗുണങ്ങള്‍ അടങ്ങിയതാണ് തൈര്. ദഹനം മെച്ചപ്പെടുത്തുന്നതിനും ആമാശയത്തിലെ നല്ല ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നതിനും മികച്ച പ്രോബയോട്ടിക്‌സ് ആണ് തൈര്. ദിസവും തൈര് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. തൈരും പച്ചക്കറികള്‍ അല്ലെങ്കില്‍ പഴങ്ങള്‍ ചേര്‍ത്ത് സലാഡ് ആയും അല്ലാതെയുമൊക്കെ നമ്മള്‍ കഴിക്കാറുണ്ട്. ഇത് തൈരിനെ കൂടുതല്‍ പോഷകസമൃദ്ധമാക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ തൈരിനൊപ്പം കഴിക്കുന്നത് വിപരീതഫലം ഉണ്ടാക്കും. അവ ഏതൊക്കെ എന്ന് നോക്കാം. തൈരില്‍ ഉള്ളിയും മുളകുമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന സാലഡ് മിക്കയാളുകള്‍ക്കും ഇഷ്മാണ്. എന്നാല്‍ ആയുവേദം പ്രകാരം ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം തൈര് തണുപ്പും ഉള്ളി ചൂടുമാണ്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ആമാശയത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കും. അതുപോലെയാണ് മാമ്പഴത്തിന്റെ കാര്യവും. രണ്ടിലും പോഷകഗുണങ്ങള്‍ ഉണ്ടെങ്കിലും മാങ്ങ ചൂടും തൈര് തണുപ്പുമാണ്. ഇത് ആമാശയത്തിലും ചര്‍മത്തിനും അസ്വസ്ഥതകള്‍ ഉണ്ടാക്കും. വഴുതനയ്ക്ക് നേരിയ അസിഡിക് സ്വഭാവമുണ്ട്. മാത്രമല്ല, ഇത് ശരീരം ചൂടാകാന്‍ കാരണമാകും. തൈര് തണുപ്പ് ആയതിനാല്‍ ഇവ രണ്ടും ഒന്നിച്ചു കഴിക്കുന്നത് ആമാശയത്തെ ദോഷകരമായി ബാധിക്കാന്‍ കാരണമാകും. മാംസവും മീനും പോലുള്ള നോണ്‍-വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ക്കൊപ്പവും തൈര് കഴിക്കുന്നത് പ്രശ്‌നമാണ്. ഇത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവു കൂട്ടും.
*ശുഭദിനം*
*കവിത കണ്ണന്‍*
തീര്‍ത്ഥാടനത്തിന് പോകാന്‍ ശിഷ്യന്മാര്‍ ഗുരുവിന്റെ അനുവാദം ചോദിച്ചു. അവരുടെ കയ്യില്‍ ഒരു പാവയ്ക്ക നല്‍കിയിട്ട് ഗുരു പറഞ്ഞു: എവിടെ പോയാലും ഇത് സൂക്ഷിക്കണം. വിശുദ്ധസ്ഥലങ്ങളിലെല്ലാം സന്ദര്‍ശിച്ച് അവര്‍ തിരിച്ചെത്തി പാവയ്ക്ക ഗുരുവിനെ ഏല്‍പ്പിച്ചു. അന്നേ ദിവസത്തെ ഊണിന് ആ പാവയ്ക്ക കറിയാക്കി ഗുരു കഴിക്കാനിരുന്നു. പാവയ്ക്ക കഴിച്ചതിന് ശേഷം ഗുരു ചോദിച്ചു: ഇത്രയും തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചിട്ടും ഈ പാവയ്ക്കയുടെ കയ്പ് മാറാത്തതെന്താണ്? ആദ്യമൊന്ന് പകച്ചെങ്കിലും ശിഷ്യരിലൊരാള്‍ പറഞ്ഞു: അത് സ്വഭാവത്താലേ കയ്പുനിറഞ്ഞതാണ്. തീര്‍ത്ഥാടനം കൊണ്ട് എങ്ങനെ കയ്പുമാറും? ഗുരു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: നമ്മുടെ കാര്യവും അങ്ങിനെതന്നെ. അടിത്തറ നന്നാക്കാതെ അലങ്കാരം നടത്തിയിട്ട് കാര്യമില്ല. മോടിപിടിപ്പിക്കാന്‍ എളുപ്പമാണ്. മറ്റുളളവര്‍ കാണുന്നയിടങ്ങള്‍ മാത്രം ഭംഗിയാക്കിയാല്‍ മതി. പക്ഷേ, താല്‍ക്കാലിക മിനുക്കുപണികള്‍ക്കൊന്നും അധികം ആയുസ്സുണ്ടാകാനിടയില്ല. നിരീക്ഷണ ക്യാമറ ഉളളയിടത്തും ഇല്ലാത്തിടത്തും ഒരുപോലെ പെരുമാറാന്‍ കഴിയുമ്പോള്‍ മാത്രമേ നമുക്ക് ആന്തരിക ദൃഢത നേടിയെന്ന് പറയാന്‍ സാധിക്കൂ.. നമ്മുടെ കാഴ്ചപ്പാട് മാറാതെ കാഴ്ച മാറില്ല. ഏറ്റവും വിശുദ്ധമായ തീര്‍ത്ഥാടനം സ്വന്തം ഉളളിലാണ് നടത്തേണ്ടത് – ശുഭദിനം.